Pages

Thursday, April 23, 2020

16)ലാമയെ കാണാൻ.....



രാധിയിൽ നിന്നും മലഞ്ചെരുവിലൂടെ തിരിയുന്ന മറ്റൊരു റോഡ് ലിറ്റർ ഫ്രീ ഹൈസ്കൂളിലേക്ക് ഉള്ളതാണ്. ഏതാനും കിലോമീറ്ററുകൾ മാത്രമേ റോഡുഗതാഗതം ഉള്ളൂ. പിന്നീട് അഞ്ച് കിലോമീറ്ററോളം ദൂരം മരങ്ങൾ നിറഞ്ഞ ചെറു കാടുകൾക്കിടയിൽഊടെ ഉള്ള കാൽനടപ്പാത വഴി മലമുകളിൽ എത്തണം. പരമ്പരാഗത ഭൂട്ടാൻ വാസ്തു രീതിയിൽ തന്നെ നിർമ്മാണം നടത്തിയ ലിറ്റർ ഫ്രീ സ്കൂളും, ഹോസ്റ്റൽ കെട്ടിടവും, അധ്യാപകരുടെ കോർട്ടേഴ്സ്ഉം , എല്ലാം തന്നെ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുതിരപ്പുറത്ത് സാധനങ്ങൾ കൊണ്ടുവന്ന് നിർമ്മിച്ചതാണ് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഈ ഇരുപതാം നൂറ്റാണ്ടിലും ഇവർ എത്രയോ പിന്നിലാണ്.
 
   
ലിറ്റർ ഫ്രീ എന്നാൽ "മാലിന്യ മുക്തമായത് "എന്നർത്ഥം. അങ്ങനെയെങ്കിൽ ഭൂട്ടാനിലെ എല്ലാ വിദ്യാലയങ്ങളും ലിറ്റർ ഫ്രീ തന്നെ. ഈ വിദ്യാലയത്തിന്റെ  തൊട്ടു പുറകുവശത്ത് ഒരു കുന്നിൻ മുകളിൽ ഒരു ലാമ വന്ന് താമസമാക്കി യിട്ടുണ്ട്. ചെറിയ ബുദ്ധ  വിഹാരങ്ങളും അവിടെയുണ്ട്. അവിടം ഇടയ്ക്കിടെ സന്ദർശിക്കുന്ന ഒരു മാന്ത്രിക ശക്തിയുള്ള ലാമ ആണത്രേ അദ്ദേഹം. ബുദ്ധന്റെ ആശയങ്ങളെ കാൾ ഒരു പടി മുന്നിലാണ് ഗ്രാമീണ വാസികളായ ഭൂട്ടാനികൾക്ക് ലാമമാരോടുള്ള അന്ധവിശ്വാസം. ലാമ മാരിൽ തന്നെ മാന്ത്രികൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ലാമ  ആ കുന്നിൻമുകളിൽ തപസ്സിൽ ആണ് എന്നും, ചില പ്രത്യേക ദിവസങ്ങളിൽ ദർശനം നൽകുമെന്നും ഗ്രാമവാസികൾ പറഞ്ഞു. 
 മാസത്തിലെ ചില ദിനങ്ങൾ "അനുഗ്രഹ ദിനം" എന്നും പറഞ്ഞ് പല വിശുദ്ധ ലാമ മാരെയും കാണാൻ പോകുന്നത് അവിടുത്തെ ഗ്രാമീണരുടെ ഒരു മിഥ്യാധാരണയാണ്. നമ്മുടെ നാട്ടിലും അങ്ങനെ ചില മനുഷ്യ ദൈവങ്ങൾ ഉണ്ടല്ലോ. ശനിയാഴ്ചകളിൽ ഇത്തരം അന്ധവിശ്വാസങ്ങളും പൂജകളും ഓരോ ഭവനത്തിലും ഇത്തിരി കൂടുതലാണ്. 
 ഒരു ബ്ലെസ്സിംഗ്ഡേ അവധി ലഭിച്ചപ്പോൾ രാധി ഗ്രാമം മുഴുവനും ലിറ്റർ ഫ്രീ സ്കൂളിനടുത്തുള്ള മാന്ത്രിക സന്യാസിയെ കാണുവാനും, അനുഗ്രഹം വാങ്ങാവാനും, ആഘോഷത്തിൽ പങ്കെടുക്കുവാനും  തീരുമാനിച്ചു. നേരം പുലർന്നപ്പോൾ മുതൽ ഓരോ സംഘങ്ങളായി കുട്ടികളും യുവാക്കളും യാത്രതുടങ്ങി. പ്രായമായവരും, നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരും സ്കൂളിലെ അധ്യാപകരുടെ കാറുകളിൽ കയറി. രാധി  ഗ്രാമത്തിൽ ആകെ മൂന്നു കാറുകളെ ഉള്ളൂ. പ്രിൻസിപ്പൽ സാറിനും, ചികി സാറിനും കർമ്മ സാറിനും. എല്ലാം തട്ടുപൊളിപ്പൻ വാഹനങ്ങളാണ്. ഈ പർവ്വത റോഡിൽ ഇതുതന്നെ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണ്. പെട്രോൾ പമ്പും വർക്ക്ഷോപ്പ് എല്ലാം 30 കിലോമീറ്ററുകൾക്കപ്പുറം ആണ്. എങ്കിലും രാധിയിലെ  അത്യാവശ്യങ്ങൾക്ക് എല്ലാം  ഈ കാറുകൾ ഉപകാരമാണ്. 
 
ലാമയെ കാണാൻ ഒന്നു പോയാലോ എന്ന ചിന്ത എന്റെ മനസ്സിൽ വന്നു. നേരമ്പോക്കിന് ഒരു ട്ര ക്കിങ്ങും ആയല്ലോ എന്ന് വിചാരിച്ചു. അതുകൊണ്ടുതന്നെ ഒരു ട്രക്കിംഗ് മൂഡിലാണ് ഒരുങ്ങിയത്. 
 കാലത്ത് നേരത്തെ ഉണർന്നു, രാവിലെത്തെക്കും ,  ഉച്ചയ്ക്കും ഉള്ള ഭക്ഷണം പൊതിഞ്ഞെടുത്തു. ഒരു ദിവസത്തെ യാത്രക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങളും തോൾ സഞ്ചിയിൽ ഇട്ടു. യാത്ര എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു കൊണ്ട് വീടിന് മുൻവശത്ത് നിന്നു. 

 വീടിന് തൊട്ടടുത്തുള്ള കർമ്മ സാറും ഭാര്യയും ഞങ്ങളുടെ നല്ല അയൽവാസികളാണ്. ഇരു കുടുംബങ്ങൾക്കും ഉത്തമ സുഹൃത്തുക്കൾ ആവാൻ കുറച്ചു ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. യാത്ര എങ്ങോട്ടാണ് എങ്കിലും കർമ്മസാറിന്റെ  കാറിൽ   ഞങ്ങളുടെ കുടുംബത്തിനുള്ള സ്ഥലം കരുതിയിരിക്കും. യാത്ര തുടങ്ങി.....ഇന്നത്തെ  ലക്ഷ്യസ്ഥാനത്തേക്കു  വളരെ കുറച്ചു ദൂരം മാത്രമേ റോഡുഗതാഗതം ഉള്ളൂ. വിശാലമായ ചോളക പാട ത്തിനടുത്തുള്ള മണ്ണിട്ട റോഡിൽ റോഡ്ഗതാഗതം നിന്നു. പിന്നെ കണ്ടത്കണ്ണിന്  ഹരിതാഭമായ കാഴ്ചയാണ്. ഇത്തരം കാഴ്ചകൾ ഞാൻ ചിത്രങ്ങളിലെ കണ്ടിട്ടുള്ളൂ. അതിനാൽ തന്നെ എന്റെ അത്ഭുതം !കണ്ണുകളെ വിശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടു.

പച്ച പുൽമേടുകളും ചെറിയ കാടുകളും, കഴിഞ്ഞാൽ പിന്നെ കുത്തനെ ഉള്ള മലകയറ്റം ആണ്. ശബരിമലയും മലയാറ്റൂർ മലയും ഒക്കെ എത്ര എളുപ്പം കയറാം എന്നു തോന്നി. തിരിച്ചു പോയാലോ എന്ന് പോലും ചിന്തിച്ച് ഒരു നിമിഷം തരിച്ചു നിന്നു. തിരിഞ്ഞുനോക്കിയപ്പോൾ കൂടെയുള്ളവരെല്ലാം ഓടിച്ചാടി മല കയറുന്നു...മൂന്നുവയസ്സുള്ള മകനെ എടുക്കാൻ വിദ്യാർഥികൾ മത്സരിച്ചു. ബാഗു പിടിക്കാനും, കൈപിടിച്ചു കയറ്റാൻ ഒക്കെ, ഭൂട്ടാപെണ്ണുങ്ങൾ മത്സരിക്കുന്നു. 55വയസ്സുള്ള അമ്മയെ കൂടെ കൂട്ടിയത്,  അമ്മയ്ക്ക് ഇതൊക്കെ ഇഷ്ടമാണല്ലോ എന്ന് കരുതിയാണ്. പക്ഷേ ഇത്ര വലിയ കയറ്റം ഒന്നും കയറാൻ അമ്മയ്ക്കും ആരോഗ്യം വിഷയം തന്നെ. ഭൂട്ടാനി  പെണ്ണുങ്ങളുടെ സഹകരണത്തോടെ ഒരുവിധത്തിൽ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ മലമുകളിലുള്ള സ്കൂളിലെത്തി. 
സ്കൂൾ അധികൃതരുടെ വക ഗംഭീര സ്വീകരണം. നമ്മുടെ നാട്ടിലെ നാരങ്ങവെള്ളം പോലെ ഭൂട്ടാനികൾ ദാഹം തീർക്കാൻ സർവ്വസാധാരണമായി കുടിക്കുന്നത് ലിച്ചി ജ്യൂസ് ആണ്. ഇളം മധുരവും റോസ് വാട്ടർന്റെ മണവുമുളള ലിച്ചി ജ്യൂസും, ഒട്ടും മധുരമില്ലാത്ത വേഫർ ബിസ്ക്കറ്റ്കളും.ഇവർ  ഇതാണ് ഏതു സ്വീകരണത്തിലും ആദ്യം നൽകുന്നത്. ക്ഷീണവും ദാഹവും മാറ്റി. കയ്യിൽ കരുതിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും കഴിച്ച കുറച്ചുനേരം വിശ്രമിച്ചു. അൻപതോളം ഇഡ്ഡലി കളും, ഒരു ബോട്ടിൽ നിറയെ സാമ്പാറും കൂടെയുണ്ടായിരുന്ന അധ്യാപക സുഹൃത്തുക്കളും ആസ്വദിച്ചു കഴിച്ചു. 
     
   
 
വിശ്രമത്തിനുശേഷം കാഹളനാദം അലയടിച്ചു കേൾക്കുന്ന ആഘോഷ സ്ഥലത്തേക്ക് നീങ്ങി. പക്ഷേ എല്ലാ പ്രതീക്ഷകളും അവിടെ അസ്തമിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഭീതിി തോന്നുന്ന അവസ്ഥ. കാഹളനാദം അലതല്ലുന്നു, അസുരവാദ്യമായ ചെണ്ടയെ തോൽപ്പിക്കുന്ന ഒരുതരം ഡ്രംമുകൾ അടിച്ചുപൊളിക്കുന്നു. ഉച്ചത്തിലുള്ള മന്ത്രോച്ചാരണങ്ങളും, ഹോമകുണ്ഡത്തിൽ നിന്നുയരുന്ന ഭീതി ഉളവാക്കുന്ന പുകയും, അതിനു ചുറ്റും നൃത്തം ചെയ്യുന്ന പ്രേതാത്മാക്കളുടെയും, ദുഷ്ട ശക്തികളുടെയും മുഖം മൂടി വെച്ച് രൂപങ്ങൾ. ഇതെല്ലാം കൂടെ കണ്ടതോടെ മൂന്നു വയസ്സുള്ള എന്റെ മകൻ പേടിച്ച് അലറിക്കരഞ്ഞു. അമ്മയും ഏതാണ്ട് കരച്ചിലിന്റെ വക്കിൽ എത്തിയിരിക്കുന്നു. വിവരണാതീതമായ അവസ്ഥയായിരുന്നു അവിടുത്തേത്. ഹിമാലയൻ പർവത നിരകൾക്കിടയിൽനിന്ന് നമ്മുടെ നാട്ടിലെ സകല ദൈവങ്ങൾക്കും മനസ്സുകൊണ്ട് പൈസ ഉഴിഞ്ഞു വെച്ചാണ് മകന്റെ കരച്ചിൽ നിന്നത്. നാട്ടിൽ കാലു കുത്തിയാൽ ഉടൻ ഗുരുവായൂരിലെത്തി ധൈര്യം ഉണ്ടാകാൻ ആയി കുന്നികുരു കൊണ്ട് തുലാഭാരം വരെ നേർന്നു.
 സത്യത്തിൽ കൂടെ വന്നവർ എല്ലാം അതിൽ അലിഞ്ഞു ചേർന്നിരുന്നു. കേരളത്തിൽനിന്ന് ഈ മാമാങ്കം കാണാൻ കൊതിച്ചു പോയ ഞങ്ങൾ നാലുപേരും തരിച്ചുനിന്നു. ശരിക്കും  കാട്ടാള നടനം തന്നെ. കണ്ടു നിൽക്കും തോറും ഹൃദയതാളം കൂടിക്കൂടി വരുന്നത് സ്വയം അറിഞ്ഞു... മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ മുഴക്കി സന്യാസികൾ. ഇവർ ക്കിടയിലൂടെ വിശുദ്ധനെ കാണുവാനും, അനുഗ്രഹം വാങ്ങിക്കുവാനും, കാണിക്ക ഇടാനും, തിരക്കുന്ന വിവിധ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യർ...... 
                   
ആൾത്തിരക്കിൽ ഇടയിലൂടെ ആ വിശുദ്ധ മുഖം ഒന്നേ നോക്കിയുള്ളൂ..... സത്യം പറഞ്ഞാൽ അയാളുടെ മുഖം കണ്ടതോടെ യാത്രാക്ഷീണം പത്തിരട്ടി ആയി. ഒരു കള്ള സന്യാസി. കൂളിംഗ് ഗ്ലാസും, വിലകൂടിയ ഫോണ്, എല്ലാം ഉപയോഗിക്കുന്നു. കാണിക്ക കിട്ടിയ പണം മുഴുവൻ വാരികെട്ടി പുറകിലുള്ള സഹായിയെ ഏൽപ്പിക്കുന്നു..
കണ്ണു കണ്ടാൽ ഒരു കള്ള നോട്ടം. ആദ്യനോട്ടത്തിൽ തന്നെ മടുത്തു. ഭൂട്ടാനിൽ രണ്ടുതരത്തിലുള്ള സന്യാസികൾ ഉണ്ട്. ഭൂട്ടാനിലെ ചരിത്രത്തോളം വലിയ ആ കഥ പിന്നെ പറയാം. ക്ഷേത്രവും മത പഠനവുമായി സമൂഹത്തിൽ കഴിയുന്ന നേരുള്ള സന്യാസിമാർ ഒരു പുറത്ത്, എന്തൊക്കെയോ അത്ഭുത ശക്തികൾ ഉണ്ടെന്ന് സ്വയം പറഞ്ഞു, സ്വയം അപ്രത്യക്ഷമായി, കാടുകളിലും ഗുഹകളിലും കഴിയുന്ന മുഖംമൂടികൾ മറുപുറത്ത്.

 ( ഇനി ഒരു പിന്നാമ്പുറ കഥ::: സന്യാസിയെ കണ്ടു വന്ന ശേഷം,  കൂടെയുള്ള മലയാളിയായ അധ്യാപകനോട് വിശേഷങ്ങൾ പങ്കുവെച്ചു. അപ്പോഴാണ് സത്യാവസ്ഥ ചുരുളഴിയുന്നത്, ഞങ്ങൾ കണ്ടു വന്ന ആ വിശുദ്ധൻ ഒരു ഫ്രോഡ് ആണ്. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം അനുഗ്രഹ ദിനം എന്നും പറഞ്ഞ് പാവപ്പെട്ട ഗ്രാമീണരുടെ കയ്യിൽനിന്നും ധാന്യങ്ങളും, പണവും, മറ്റ് ആവശ്യ  വസ്തുക്കളും കാണിക്കയായി  സ്വീകരിക്കും. ദക്ഷിണയായി ഒരു മാസത്തെ ശമ്പളം മുഴുവനും കൊടുക്കുന്ന അന്ധവിശ്വാസികളായ ഭൂട്ടാനികൾ ഇന്നുമുണ്ട്. ഇങ്ങനെ കിട്ടുന്ന സാധനങ്ങൾ എല്ലാം ശേഖരിച്ചു വെച്ച്, ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന കുറച്ചു ശിങ്കിടി കളുടെ കൂടെ പാട്ടും കൂത്തും മേളവുമായി അടിച്ചുപൊളിക്കും. സ്വരൂപിച്ച പണവുമായി പർവ്വത മുകളിലെ ഉൾ വനങ്ങളിലേക്കു  ധ്യാനത്തിനാണ്  എന്നും പറഞ്ഞ് ഒറ്റ മുങ്ങൽ ആണത്രേ.... അടുത്തുള്ള ഏതെങ്കിലും വിദേശ രാജ്യത്തേക്ക്.  (ചൈന, നേപ്പാൾ, സിംഗപ്പൂർ,  ) പണം കഴിയുന്നതുവരെ അവിടെ സുഖവാസം..... അവിടത്തെ സ്വദേശികളെ വിവാഹം കഴിക്കാൻ അവർ മടിക്കാറില്ല..... വീണ്ടും പണത്തിന് ആവശ്യം വരുമ്പോഴേക്കും അടുത്ത അനുഗ്രഹ ദിനം വന്നിരിക്കും, ആർക്ക്? വിശുദ്ധന്!...... )
 ഈ കഥ പറഞ്ഞു തന്ന സഹപ്രവർത്തകനോട് എന്തേ ഈ കാര്യം അമ്മയും കുഞ്ഞും ഒക്കെയായി ബുദ്ധിമുട്ടി പോകുന്നതിനു മുമ്പ് പറയാഞ്ഞത് എന്ന് ചോദിച്ചപ്പോൾ, മറുപടി പ്രതീക്ഷിച്ചതു തന്നെയായിരുന്നു... " നിങ്ങൾ പോയി വരട്ടെ എന്ന് കരുതി" കഷ്ടം! ഹിമാലയത്തിൽ ആയാലും, ചൊവ്വയിൽ പോയാലും മലയാളി എന്നും മലയാളി തന്നെ.... സ്വയം ആത്മഗതം ചെയ്തു.... ഘോരഘോരമായ കാഹളനാദം, ഭീതി ഉളവാക്കുന്ന നോട്ടവുമായി പ്രേത ഭൂത വേഷഭൂഷാദികൾ.... 

മലമുകളിൽ നിന്ന് വേഗം തിരിച്ച് യാത്ര തുടങ്ങി... കൂടെ പോന്നവരെല്ലാം നേരമിരുട്ടിയെ മലയിറങ്ങി പോരൂ.. കുറച്ചു പേർ  രാവേറെ കഴിഞ് ഇതിന്റെ മുഴുവൻ ചടങ്ങുകളും കഴിഞ്നാളെ നേരം പുലർന്നു പോരും.... സഹപ്രവർത്തകരോട് ധൃതിയിൽ യാത്ര പറഞ്ഞു, 
ധൃതിപിടിച്ച് പോകരുതെന്നും, താഴ്വാരത്തിൽ വാഹനങ്ങളൊന്നും ഉണ്ടാകില്ലെന്നും, താഴെയുള്ള സ്കൂളിൽ വിശ്രമിച്ചുകൊള്ളൂ  എന്നുമൊക്കെ ആ നല്ലവർ പറഞ്ഞു... പക്ഷേ നിൽക്കാൻ മകൻ സമ്മതിച്ചില്ല.... നിർത്താതെ കരയുകയായിരുന്നു..... കുട്ടിക്ക് അസുഖം എന്തെങ്കിലും വന്നാലോ എന്ന് ഭയന്ന് ഞങ്ങൾ ഒരു കുടുംബം മാത്രം ഒറ്റയ്ക്ക് തിരിച്ചുപോരാൻ ആയി ലിറ്റർ ഫ്രീ സ്കൂളിൽ കയറി. കൈവശം ബാക്കിയുണ്ടായിരുന്ന ഭക്ഷണവും കഴിച്ച് മലയിറക്കം തുടങ്ങി.... വന്ന വഴി തിരിച്ചു ഇറങ്ങാം അല്ലോ..... താഴെ താഴ്‌വരയിൽ നിന്നും അഞ്ച് കിലോമീറ്ററോളം നടക്കുന്നത് എങ്ങനെ എന്നു  മാത്രം ഒരു ചോദ്യചിഹ്നമായി കിടന്നു.... വരുന്നിടത്ത് വച്ച് കാണാം... വരുന്നിടത്ത് വച്ച് തന്നെ കണ്ടു....... വഴിയിൽ വലിയ ഒരു പരീക്ഷണം കാത്തിരിപ്പുണ്ടായിരുന്നു...

  17: പ്രകൃതിയുടെ വികൃതി...... 

3 comments:

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...