Pages

Tuesday, January 21, 2020

14: അത്ഭുതങ്ങളുടെ മേരക്ക്‌





രാധി ഗ്രാമത്തിൽനിന്ന് കിഴക്കു ദിശയിൽ സഞ്ചരിച്ചാൽ, ഉയരങ്ങളിലേക്ക് പോയാൽ നിഗൂഢമായ ഒരു സാമ്രാജ്യത്തിലെത്താം. 
ട്രെഷികം  ജില്ലയിൽ തന്നെയുള്ള മേരാക്ക് , സാ ന്കതേഗ് എന്നീ ഗ്രാമങ്ങൾ. 

ജില്ലയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ജനവാസ കേന്ദ്രം. മെരക്കിൽ ഒരു സ്കൂൾ ഉണ്ട്. എപ്പോഴും മഞ്ഞുവീഴ്ച ആയതിനാൽ ആറു മാസം മാത്രമേ ക്ലാസ്സ് ഉണ്ടാവുകയുള്ളൂ. ഭൂട്ടാനിൽ ഇനിയും നശിച്ചു പോകാത്ത ഒരു വിഭാഗമാണ് ആദിവാസി സമൂഹം. അത് രണ്ടുതരത്തിലുണ്ട്. വനാതിർത്തി ഗ്രാമങ്ങളിൽ പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നൽകി ജീവിക്കുന്നവർ, നിഗൂഢമായ വനങ്ങളിൽ പുറംലോകം എന്തെന്ന് അറിയാതെ കഴിയാൻ ഇഷ്ടപ്പെടുന്നവർ. രണ്ടു കൂട്ടരും ഭൂട്ടാന്റെ അന്തസത്ത തന്നെ.
 എല്ലാവിധ സുരക്ഷിതത്വത്തോടും  കൂടി ജീവിക്കുന്നവർ. അവരെയും അവരുടെ പൈതൃകത്തെയും ആരും നശിപ്പിക്കില്ല. നമ്മുടെ നാട്ടിലെ പോലെ, വികസനവും സംവരണവും വേണം എന്നല്ല, മറിച്ച് പൈതൃകസംസ്കാരം തുടരാൻ അനുവദിക്കണം എന്നതാണ് മെരക്കിലെയും, ശാക്തേഗ് ലെയും  ഭോക്പാ  വംശജരുടെ നിലപാട്. പുതുതലമുറപോലും കാടിറങ്ങി വരാൻ കൂട്ടാക്കാത്ത ശരിക്കും കാട്ടുജാതി മനുഷ്യർ. 



 മഞ്ഞുരുകാത്ത മേരക്ക്‌ മലകളെ കുറിച്ച്, അവിടെ വനത്തിന് അകത്തും പുറത്തും താമസിക്കുന്ന ഭോക്പാ വംശജരെ കുറിച്ചും വിശദമായ വിവരണം നൽകിയത് സഹപ്രവർത്തകനായ റിൻഞ്ജൻ സാറാണ്. ഭൂട്ടാനിലെ പുതുതലമുറയ്ക്ക് ട്രക്കിങ്ങിന് പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് മേരക്ക്‌, സന്തങ് ഗ്രാമങ്ങൾ. വിദേശ സഞ്ചാരികളും അപൂർവമായി ഇവിടം സന്ദർശിക്കാറുണ്ട്. പെട്ടെന്നൊന്നും ഈ പൈതൃക ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ സാധ്യമല്ല. കാരണം പൈതൃകത്തെ നശിപ്പിക്കുന്ന യാതൊന്നിനും   അവിടേക്ക് പ്രവേശനം ഇല്ല.റിൻഞ്ചനും കൂട്ടുകാരും മേരാക്ക്‌ സ്കൂളിലും പരിസരങ്ങളിലും പോയി പരിചയമുള്ളവരാണ്. അവരുടെ കൂടെ താമസിച്ച് അവരെ അറിഞ്ഞവരാണ്. ഏകദേശം മുപ്പതോളം കുടുംബമേ ഈ വംശജർ ഉള്ളൂ. ഓരോ പർവ്വത മുകളിലും പ്രത്യേകം പ്രത്യേകം ഗോത്രങ്ങളായി പല ആദിവാസി സമൂഹങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. നമ്മൾക്ക് സങ്കൽപിക്കാൻ പോലും ആകാത്ത അത്ര പുറകോട്ടാണവർ. 

 ആണ്ടിൽ ആറു മാസത്തോളം അതിശൈത്യം ആണ് അവിടെ. പിന്നെയുള്ള ഒരു നാലു മാസം കനത്തമഴയും. രണ്ടു മാസം  വസന്തകാലം. ഈ മൂന്നു കാലാവസ്ഥയിലും മൂന്നുനേരവും ഇവിടുത്തെ പ്രകൃതിക്ക് വ്യത്യസ്തമായ രൂപ ഭംഗിയാണ്. മഞ്ഞുറഞ്ഞ ശൈത്യകാലം അവർ കാടിനുള്ളിൽ നിന്നും, കുടിലിനുള്ളിൽ നിന്നും പുറത്തിറങ്ങില്ല. മഞ്ഞുകാലത്തെ അവസാനത്തോടുകൂടി ചെറു കൂട്ടങ്ങളായി മലയിറങ്ങി തുടങ്ങും. സെമി നൊമാഡിക് പീപ്പിൾ ആണിവർ. പുരുഷന്മാരും പ്രായമുള്ള സ്ത്രീകളും മാത്രമേ പുറംലോകം കാണുകയുള്ളൂ. യുവതികളെയും, കുട്ടികളെയും ഒന്നും ഗോത്രത്തിൽ നിന്ന് പുറത്തു കണ്ടിട്ടില്ല. അത് അവർ വിമുഖത കാണിക്കുന്നുണ്ടോ എന്നൊരു സംശയം. കാരണം, അവർ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പുതുതലമുറ പുറംലോകം കണ്ടാൽ വ്യതിചലിക്കുമോ എന്നവർ ഉൽക്കണ്ഠ പെടുന്നു.  


 ഒരു പരിധിയിൽ കൂടുതൽ ഈ സമൂഹം അയൽ ഗ്രാമവാസികളോടു പോലും ഇടപഴകില്ല. ഹിമാലയൻ കാടുകളിൽ നിന്നും അവർ നേരിട്ട് ശേഖരിക്കുന്ന വനവിഭവങ്ങൾ, തേൻ, മരുന്നുകൾ, അപൂർവയിനം പഴങ്ങൾ, വർണ കല്ലുകൾ എന്നിവയെല്ലാം ഇവർ ശേഖരിച്ച് വില്പനയ്ക്ക് എത്തിക്കും. ഒരുപാട് യാക്കുകളെ  ഇവർ വളർത്തുന്നുണ്ട്. വലിയ ഇനം പശുക്കൾ ആണിവ. യാക്കിന്റെ കട്ടി പാലുകൊണ്ട് ഉണ്ടാക്കുന്ന ചീസ്, നെയ്യ് എന്നിവയ്ക്കുപുറമേ, യാക്കിന്റെ രോമം പിരിച്ചു ഉണ്ടാക്കുന്ന പ്രത്യേകതരം തൊപ്പി, കാട്ടുമൃഗങ്ങളുടെ തോലുരിച്ചുണ്ടാക്കുന്ന പ്രത്യേകതരം മേൽവസ്ത്രം, ചെമ്മരിയാടിന്റെ  രോമം കൊണ്ട് ഉണ്ടാക്കുന്ന കുപ്പായങ്ങൾ, ഇങ്ങനെ അപൂർവങ്ങളായ സാധനങ്ങളെല്ലാം സ്വരുക്കൂട്ടി കുതിരപ്പുറത്തു കെട്ടി, പത്തോളം കുതിരകളും, പതിനഞ്ചോളം ആളുകളുമായി അവർ കാടിറങ്ങി വരുന്ന കാഴ്ച! ഹോ ഭയങ്കരം തന്നെ. 
 

മേരാക്കുകൾ കാടിറങ്ങുക വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. ഒരുപാട് ദൂരെനിന്നുതന്നെ അവരുടെ വരവ് അറിയാം. "ടക് ടക് ടക് ", എന്ന കുതിരക്കുളമ്പടിയും,, "ബ്‌തും ബ്‌തും" എന്ന 
യാക്കിന്റെ വരവും കേട്ടാൽ രാധി ഗ്രാമത്തിലെ കുട്ടികൾ ഓടിയൊളിക്കും. രാജകീയം ആണ് വരവ്. മലമുകളിൽനിന്ന് കേട്ടാൽ അടുത്തെത്തി എന്ന് തോന്നിപ്പിക്കും, പക്ഷേ മണിക്കൂറുകൾ പിടിക്കും ചുരം ചുറ്റി താഴത്ത് എത്താൻ. തലവനായ ഒരു വയസ്സൻ ആവും ഏറ്റവും മുന്നിൽ. പിന്നാലെ ശിങ്കിടികളും, പ്രായമുള്ള ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമേ അവരുടെ കൂട്ടത്തിൽ കാണാറുള്ളൂ. ദൃഢമായ ഒരു കുടുംബ ബന്ധം അവർക്ക് ഉണ്ടത്രേ.  
മേരക്കുകൾ ഇരുണ്ട നിറമാണ്, എന്നാൽ കറുപ്പല്ല. ചെമ്പൻ തലമുടി ജട കെട്ടി പിരിച്ചി ടും. കൂർത്ത നഖങ്ങളും, തഴമ്പുള്ള കൈകാലുകളും, ഒരു കാട്ടു മൃഗത്തിന്റെ വാല് അടക്കം തോല് ഊരി ഉണക്കി തുന്നിക്കൂട്ടിയ തോൽ കുപ്പായമാണ് മേലുടുപ്പായി ആണും, പെണ്ണും ധരിക്കുക. യാക്കിന്റെ രോമം ഉരിച്ചു കെട്ടിയുണ്ടാക്കിയ രോമം തൊപ്പി, കുറുക്കന്റെ തോൽ ഉണക്കി തുന്നി യുണ്ടാക്കിയ പാദരക്ഷ. ഇക്കൂട്ടരെ ആദ്യമായി കണ്ടാൽ പേടിയാവും. അടുത്തു വന്നാൽ ഒരുതരം മനം മടുപ്പിക്കുന്ന ഗന്ധം ആണ്.

 സാധനങ്ങൾ വിൽപ്പനക്ക് കൊടുക്കുന്നതിലും, വിലയുടെ കാര്യത്തിലും കർക്കശക്കാരാണ്  അവർ. ഒന്നാമത്തെ കുതിരയുടെ പുറത്തെ സാധനങ്ങൾ വിറ്റു കഴിഞ്ഞേ അടുത്ത കുതിരയുടെ കെട്ട് അഴിക്കൂ. എല്ലാത്തിന്റെയും  വില, വിൽക്കുന്നവർ സൂക്ഷിക്കും. ഓരോരുത്തർക്കും അത്യാവശ്യമുള്ള തുമാത്രമേ നൽകു. അപൂർവ്വമായ തല്ലേ, ഗുണം ഉള്ളതല്ലേ എന്ന് കരുതി കുറച്ച് അധികം സാധനം വാങ്ങി സൂക്ഷിക്കാം എന്ന് വിചാരിച്ചാൽ അവർ നൽകില്ല. നല്ല വില തരാം എന്നു പറഞ്ഞാൽ പോലും അവർ തരില്ല.  അടുത്ത ഗ്രാമങ്ങളിലേക്കും, എല്ലാവരിലേക്കും എത്തിക്കാനാണ് അവർ കാട് സേവിക്കുന്നത് എന്ന മനോഭാവം. അത് അവരുടെ ഭാഷയിൽ പറയും.
രാധി നിവാസികൾക്കും, മെരക് നിവാസികൾക്കും പരസ്പരം മനസ്സിലാകുന്ന  "ഷാഷോപ് " എന്ന വർത്തമാന ഭാഷ അവർക്കിടയിലുണ്ട്. ഭൂട്ടാനിലെ ഔദ്യോഗികഭാഷയായ "സോങ്ക "ക്കു മാത്രമേ എഴുത്തു ലിപി  ഉള്ളൂ. നാട്ടുഭാഷകൾ ധാരാളമുണ്ട്.

 അവർ വനത്തിൽ നിന്ന് അപൂർവ്വ സാധനങ്ങൾ ശേഖരിക്കുന്നതും, വിതരണം ചെയ്യുന്നതും എല്ലാവർക്കും വേണ്ടിയാണ് എന്നും, സാധനങ്ങൾ വളരെ മൂല്യമുള്ളതാണ്, അത് അവർക്ക് നൽകിയത് പ്രകൃതിയാണ്, ആവശ്യമുള്ളവർ അല്ലാ അത്യാവശ്യം ഉള്ളവരും ഉണ്ട്, അതുകൊണ്ട് വേണ്ടവർ മാത്രം വാങ്ങിയാൽ മതി എന്ന തത്വം.ട്രെഷികം ജില്ലയുടെ വനപാലകർ ആണിവർ, അതിനാൽ തന്നെ വനവിഭവങ്ങൾ ഡൂംസി , ജോൺലെ, രഞ്ഞൂന്, ട്രെഷികം എന്നിവിടങ്ങളിലെല്ലാം എത്തിക്കും. സാധനങ്ങൾ വിറ്റഴിയുന്നത് അനുസരിച്ച് കുതിരകളും ആളുകളും സ്വതന്ത്രരായി നടക്കും.

 രാധിയിൽ വന്നാൽ രാധി മുത്തശ്ശൻ ആയ ഒരു ഗപ്പി ന്റെ വീട്ടിലാണ്  തമ്പ് അടിക്കുക. ഗപ്പ് എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനപ്പേര് ആണത്.
 വനവിഭവങ്ങൾ വേണ്ടവർ എല്ലാം അവിടെ ചെന്ന് വാങ്ങിക്കും. പ്രസാദം പോലെ ലേശം വിതരണം ചെയ്യുമെന്ന് മാത്രം. നല്ല വിലയും നൽകണം. അവരുടെ ഭക്ഷണവും വിശ്രമവും എപ്പോഴും ആ ഭവനത്തിൽ തന്നെ. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അയൽ ഗ്രാമങ്ങളിൽ എല്ലാം പോയി സാധനങ്ങൾ വിറ്റഴിക്കും. പിന്നെ ഒരു നിമിഷത്തിൽ കൂടുതൽ അവർ നാട്ടിൽ നിൽക്കില്ല. അവരുടെ ഗോത്ര ത്തിൽ നിന്ന് പോന്നാൽ പിന്നെ ഉറക്കം പോലും വരില്ലത്രേ. നാട്ടിൽ നിന്ന് പോകുമ്പോൾ അവർ ഒന്നും കൊണ്ടുപോകാറില്ല. അവർക്ക് വേണ്ടതെല്ലാം കാട്ടിൽ സമൃദ്ധമാണ് എന്നാണ് അവരുടെ നിലപാട്.
 " ജനിച്ചുവീണ മണ്ണിൽ തന്നെ  ജീവിച്ചു മരിച്ചു മണ്ണ് ആവണം  " എന്ന പ്രകൃതി തത്വം ആത്മാവിനുള്ള അവർക്ക് ഉപജീവനത്തിനുവേണ്ടി ആണെങ്കിൽ പോലും നാടുവിട്ടു വരുന്നവരൊടൊ ക്കെ അവജ്ഞയാണ്. അവരെ നോക്കി നിൽക്കുന്നത് പോലും അവർക്ക് ഇഷ്ടമല്ല. തുറിച്ചു നോക്കും. സംസാരിച്ചു നിൽക്കുന്നതിനിടയി ൽ കുതിരയുടെ കെട്ട് എല്ലാം മുറുക്കി പെട്ടെന്ന് ഒരൊറ്റ  പോക്കാണ്. മിനിറ്റുകൾ കൊണ്ട് അവരും കുതിരകളും കാട്ടിനുള്ളിലെ  വഴിയിലേക്ക് മറയും. കുതിര കുളമ്പടി പിന്നെയും കുറെ നേരം കേൾക്കാം. കുറേ നാളത്തേക്ക് പിന്നീട് അവരെ ആരും കാണില്ല.

റിഞ്ചൻ സർ ന്റെ  വിവരണത്തിലൂടെ   മേരക്ക്‌ എന്ന ഭൂപ്രദേശവും, അവിടുത്തെ കല്ലുകൊണ്ട് ഉണ്ടാക്കിയ വീടുകളും, യാക്കിന്റെ കട്ടി 
ചീസ് പൊതിഞ്ഞു കെട്ടിയ തുകൽ പൊതികളും, മഞ്ഞു പൊതിഞ്ഞ ഹിമാലയൻ താഴ്വരകളും കാണാതെ കണ്ട ഒരു മന കാ ഴ്ചയായി..... ഇന്നും അൽഭുതങ്ങളുടെ താഴ്വര യായി ബാല്യത്തിലെന്നോ  കേട്ട കഥകളിലെ സങ്കൽപ്പ  ഗ്രാമമായി മനസ്സിൽ കോറിയിട്ട ചിത്രം പോലെ...
MERAK with out touch I feel your depth, essence,black sand,snowdrops☃️⛄️

 തുടരും.. 15: രാധി യിലെ മുത്തശ്ശൻ.

Sunday, January 19, 2020

13:ജോൺലയും, ഡൂംസിയും.






രാധി ഗ്രാമത്തിന്റെ തെക്കേ ദിശയിൽ ഒരു കുഞ്ഞു താഴ്വരയുണ്ട്. ജോൺലെഗ്രാമം. മരപ്പണി കാരുടെ താവളമാണത്. അഗ്രഗണ്യരായ കൊത്തു പണിക്കാരാരാണ് ജോൺലെ ഗ്രാമക്കാർ. ജോൺലെ താഴ്‌വരയിലെ മരങ്ങൾ മരപ്പണിക്ക് വിശേഷപ്പെട്ടതാണ്. ചില അനുവദനീയ മേഖലയിൽനിന്ന് മാത്രമേ മരം മുറിക്കാൻ അനുവാദമുള്ളൂ. ആവശ്യം രേഖപ്പെടുത്തി പഞ്ചായത്തിൽ ബോധിപ്പിക്കണം. ഒരു മരം മുറിച്ചാൽ 10 മരം നടുന്നവരാണ് ഭൂട്ടാനികൾ. ജോണലക്കാർ കാടുകൾ തന്നെ വച്ചുപിടിപ്പിക്കുന്ന വരാണ്. ഭൂമിയേയും ജനങ്ങളെയും ഇത്രയും സംരക്ഷിക്കുന്ന മറ്റൊരു ഗ്രാമം ഭൂമിയിൽ ഉണ്ടാകുമോ എന്ന് സംശയം. 

എപ്പോഴും ഈർപ്പമുള്ള പ്രദേശമായതിനാൽ ഈ മേഖലയിൽ ധാരാളം പോഷക കൂണുകൾ കാണാം. ഇടിമിന്നലുകളുടെ രാജ്യം എന്നാണല്ലോ ഭൂട്ടാന്റെ  മറ്റൊരു പേര്. രാത്രിയിൽ ഇടിമിന്നിയാൽ ജോൺലയിലെ മണ്ണിനടിയിൽ ധാരാളം കൂൺകൾ പൊട്ടിമുളച്ചു പുലരുമ്പോഴേക്കും കുട നിവർത്തും. ഈ ഗ്രാമത്തിലെ കുട്ടികൾ സ്കൂളിലേക്ക് വരുന്ന വഴി ഇത്തരം പോഷകഗുണങ്ങൾ ശേഖരിച്ചു രാധിയിലെ കടകളിൽ വില്പനക്കെത്തിക്കും. കൂണു കളും ഉപ്പിട്ട് വേവിച്ച് ബട്ടറും ഇലകളും വിതറി സൂപ്പ്  ആക്കി കഴിക്കാനാണ് രാധിക്കാർ ക്കിഷ്ടം. ജോൺല ഗ്രാമത്തിനു ഒരു പത്തേക്കർ വിസ്തൃതി ഉള്ളൂ. അതുകഴിഞ്ഞാൽ വടക്ക് ദിശ മുഴുവനും മുളംകാട് ആണ്. ഗ്രാമത്തിലെ വീടുകളുടെ പൂമുഖം മുള കെട്ടി ഭംഗിയായിരിക്കും. മുളംതണ്ട് അവരുടെ പ്രധാന ഭക്ഷ്യ വിഭവമാണ്. മുളങ്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ മാത്രം കിട്ടുന്ന മർമര  ശബ്ദവും, പച്ചനിറത്തിന്റെ വിവിധഭാവങ്ങളും വിവരണാതീതമാണ് . ഈ വനങ്ങൾ ദൂരെ നിന്നു നോക്കിയാൽ കരിമ്പച്ച പുതപ്പു പോലെ തോന്നും.




 ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അശരണ കേന്ദ്രം അവിടെയുണ്ട്. നോക്കാൻ ആരും ഇല്ലാത്ത ഒരുപാട് അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവിടെ താമസിക്കുന്നു. അവിടവിടെയായി ഒറ്റപ്പെട്ടു താമസിച്ചിരുന്ന ഓരോരുത്തരെ ഒരുമിച്ച് ഒരു വീട്ടിൽ ആക്കി, അവർക്ക് വേണ്ട ഭക്ഷണം, മരുന്ന്, ചികിത്സാ എല്ലാം ഗവൺമെന്റ് വക... ഒറ്റപ്പെടൽ തോന്നുന്ന ആർക്കും അവിടെ ചെന്ന് കൂട്ടത്തിൽ ചേരാം. സ്വന്തം വീടുപോലെ കഴിയാം. 


 രാധി ഗ്രാമത്തിന്റെ മുകൾ തട്ടിലേക്ക് പോകുന്തോറും ജനവാസം തീരെ കുറവാണ്. ഉയരം കൂടുന്നത് അനുസരിച്ച് ജനവാസം കുറഞ്ഞുവരുന്നു. ട്രെഷികം ജില്ലയിലെ ഉയരത്തിലുള്ള മറ്റൊരു ഗ്രാമമാണ് ഡൂംസി. സമുദ്രനിരപ്പിൽ നിന്നും 3500 ഓളം ഉയരത്തിലാണ് ഈ ഗ്രാമം. ഇതിനു മുകളിൽ അവസാന ഗ്രാമമായ "മെരക് ". അത് ഒരു ഒന്നൊന്നര സ്ഥലം തന്നെ. കണ്ടുതന്നെ അറിയണം.
 ഡൂംസിയുടെ  മുകളിൽ നിന്ന് നോക്കിയാൽ ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തികൾ കാണാം. 
 ഒരുപാട് വർഷങ്ങളായി ഡൂംസി  സ്കൂളിൽ ജോലിചെയ്യുന്ന മലയാളിയായ ഒരു മേഴ്സി ടീച്ചർ ഉണ്ട്. അവരോടൊത്ത് ചിലവഴിച്ച ഒരു ദിവസം ജീവിതത്തിലെ പല ചിന്തകളും മാറ്റിമറിച്ചവയാണ്. ഫുൾസ്ലീവും ഉം ഹൈനെക്കും, വച്ച് ചുരിദാർ ആണ് അവരുടെ ഡ്രസ്സ് കോഡ്. ഇതു മാത്രമേ അവരെ ഒരു കോട്ടയംകാരി ആയി തിരിച്ചറിയാൻ സാധിക്കൂ. തലമുടി ബോയ് കട്ട് ചെയ്ത് നന്നായി ചീകി വയ്ക്കും. ഏകദേശം ഒരു 50 വയസ്സ് തോന്നിക്കും. ചിന്തകൊണ്ടും, പ്രവർത്തി കൊണ്ടും, കർമ്മം കൊണ്ടും, ഭക്ഷണ രീതി കൊണ്ടും, ഒരു തനി ഭൂട്ടാനിയായി അവർ മാറിയിരിക്കുന്നു. ഒറ്റയ്ക്കുള്ള ഒരു ആത്മീയ ജീവിതമാണ് അവരുടേത്. അവർ ആ ജീവിതം വായന കൊണ്ടും, പ്രാർത്ഥന കൊണ്ടും, സാമൂഹ്യസേവനം കൊണ്ടും, അതിലുപരി അധ്യാപനത്തിലെ പവിത്രത കൊണ്ടും സമ്പന്നമാക്കിയി രിക്കുന്നു. വളരെ കുറച്ചു മാത്രമേ സംസാരിക്കൂ. അവരുടെ ജീവിത രീതിയും, ഭക്ഷണരീതിയും എല്ലാം ഡൂംസി ഗ്രാമവാസികളുടെ പോലെയാണ്. പർവ്വത മുകളിൽ സ്ഥിര താമസമാണ്. താഴ്വര ഗ്രാമങ്ങളിലേക്ക് ഒരു ട്രാൻസ്ഫറിനു പോലും ശ്രമിക്കാത്തത് എന്തേ എന്ന് ചോദിച്ചപ്പോൾ ജീവിതം ധന്യമാണ് എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു നേരത്തെ ചിരി മാത്രം മറുപടി. യേശുദേവനെ സ്തുതിച്ചു, കുരിശിന്റെ വഴിയും,  കൊന്തയും ജപിച്ച് ഹിമാലയത്തിൽ കഴിയുന്ന ഏകാകിനിയായ് സന്യാസിനി. 
 എങ്കിലും വർഷത്തിലൊരിക്കൽ കേരളത്തിലെത്തി ബന്ധുക്കളെയെ ല്ലാം കണ്ട് മടങ്ങുന്ന ഒരു പ്രത്യേക വ്യക്തിത്വം. രണ്ടു നാട്ടിലെയും നല്ലത് മാത്രമേ അവർ പറയൂ. ജീവിക്കുന്ന നന്മ നിറഞ്ഞ മറിയ ങ്ങൾ ഇവരൊക്കെ അല്ലേ. മേഴ്സി എന്ന പേരുപോലെ തന്നെ കരുണയുള്ള മുഖവും ദയയുള്ള മനസ്സും. ഇന്നും ഡൂംസിയിൽ  അവരുണ്ട്. 

 ഡൂംസി  സ്കൂളിൽതന്നെ ജോലിചെയ്യുന്ന കണ്ണൂരുകാരൻ ആയ മോഹനൻ സാറും കുടുംബവും  നാലഞ്ച് മാസത്തിലൊരിക്കൽ മലയിറങ്ങി ട്രാഷിഗാമിൽ പോകുമ്പോൾ രാധിയിൽ വരാറുണ്ട്. രാധി ഗ്രാമത്തെകാൾ സൗകര്യങ്ങൾ വളരെ കുറവാണ് ഡൂംസി ഗ്രാമത്തിൽ. ദൂരവും ഉയരവും തണുപ്പും കൂടുന്തോറും ജീവിതം കൂടുതൽ ലളിതമാകുന്ന രീതി. 
 ഒരിക്കൽ ദിശമാറി അരുണാചൽ പ്രദേശിൽ നിന്നും വന്ന ഹെലികോപ്റ്റർ ഡൂംസി കാടുകളിൽ വീണു. അതിൽ അരുണാചൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഒരു പാട് ദിവസത്തെ അന്വേഷണ ഫലമായി ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഡൂംസി താഴ്വരയിൽ താവളമടിച്ചു തിരഞ്ഞതും, ഹെലികോപ്റ്റർന്റെ  അവശിഷ്ടങ്ങൾ കിട്ടിയതും ഇന്നലത്തെ പോലെ ഓർമ്മയുണ്ട്. അക്കൂട്ടത്തിലെ മലയാളി സൈനികൻ ഡൂംസി യിലും മലയാളികളെ കണ്ട് അത്ഭുതപ്പെട്ടത്രേ. 
 
 ഒരുതവണ മോഹനൻ സാറും ശ്രീജ ചേച്ചിയും മലയിറങ്ങി വന്നപ്പോൾ, അവരുടെ മക്കൾക്കായി വില്ലേജ് റൈസ് കൊണ്ടു ഇഡ്ഡലിയും പൊടി സാമ്പാറും, 
ഉച്ചയൂണിന് അതേ വില്ലേജ് റൈസ് കൊണ്ട് മലബാറി നെയ്ച്ചോറും, സോയാബീൻ ഫ്രൈയും നൽകിയപ്പോൾ നമ്മുടെ നാട്ടിലെ ഭക്ഷണ കൂട്ടുകളുടെ രുചി ലോകത്തെവിടെയും ലഭിക്കില്ല എന്ന് അവർ പറഞ്ഞു. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ഏതൊരു മലയാളിക്കും പ്രത്യേകിച്ച് ഗൃഹാതുരത കൂടുതലുള്ളവർക്ക് നഷ്ടമാകുന്നത് നാവിന്റെ രുചി തന്നെ എന്നതിന് സംശയമില്ല.  
 പല നിറത്തിലും വലിപ്പത്തിലുമുള്ള ഡാലിയ പൂക്കളും, വലിപ്പമേറിയ റോസാപ്പൂക്കളും ഡൂംസിൽ ധാരാളമുണ്ട്. പച്ചക്കറികളുടെ വൈവിധ്യമാർന്ന ഇനങ്ങൾ, പഴങ്ങളുടെ ഗുണ സമ്പൂർണ്ണത, ഹിമാലയ ചോലയിൽ നിന്നുള്ള ശുദ്ധജലം എല്ലാംകൊണ്ടും കുളിരുള്ള ഒരു യാത്രയാണ്  ഡൂംസി സമ്മാനിക്കുക.

 തുടരും: 14:   അൽഭുതങ്ങളുടെ "മെരക് "
 

Saturday, January 18, 2020

തുടരുന്നു.. 12: രാധിയിലെ ജനജീവിതം





 രാധി എന്ന  ഗ്രാമത്തിന്റെ തലസ്ഥാനം, രാധി മിഡിൽ സെക്കൻഡറി സ്കൂളും, അതിനെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങളുമാണ്. ഗ്രാമത്തിലെ ദിനചര്യകൾ പോലും സ്കൂൾ സമയത്തിനനുസരിച്ച് ക്രമീകരിച്ചവ. രാധിയിലെ ഒരു വീടും താഴിട്ടുപൂട്ടി കണ്ടിട്ടില്ല. വാതിലുകളും ജനലുകളും ആരും കൊട്ടിയടക്കാറില്ല. ഒരു വീടിന് പോലും മതിലുകളും വേലിക്കെട്ടുകളും കണ്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്കും, കൃഷിഭൂമി ഇല്ലാത്തവർക്കും വിശാലമായ മല വെട്ടിയൊതുക്കി സ്വന്തമാക്കാൻ അധികാരമുണ്ട്. പക്ഷേ എല്ലാറ്റിനും ഒരു പരിധിയും, കർശനമായ നിയമവും ഉണ്ട്. പരിസ്ഥിതി നിയമങ്ങൾ എഴുതി വയ്ക്കാതെ തന്നെ എല്ലാവരും പാലിക്കുന്നു. 


 ശനിയും ഞായറും ഭൂട്ടാനി കൾക്ക് വിനോദത്തിന്റെയും, വൃത്തിയാക്കലിന്റെയും  ദിനങ്ങളാണ്. വീടുകൾ വൃത്തിയാക്കലും പൂജകളും ശനിയാഴ്ചകളിൽ പതിവാണ്. ഈ ദിവസങ്ങളിലെ പതിവുകാഴ്ചകൾ നല്ല രസം ഉള്ളവയാണ്. എല്ലാ വീടിനു മുന്നിലും ബ്ലാന്കെറ്റ്കളും, ക്യുഎൻലിറ്റികളും, സ്വെറ്ററുകളും എന്നു വേണ്ട കുക്കിംഗ് പോട്ടുകളും, പാത്രങ്ങളും വരെ കഴുകി ഉണക്കുന്നത് കാണാം. കട്ടി പുതപ്പിന്റെ  കനമുള്ള ഗോകളും, കിറകളും കഴുകി ഉണക്കുന്നത് അന്നുതന്നെ. 
 നമ്മുടെ നാട്ടിലെ പോലെ നിത്യവും രാവിലെ കുളിച്ചു കുറി തൊട്ട്, തുണിയെല്ലാം നനച്ച് കഴുകി, ജോലി കഴിഞ്ഞു വന്ന് വീണ്ടും കുളിക്കുന്ന ശീലം ഒന്നും അവടെ നടക്കില്ല. തണുപ്പ് തന്നെ കാരണം. മൂന്ന് ദിവസം ഒരേ വസ്ത്രം ധരിച്ചാലും മുഷിവ് തോന്നുകയില്ല. കുട്ടികളെ ന്നല്ല, മുതിർന്നവരും, ആഴ്ചയിലൊരിക്കലെ വിശദമായി കുളിക്കുക യുള്ളൂ. അത് ഒരു ഒന്നൊന്നര കുളി തന്നെ. പുറത്ത് അടുപ്പുകൂട്ടി, വലിയ ഒരു ചെരുവത്തിൽ വെള്ളം ചൂടാക്കി, വിശാലമായി കുളിച്ചു,  പലതരം സൗന്ദര്യക്കൂട്ടുകൾ പുരട്ടി, സുഗന്ധ ലേപനങ്ങൾ പൂശി, ഉച്ചഭക്ഷണവും കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങും. ശനിയാഴ്ച ഉച്ചമുതൽ, ഞായറാഴ്ച രാവേറും  വരെ കളിചിരികളുടെയും വിനോദങ്ങളുടെയും തിരക്കുകൾ കേൾക്കാം... 



 തലമുടിയിൽ പരീക്ഷണം നടത്താൻകേമന്മാർആണ് ഭൂട്ടാനിലെ പുതിയ തലമുറ. പലതരം  മുടിവെട്ടാണ് ഓരോ  തവണയും പരീക്ഷിക്കുക. മുടിവെട്ടാൻ ബാർബർഷോപ്പ് എന്ന രീതി ഭൂട്ടാനിലെ ഗ്രാമങ്ങളിൽ ഒന്നുമില്ല. എല്ലാവരും പരസ്പരം മുടി വെട്ടും. ചെറിയ കുട്ടികളുടെ മുടി രക്ഷിതാക്കൾ വെട്ടും. കുറച്ചു വലുതായാൽ സുഹൃത്തുക്കൾക്കാണ് ഇതിനുള്ള അധികാരം. ഇന്ത്യയിൽ നിന്ന് വന്ന അധ്യാപ കർക്ക് ഇതൊന്നും  ശീലം ഇല്ലാത്ത   തിനാൽ മുടി വെട്ടൽ ഒരു ചടങ്ങു തന്നെയാണ്. സഹപ്രവർത്തകരോട് പറയാനുള്ള മടി കാരണം, വലിയ ക്ലാസ്സുകളിലെ കുട്ടികളിൽ, മിടുക്കനായ മുടി വെട്ടുകാരനെ മുൻകൂട്ടി  ബുക്ക് ചെയ്യും. അവനാണെങ്കിൽ അത് വലിയ ഒരു അംഗീകാരമാ    യി, നാലാളോട് പറഞ്ഞു, സഹായത്തിനു ഒരു കൂട്ടുകാരെനെയും കൂട്ടി, നേരം വെളുക്കുമ്പോഴേക്കും ഹാജരാകും. മു  ടി  ചീകുന്ന ലാഘവത്തിൽ മുടി വെട്ടും കഴിഞ്ഞു പുഞ്ചിരിച്ചു നിൽക്കും. നന്ദി സൂചകമായി പണം എന്തെങ്കിലും നൽകിയാൽ വാങ്ങിക്കാതെ ഒരു കപ്പ് ചായ മാത്രം വാങ്ങി കുടിച്ചു സ്‌ഥലം വിടും. എന്നിട്ട് ക്ലാസ്സിലെ കുട്ടികളോട് പറയും... സാറിന്റെ ഹെയർ സ്റ്റൈൽ എങ്ങനെയുണ്ട്, ഞാനാണ് സ്ഥിരംം ഹെയർ സ്റ്റൈലിസ്റ്റ്് എന്നൊക്കെ്. അവർക്ക്  അ  തൊക്കെ വലിയ അംഗീകാരമാണ്.  അധ്യാപകരുടെ കൈയും, കാലും, തരം കിട്ടിയാൽ തലയും  വെട്ടുന്ന  നമ്മു ടെ  നാടിന്റെ അവസ്ഥയിൽ, അധ്യാപകരുടെ തലമുടി വെട്ടി കൊടുക്കുന്ന കുട്ടികൾ എനിക്കത്ഭുതമായി. 

മിക്ക ശനിയാഴ്ച കളിലും ഗൃഹനാഥൻമാർ 
ഒത്തു കൂടി പഞ്ചായത്ത്‌ഹൌസിൽ നാട്ടുകൂട്ടം.  ഇതിനകത്താണ്ഗൗരവമുള്ള എന്തെങ്കിലും  ഉണ്ടെങ്കിൽ  ചർച്ചക്കിടുക  . 


ശനിയാഴ്ചകളിൽ രാവിലെ തന്നെ ഏതെങ്കിലും ഒരു വണ്ടി ജില്ലാ ആസ്ഥാനമായ ട്രാഷിഗാമിലേക്കു  പുറപ്പെടും.ഓഫീ സ് കാര്യങ്ങൾക്കോ, ആശുപത്രിയിൽ പോകേണ്ട വർ   ക്കോ,  സാധന സാമഗ്രികൾ  വാങ്ങിക്കേണ്ട വർക്കോ അതിൽ കയറാം . ഒരു പരിധി വരെ ആളുകളെ കുത്തി കയറ്റി പോകുന്ന ശനിയാഴ്ച വണ്ടി നല്ല ഒരു  ആശ്വാസമാണ്.. ജില്ലാ ആസ്ഥാനത്തെ മാർക്കറ്റുകൾ ശനിയും ഞായറും സജീവമാണ്. അതിനാൽ തന്നെ അവിടെയുള്ള മിക്ക ഇന്ത്യക്കാരെയും അവധി ദിവസങ്ങളിൽ  ട്രെഷികം ചന്തയിലും, റെസ്റ്റാറാന്റെലും, ബുദ്ധ അമ്പലങ്ങളിലും കാണാം  ഇന്ത്യക്കാരെ കാണുന്നതിനും, കൊച്ചുവർത്തമാനം പറയുന്നതിനു വേണ്ടി  മലയിറങ്ങി പോയ എത്രയോ ശനിയാഴ്ചകൾ.  
    ഇരുപതും, മുപ്പതും വർഷങ്ങളായി രാധി എന്ന ഇട്ടാവട്ടത്തിൽ കഴിയുന്ന ജനങ്ങൾ ഉണ്ട്. ഉടുക്കാനുള്ള വസ്ത്രവും, കഴിക്കുവാനുള്ള ഭക്ഷ്യവിഭവങ്ങളും സ്വയം ഉണ്ടാക്കുന്ന അവർ അതിൽ സന്തുഷ്ടരാണ്.

 സ്ത്രീകൾ പലഹാരം പണികളും, നെയ്ത്തിന്ങ്ങളുടെ കച്ചവടവും, എല്ലാം ചെയ്യുന്നത് വാരാന്ത്യത്തിൽ ഏതെങ്കിലുമൊരു അങ്കണത്തിൽ ഒത്തുകൂടി ആവും. ജില്ലാ ആസ്ഥാനത്ത് പോയവരും ഉച്ചയോടുകൂടി തിരിച്ചെത്തും. ഉച്ചഭക്ഷണം കഴിഞ്ഞാൽ നാട്ടുകാരും, അധ്യാപകരും, കുട്ടികളും പല പല വിഭാഗങ്ങളായി പലതരം കളികളിൽ ഏർപ്പെടും.ഭൂട്ടാനി കളുടെ പ്രധാന വിനോദം "കുറു  മാച്ച് "ആണ് . ചെറിയ അമ്പുകൾ ലക്ഷ്യസ്ഥാനത്തേക്ക് എയ്ത് പോയിന്റ് കൾ നേടുന്ന കളി. എത്രനേരം കളിച്ചാലും ഒരു ഭൂട്ടാൻ നിക്കും മടുക്കാത്ത ദേശീയ വിനോദം.

 ട്രക്കിങ് എന്നും പറഞ്ഞു കാടും മലയും കയറുന്നത് ഭൂട്ടാനിലെ കൗമാരക്കാരു   ടെ പ്രധാന സമയം പോക്ക് ആണ്.  
 ഭൂട്ടാനികൾക്ക് ഇതെല്ലാം ഒരു ശീലമാണ്.. എത്ര നടന്നാലും തളരാത്ത വരാണ് ഇവർ.. 

 ശനിയാഴ്ച രാത്രികളിൽ ഗ്രാമത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ പൂജകൾ നടക്കും. അതിനായി മലയിറങ്ങി വരുന്ന ലാമ സന്യാസികൾ ധാരാളമുണ്ട്. പ്രേതം ഭൂതാ ദി കളെയും, ദുഷ്ട ആത്മാക്കളെയും, അവർ ഇന്നും വിശ്വസിക്കുന്നു. ദേഹത്ത് ഒരു ചൊറി വന്നാൽ പോലും പിശാചിന്റെ കോപം ആണെന്ന് കരുതി പൂജ ചെയ്യും.. നമ്മുടെ നാട്ടിലെ പോലെ ചിലവേറിയ തൊന്നുമല്ല ഇവിടുത്തെ പൂജകൾ. കാരണവന്മാർക്ക് കള്ളും തവിടും കൊടുക്കുന്ന പോലെ," അറ  "എന്ന ലഹരി പാനീയവും, കുറച്ച് ഉണക്ക മാംസവും നേദി ച്ചാൽ മതി. നേദിച്ച ഭക്ഷണം ലാമമാർ കഴിച്ച് ദോഷം എല്ലാം പ റന്നു പോയെന്ന് വിശ്വസിക്കാൻ ആണ് അവർക്കിഷ്ടം.


 ഞായറാഴ്ചകളിൽ അപൂർവ്വം ചില കച്ചവടക്കാരും, ടൂറിസ്റ്റുകളും വന്നാൽ അതിന്റെ ഓളം രാധിക ഗ്രാമം മുഴുവനും അറിയാം. എല്ലാദിവസവും എല്ലാവർക്കും എല്ലാവരെയും കാണണം. എന്തെങ്കിലും അസുഖം കാരണം പുറത്തിറങ്ങാതിരുന്നാൽ എല്ലാവരും അന്വേഷിചെത്തും. മലയാളി അധ്യാപകരോട് അവർക്ക് പ്രത്യേക സ്നേഹം ആണ്. വിദ്യാർത്ഥികളുടെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോൾ, കൈപിടിച്ച് അകത്ത് കയറ്റി ഒരു കപ്പ് ചായ കുടിപ്പിച്ചെ വിടൂ.. ഇപ്പോൾ വരുന്നില്ല പിന്നെ വരാം എന്നു പറഞ്ഞാൽ പരിഭവം കാണിക്കും

 ഒഴിവു നേരങ്ങളിൽ നെയ്‌തി നു പുറമേ പലതരം കമ്പിളി നൂൽ വേലകൾ ചെയ്യുന്നത് ഭൂട്ടാനി 
 എന്തെങ്കിലും ചെറിയ തമാശകൾ കേട്ടാൽ പോലും പൊട്ടിച്ചിരിക്കുന്ന വരാണ് ഇവിടത്തെ ആളുകൾ. അതിനാൽ തന്നെ ചിരിച്ച് ചിരിച്ച് അവരുടെ കവിളുകൾ ചുവന്നുതുടുത്തുരിക്കും.
 ആഭരണങ്ങൾ ഒന്നും അവർ ഉപയോഗിക്കാറില്ല. സ്വർണ്ണവും വെള്ളിയും അവർ കണ്ടിട്ടേയില്ല. പുതുതലമുറ മാത്രം ഇപ്പോൾ കാതുകുത്താൻ തുടങ്ങുന്നു. സമയം അറിയാൻ ഒരു വാച്ചു പോലും കെട്ടുന്ന ശീലം അവർക്കില്ല. 

നമ്മുടെ നാട്ടിലെ പോലെ പരാതിയും പരിഭവവും പറഞ്ഞ, വിയർത്ത് കുളിച്ച് ക്ഷീണിച്ച, സ്വന്തം കാര്യം പോലും നോക്കാതെ,  നിന്ന് തിരിയാൻ പോലും നേരമില്ലാത്ത സ്ത്രീകൾ അവിടെയില്ല. എപ്പോഴും സന്തോഷം ഉള്ളവരാണ് ഭൂട്ടാനി ലെ ജനങ്ങൾ മുഴുവനും. ഗ്രാമങ്ങളിൽ അതൊരു ഇത്തിരി കൂടുതലുമാണ്. വിഭവങ്ങളും ആചാരങ്ങളും കുറവായതിനാൽ വീട്ടുജോലികളും കുറവാണ്. തണുപ്പ് രാജ്യം ആയതിനാൽ ചൂടുള്ള ഭക്ഷണം മാത്രമേ അവർ കഴിക്കൂ. വിശക്കാൻ തുടങ്ങുമ്പോൾ മാത്രമേ അരി ഇടൂ. ഇലക്ട്രിക് കുക്കറിൽ അരി വേവാൻ 10 മിനിറ്റും, ഇലക്ട്രിക് ചീനച്ചട്ടിയിൽ കറി യാവാൻ 5 മിനിറ്റ്. 15 മിനിറ്റ് കൊണ്ട് ഭക്ഷണം റെഡി. ഭക്ഷണമുണ്ടാക്കലും വിളമ്പൽ ഉം പാത്രം കഴുകലും എല്ലാം ആണും പെണ്ണും ഒരുമിച്ചാണ് ചെയ്യുക.
 വൈകുന്നേരങ്ങളിൽ പച്ചവിരിച്ച പുൽത്തകിടിയിൽ കൂട്ടമായിരുന്നു തമാശകൾ പറഞ്ഞ്് പൊട്ടിച്ചിരിക്കുന്ന ഭൂട്ടാനി  പെണ്ണുങ്ങളോട് സത്യത്തിൽ അസൂയ തോന്നും. എത്ര മനസ്സുതുറന്നാണ് അവർ ഇടപഴകുന്നത്. നമ്മളെ അവരിലൊരാളായി കരുതും. കൂട്ടുകൂടാൻ ചെന്നില്ലെങ്കിിൽ അവർക്ക്് വിഷമം  ആകും.

 താഴ്വര പട്ടണത്തിലോ, ദൂരെയുള്ള തലസ്ഥാന നഗരത്തിലോ, പോയി തിരിച്ചു വരുന്നവർക്ക് ഗംഭീരസ്വീ കരണമാണ്. വരുന്നയാൾ എല്ലാവർക്കുമായി എന്തെങ്കിലുമൊക്കെ കരുതിയിരിക്കും.  "ബോർ അടിക്കുക "എന്ന വാക്ക് ഒരു ഭുട്ടാ നിയും ഒരിക്കൽപോലും പറയുന്നതായി കേട്ടില്ല. എപ്പോഴും പുഞ്ചിരിച്ചു, സമാധാനത്തോടെ, യാതൊന്നിനെ കുറിച്ചും ആകാംക്ഷ ഇല്ലാതെ, ഉൽക്കണ്ഠ പെടാതെ ഹരിത ഭൂമിയിൽ ഹരിതാഭരായി ജീവിക്കുന്നവരാണ് രാധി യിലെ മുഖങ്ങൾ എല്ലാം.
 

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...