Pages

Tuesday, June 16, 2020

തുടരുന്നു.... (24) ഫോറസ്റ്റ്രറുടെ ഭവനം.



ഭൂട്ടാനിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എന്ന് എനിക്ക്തോന്നിയത്ഫോറസ്റ്റർമാരുടെ ജോലിയാണ്. അനന്തമായവനങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ ഒരു മാസത്തോളം കഴിഞ്ഞേ കാടിറങ്ങു.  കൊടുംതണുപ്പിനെയും, വന്യമൃഗങ്ങളെയും പ്രതിരോധിച്ച്, കാട്ടിലെ ഏറുമാടത്തിൽ ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്തു ഏകനായി താമസിക്കണം.
 
കാടിനു നടുവിലായി, ഏതെങ്കിലും കാട്ടുചോല അരികിലാണ് ഏറുമാടം കെട്ടി ഉണ്ടാക്കുക. ഗവൺമെന്റ് വക  ആയതു കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം അതിലുണ്ടാകും. ഏതു കാട്ടിൽ ആയാലും വൈദ്യുതി ഉണ്ടാക്കാൻ ഉള്ള ചെപ്പടിവിദ്യകൾ ഒക്കെ ആ നാട്ടിൽ ഉണ്ട്. 30 ദിവസം പണിയെടുത്താൽ അത്രയും ദിവസം തന്നെ വിശ്രമം. കാടിറങ്ങി അവർ വരുന്നതും കാത്തു, ആ കാടിന്റെ  അടുത്തുള്ള ഏതെങ്കിലും  ഒരു ഗ്രാമത്തിൽ തന്നെ അവരുടെ കുടുംബം താമസം ഉണ്ടാവും. എല്ലാ നാട്ടിലേയും സർക്കാർ ഉദ്യോഗസ്ഥന്മാരെ പോലെ കൃത്യമായ ഇടവേളകളിൽ സ്ഥലംമാറ്റം കിട്ടുന്ന നാടോടികൾ ആണ് ഇവിടത്തെ ഫോറസ്റ്റർ മാർ. ഏതു കാട്ടിലാണോ ജോലി അതിനു തൊട്ടടുത്തുള്ള ഗ്രാമത്തിൽ കുടുംബം വാടകയ്ക്ക് താമസിക്കും, ചിലയിടങ്ങളിൽ കോട്ടേഴ്സകളും ഉണ്ട്. മാസത്തിൽ നല്ലൊരു തുക ശമ്പളം ആയും, അലവൻസ് യും, ബോണസ് ആയും, ഇവർക്ക് ലഭിക്കും.

   
ഓരോ തവണ കാടിറങ്ങി വരുമ്പോഴും, അവിശ്വസനീയമായ എന്തെങ്കിലും ഒരു സംഭവകഥ പറയാനുണ്ടാവും ഓരോ ഫോറസ്റ്റർ മാർക്കും. 
ഇത് കേൾക്കാനായി മുതിർന്നവരും കുട്ടികളും കൂട്ടംകൂടി ഇരിക്കും. നമ്മുടെ നാട്ടിലെ പഴയ പട്ടാളക്കാർ ലീവിന് വന്ന പോലെ. ഇന്നത്തെ പട്ടാളക്കാർ അത്തരം കഥകൾ ഒന്നും നമ്മളോട് പങ്കു വയ്ക്കാറില്ല, കാരണം സോഷ്യൽ മീഡിയയുടെ  
അതിപ്രസരം കൊണ്ട് അവർ അറിയാത്ത കാര്യങ്ങൾ പോലും നമ്മൾ അറിയാറുണ്ട്.
  
  ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ലാണ്. കാരണം നാടിന്റെ പത്തിരട്ടി ഉള്ള കാട് അഥവാ വനസമ്പത്ത് സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്. ഭൂട്ടാനികൾ അത് വളരെ ആസ്വദിച്ചു ചെയ്യുന്നു.

     
ഞാൻ താമസിച്ചിരുന്ന വീടിനു തൊട്ടു താഴെ തട്ടിൽ ഒരു വിഭാര്യനായ ഫോറസ്റ്റ്റും, പൂച്ചക്കുട്ടി   കളുടെ മുഖച്ഛായയുള്ള മൂന്ന് ആൺകുട്ടികളും താമസിച്ചിരുന്നു. പത്തും, എട്ടും, നാലുംവയസ്സുള്ള അവർ മൂന്ന് പേരും വീട്ടുജോലികൾ പങ്കിട്ട്  ചെയ്യും. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ പണികൾ അവർ തന്നെ ചെയ്യും. ഈ കുട്ടികളുടെ അമ്മ മറ്റൊരാളുടെ കൂടെ താമസം തുടങ്ങിയിട്ട് ഒരുവർഷമായിത്രേ . ഫോറസ്റ്ററോടുള്ള  ഉള്ള സൗന്ദര്യപിണക്കം വെറുപ്പ് ലേക്കും, ആവെറുപ്പ് വഴക്കിലേക്കും  നീണ്ട കാരണം അയാളിൽ ഉണ്ടായ മൂന്ന് സുന്ദരകുട്ടൻമാരെയും നിഷ്കരുണം ഉപേക്ഷിച്ച് അവൾ അമ്മമാർക്ക് ഒരു അപമാനമായി.
   
അച്ഛന്റെ അസാന്നിധ്യത്തിലും,  നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നോട്ടത്താൽ ഈ കുട്ടികൾ മുന്നോട്ടു പോയി. പക്ഷേ ഒരു മാസത്തോളം കാട്ടിൽ താമസിക്കുന്ന അച്ഛൻ തിരിച്ചു വരുമ്പോഴേക്കും മൂന്നിൽ ഒരാൾക്കെങ്കിലും എന്തെങ്കിലും അസുഖം വരും. മക്കളെ സ്നേഹിച്ചും, പരിചരിച്ചും സുഖം ആകുമ്പോഴേക്കും അയാൾ വീണ്ടും കാടുകയറും. കുടുംബത്തേക്കാൾ പ്രാധാന്യം രാജ്യത്തിനു നൽകുന്ന മനുഷ്യരാണ് ഇവിടെ...
             ചെറു പ്രായമുള്ള കുഞ്ഞു മക്കളെ ഒരു നേരം പോലും വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ ധൈര്യം ഇല്ലാത്തവരാണ് നമ്മൾ. കാരണം കാലമത്രയും മോശമാണ്, മനുഷ്യരിൽ ചിലർ നീചരും.
        
       എന്നാൽ വിശ്വസിക്കാവുന്ന അയൽവാസികളും, സത്യമുള്ള നാട്ടുകാരും ഉണ്ടെങ്കിൽ നമുക്ക് ഒന്നിനേയും പേടിക്കണ്ട. ആ സമാധാനത്തിൽ ആണ്ഫോറസ്റ്റ്റായ അച്ഛൻ കാടു കയറുന്നത്.

    ഒരു ഒഴിവു ദിനത്തിൽ  ഈ കുട്ടികൾക്ക് നൽകാനായി ഞാൻ ഇത്തിരി മധുരം ഉണ്ടാക്കി. എന്തിനും ഏതിനും എന്റെ കൂടെ വരാറുള്ള പുർപ കുട്ടിയെയും  കൂട്ടി ഇവരുടെ വീട്ടിലെത്തി. മൂത്തവനായ ജിഗ്‌മേ യുടെ  ക്ലാസ് ടീച്ചർ ആണ് ഞാൻ. പുർപ സഹപാഠിയും. ആ സ്വാതന്ത്ര്യം വെച്ച് വീടിനകത്തു ചെന്ന്, അവരുടെ ദിനചര്യകളും ചിട്ടകളും ഒക്കെ നിരീക്ഷിച്ചു. വളരെ വിനയവും ഒതുക്കവുമുള
 കുട്ടികളാണെങ്കിലും അച്ഛൻ വരുമ്പോൾ അവർ നല്ല വികൃതികൾ ആണെന്ന് പറയും.

   ആ 10 വയസ്സുകാരൻ രാവിലെ നേരത്തെ ഉണർന്നു, ഒരു പാത്രം നിറയെ ചോറും, മറ്റൊരു പാത്രത്തിൽ പച്ചിലക്കറികളും  ഉണ്ടാക്കും    . 

നമ്മുടെ നാട്ടിലെ പോലെ സങ്കീർണമായതോ, വിഭിന്നമായതോ അല്ല ഇവിടുത്തെ കറികൾ. ഏതുതരം പച്ചക്കറികളും കഴുകി നുറുക്കി ഒപ്പം വെള്ളം വെച്ച്, പാകത്തിന് ഉപ്പും ബട്ടറും ഇട്ടാൽ അവിടെ കറിയായി. മൂന്നുനേരവും അനിയന്മാർക്ക് വിളമ്പി കൊടുത്തേ മൂത്തവൻ ഭക്ഷണം കഴിക്കൂ. കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതും, പണം സൂക്ഷിക്കുന്നതും, എല്ലാം മൂത്തവൻ ആണ്.  അടുത്തുള്ള വീടുകളിൽ പ്രത്യേകമായ എന്ത് ഉണ്ടാക്കിയാലും അവരെല്ലാം ഈ മക്കൾക്ക് വിളിച്ചു കൊടുക്കുന്നത് കാണാം. എനിക്കും അതൊരു ശീലമായി. രണ്ടാമന്റെ  ജോലി വീട് വൃത്തിയാക്കലും, പാത്രം കഴുകി വെക്കലും  ഒക്കെയാണ്. മൂന്നാമൻ ഇതെല്ലാം അനുസരിച്ചും കേട്ടും കുറുമ്പുകാട്ടി നടക്കും. രാത്രിയിൽ ഈ കുട്ടികൾ ഉറങ്ങാൻ പോയാലേ അടുത്തുള്ള വീട്ടുകാർ വാതിൽ അടക്കൂ. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ  ആരെങ്കിലും എപ്പോഴും ഇവിടെ ശ്രദ്ധിക്കുന്നുണ്ടാകും. പൂജകൾക്കും, ഉത്സവങ്ങൾക്കും എല്ലാം ഈ കുട്ടികൾ അയൽക്കാരുടെ കൂടെ പോകുന്നത് കാണാം.
 ഏറ്റവും ചെറിയ കുട്ടി, ചിലപ്പോൾ കളിച്ചു കളിച്ചു ഏതെങ്കിലും വീട്ടിൽ കിടന്നുറങ്ങും, മൂത്തവൻ മാർ അവനെ താങ്ങിയെടുത്ത് കൊണ്ടുപോയി കിടത്തുന്നത്  കാണാം.
 തുണി അലക്കാനും,  ഉണക്കാൻ ഒന്നും അവരെ ആരും പഠിപ്പിക്കേണ്ട. ശനിയാഴ്ചകളിൽ ഉള്ള ചെക്കൻമാരുടെ വിശദമായ അലക്ക് .... കണ്ടു നിന്നു പോകും. ഇളയവൻ മാരെ ചൂടുവെള്ളത്തിൽ തേച്ചു ഉരച്ചു  കുളിപ്പിക്കുന്നതും മൂത്തവനാണ്. ബാല്യം പിന്നിടാത്ത മൂന്ന് ആൺകുട്ടികൾ ഒറ്റയ്ക്ക് ഒരു വീട് കൊണ്ട് നടത്തുന്നത്  കണ്ടു
 അത്ഭുതം തോന്നി. 
 സാഹചര്യങ്ങളാണ് മനുഷ്യനെ വകതിരിവുള്ള വനും, അനുഭവ സമ്പത്ത് ഉള്ളവനും ആക്കുന്നത്.


എല്ലാ അടുക്കള ഉപകരണങ്ങളും ഭൂട്ടാനിൽ വൈദ്യുതിയിലാണ് പ്രവർത്തിക്കുക. ഇലക്ട്രിക് റൈസ് കുക്കർ, ഇലക്ട്രിക് കറി പോട്ട് ഇത് രണ്ടും ഉണ്ടെങ്കിൽ അടുക്കളയിൽ എല്ലാമായി. ഇതിനകത്ത് തന്നെയുള്ള ഒരു സ്റ്റീൽ പാത്രത്തിൽ സാധനം വെച്ച് ബട്ടണമർത്തി ടൈമർ വെച്ചാൽ ഭക്ഷണം റെഡി. ഏത് ഉൾഗ്രാമത്തിലും വൈദ്യുതിയും, വെള്ളവും സുലഭമാണ്. കാരണം ഇടതടവില്ലാതെ ഒഴുകുന്ന ഹിമാലയൻ അരുവികളും.

 ഒരു ദിവസം പ്രഭാതത്തിൽ കാടിറങ്ങി വന്ന ഫോറസ്റ്റ്രറുടെ കൂടെ  പത്താംക്ലാസുകാരിയായ പേമ എന്ന പെൺകുട്ടി കൂടെ  ഉണ്ടായിരുന്നു.
   മൈതാനത്തു  കളിച്ചുകണ്ടിരിക്കുകയായിരുന്ന പുർപ സന്തോഷത്തോടെ ഓടി വരുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി. നമ്മുടെ നാട്ടിലെ പോലെ ഒരു 35 വയസ്സുകാരന്റെ കൂടെ 15 വയസ്സുകാരി ഇറങ്ങി വന്നാലുള്ള അവസ്ഥയൊന്നുമല്ല അവിടെ കണ്ടത്. എല്ലാവരും വളരെ സന്തോഷത്തോടെ പുതിയ പെണ്ണിനെ സ്വീകരിക്കുന്നു. അയാളുടെ മുഖം ആണെങ്കിലോ വളരെ സംതൃപ്തവും. 

പത്തുവയസുകാരനായ  ജിഗ്‌മേ ആണ് പേമയെ കൂട്ടി എന്നെ പരിചയപ്പെടാൻ വന്നത്. വളരെ സന്തോഷത്തോടെ അവൻ പറഞ്ഞു. ഇതിന്റെ അച്ഛന്റെ പുതിയ ഭാര്യയാണ്, ഞങ്ങളുടെ രണ്ടാനമ്മയും. ഞങ്ങളുടെ അനുവാദത്തോടെയാണ് അച്ഛൻ, പേമ അമ്മയെ കൊണ്ടുവന്നത്. ഇനിമുതൽ ഇവരും ഞങ്ങളുടെ വീട്ടിൽ ഉണ്ടാകും. അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്ന പേമ,  പരിചയപ്പെട്ട നിമിഷംതന്നെ യാതൊരു മടിയുമില്ലാതെ അവരുടെ പ്രണയ കഥ എന്നോട് പറഞ്ഞു.
" ഫോറസ്റ്റർ ജോലിചെയ്യുന്ന കാടിനു അപ്പുറത്തെ ഒരു ഗ്രാമത്തിലാണ് പേമ  യുടെ വീട്. മൂന്നു കുഞ്ഞു മക്കളെയും ഇട്ട് ജോലിക്ക് വന്നു വിഷമിച്ചിരിക്കുന്ന അയാളുടെ കഥ കേട്ടപ്പോൾ, മറ്റൊന്നും ആലോചിക്കാതെ, ഇറങ്ങിപ്പോന്നതാണ് അവൾ,  പൊട്ടിച്ചിരിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു ഞാൻ പത്താം ക്ലാസിലെ പരീക്ഷ എഴുതാനുള്ള കുട്ടിയാണ് എന്ന് കൂടെ മറന്നുപോയി, അത് കേട്ട് ജിഗ്മേ  പറഞ്ഞു, അതിനെന്താ അമ്മേ നമുക്ക് ഇവിടുത്തെ സ്കൂളിൽ പരീക്ഷ എഴുതാമല്ലോ. രജിസ്ട്രേഷൻ സമയം കഴിയാത്തതുകൊണ്ട് പേമ  ആ വർഷം തന്നെ രാധി സ്കൂളിൽ നിന്നും പത്താംക്ലാസ് പാസായി.

 പിന്നീട് മക്കളുടെ കാര്യങ്ങൾ എല്ലാം അവൾ ഏറ്റെടുത്തു, ആ കുട്ടികളുടെ കൂടെയിരുന്ന് കളിച്ചും,  പഠിച്ചും, അവരെ പഠിപ്പിച്ചും, വീട്ടിലെ പണികളെല്ലാം അവൾ ഉത്സാഹത്തോടെ ചെയ്യുന്നത് കാണാം. മികച്ച ഒരു നെയ്ത്തുകാരി ആയതിനാൽ ഇനി തുടർ പഠിക്കുന്നില്ല എന്ന് അവൾ തന്നെ തീരുമാനിച്ചു. കുടുംബം നല്ല പോലെ നോക്കി അവൾ ഗ്രാമത്തിന്റെ പ്രിയപ്പെട്ടവളായി.... 

 ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഫോറസ്റ്റ്റുടെ വീടിനുമുന്നിൽ ഒരു ബഹളം കേൾക്കാനുണ്ട്.
 ഒരു പരിഷ്കാരിയായ സ്ത്രീ, പേമയോടു  എന്തൊക്കെയോ നാട്ടുഭാഷയിൽ പറഞ്ഞ്, വെല്ലുവിളിച്ച് നിൽക്കുകയാണ്. 
പേമ ആണെങ്കിലോ അവരോട് കലിതുള്ളി നിൽക്കുന്നു.
 ബഹളം കഴിഞ്ഞപ്പോൾ 
എല്ലാവരും പിരിഞ്ഞു പോയി. പോകുന്നവരെല്ലാം പേമ യോട് അഭിനന്ദനം പോലെ എന്തൊക്കെയോ വാക്കുകൾ ഉരുവിടുന്നുണ്ട്. 
  
 
വൈകുന്നേരം സ്ത്രീകളെല്ലാം പുൽത്തകിടിയിൽ ഒത്തുകൂടി ഇരിക്കുന്നത് കണ്ടു. വിട്ടുനിന്ന എന്നെ യും കർമയുടെ ഭാര്യ പിടിച്ചിരുത്തി.  വളരെ സന്തോഷത്തോടെ പുറപ്പായുടെ അമ്മ എല്ലാവർക്കും ജ്യൂസ് വിതരണം ചെയ്യുന്നു. 
പൊട്ടിച്ചിരിക്കുന്നു, ഒന്നും മനസിലാവാതെ ഞാനും. 


Sonam

അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സ്കൂൾ ലൈബ്രറിയൻ സോനം പറഞ്ഞു,  വൈകുന്നേരത്തെ  ബഹള ത്തെ  പറ്റി.  
" ഫോറസ്റ്ററുടെ  
 ആദ്യഭാര്യ ചെറിയ കുട്ടിയെ തരുമോ എന്ന ചോദ്യവുമായി ഫോറസ്റ്റർ ഇല്ലാത്ത നേരം നോക്കി രാധിയിൽ വന്നതാണ്ത്രേ.
 അയൽവാസികൾ എല്ലാം കൂടെയുള്ള ബലത്തിൽ പേമ പുറത്തു വന്നു പറഞ്ഞു " നിന്റെ ഭർത്താവിനെ കണ്ടല്ല, എന്റെ അനിയന്മാരുടെ പ്രായമുള്ള ഈ മൂന്നു മക്കളെ കണ്ടാണ് ഞാൻ എന്റെ ജീവിതത്തിന്റെ ഗതി തന്നെ ഇങ്ങനെ മാറ്റിയെഴുതിയത്. ഇനി ഇവരുടെ അച്ഛൻ സമ്മതിച്ചാലും ഇവരിൽ ഒരാളെ പോലും നിങ്ങൾക്ക് തരില്ല.... ഞാൻ തന്നെ വളർത്തിവലുതാക്കും. പ്രായപൂർത്തിയായാൽ അവർക്ക് ഇഷ്ടമാണെങ്കിൽ അവർ നിങ്ങളെ തേടി വരും. ചെറിയ വഴക്കുകളുടെ  പേരിൽ ഒഴിവാക്കാനുള്ള തല്ല നൊന്തു പ്രസവിച്ച മക്കൾ,   ഇവർ ഇനിയൊരിക്കലും അമ്മ ഇല്ലാത്തവർ അല്ല.  ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരരുത്."  ഇതോടുകൂടി പേമ രാധി ഗ്രാമത്തിലെ തന്റെടവും
ധൈര്യവും ഉള്ള പെണ്ണായി മാറി. എനിക്കും അവളോട് ആരാധന തോന്നി. 16 വയസ്സിൽ ഇത്ര ധൈര്യവും പക്വതയും  ഒന്നും സങ്കൽപിക്കാൻ പോലുമാകില്ല. 
     
കുറച്ചു മാസങ്ങൾക്കു ശേഷം പേമയുടെ പ്രസവം 
അടുത്തു. ലീവിൽ ആയ ഫോറസ്റ്ററും, പേമയും കൂടെ  ഇടക്ക് ഹെൽത്ത് സെൻട്രലിൽ  പോയി വരുന്നത് കാണാം. ഗർഭിണികൾക്ക് മാസത്തിലൊരിക്കൽ ക്ലാസ്സ് എടുക്കുന്നതിന് മാത്രമേ ഡോക്ടർ വരൂ. ബാക്കി കാര്യങ്ങളെല്ലാം നഴ്സ്  ചെയ്തു കൊടുക്കണം. ഭർത്താക്കന്മാർ  നിർബന്ധമായും അതിൽ പങ്കെടുക്കണം. പ്രസവത്തിനായി ആശുപത്രിയെ  സമീപിക്കുന്ന പതിവ് അവിടെയില്ല. വീടുകൾ തന്നെ അതിനു തയ്യാറാക്കണം. പ്രസവം എടുക്കുന്നത് വീട്ടിലെ പുരുഷന്മാരും. ഒരു പുതിയ ബ്ലേഡ് മാത്രമേ അതിനായി ഒരുക്കി വയ്ക്കേണ്ടതുള്ളു എന്നറിഞ്ഞപ്പോൾ നമ്മുടെ നാട്ടിലെ പ്രസവാനന്തര ബില്ലുകൾ ഞാനോർത്തുപോയി.
 ഗർഭിണിയെ എങ്ങനെ ശുശ്രൂഷിക്കണം എന്നതും, കുഞ്ഞിനെ എങ്ങനെ എടുക്കണം എന്നതും, പ്രസവാനന്തര ശുശ്രൂഷകളും, എല്ലാം പുരുഷന്മാർക്കാണ് അവിടെ ക്ലാസ് കൊടുക്കുക. അത് അവരുടെ കടമ കൂടിയാണ്. ഒരാൾ പോലും അതിൽ നിന്ന് വിട്ടുനിൽക്കുന്നത് കണ്ടില്ല.

 ഒരു ദിവസം പേമ , പതിവിനു വിപരീതമായി നിറവയറും  വച്ചു    കുറേ പണികൾ ചെയ്യുന്നത് കണ്ടു. 
വീട് വൃത്തിയാക്കലും, അലക്കലും, മക്കളെ കുളിപ്പിക്കലും, എല്ലാം കഴുകി ഉണക്കലും, ഇന്ന് നല്ല ബിസി ആണല്ലോ എന്ന് ചോദിച്ചപ്പോൾ, വൈകുന്നേരം ഭവനത്തിൽ ഒരു പൂജയുണ്ട് എന്നും, പ്രസവത്തിന് ഒരാഴ്ച കൂടി ബാക്കിയുള്ളൂ എന്നും അവൾ  പറഞ്ഞു. മൂന്ന് മക്കളും അവളുടെ കൈകൾ ആയി കൂടെയുണ്ട്. രാത്രിയിൽ പൂജയുടെ വിഭവങ്ങൾ തരാനായി  മരഗോവണി  കയറി വന്നപ്പോൾ അവൾക്ക് തീരെ വയ്യ എന്ന് തോന്നി, പൂജ എല്ലാം ശുഭമായി എന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി.

 
 പിറ്റേ ദിവസം അതിരാവിലെ  രാധി          ഉണർന്നത്    ഒരു പുതുജീവന്റെ  കരച്ചിൽ കേട്ടാണ്. മര ഗോവണി ഓടിയിറങ്ങി താഴെ ചെന്നപ്പോൾ കണ്ടത്, ഒഴിഞ്ഞ വയറുമായി  വാതിൽ തുറന്നു വരുന്ന പേമയെ ആണ്.  
 നാലാമത്തെ ആൺകുട്ടി യെയും എടുത്തു സന്തോഷവാനായി ഫോറസ്റ്ററും. കുഞ്ഞനുജൻ വന്ന സന്തോഷത്തിൽ ഗ്രാമം മുഴുവൻ മധുര വിതരണത്തിനായി തയ്യാറെടുക്കുന്ന മൂന്ന് ഏട്ടന്മാരും. കണ്ണിനു കുളിരുള്ള കാഴ്ചയായി 
ഇന്നും മനസ്സിൽ അതുണ്ട്.
  
 

ഇളയ അമ്മയ്ക്ക് പ്രസവ ശുശ്രൂഷ നൽകാൻ മത്സരിക്കുന്ന മക്കൾ, പാചകം,  കുഞ്ഞിനെ നോക്കൽ, വീട് വൃത്തിയാക്കൽ, സാധനം വാങ്ങൽ തുടങ്ങി, എല്ലാ കാര്യങ്ങളിലും ഇളയമ്മയെ അവർ സഹായിക്കും. ഇതെല്ലാം അവരുടെ കടമയാണ് എന്ന് കരുതുന്നവർ. പേമയും  നാല് ആൺമക്കളും കൂടെ ഒരുമിച്ച് നടക്കാനിറങ്ങുന്ന കാഴ്ച അതിമനോഹരമാണ്. കളിച്ചും ചിരിച്ചും വികൃതി കാട്ടിയും. 


പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ രാധി യിലെ  പെണ്ണുങ്ങൾ നടക്കാനിറങ്ങും.   
മൂന്നു മാസത്തോളം കുഞ്ഞിനെ  നെഞ്ചത്ത് കെട്ടിയാണ് അവർ നടക്കുക. അതിനുശേഷം മൂന്നു വയസ്സു വരെ മുതുകത്തു കെട്ടി നടക്കും. നമ്മുടെ നാട്ടിലെ പോലെ ഒക്കത്ത് വയ്ക്കുന്ന ശീലം അവർക്കില്ല. തണുപ്പ് രാജ്യം ആയതിനാൽ ഇളം ചൂടു കിട്ടാനായി കുഞ്ഞിനെ അമ്മയുടെ ദേഹത്ത് കെട്ടിയാണ് അവർ നടക്കുക. ഇതിനായി പ്രത്യേകം നെയ്തെടുക്കുന്ന ബലമുള്ള ഷാളുകൾ ഉണ്ട്. കുഞ്ഞിനെ മുതുകിൽ കെട്ടി, വീടുപണി മുഴുവൻ ചെയ്യും, എത്ര ദൂരം  വേണമെങ്കിലും നടക്കും.  
 
എന്നെയും അങ്ങനെ ശീലിക്കാൻ ആയി അവർ പഠിപ്പിച്ചു. 
പുർപ്പയാണ് അപ്പുവിനെ എങ്ങനെ മുതുകിൽ  കെട്ടി നടക്കാം എന്ന് എന്നെ പഠിപ്പിച്ചത്. ടൈ  കെട്ടുന്നതിനേക്കാൾ നിയമങ്ങളാണ് കുഞ്ഞിനെ മുതുകിൽ കെട്ടാൻ പഠിക്കുമ്പോൾ.
 പക്ഷെ ശീലമായാൽ അതൊരു ഭാരമായി നമുക്കു തോന്നില്ല. രണ്ടു കൈകളും ഫ്രീ ആയതിനാൽ എന്തു പണി വേണമെങ്കിലും എടുക്കാം.
 അതുപോലെതന്നെ ഭൂട്ടാനിൽ എവിടെയിരുന്നും അമ്മമാർ കുഞ്ഞുങ്ങൾക്ക് പാലൂട്ടും. ഷോപ്പുകളിൽ ആയാലും, ഹോസ്പിറ്റലുകളിൽ ആയാലും, റോഡിൽ ആയാലും, പണി സ്ഥലത്തായാലും, യാതൊരു മറയുമില്ലാതെ കുഞ്ഞുങ്ങളെ പാലൂട്ടുന്നതു  കാണും. ഒരാളും അവരെ അസ്വസ്ഥമാക്കുന്ന വിധത്തിൽ നോക്കില്ല. അപരിചിതരായ ആര് അടുത്തു കൂടെ പോയാലും കുഞ്ഞിന്റെ  വിശപ്പു മാറാതെ അമ്മ അവരെ ശ്രദ്ധിക്കില്ല. ഇതെല്ലാം എനിക്കൊരു കൗതുകമായിരുന്നു.

 പ്രായത്തിൽ ചെറുതാണെങ്കിലും പേമയിൽ  നിന്നും 
വലിയ  ഒരു പാഠം പഠിച്ചു. മനുഷ്യ ബന്ധങ്ങൾക്ക് ബന്ധനങ്ങളുടെയും തടവറകളുടെയും വില നൽകുന്ന  ഇന്നത്തെ കാലത്ത് ഇതൊരു സമർപ്പണമാണ്. 
മനസ്സിൽ തോന്നിയ അലിവിന്റെ സമർപ്പണം. 

പുരുഷ മേൽക്കോയ്മ ആ നാട്ടിൽ ഇല്ല. എന്നാൽ സ്ത്രീ സംവരണവും ഇല്ല. അതിനാൽ തന്നെ തുല്യ സ്ഥാനം, തുല്യപരിഗണന, പരസ്പര ബഹുമാനം, മാത്രം. 
ഭൂട്ടാനിലെ ഗ്രാമീണർ  കേട്ടിട്ടില്ലാത്ത പദങ്ങളാണ്നമുക്ക്‌ സുപരിചിതമായ 
gender differences, 
 gender equality, gender inequality... ഇതെല്ലാം പഠിച്ച്, ഇതിൽ ഗവേഷണവും നടത്തുന്ന, നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ ചിന്തകർ ഈ രാജ്യത്ത് വന്നുപെട്ടാൽ ചിലപ്പോൾ നാണം കെടും. തീർച്ച......



തുടരും........ 

(25) രാധിയിലെ ഇന്ത്യക്കാർ.......


 


       
         

Monday, June 15, 2020

തുടരുന്നു.... (23) ഉണക്ക മാംസം



രാധി ഗ്രാമത്തിലെ ഒരു  ചെറിയ വിഭാഗം തികഞ്ഞ സസ്യഭുക്കുകളാണ്. 
ഇവർ ബുദ്ധ മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു.
 എന്നാൽ
 ഭൂരിപക്ഷവും ലാമമാരെ ആരാധിക്കുന്നവരും  ,  മദ്യവും മത്സ്യവും,  മാംസവും കഴിക്കുന്നവരാണ്.
 പക്ഷേ  ഇവിടെ മത്സ്യം പൊതുവേ ദൗർലഭ്യമാണ്. തണുത്തുറഞ്ഞ ഹിമാലയൻ പുഴകൾ ആയതിനാൽ അവിടങ്ങളിൽ ഒന്നും മത്സ്യങ്ങൾ വാഴില്ല.... 
വെസ്റ്റ് ബംഗാളിൽ നിന്നും ആസ്സാമിൽ നിന്നും വരുന്ന പച്ച മത്സ്യം താഴ്വര പട്ടണത്തിൽ മാത്രമേ ലഭിക്കൂ. 

ഉണക്കമത്സ്യം പോലും വളരെ അപൂർവ്വമായേ രാധിയിൽ കണ്ടിട്ടുള്ളൂ. 
കോഴികളും താറാവുകൾ ഉം മുട്ടയുടെ ആവശ്യത്തിനുമാത്രംഉപയോഗിക്കും. 
മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർ മാത്രമേ  അവയെ മാംസത്തിന്  ഉപയോഗിക്കൂ.
രാധിയിലെ  ജനങ്ങൾക്ക് പൊതുവേ ഇഷ്ടം ഉണക്ക മാംസമാണ്.
 അതും വീട്ടിൽ തന്നെ ഉണക്കിയെടുക്കുന്നവ. 
മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഇതിനായുള്ള പച്ചമാംസം ഗ്രാമത്തിൽ എത്തും. വളരെ രഹസ്യമായി ആണെന്ന് മാത്രം. 
വനത്തിൽനിന്ന് കാട്ടുപോത്തോ, കാട്ടുപന്നിയോ  രഹസ്യ വേട്ടക്കാരുടെ കെണിയിൽ കുടുങ്ങും. അതി തന്ത്രപരമായി ഈ സാധനം നേരത്തെ കരാർ ചെയ്ത ഒരാളുടെ വീടിനു പുറകിൽ എത്തും. 
 മണിക്കൂറുകൾ കൊണ്ട്  പത്തമ്പത്  കിലോ വരുന്ന ജന്തുവിനെ എല്ലാ വീട്ടുകാരും കൂടെ അവരവർക്കു വേണ്ടത് വീതിച്ചെടുക്കും . ഓരോരുത്തരും അവർ വാങ്ങിയതിന്റെ വില ഏർപ്പാടാക്കിയ ആളിനെ ഏൽപ്പിക്കും. എത്തിച്ച അയാൾ ആരെന്നു പോലും പറയാതെ പണം വാങ്ങി സ്ഥലം വിടും. കാട്ടിൽ കെണി വെക്കുന്നത് അവിടെയും കുറ്റമാണ്,. എന്നാൽ വല്ലപ്പോഴും ആണെങ്കിലും ഗുണമേന്മയുള്ളത് മാത്രമേ അവർ കഴിക്കു. 
 നാട്ടിലെ ജീവികളെ കൊല്ലുന്നത് പോലും നിയന്ത്രണപരമാണ്. പക്ഷേ നിയമപ്രകാരം അറുത്ത് ഉണക്കിയ മാംസം ജില്ലാ ആസ്ഥാനത്തെ കടകളിൽ സുലഭമാണ്. 

രാധി ഗ്രാമത്തിൽ മാംസം എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിലെ  കാഴ്ചയാണ് പ്രാകൃതം.. 
 
അവരവർക്ക് കിട്ടിയ മാംസം, വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ച്, അഴുക്കും  രക്തവും രോമങ്ങളും നീക്കി, നല്ലവണ്ണം ഉപ്പ് തൂവി, അതിനു മേലെ ഉണക്കമുളക് ചതച്ചു പുരട്ടി,  ഒരു നാട വീതിയും, ഒരു കൈ നീളവുമുള്ള..... നീളൻ കഷണങ്ങളാക്കി മുറിച്ച്  വരി വരിയായി എല്ലാ വീടിനു മുന്നിലും അയ്കെട്ടി തൂക്കിയിടും. 

അഞ്ച് കിലോ മുതൽ 20 കിലോ വരെ മാംസം ഇത്തരത്തിൽ ഉണക്കി ശീത കാലത്തേക്ക് സംഭരിച്ചു വെക്കും.  എന്നാൽ ഒരാൾപോലും പച്ചമാംസം കിട്ടിയ അന്ന് തന്നെ പാകം ചെയ്യുന്നത് കണ്ടില്ല, 
വിവരം ചോദിച്ചപ്പോൾ പറഞ്ഞത്, 
 പച്ചമാംസം വേവിച്ച കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നത്രേ അവർ വിശ്വസിക്കുന്നത്. 

 അന്ധവിശ്വാസികളായ ഒരു വിഭാഗം പറഞ്ഞു.....
" ഒരു മൃഗം ചത്തുകഴിഞ്ഞാൽ അതിന്റെ ജീവൻ പോയാലും ആത്മാവ് വിട്ടു പോവാൻ ആ മാംസത്തിന്റെ നനവ് അഥവാ നീര് വറ്റി ഉണങ്ങണം എന്ന് ". 

അതിന് ഏതാണ്ട് ഇരുപതോളം ദിവസങ്ങൾ സൂര്യപ്രകാശം തട്ടി   ഉണങ്ങണം.  പിന്നീട് ഒരു പത്ത് ദിവസം നെരിപ്പോട്ന് അരികിലും തൂക്കും.  

  ഒരു വലിയ കയറിൽ ചുവന്ന റിബൺ  പോലെ തൂക്കിയിട്ട്   ദിവസങ്ങളോളം ഈ മാംസം ഉണക്കും.  മൃഗങ്ങൾ തൊടാതിരിക്കാൻ ഉയരത്തിലാണ് അയ കെട്ടുക.  
ഈച്ചകളും പ്രാണികളും വരാതിരിക്കാൻ ചിലർ മാത്രം മുകളിൽ  വല  വലിച്ചിടും.  
 വൈകുന്നേരമായാൽ തോൽപ്പെട്ടിയിൽ ചുറ്റി വയ്ക്കും. വീണ്ടും പിറ്റേദിവസം ഉണക്കും. അങ്ങനെ പത്ത് ദിവസത്തോളം വെയിലിൽ  ഉണക്കി,  പിന്നീട് ഒരു പത്ത് ദിവസം നെരിപ്പോടിനരികിൽ  തൂക്കും. അങ്ങനെ വിറക് പോലെ ഉണക്കി മാംസം പുകലകൊടി പോലെ ചുരുങ്ങഉം. പിന്നെ വായു തട്ടാതെ എടുത്തു വക്കും. 


ആവശ്യത്തിനനുസരിച്ചു ഓരോ വിരൽ നീളത്തിൽ വെട്ടി നുറുക്കി മുളകിട്ട് വേവിക്കും. എന്നിട്ട് ബട്ടർ ഇട്ട് വാങ്ങി വെക്കും. ഉപ്പും മുളകും അല്ലാതെ യാതൊരു മസാലയും ചേർക്കില്ല. 
വീട്ടിലെ വിശേഷങ്ങൾക്കും, വിരുന്നുകാർക്കും, പ്രസവ ശുശ്രുഷക്കും, ശൈത്യകാലത്തേക്കും എല്ലാം ഇതിൽ നിന്നും കുറച്ചെങ്കിലും എടുത്ത് വേവിക്കും. 
ആടുകളെയും പശുക്കളെയും പാലിനു  മാത്രേ ഉപയോഗിക്കൂ. 
 
ഇവിടുത്തെ പ്രസവശുശ്രുഷ കൗതുകമുള്ളതാണ്. 
ഉണക്കമാംസവും, പച്ചഇലകളും , മാത്രം കഴിക്കുന്ന സൂതികകൾ . 
പ്രസവം എന്ന കർമം കഴിഞ്ഞു ഒരു മണിക്കൂറിനകം വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകൾ എനിക്കത്ഭുതമായി. 

 ലഹരികൾ രാധിയിൽ  രണ്ടു തരത്തിൽ കാണാം, 
 നെല്ലിൽ നിന്നും വാറ്റിയെടുക്കുന്ന അറ യും. ചോളത്തിൽ നിന്നും വാറ്റിയെടുക്കുന്ന അറയും.
 രണ്ടും ശുദ്ധമായ ലഹരികൾ ആണ്. നമ്മുടെ നാട്ടിലെ പോലെ കുടിച്ചു മരിക്കാൻ അല്ല അത്  . അതിശൈത്യത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് പ്രകൃതി ഒരുക്കുന്ന മറ്റൊരു വഴി. മനംമടുപ്പിക്കുന്ന ഗന്ധമോ, രുചിയോ അതിനില്ല. ആണും പെണ്ണും  ഒരുമിച്ചിരുന്നാണ്  വീടുകളിലും സൽക്കാരങ്ങളിലും ഇവ സേവിക്കുന്നത്. അവരുടെ മനസ്സ് പോലെ തന്നെ മറയില്ലാത്ത ലഹരി പാനവും.
ജീവിതശൈലി  ആയാലും,   ലഹരിആയാലും സ്വയം നിയന്ത്രിക്കാൻ അറിയുന്നവർ. ഇതൊന്നും അവിടെ തെറ്റ് അല്ല.
അറ എന്ന നാടൻ ലഹരിയോടൊപ്പം ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് ഉണക്കമാംസം കൊണ്ടുള്ള വിഭവങ്ങൾ. വിരുന്നുകളിലെ  രാജാവും  ഉണക്ക മാംസം തന്നെ. 


തുടരും..... (24) 
ഫോറസ്റ്ററുടെ ഭവനം....

തുടരുന്നു....(22)""ചുർ ""കിട്ടിയ കഥ......



"വെള്ളം വെള്ളം സർവ്വത്ര
 തുള്ളി കുടിക്കാൻ ഇല്ലത്ര"
 
എന്ന് പറയുന്നതുപോലെ പാലും ചീസും ധാരാളമുള്ള നാട്ടിൽ തൈരും മോരും കണി കാണാനില്ല. പുളി എന്ന രസം ഭൂട്ടാനികൾക്ക് വർജ്യമാണ്. അതിരസങ്ങൾ ആയ എരിവും,  പുളിയും, ചവർപ്പും, കയ്പ്പും ഒന്നും ഒരു പരിധിയിൽ കൂടുതൽ അവർ ഉപയോഗിക്കില്ല. 
 അതിപോഷകം എങ്കിലും, ലവലേശം പോലും രുചിയില്ലാത്ത ചീസുകൾ ധാരാളം ഉണ്ടവിടെ. പക്ഷേ ചൂടുള്ള പാൽ  പിരിച്ച്         പാൽക്കട്ടി ഉണ്ടാക്കുവാനായി എന്താണ് പുളിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ന് പല ഭാഷയിൽ ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല. 

ഒരുപാട് പാൽ ഒഴുകുന്ന നാട്ടിൽ ഇത്തിരി തൈരും മോരും കിട്ടാൻ ഒരു വഴിയും കാണാനില്ല.
 കഷ്ടിച്ച് ഒരു
മാസത്തോളം ഊണിന് മോര് കൂട്ടാതെയും, പുളിശ്ശേരിവയ്ക്കാതെയും കഴിച്ചുകൂട്ടി. എന്നാൽ ഈ സമയത്തൊക്കെ നല്ല കട്ടിപ്പാൽ കിട്ടും. രണ്ടുമൂന്നു ദിവസമൊന്നും പുറത്ത് ഇരുന്നാൽ പോലും കേടാകില്ല. അറിയാവുന്ന ചെപ്പടിവിദ്യകൾ ഒക്കെ നോക്കി. മുളക് ഞെട്ടി ഇട്ട് വെക്കലും, ചെറുനാരങ്ങ കിട്ടാത്തതിനാൽ പച്ച ഓറഞ്ച് നീര് ഒഴിക്കലും ഒക്കെ ചെയ്തു. നമ്മുടെ നാട്ടിലെ സ്വാദുള്ള ആ കട്ടത്തൈര്ലേക്ക് ഇനിയും ഒരുപാട് ദൂരം പോകാൻ ഉണ്ടെന്നും പറഞ്ഞ് ആ പരീക്ഷണങ്ങൾ ഒക്കെ കളഞ്ഞു. 
 
രാധി  ഗ്രാമത്തിൽ പാലുൽപ്പന്നങ്ങൾ ആയി ചീസും പാലും മാത്രമേ കിട്ടൂ. പക്ഷേ 30 കിലോമീറ്ററോളം അപ്പുറത്തുള്ള ട്രെഷികം    ടൗണിൽ പോയാൽ ശുദ്ധമായ വെണ്ണയും നെയ്യും എല്ലാം ലഭിക്കും. പക്ഷെ ഇത്തിരി മോരി നായി ബട്ടർ മിൽക്ക് എന്നും, കെർഡ് എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും സംഗതി പിടി കിട്ടാതെ പാൽക്കാരൻ അങ്കിൾ തിരിച്ചുപോയി. 

        സുഹൃത്തും മലയാളിയുമായ സിബി സാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, തനി കോട്ടയം ഭാഷയിൽ... " ഈ തണുപ്പു രാജ്യത്ത് ഈ കൊച്ചിനിത് എന്നാത്തിന്റെ കേട.... " ഇവിടെ വന്നാൽ ഇവിടുത്തെ രീതി, നാട്ടിൽ കിട്ടുന്നതൊക്കെ തിന്നും കുടിച്ചുംഇരിക്കണമെങ്കിൽ അവിടെ തന്നെ  അങ്  നിന്നാൽ 
പോരായിരുന്നോ ". 

 ഈ വഴക്ക് ഞാൻ അർഹിച്ചത് തന്നെ  എന്ന്  എന്റെ വീട്ടുകാരനും സമ്മതിച്ചു. എങ്കിൽ പിന്നെ ഇവർക്ക് മോരുകറി വെച്ചുകൊടുത്തിട്ടു  തന്നെ ബാക്കി കാര്യം എന്ന് വാശിയിൽ ഞാനും. 


അവസാനം എന്റെ വിദ്യാർത്ഥി സുഹൃത്തായ പുർപയെയും കൂട്ടി രാധി യിലെ  മികച്ച ക്ഷീര കർഷകനായ ദോർജി അങ്കിൾന്റെ അടുത്തെത്തി. 

അയാളുടെ വീടിന്റെ താഴത്തെ നിലയിലാണ് സിബി സാർ താമസിക്കുന്നത്. 
 കുറച്ചു ചീസ് 
വാങ്ങിക്കാൻ എന്ന്  സിബി സർ നോട് കള്ളം പറഞ്ഞു അവരുടെ വീടിനകത്ത് കയറി. 
 ഇരുനില മര വീടാണ് അയാളുടേത്. മുകളിലെ നിലയിൽ ദോർജി അങ്കിളും, ആന്റ്റി യും, ഒരു പേരക്കുട്ടിയും മാത്രം. 

അവരുടെ മക്കൾ എല്ലാം തലസ്ഥാനനഗരമായ തിമ്പുവിലെ ഗവൺമെന്റ് ജോലിക്കാരാണ്.



ചീസ് ഉണ്ടാക്കുന്ന രീതി ഒന്ന് കാണാൻ വന്നതാണ്, 
കാണിച്ചു തരണം എന്ന് പറഞ്ഞപ്പോൾ, 
മുകളിലെ നിലയിൽ കാറ്റും വെളിച്ചവും തട്ടാതെ ഒരു മരക്കൂട്  മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെയാണ് ചീസ് പേടകങ്ങൾ അടുക്കി വച്ചിരിക്കുന്നത്. അതില് വിശേഷപ്പെട്ട പല ഇനങ്ങളും കാണിച്ചുതന്നു. പുതിയവയും പഴക്കമുള്ളവയും എല്ലാം.
 പക്ഷേ എന്റെ അന്വേഷണത്തിനു മാത്രം ഉത്തരം കിട്ടിയില്ല.

പുർപ അവർക്കെല്ലാം സമ്മതയാണ്. അവളുടെ കൂടെ രാധിയിലെ  ഏതു വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം. ഒരു ദ്ധ്വിഭാഷി ആയി അവൾ വർത്തിച്ചു കൊള്ളും. 
 പാൽ പിരിയാൻ  ഉപയോഗിക്കുന്ന വസ്തു ഏതെന്ന് ചോദിച്ചപ്പോൾ ചീസ് പിഴിഞ്ഞെടുത്ത കുറച്ചു പാൽ നിറമുള്ള വെള്ളം കാണിച്ചു തന്നു. 

പുതിയ പാൽക്കട്ടി ഉണ്ടാക്കുവാനായി പഴയ പാൽക്കട്ടി പിഴിഞ്ഞെടുത്ത ബാക്കി വരുന്ന വെള്ളം എടുത്തു വയ്ക്കും ഇത് ഏതാണ്ട് കഞ്ഞി വെള്ളത്തിന്റെ നിറമുള്ളതും പച്ച വെള്ളത്തിന്റെ പോലെ കൊഴുപ്പ് ഇല്ലാത്തതുമാണ്.
 ചിലർ ഇത്  ചോളക ത്തിന്റെ ലഹരി പുളിപ്പിക്കാനായി എടുക്കും. ഞാൻ അന്വേഷിക്കുന്നത് ചോളക ലഹരിയായ  "അറ " എന്നാ നാടൻ  മദ്യമാണോ എന്നുപോലും ആ വൃദ്ധൻ തെറ്റിദ്ധരിച്ചു.

 അവസാനം അന്നത്തെ പാൽക്കട്ടി പിഴിഞ്ഞ് ബാക്കി വന്ന  വെള്ളം പുർപയുടെ തർജ്ജമ യിലൂടെ ഒരു കുപ്പിയിൽ കൈക്കലാക്കി. 
15 ഡിഗ്രി തണുപ്പിൽ രണ്ടു ദിവസം പകൽ വെയിലത്ത് വെച്ച് ആ ലായനി പുളിപ്പിക്കൽ ഒരു ചടങ്ങു തന്നെയായിരുന്നു. 

അന്ന് രാത്രി ബാക്കി വന്ന പാൽ  ഉറകൂട്ടി വെളുക്കുവോളം    റൂം ഹീറ്റ്റിനു  താഴെ വെച്ചു  പുളിപ്പിച്ചു. 
പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ നല്ല കട്ട തൈര് റെഡി. തൈര് കടഞ്ഞ് വെണ്ണയും,  വെണ്ണ ഉരുക്കി നെയ്യും  ഉണ്ടാക്കി. 

എനിക്ക്  സന്തോഷമായി... ദോർജി അങ്കിളിനോട് നന്ദി പറഞ്ഞു. 
പുർപ  കുട്ടിക്ക് ഇത്തിരി വെണ്ണയും കൊടുത്തു. 


മിഥുൻ പശുവിന്റെ പാലിൽ ഉണ്ടാക്കിയ മോരു കൊണ്ട്, 
 'സ്ക്വാഷ് ' എന്ന്  പേരുള്ള  കുമ്പളങ്ങയുടെ രുചി ഉള്ള  പച്ചക്കറി ഉപയോഗിച്ച്,  മോരു കറി വെച്ച്  ഉച്ചയൂണിന് ഒപ്പം സിബി സാറിനും മാഷിനും നൽകി. രണ്ടുപേർക്കും ഒരു അഭിപ്രായവും ഇല്ല. അത് പിന്നെ കീഴ്‌വഴക്കം ആണല്ലോ..... 

പാൽക്കാരൻ അങ്കിളിന് പിറ്റേദിവസമാണ് സംഗതി പിടികിട്ടിയത്. അയാൾ പറഞ്ഞു 
" പാൽക്കട്ടി ഉണ്ടാക്കി പിഴിഞ്ഞു കളയുന്ന വെള്ളത്തിന്   "ചുർ " എന്നാണ് നാട്ടുഭാഷയിൽ പറയുക". 
ആ ഒരു വാക്ക് അറിയാത്തതുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടിയത്.

""ചുർ "" എന്ന വാക്കിന് വലിയ വിലയുണ്ട് ! അതെ  കൊടും തണുപ്പിൽ നിന്ന് കട്ടത്തൈര് ഉണ്ടാക്കിയ വില!!!

 തുടരും......  

........(23)ഉണക്കമാംസം.
     

Sunday, June 7, 2020

തുടരുന്നു..... (21) സ്കൂൾ കാവൽക്കാരൻ.


രാധി  വിദ്യാലയത്തിന് ഒരു കാവൽക്കാരൻ ഉണ്ട്. "കെയർടേക്കർ" എന്നാണ് അവിടെ അദ്ദേഹത്തെ സംബോധന ചെയ്യുക. 
 സ്കൂളിലെ അടുക്കള കെട്ടിടത്തിന് താഴെ ഒരു ചായ്പ്പിൽ ആണ് അയാളും കുടുംബവും താമസിച്ചിരുന്നത്. രാധി യിൽ ഞാൻ കണ്ട മുഖങ്ങളിൽ ഏറ്റവും ദയനീയമായ ഒരു മുഖമായിരുന്നു കെയർടേക്കറുടെത്. സ്കൂൾ ജോലിക്കാരൻ ആണെങ്കിലും ഒരാളുടെയും മുഖത്തു പോലും നോക്കാതെ  കഴുതയെപ്പോലെ പണിയെടുക്കുന്ന ഒരു പച്ച പാവം.
ഒട്ടും വൃത്തിയായി വസ്ത്രധാരണം ചെയ്യാതെയാണ് അയാളും കുടുംബവും നടക്കുക. അഴുക്കു പുരണ്ട വസ്ത്രങ്ങളും, ജടപിടിച്ച മുടിയും, കഴുകാത്ത മുഖവുമായി അയാളുടെ നാലു മക്കളും ഓടിച്ചാടി നടക്കുന്നത് കാണാം. അധികം ആരോടും ഇടപഴകാതേ, ആര് എന്ത് ചോദിച്ചാലും ഒരു വികാരവും പ്രകടമാക്കാതെ, ഒന്നിനോടും താല്പര്യം കാണിക്കാത്ത ഒരാൾ. 
 .... എങ്കിലും സ്കൂളിലെ മറ്റ് അംഗങ്ങളെ പോലെ അയാളെയും എല്ലാകാര്യത്തിനും എല്ലാവരും മാനിച്ചിരുന്നു. 
 എവിടെയും കാണാത്ത അപൂർവ ഇനം പച്ചക്കറികളും ഇലച്ചെടികളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്കൂളിന് താഴ്വാരത്തിലെ മുളം കാടുകൾക്കിടയിൽ അയാൾ നട്ടുനനച്ചിരുന്നു. 
 
 
ഒരു ദിവസം സായാഹ്നത്തിൽ ഞാനും എന്റെ വിദ്യാർത്ഥി സുഹൃത്ത് പുർപയും കൂടി അവരുടെ ചായ്പ്പിൽ എത്തി. വെറുതെ ഒന്നു കാണാൻ. അയാളുടെ മൂത്തകുട്ടി  പുർപ്പായുടെ സുഹൃത്തും, എന്റെ വിദ്യാർഥിനിയും കൂടിയായിരുന്നു. അവളെ കാണാൻ എന്ന മട്ടിലാണ് ചെന്നത്. 
 ഒരു ഒറ്റ മുറിയിൽ തന്നെ ഇരുത്തവും കിടത്തവും പാചകവും നടത്തി ആറംഗ കുടുംബം കഴിയുന്നു. സന്തോഷം ആണ് അവരുടെ ജീവിതം. എങ്കിലും ആ സന്തുഷ്ടി പ്രകടിപ്പിക്കാൻ പോലുമാകാത അത്രയും പാവമായ അച്ഛനും  അമ്മയും മക്കളും. 
 കെയർ ടേക്റുടെ ഭാര്യ എല്ലാവർക്കും വലിയ സഹായിയാണ്. ആര് എന്ത് പണി ചെയ്യുന്നത് കണ്ടാലും പറയാതെ തന്നെ അവരെ വന്ന് സഹായിക്കും. എന്തെങ്കിലും വിശേഷമൊ,  പൂജയോ  ഉണ്ടെങ്കിൽ അവരവിടെ അറിഞ്ഞ് എത്തും. പക്ഷേ അധികം ഒന്നും അവരും സംസാരിക്കില്ല.  മുഖത്തേക്ക് നോക്കി ചിരിക്കും. 



 ഇവിടെ എല്ലാം ഒന്നു കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, അയമ്മ എന്നെയും  പുറപ്പായെയും  കൂട്ടി മുളം കാടിന് ഇടയിലൂടെ അവരുടെ കൃഷി സ്ഥലത്തെത്തി. കെയർടേക്കറും മക്കളും  അവിടെ പണി തിരക്കിലാണ്. 
 അപൂർവ തരം വിളവുകൾ പോലും ഈ മഞ്ഞുമലയിൽ വിളയിച്ചെടുക്കുന്നതിൽ തന്റെ ഭർത്താവ് മിടുക്കനാണ് എന്ന് അവരുടെ ഭാര്യ ഷാഷോപ്പ് ഭാഷയിൽ പറഞ്ഞത്പുർപ എനിക്ക് തർജ്ജമ ചെയ്തു തന്നു. 
 ഒന്നു കണ്ണോടിച്ചപ്പോൾ സംഗതി ശരി തന്നെ. ശൈത്യ മേഖലയിൽ അധികം കാണാത്ത മുരിങ്ങയില, വെണ്ടയ്ക്ക, ഒക്കെ നന്നായി വിളഞ്ഞു നിൽക്കുന്നു. ചോദിക്കാതെതന്നെ അവർ  അതെല്ലാം എനിക്കായി പറിച്ചെടുക്കാൻ തുടങ്ങി. 
 അപ്പോഴാണ് പുർപ്പാ  നുള്ളിയെടുത്ത ഒരു ഇലയുടെ മണം കാറ്റിൽ തട്ടി ഗൃഹാതുരത്വം ഉണർത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നമ്മുടെ നാട്ടിലെ രാജാവായ കപ്പയാണ്. രണ്ടുമൂന്ന് മൂട് കപ്പാ ബംഗാളി പണിക്കാർ ആരോ കൊടുത്ത കമ്പിൽ നിന്നും അയാൾ ഉണ്ടാക്കിയെടുത്തതാണ്. ഉഷ്ണമേഖലയിൽ വിളയുന്ന സാധനങ്ങൾ, ശൈത്യ മേഖലയിൽ വിളയിച്ചെടുക്കാൻ അയാൾ എന്തൊക്കെയോ സൂത്രപ്പണികൾ ചെയ്യുന്നുണ്ട്. വാ തുറന്ന് സംസാരിക്കാത്തത് കൊണ്ട് ആർക്കും ഒന്നും അറിയില്ല. 
രാധി സ്കൂളിലെ കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത് സസ്യശാസ്ത്ര അദ്ധ്യാപകൻ റിൻചെൻ സർ ആണ്. അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, അദ്ദേഹം വേണ്ട പരിഗണന നൽകി. 

 കൃഷി തോട്ടത്തിലൂടെ നടന്നു   ഒരുപാട് കാണാത്ത കാഴ്ചകൾ കണ്ടു. കൈനിറയെ പഴങ്ങളും പച്ചക്കറികളും കിട്ടി. നന്ദി വാക്കിനു പകരം പുർപ്പായുടെ തർജ്ജമ യിലൂടെ ചില കാര്യങ്ങൾ സൂചിപ്പിച്ചു.....

 നമ്മുടെ നാട്ടിലെ കപ്പ നടുന്ന രീതികളെക്കുറച്ചും, മറ്റുള്ള പൊടിക്കൈകളും അറിയുന്ന പോലെ പറഞ്ഞു കൊടുത്തു. 
 
മറ്റുള്ളവരെ പോലെ നിങ്ങളുടെ കുടുംബവും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും, എല്ലാവരോടും സംതൃപ്തമായ മുഖം കാണിക്കണം എന്നും അയാളുടെ ഭാര്യയെ ബോധിപ്പിച്ചു. 

ഭാര്യയോടും മക്കളോടും യാത്രപറഞ്ഞു പടികൾ കയറി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ നിന്ന് താഴ്വാരത്തിലേക്ക് ഒഴുകുന്ന രഞ്ജുയൂൺ പുഴയുടെ ഭംഗി കണ്ടു നിൽക്കുമ്പോൾ... കെയർടേക്കർ അടുത്ത് വന്ന് പുഞ്ചിരിച്ചു... ഒരു കെട്ട് മല്ലിയിലയും,  പുതിനയും,സെലറിയും, സാക്കും, ഒരു ബൊക്കെ പോലെ എന്റെ നേർക്ക് നീട്ടി.... സ്കൂളിന്റെ നെൽവയലിലേക്ക് നടന്നുപോയി. 

 ഒരാഴ്ചത്തെ ഇടവേളക്കുശേഷം സ്കൂളിലെ മുതിർന്ന ഇംഗ്ലീഷ് അധ്യാപികയും, നേപ്പാൾ വംശജയുമായ ഹേമതഷേ മാഡം പറഞ്ഞു. " നിരന്തരമായ അസുഖങ്ങൾ കാരണം കെയർടേക്കറും, കുടുംബവും, ഒരു ലാമയെ കണ്ടു എന്ന് തോന്നുന്നു എന്നും, അയാൾ പറഞ്ഞത് കൊണ്ടാവാം ചായിപ്പും പരിസരവും വൃത്തിയാക്കി, അഴുക്കുള്ള വസ്ത്രങ്ങളെല്ലാം കഴുകിയുണക്കി, കുട്ടികളെ കുളിപ്പിച്ച് ഒരുക്കി, എല്ലാവരോടും പുഞ്ചിരിച്ചു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെട്ട  മൂഢതയിൽ ജീവിച്ച ആ കുടുംബം ചിരിച്ച മുഖവും വൃത്തിയുള്ള ശീലങ്ങളും കൊണ്ട് എല്ലാവർക്കും സമ്മതരായി. 

 സ്കൂൾ വിട്ട് ഒരു ദിവസം വീട്ടിലേക്ക് പോകുമ്പോൾ, എന്റെ പ്രിയ വിദ്യാർത്ഥിനി പുർപ്പയോട് സ്റ്റാഫ് റൂമിൽ നിന്ന് കേട്ട പിന്നാമ്പുറ കഥ ഞാൻ പറഞ്ഞു... ഞാനും അവളും ഒരുമിച്ച് ചിരിച്ചു. 

അതിനുശേഷം പലപ്പോഴും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന കപ്പയും,  മത്തനും, ചീര ഇനങ്ങളുമായി പുഞ്ചിരിയോടെ കെയർ ടേക്കർ എന്നെയും പുർപ്പയേയും കാത്തു നിൽക്കാറുണ്ട്.........
 
തുടരും....(22)

 "ചുർ " കിട്ടിയ കഥ.......

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...