Pages

Thursday, October 24, 2019

7: വിദ്യാലയം ഒരു ദേവാലയം



വളരെ നേരത്തെ സൂര്യനുദിക്കുന്ന നാട്. ഏകദേശം നാലു മണിക്ക് തന്നെ വെളിച്ചം പരന്നിരിക്കും. ഇടയ്ക്കിടെ വന്നു മൂടുന്ന കോടമഞ്ഞിനെ ആരും ഗൗനിക്കാറില്ല..  ഏഴുമണിക്ക് തന്നെ കുട്ടികൾ സ്കൂളിൽ എത്തിയിരിക്കും. പല തട്ടുകളിലായി നിർമ്മിച്ച സ്കൂൾ കെട്ടിടം, എത്രമാത്രം വൃത്തിയായും ചിട്ടയായും ഒരു ക്ഷേത്രം പോലെ പരിപാലിക്കുന്നതിന് അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കുട്ടികൾ അക്ഷരംപ്രതി അനുസരിക്കുന്നു.. പ്രധാന അദ്ധ്യാപകനും, പത്തോളം അധ്യാപകരും കൂടാതെ ഒരു ക്ലർക്ക്, കുക്ക്, കെയർടേക്കർ( സെക്യൂരിറ്റി) ഇത്രയും സ്റ്റാഫ് മാത്രമേ രാധി സ്കൂളിൽ ഉള്ളു. ക്ലിനിംഗിന് സെർവന്റ്സ് എന്ന ഒരു വിഭാഗം ആ നാട്ടിൽ കാണാൻ കഴിഞ്ഞില്ല. എല്ലാവരും എല്ലാ പണികളും ചെയ്യും. എല്ലാ സർക്കാർ ഓഫീസികളിലും വിദ്യാലയങ്ങളിലും ഒരേ നിയമമാണ്... നിയമലംഘനം രാജ്യദ്രോഹം ആയി അവർ കരുതുന്നു. എന്തിനേറെ  പറയുന്നു, ദിനപത്രങ്ങളിൽ വരുന്ന രാജാവിന്റെ ഫോട്ടോ പോലും ഭയ ഭക്തി ബഹുമാനത്തോടെ യാണ് നോക്കുക... 
 എല്ലാ സ്കൂളുകളിലും പൂന്തോട്ടം, മുറ്റം, ശുചി മുറികൾ എന്നിവ ദിവസവുംം കഴുകി, നനച്ചു,  വെള്ളം നിറച്ചു വെക്കേണ്ടത്ത്  ഹൈസ്കൂളിലെ കുട്ടികളാണ്. ക്ലാസ്സ്‌ മുറികളും, ടീച്ചേർസ് ക്യാബിനും വൃത്തിയാക്കി വെക്കേണ്ടത് യുപി ക്ലാസ്സിലെ കുട്ടികൾ ആണ്. നിത്യവും രാവിലെ ഏഴു മണി മുതൽ എട്ടു മണി വരെ മഴയായാലും മഞ്ഞആയാലും ഓരോ ഗ്രൂപ്പിലെ കുട്ടിയും തനിക്കു കിട്ടിയ ഡ്യൂട്ടി ചെയ്യും. ഒരു അധ്യാപകന്റെ പോലും മേൽനോട്ടം ഇല്ലാതെ, ഒരു ബെല്ലിന്റെ പോലും അകമ്പടി ഇല്ലാതെ, പരാതിയോ, പരിഭവമോ പറയാതെതന്നെ ക്‌ളീനിംഗ് എന്ന മഹത്തായ കർത്തവ്യം കഴിഞ്ഞു, സ്കൂൾ റിഫ്രഷ്‌ റൂമിൽ കയറി ദേഹശുദ്ധി വരുത്തി, സ്കൂൾ മെസ്സിൽ നിന്നും ഒരു  കപ്പ് ബ്ലാക്ക് ടീ യും, തേന്മ എന്ന ചോള കത്തിന്റെ അവിലും കഴിച്ച്  കൃത്യം 8 മണിക്ക് തന്നെ് അസംബ്ലി ഗ്രൗണ്ടിൽ നിശബ്ദരായി അറ്റൻഷൻ നിൽക്കണം. 

 
 നിത്യവും ഒരു മണിക്കൂർ നീളുന്ന ചടങ്ങു തന്നെയാണ് അസംബ്ലി. പ്രാർത്ഥനയും, പ്രസംഗങ്ങളും, ചിന്തകളും നിറഞ്ഞ, പ്രൗഢമായ ഒരു മീറ്റിംഗ്. മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ, പ്രിൻസിപ്പൽ പേരെടുത്തു വിളിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും ഗ്രൗണ്ടിൽ നിന്നും സ്റ്റേജിൽ കയറി അദ്ദേഹം പ്രതിപാദിക്കുന്ന വിഷയം ഏതുമാകട്ടെ അതിനെക്കുറിച്ച് ആ വ്യക്തിക്ക് അറിയാവുന്ന കാര്യങ്ങൾ നല്ല രീതിയിൽ ബഹുമാനത്തോടെ അവതരിപ്പിക്കണം. ഒരുതരം എക്സ്സ്റ്റംബർ സ്പീച് മോഡൽ. ചെറിയ പിഴവുകൾ ക്ഷമിക്കുകയും, വലിയ പിഴവുകൾക്ക് പരിഹാരം നിർദ്ദേശിക്കുകയും, അനുബന്ധമായുള്ള ചർച്ചകൾ അവിടെവെച്ചുതന്നെ നടത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരും സമകാലീന വിഷയങ്ങളെക്കുറിച്ചും മതപരമായ ക്രമങ്ങളെ പറ്റിയും ഓൾ ടൈം അലെർട്  ആയിരിക്കും. സഭാകമ്പം എന്ന വാക്ക് വിദ്യാലയ അങ്കണത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന രീതി. 

 പല വിദേശ രാജ്യങ്ങളും ഭൂട്ടാന് വിദ്യാഭ്യാസം സ്പോൺസർ ചെയ്തിട്ടുണ്ട്. ലണ്ടൻ പബ്ളിക്കേഷൻസിന്റെ പല പാഠപുസ്തകങ്ങളും അവർ പിന്തുടരുന്നു. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, ലോക ചരിത്രം, എന്നീ വിഷയങ്ങൾക്ക് പുറമേ മാതൃഭാഷയായ സോങ്കയും പഠിക്കേണ്ടതുണ്ട്. ഹിന്ദിയോട് കുറച്ചൊക്കെ സാമ്യമുള്ള ഭാഷയാണ് സോങ്കാ . 9 മണി മുതൽ 1 മണി വരെയുള്ള നാലു മണിക്കൂർ മാത്രമാണ് പഠനസമയം. പക്ഷേ സ്കൂൾ സമയം നാലു മണി വരെയാണ്. ഉച്ച ഭക്ഷണ ശേഷമുള്ള സമയം അവർ ജീവിത പാഠങ്ങൾ പഠിക്കുവാനായി ചിലവഴിക്കുന്നു. ഹോംവർക്ക് എന്ന ഏർപ്പാടെ  ഇല്ല. എല്ലാം ക്ലാസ് വർക്ക് ആണ്. പാഠപുസ്തകങ്ങൾ ആരുടേയും സ്വന്തമല്ല. സ്കൂൾ സമയം കഴിഞ്ഞാൽ പുസ്തകങ്ങളെല്ലാം ക്ലാസ് റൂമിൽ തന്നെ അടുക്കുംചിട്ടയുമായി ഒതുക്കി വെക്കണം. കുട്ടികൾക്ക് എഴുതുവാനുള്ള നോട്ട് പുസ്തകങ്ങളും പേനകളും എല്ലാം ക്ലാസ്സ് റൂമിൽ ഉണ്ടാകും. സ്വന്തമായി ഒരു ലെക്ചർ നോട്ട് മാത്രം ബാഗിൽ ഉണ്ടാകും. വീടുകളിൽ ചെന്ന് കുട്ടികൾ ഒന്നും പഠിക്കാറില്ല. കാരണം രാധി ഒരു കാർഷിക ഗ്രാമമാണ്ആയതിനാൽ വീടുകളിൽ കൃഷിപ്പണിക്ക് സഹായിക്കേണ്ട ചുമതല കൂടി ഇവിടുത്തെ കുട്ടികൾ ക്ക് ഉണ്ട്. പത്താം ക്ലാസിലെ ബോർഡ്‌ എക്സാമിന് ഒരു മാസം മുൻപ് തന്നെ എല്ലാ കുട്ടികളും സ്കൂളിലേക്ക് താമസം മാറ്റും. അവസാന പരീക്ഷ കഴിഞ്ഞ് പിന്നെ വീട് എത്തുകയുള്ളൂ. റസിഡൻഷ്യൽ സ്കൂൾ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഓരോ ജില്ലയിലുമുണ്ട്. സുരക്ഷിതവും സമ്പന്നവുമായ ഒരു വിദ്യാഭ്യാസ കാലം ഭൂട്ടാനിലെ ഓരോ കുട്ടിക്കും രാജ്യത്ത് ലഭ്യമാണ്. 

 ഭാരമില്ലാത്ത സ്കൂൾ ബാഗുകളും, നേരമ്പോക്കുകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മുഖവുമായി, പാട്ടും പാടി സ്കൂളിലേക്ക് വരുന്ന സന്തോഷമുള്ള കുട്ടികൾ. വൈകുന്നേരമായാൽ കയ്യും വീശി, വഴിയിൽ കാണുന്ന പൂക്കളോടും കിളികളോടും സംസാരിച്ചു,  കാടും മേടും കടന്ന്, കുന്നിന്  മുകളിലെ മര കൂടുകളിലേക്ക് കയറുമ്പോൾ അവരുടെ മനസ്സ് മഞ്ഞുപോലെ തണുത്തതും, മേഘം പോലെ മൃദുലവും ആയിരിക്കും.  

സ്കൂളിൽ തന്നെയാണ് ഉച്ച ഭക്ഷണം. പച്ചരി വറ്റിച്ച് ചോറും, "എമദാസി" എന്ന പേരിൽ പൊട്ടറ്റോയും ക്യാപ്സിക്കവും ബട്ടർ ഇട്ട് വേവിച്ച് കറിയും. സാക്‌ എന്ന സാലഡ് ഇല ആവി കയറ്റി  വേവിച്ചതും ഉണ്ടാവും.  എല്ലാ കറികൾക്കും ഒരേ രുചി, ഒരേ മണം. ഉപ്പ്  ഒഴികെ യാതൊന്നും രുചി ക്കായി കൂട്ടുകയില്ല. യാതൊരു വിധത്തിലുള്ള മസാലകളും അവർ ഉപയോഗിക്കില്ല. അവയെല്ലാം യഥാർത്ഥ രുചിയും,  ആരോഗ്യംവും നശിപ്പിക്കും എന്നു പറയും. സീസണനുസരിച്ച് പച്ചക്കറികൾക്ക് മാത്രം വ്യത്യാസം വരും. മധുരവും നേരിയതോതിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ചായയിലും കാപ്പിയിലും പാലിന്റെ മധുരം മാത്രം. ബിസ്ക്കറ്റിൽ പോലും മധുരം കുറച്ചു  മാത്രം. ഭൂട്ടാനിലെ  താമസത്തിനിടയിൽ  ഒരാൾപോലും ഷുഗർ ആണ്, പ്രഷർ ആണ്, എന്ന് പല്ലവി പറയുന്നത് കേട്ടിട്ടില്ല.
 ഉച്ചഭക്ഷണം കഴിഞ്ഞാൽ ഒരുമണിക്കൂറോളം മതപഠനം ആണ്. വേദഗ്രന്ഥം കെട്ടുകൾ എടുത്തുവച്ച ഉച്ചത്തിൽ മന്ത്രോച്ചാരണം നടത്തും. അതിനുശേഷം ഇരുട്ടുവോളും സ്കൂളിന്റെ തന്നെ കൃഷിസ്ഥലത്ത് കൃഷിപണിയാണ്.
തുടരും..........
8: കർഷകശ്രീകൾ ഇവരല്ലേ... 

Wednesday, October 16, 2019

തുടരുന്നു... 6: ലക്ഷ്യസ്ഥാനം: രാധി...






റേഞ്ചോണിൽ നിന്ന് കൃത്യം അഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ രാധി എന്ന ഗ്രാമത്തിൽ എത്താം.. തട്ടുതട്ടായ  കൃഷി സ്ഥലങ്ങൾ, നെല്ല്, ചോളം, ഗോതമ്പ്, എന്നിവ വിളഞ്ഞു നിൽക്കുന്നു.. ഓറഞ്ചും മാതളവും നിറഞ്ഞ പഴത്തോട്ടംങ്ങൾ. "മിഥുൻ "എന്ന ഇനത്തിൽ പെട്ട വലിയ ഇനം പശുക്കൾ, യാക്ക് എന്ന ഹിമാലയൻ പശു, കുതിരകൾ, കഴുതകൾ, പന്നികൾ, പിന്നെ എണ്ണിയാൽ തീരാത്ത നായ കുട്ടികളും, പൂച്ച കുട്ടികളും. എവിടെ നോക്കിയാലും കോഴികൾ, താറാവുകൾ, പ്രാവുകൾ പിന്നെ പേരറിയാത്ത സുന്ദരി കുരുവികളും. രാധി ഗ്രാമം എത്തുന്നതിന് തൊട്ടുമൻപുള്ള മുളങ്കാട്ടിൽ പുള്ളി മാനുകളെ കാണാം. വലിയ ഒരു ചോലയുടെ കുറുകെയുള്ള പാലം കടന്നാൽ"രാധി മിഡിൽ സെക്കൻഡറി സ്കൂൾ" എന്ന കമാനാകൃതിയിലുള്ള വലിയ ബോർഡ് കാണാം... സൂര്യനസ്തമിച്ച ത്രിസന്ധ്യ നേരത്ത് ആണ് രാധിയിൽ എത്തുന്നത്.. രാവിനെ പുണരാൻ തുടങ്ങുന്ന രാധി യുടെ ശീതളിമയിൽ ഊഷ്മളമായ തുടക്കം. 
     ഭൂട്ടാനിലെ  ഗ്രാമങ്ങൾക്ക് എന്നല്ല ഹിമാലയൻ ഹിമ സാനുക്കളിലെ എല്ലാ താഴ്വര ഗ്രാമങ്ങൾക്കും ഒരേ മുഖച്ഛായ ആണ്. ( മനുഷ്യരുടെ മുഖച്ഛായ യും ഏതാണ്ട് ഒരുപോലെ തന്നെ തോന്നും, പ്രത്യേകിച്ചും ആ ഇടുങ്ങിയ കണ്ണുകൾ)രാധി ഗ്രാമം ഏകദേശം ഒരു കിലോമീറ്ററോളം ചുറ്റളവിൽ രണ്ടുമൂന്നു തട്ടിലായി കിടക്കുന്ന ഭൂപ്രദേശമാണ്.. സമുദ്രനിരപ്പിൽ നിന്ന് എത്രയോ ഉയരത്തിൽ..... വിരലിലെണ്ണാവുന്ന വളരെ കുറച്ചു വീടുകളെ രാധിയിൽ ഉള്ളു. കുറെ  കൃഷിസ്ഥലങ്ങളും,  ഭൂവുടമകളുടെ ഭവനങ്ങളും, വാടകയ്ക്ക് കൊടുക്കുന്ന കുറച്ചു വീടുകളും, ഒരു പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ, ഒരു ഹോംസ്റ്റേ, ഒരു പഞ്ചായത്ത് ഹാൾ, എല്ലാറ്റിനും കേന്ദ്രബിന്ദുവായി രാധി മിഡിൽ  സെക്കൻഡറി സ്കൂളും, ഏർലി  ചൈൽഡ് കെയർ സെന്റർ അഥവാ ബാലവാടിയും, താഴെതട്ടിൽ ആയി സ്കൂൾ ക്വാർട്ടേഴ്സുകളും, ഏറ്റവും താഴെ തട്ടിൽ സ്കൂൾ ഗ്രൗണ്ട്, ഇതെല്ലാം അടങ്ങിയതാണ് രാധി ഗ്രാമം.. 


 നമ്മുടെെെ നാട്ടിലെ പൊങ്ങച്ച കോട്ടകൾ അല്ല  ഇവിടുത്തെ വീടുകൾ.  ഒന്നു രണ്ടു നിലകളിലായിി പണിത, മൂന്നുനാല് കുടുംബങ്ങൾക്ക് ഒരേസമയംം താമസിക്കാവുന്ന മര വീടുകൾ.ചുമരും,  നിലവും, മുകൾ തട്ടും എല്ലാം മരപ്പലക പാകിയവ. റൂഫിന് മുകളിലായി തകര ഷീറ്റ് വച്ചിരിക്കും.  എല്ലാ കാര്യങ്ങളിലും പാരമ്പര്യത്തെ   പിടിക്കുന്നവരാണ് ഭൂട്ടാനികൾ. വീടുകൾ പരമ്പരാഗതരീതിയിൽ   മരം കൊണ്ടു തന്നെ  തന്നെ പണിയണം എന്നതും, വീടിനകത്ത് കിഴക്ക് ഭാഗത്തു തന്നെ മര കൂടുകളിൽ കള്ളികളായി മ്യൂറൽ ചിത്രപണികളോട് കൂടിയ പൂജഏരിയ വേണം എന്നുള്ളതും അവർക്ക് നിർബന്ധമുള്ള കാര്യമാണ്‌.





ഹിമവൽ താഴ്വരയുടെ പശ്ചാത്തലത്തിൽ പൗരാണിക ഭാവമുള്ള ഇത്തരം ഭവനങ്ങൾ നിരന്നു നിരന്നുനിൽക്കുന്നത് തന്നെ പ്രൗഢമായ ഒരു കാഴ്ചയാണ്. മഞ്ഞും മഴയും കൊള്ളാതെ ഉറങ്ങുവാൻ മാത്രമാണ് അവർക്ക് വീടുകൾ. വീടിനകത്ത് പകൽ സമയം വാതിടച്ചിരിക്കുന്ന സ്വഭാവം അവർക്കില്ല. എപ്പോഴും തുറന്നു കിടക്കുന്ന ഉമ്മറവാതിൽ. ഒരു പൂമുഖവും, കിടപ്പുമുറിയുംം, പ്രാർത്ഥന ഏരിയയും, ചെറിയ ഒരു അടുക്കളയും ഇത്രയുമേ ഒരു ചെറിയ കുടുംബം ഉപയോഗിക്കൂ. വീടിന്റെ മറ്റു ഭാഗങ്ങൾ വേറെ  ഒന്നു രണ്ടുുകുടുംബങ്ങള്ക്കു കൂടി താമസിക്കാൻ നൽകും.. അത്തരത്തിലുള്ള ഒരു മര വീടിന് മുന്നിൽ കാർ നിർത്തുകയും, സാധനസാമഗ്രികൾ എല്ലാം അവിടെ കൂട്ടം കൂടി നിന്നിരുന്ന കുട്ടികൾ  എടുത്ത് അകത്ത് വെക്കുകയുംം ചെയ്തു. കൂടെ വന്നയാൾ   നാളെ കാണാം എന്നും, എന്താവശ്യമുണ്ടെങ്കിലും അയൽപക്കത്തു താമസിക്കുന്ന  മറ്റൊരു മലയാളി അധ്യാപകനോട് പറഞ്ഞാൽ മതി എന്നും പറഞ്ഞ് മുന്നിൽ കണ്ട് വഴിയിലൂടെ കാറോടിച്ചുപോയി. സ്കൂൾ അധ്യാപകർക്കുള്ള കോട്ടേഴ്സ്കളിൽ ഭൂട്ടാൻ അധ്യാപകർ തന്നെ വർഷങ്ങളായി താമസിക്കുന്നത് കാരണം, സ്കൂളിനു തൊട്ടടുത്തുള്ള മര വീട്ടിലാണ് താമസം ശരിയാക്കിയിരുന്നത്. ഇരുനില കെട്ടിടത്തിന്റെ മുകൾ നില ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്  . രാവേറെ ആയതുകൊണ്ടും യാത്രയുടെ ആലസ്യം കൊണ്ടും ഒരു മുറി മാത്രം വാസയോഗ്യം ആക്കി കിടന്നുറങ്ങി.......

 രാവിന്റെ  കരിമ്പടം അഴിച്ച് പുലരിയിലേക്ക് കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ച ഒരു സ്വപ്നത്തേക്കാൾ മനോഹരമായിരുന്നു...... വാക്കുകളാൽ എഴുതി ഫലിപ്പിക്കാൻ കഴിയാത്ത നയന വിസ്മയ കാഴ്ച. മുകൾനലയിലെ പൂമുഖത്തു  നിന്നും നോക്കിയാൽ കാണുന്നത്, മാനം മുട്ടി നിൽക്കുന്ന ഹിമാലയ പർവത ശിഖരങ്ങളും, പുൽമേടുകളും, താഴ്വരകളും, ഇവയ്ക്ക് ഇടയിലൂടെ ഒഴുകുന്ന പാലരുവികളും, വളഞ്ഞു  പുളഞ്ഞു പോകുന്ന മലയോര പാതകളും പ്രകൃതിരമണീയ മുഹൂർത്തത്തിന്റെ മൂർത്തീഭാവം...

രാധിയിലെ ആദ്യ ദിനം.... പ്രഭാത ഭക്ഷണം തയ്യാറാക്കൽ ആയിരുന്നു ആദ്യകടമ്പ. നാട്ടിൽനിന്ന് കയ്യിൽ കരുതിയ അവിൽ ഉപ്പുമാവ് ആയി. അധികം ബുദ്ധിമുട്ടാതെ തന്നെ വെള്ളവും, വൈദ്യുതിയും, ഗ്യാസ് സിലിണ്ടറും എല്ലാം മണിക്കൂറുകൾക്കുള്ളിൽ സ്കൂൾ അധികൃതർ തന്നെ ശരിയാക്കി തന്നു.
 കൃത്യനിഷ്ഠ ഇവിടെ കണിശം ആണ്. ഒരാളും അത് പാലിക്കാതെ ഇരിക്കില്ല. സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യനിഷ്ഠയും, ചിട്ടയും, ഓഫീസുകളുടെ ശുചിത്വവും അതിലുപരി പെരുമാറ്റ രീതിയും കണ്ടു പഠിക്കുക തന്നെ വേണം... അതിനാൽ തന്നെ കൃത്യം 8 മണിക്ക് സ്കൂൾ ഓഫീസിൽ റിപ്പോർട്ട് ചെയ്തു.... വിദ്യാലയവും, പരിസരവും, വിദ്യാർത്ഥികളും, സഹപ്രവർത്തകരും, എല്ലാം അപരിചിതത്വത്തി ന്റെ  കനപെട്ടിയിൽ കിടന്ന് അസ്വസ്ഥമായ ഏതാനും മിനിറ്റുകൾ.... ഒഫീഷ്യൽ ആയ രേഖകൾ എല്ലാം അടങ്ങിയ ഫയൽ കൈമാറിയാൽ നമുക്ക്  ജോലി തുടങ്ങാം.. ആ ചടങ്ങ് കഴിയുന്നതുവരെ ഒരു ചങ്കിടിപ്പ്... ഇത്രയും ദൂരം വന്നിട്ട് തടസ്സം വല്ലതും വന്നാൽ, തിരിച്ച് നാട്ടിൽ എത്താൻ ഇമ്മിണി വല്യ വഴി തന്നെയുണ്ടല്ലോ.... നമ്മുടെ നാട്ടിലെ സർക്കാർ ഓഫീസുകളിലെ പോലെ കൈവശമില്ലാത്ത എന്തെങ്കിലും രേഖകൾ ചോദിക്കുമോ എന്ന് ഭയപ്പെട്ടു.

 മനസ്സിൽ ആത്മവിശ്വാസവും മുഖത്ത് പുഞ്ചിരിയുംനിറച്ച് പ്രധാന അധ്യാപകന്റെ ക്യാബിനിലേക്കു കയറി. വലിയ വായിൽ  സുപ്രഭാതം പറഞ്ഞു സ്വാഗതമോതിയത് തലേദിവസം ടാക്സി ഡ്രൈവർ എന്നു കരുതിയ കുറുകിയ മനുഷ്യൻ ആണ്... അദ്ദേഹം രാധി സ്കൂളിലെ പ്രധാനാധ്യാപകനായ ഷ്‌റിങ് സംദൃപ്  സർ ആയിരുന്നു. (പഴയ മോഹൻലാൽ സിനിമകളിലെ ദാസനും വിജയനും പറ്റിയ അതേ അബദ്ധം) എന്നോർത്തു  സുപ്രഭാതം പറഞ്ഞു.. 

പൊതുവേ നിഷ്കളങ്കരും, ജാഡകളോ  പുറംമോടികളോ കാണിക്കാത്തവരാണ് ഭൂട്ടാനികൾ... സംസാരത്തിനിടയിൽ ഒരിക്കൽപോലും അദ്ദേഹം പ്രിൻസിപ്പൽ ആണ് എന്ന് പറഞ്ഞതായി ഓർക്കുന്നില്ല.. രാധിയിൽ നിന്നും നിങ്ങളെ കൊണ്ടുപോകാൻ വന്നതാണ് എന്നും, യാത്രാ ചെലവ് സ്കൂൾ കണക്കിൽ എഴുതാം എന്നേ പറഞ്ഞുള്ളൂ.. 
 സ്കൂളിന്കത്ത് കർക്കശക്കാരനായ ഒരു പ്രിൻസിപ്പലും, പുറത്ത് രസികനായ ഒരു സുഹൃത്തും ആയിരുന്നു അദ്ദേഹം... 

(pricipal -Tsring samdrup-ഷ്‌റിങ് സംദൃപ് )





സൗഹൃദപരമായ അന്തരീക്ഷത്തിൽ നിയമന നടപടികളെല്ലാം  പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു.... 
 ഒരു പുതിയ വ്യക്തി അത് വിദ്യാർത്ഥി ആയാലും അധ്യാപകൻ ആയാലും ആദ്യദിനത്തിൽ സ്കൂൾ അസംബ്ലിയിൽ തന്നെ സ്വയംപരിചയപ്പെടുത്തുകയും, മറ്റുള്ളവർക്ക്  ഹസ്തദാനം നൽകി പരിചയപ്പെടുകയും വേണം.. നമുക്ക് വേണ്ട എല്ലാ സഹായവും പരിഗണനയും എല്ലാവരും നൽകും.. നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അഭിനന്ദിക്കുകയും തെറ്റുകൾ തിരുത്തി കാണിച്ച് ജോലിയിൽ സംതൃപ്തി നേടാൻ ഓരോ വ്യക്തിയും സഹകരിക്കും.. രാവിലെത്തെ അസംബ്ലിയും,  സ്റ്റാഫ് മീറ്റിംഗ്ഉം  കഴിഞ്ഞ് ഒരു യന്ത്രം പോലെ പ്രവർത്തിച്ച ഏതാനും മണിക്കൂറുകൾ.... അപരിചിതത്വത്തിന്റെയും ഭാഷയുടെയും , സംസ്കാരത്തിന്റെയും, വിഭിന്നമറമാഞ്ഞ് ഒരു സൗഹൃദവലയം തീർക്കാൻ, ഒരു രാവും പകലും മതിയായി . ഒരൊറ്റദിവസം കൊണ്ട് ആ കുഞ്ഞു ഗ്രാമം മുഴുവൻ പരിചിത മുഖം ആയി...


 തുടരും.......
 വിദ്യാലയം ഒരു ദേവാലയം....

Tuesday, October 8, 2019

5:രണ്ജഹൂൻ എന്ന ഇടത്താവളം



 മരത്തിന്റെ കട കട ശബ്ദമുള്ള ഒരു പാലം കടന്നാൽ ranjhoone എന്ന കവലയിൽ എത്താം... രണ്ജഹൂൻ പുഴ എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു നദിയുണ്ട് ഇവിടെ... ടാഗ്‌മേച്ചു എന്നാണ് ഇതിന്റെ യഥാർത്ഥ നാമം.. ഇതിലെവെള്ളം തണുത്തു ഉറഞ്ഞതാണ്.. വെള്ളാരംം കല്ലുകൾ നിറഞ്ഞ ആഴമില്ലാത്ത പുഴ.. തണുപ്പ്   കഠിനമായ തിനാൽ ഈ മേഖലയിൽ മത്സ്യങ്ങൾ തീരെ ഇല്ല. ഈ പുഴക്കരയിൽ അപൂർവയിനം കാട്ടു  ചെടികളും മരങ്ങളും പൂവിട്ടു നിൽക്കുന്ന കാഴ്ച ഹൃദ്യമാണ്.രണ്ജഹൂൻ പുഴയുടെ തീരത്ത് കൂടെ മൂന്ന്  കിലോമീറ്ററോളം യാത്ര നല്ല അനുഭവംം ആണ്‌. ( രാധി സ്കൂളിന്റെ ലൈബ്രറി കെട്ടിടത്തിന് കിഴക്കെ  പുറത്ത് ഒരു വലിയ ആരിവേപ്പ് ഉണ്ട്.  അതിനു ചുവട്ടിൽ നിന്നാൽ രണ്ജഹുൻ പുഴയും, അതിന് അരികിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന രാധി ഗ്രാമത്തിലേക്കുള്ള റോഡും അതി മനോഹരമായ ഒരു കാഴ്ചയാണ്.. എത്ര  കണ്ടാലും മനസ്സിൽ നിന്നും  മായാത്ത  ഒരു വിഷ്വൽ ഫ്രെയിം.) പുഴ കഴിഞ്ഞാൽ "ഡന്റാക് " എന്ന വലിയ ബോർഡ് കാണാം. ഇന്ത്യൻ  മിലിറ്ററി സർവീസ് റോഡു പണിി തകൃതിയായിി നടത്തുന്നുണ്ട് ഈ മേഖലയിൽ.. ഗ്രെഫിലെ പട്ടാളക്കാർക്ക് ആണ് ഇതിന്റെ  ചുമതല.. ഇവിടെ ഒരു  മിലിട്ടറി കാന്റീൻ ഉണ്ട്..   റോഡ് പണിക്കു വന്നിട്ടുള്ള മിലിറ്ററികാർക്കും, ആസാം  പണിക്കാർക്കും അത്യാവശ്യം വേണ്ട ഇന്ത്യൻ പലചരക്കു സാധനങ്ങളും, ചില ഇന്ത്യൻ മാസികകളും ഇവിടെെ ലഭിക്കും. ...  പത്തോ പതിനഞ്ചോ വീടുകളും നാലഞ്ച് കടമുറികളുംു ചേർന്നതാണ്് കവല... അതിനടുത്തു തന്നെ Ranjhun ഹയർസെക്കൻഡറി സ്കൂളും ഉണ്ട്‌ . രണ്ടു മൂന്നു മലയാളികൾ ഇവിടെ അധ്യാപകരായി ഉണ്ട്... 

രണ്ജഹുനിൽ നല്ല മോമോസ് ലഭിക്കുന്ന ഒരു dema ഷോപ്പ് ഉണ്ട്. അടുക്കളത്തോട്ടത്തിൽ നിന്ന് അപ്പോൾ പറിച്ചെടുക്കുന്ന പച്ചക്കറികൾ കൊത്തിയരിഞ്ഞ ഉരുക്കിയ ചീസിൽ വേവിച്ചെടുക്കുന്ന  സ്വാദുള്ള ഭക്ഷണംം ആണ് മോമോസ്... കൂട്ടിനായി മുളകുു ചതച്ച് ചമ്മന്തിയും. ഒട്ടുമിക്ക ഞായറാഴ്ചകളിലും കിട്ടിയ വണ്ടിയിൽ കയറിി ranjhoonil ചെറിയ ഷോപ്പിംഗ്് ഉണ്ട് എന്നും പറഞ്ഞു വന്നിരുന്നത് dema ആന്റി ഉണ്ടാക്കുന്ന ചീസിൽ കുതിർന്ന മോമോസ്് കഴിക്കാൻ ആയിരുന്നു് എന്നതാണ്് സത്യം... പുഴയുടെ  തീരത്തെ കുറ്റിക്കാട്ടിൽ ഇടതിങ്ങി കറിവേപ്പില മരങ്ങളുണ്ട്.  ഇലകൾ നല്ല വലിപ്പം ഉള്ളവയാണ്. ഈ നാട്ടിൽ ആർക്കും  ഇതിന്റെ ഗുണങ്ങൾ അറിയില്ല .. ഒരാഴ്ചത്തേക്ക് വേണ്ട കറിവേപ്പില, പപ്പായ, മല്ലി, പുതിനാ ഇലകൾ എന്നിവ ഇതിലൂടെ  യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ശേഖരിക്കും.. ranjhun  പുഴ കഴിഞ്ഞാൽ ഒരുപാട് മലയോര പാതകൾ കാണാം. ഇത് ഗ്രാമങ്ങളിലേക്ക്, കാടുകളിലേക്ക്, അതുമല്ലെങ്കിൽ പർവ്വതത്തിന്റെ ഏതെങ്കിലും കോളിൽ കെട്ടിപ്പൊക്കിയ മഠങ്ങളിൽ ഏകാന്തതയിൽ മുഴുകുന്ന ലാമ സന്യാസിമാരുടെ താവളത്തിലേക്ക്.. കവല കഴിഞ്ഞാൽ  ഒരു മുത്തശ്ശി അമ്മൂമ്മടെ ചെറിയ വീടുണ്ട്.
 നാടൻ ബ്രോക്കോളി, കാട്ടുനെല്ലിക്ക, തേൻ, മരത്തക്കാളി, ഉണക്ക മാംസം അങ്ങനെ അപൂർവയിനം സാധനങ്ങൾ കാട്ടിൽ പോയി ശേഖരിച്ച് വിൽപ്പനയ്ക്ക് വയ്ക്കും.. 



 പ്രാർത്ഥനാ ചക്രം കറക്കുന്ന, നെയ് വിളക്ക് കത്തിക്കുന്ന, ഭക്തർ.. പരിപൂർണ നിശബ്ദമായ് പ്രാർത്ഥനാ ഹാൾ.. ജപ ത്തിൽ മുഴുകിയിരിക്കുന്ന ബുദ്ധമത സന്യാസികളും സന്യാസിനികളും.. കുറച്ച് പുറത്തായി പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മഠങ്ങൾ.. വിശാലമായ ഭക്ഷണശാലകൾ. എവിടെയും ശാന്ത മുഖങ്ങൾ മാത്രം. പ്രാർത്ഥനയുടെ ഇടവേളകളിൽ കാഹളനാദംവും കുടമണി ശബ്ദവും മുഴങ്ങുന്ന മൊണാർക് ടെംപിൾ.. ഒരു മണിക്കൂർ അവിടെ നിശബ്ദമായി ഇരുന്നാൽ ഒരായുസ്സിന്റെ ശാന്തത നമ്മിലേക്കും ഗമിക്കും,.. എല്ലാ നിമിഷവും അവിടെ ചെലവഴിക്കുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന കുഞ്ഞു സന്യാസി കുട്ടികളെ അവിടെ കാണാം.. സന്യാസ ജീവിതത്തിന്റെ ആദ്യഘട്ടം ആസ്വദിക്കുന്ന "അക്കോസേട്ടൻ മാർ " എത്ര ഭാഗ്യവാന്മാരാണ്.. "യോദ്ധ "എന്ന മലയാളം സിനിമയിലെ 'ഉണ്ണിക്കുട്ടൻ 'എന്ന കഥാപാത്രത്തെ പോലെ തലമൊട്ടയടിച്ചു കോഫി ബ്രൗൺ തുണികൊണ്ടുള്ള വേഷം ധരിച്ചു കളിച്ചു ചിരിച്ചു നടക്കുന്ന എല്ലാ സന്യാസി കുട്ടികൾക്കും ഒരേ മുഖമാണ്.. ഭൂട്ടാനികളുടെ വിശ്വാസപ്രകാരം ഒരു കുടുംബത്തിലെ ഒരാളെങ്കിലും സന്യാസത്തിനു പോകണം. അതവർക്ക് സഹനം അല്ല പുണ്യമാണ്.... അതിലുപരി അഭിമാനമാണ്...

തുടരും...... ranjoonil നിന്നും കൃത്യം അഞ്ചു  കിലോമീറ്ററർ കൂടെ യാത്ര ചെയ്താൽ ലക്ഷ്യസ്ഥാനം രാധി എത്തി😇

തുടരുന്നു..4:ജില്ല ആസ്ഥാനം


നീണ്ട പത്തു പതിനഞ്ചു മണിക്കൂർ ബസ് യാത്രയിൽ ഉയരം കൂടുന്തോറും തണുപ്പും പേടിയും കൂടിക്കൂടിവന്നു. സ്വന്തം ആരോഗ്യത്തേയും ആയുസ്സിനേയും കുറിച്ച് എത്രമാത്രം വേവലാതി  ആധിയാണ് ഓരോ മലയാളിക്കും എന്നത് സ്വയം തിരിച്ചറിഞ്ഞു... എന്നാൽ ഓരോ ഭൂട്ടാനിയിലും കണ്ടത് 
ആ നിമിഷത്തിന്റെ  സന്തോഷം അതിന്റെ ഏറ്റവും ഉയരത്തിൽ സന്തോഷിക്കുക എന്നതാണ്.... ഏതൊരു  ഇന്ത്യക്കാരനെയും ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ബൂട്ടാന്കൾ, ഭാഷകൾക്ക് അതീതമായ മനുഷ്യത്വമുള്ള മനുഷ്യരാണ് എന്ന പാഠം പഠിച്ചു... ദേശസ്നേഹം എന്നത് ആത്മാവിൽ ഇഴുകി ചേർന്ന വികാരമാണ് അവർക്ക്.... 
 നേരം ഇരുട്ടി, കോട മഞ്ഞിന്റെ പുതപ്പെടുത്തു ഉറങ്ങാൻ തുടങ്ങുന്ന ട്രാഷിഗാമിൽ ബസ് നിർത്തി.  അവസാനത്തെ സ്റ്റേഷൻ. ഇനിയും രണ്ടു മണിക്കൂർ കൂടെ വേണം ലക്ഷ്യത്തിലെത്താൻ പക്ഷേ ഇന്നിനി  യാത്രയില്ല.. രാത്രിയിൽ യാത്ര ഭൂട്ടാനിൽ നിരോധമാണ്.... ബസ്സിൽനിന്ന് ഓരോരുത്തരുടെയും ലഗേജ് ഡ്രൈവർ തന്നെ എടുത്ത് കൈയിൽ തരുന്നു... എല്ലാവരും ദൈവത്തെ സ്തുതിച്ച് പരസ്പരം നന്ദിപറഞ്ഞു.. 

 ആ രാത്രി ബസ് സ്റ്റേഷനു തൊട്ടടുത്തുള്ള നേപ്പാളി ഹോട്ടലിൽ കഴിച്ചുകൂട്ടി.. ആർക്കും റൂം ഒന്നും വേണ്ട,, റിസപ്ഷനിൽ തന്നെ ഇരുന്നും കിടന്നും എല്ലാവരും നേരം വെളുപ്പിച്ചു.. തണുപ്പ് കാരണം ദീർഘദൂര യാത്ര കഴിഞ്ഞതിനെ ക്ഷീണം ആർക്കുമില്ല.. എല്ലാ മുഖവും സംതൃപ്തിയാൽ തിളങ്ങി.. മനസ്സും ശരീരവും ഹിമാലയൻ താഴ്വരകളിലെ സഹിക്കാവുന്ന തണുപ്പിനോട് പൊരുത്തപ്പെട്ട് തുടങ്ങി... നേരം പുലരുന്നതിനു മുൻപ് തന്നെ സഹയാത്രികര് എല്ലാം യാത്രപറഞ്ഞ് പലവഴിക്ക് പോയി...
 ഈ പ്രദേശങ്ങളിൽ ഒക്കെ നാലുമണിക്ക് തന്നെ സൂര്യനുദിക്കും. പെട്ടെന്നുതന്നെ വെളിച്ചം പരക്കും. അതിരാവിലെ ഉണർന്നു, സന്ധ്യ മയങ്ങുമ്പോൾ തന്നെ ഉറങ്ങുന്നതാണ് ഇവിടത്തെ രീതി... "ട്രെഷികം" എന്ന ജില്ലാ അടിസ്ഥാനം... മൂന്നു കിലോമീറ്ററോളം ചുറ്റളവിൽ മാത്രം... ഇരു തട്ടുകളായി പടുത്തുയർത്തിയ പട്ടണം.... ജില്ലാ ഭരണകൂടത്തിന്റെ വിവിധ വിഭാഗം ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റർ, സ്കൂൾ കെട്ടിടങ്ങൾ എന്നിവയാണ് മുകൾ പട്ടണത്തിൽ... ചെറുതും വലുതുമായ കടകൾ, പ്രാദേശിക ചന്തകൾ, ബസ് സ്റ്റേഷൻ, രണ്ടുമൂന്ന് ഹോംസ്റ്റേകൾ, ഒരു ബേക്കറി എന്നിവ അടങ്ങുന്നതാണ്  താഴെ പട്ടണം. മല മുകളിൽ വളരെ വിദഗ്ധമായാണ് കെട്ടിട സമുച്ചയങ്ങളും,  റോഡുകളും നിർമ്മാണപ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുള്ളത്....



 ഒരു നേപ്പാളി കുടുംബം നടത്തുന്ന  " മുകേഷ് "ഹോട്ടലിൽ നിന്നും കടുപ്പത്തിലൊരു ചായയും, ആവിപറക്കുന്ന മോമോസ്ഉം കഴിച്ച്.. ഇനിയത്തെ യാത്ര എങ്ങനെയെന്ന് ആകാംക്ഷയിൽ trashigam പട്ടണം ഒന്നുുു കണ്ണോടിച്ചു..... രാധി മിഡിൽ സെക്കൻഡറി സ്കൂളിൽനിന്ന് വാഹനം എത്തും എന്ന നിർദ്ദേശം ലഭിച്ചതുകൊണ്ട്, പോകാൻ ഒരുങ്ങി നിന്നു.... ഏതാനും  മിനിറ്റുകൾക്കകം തടിച്ചുരുണ്ട  ഉയരം കുറഞ്ഞ ഒരു മനുഷ്യൻ അന്വേഷിച്ച് എത്തി... രാധി സ്കൂളിലേക്കുള്ളവരല്ലേ എന്നുമാത്രം  ചോദിച്ചു കൊണ്ട് അയാളുടെ കാറിലേക്ക് ഞങ്ങളുടെ  ലഗേജ് എല്ലാം എടുത്തുവെച്ചു... യാത്ര സുഖമായിരുന്നോ മാഡം, ഇനി എന്തെങ്കിലും വാങ്ങിക്കുവാൻ ഉണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചുു. ബാങ്ക്ഇടപാടുകൾ തുടങ്ങുന്നതിനും, പുതിയ മൊബൈൽ സിം എടുക്കുന്നതിനും വേണ്ട സഹായങ്ങൾ ചെയ്തു തന്നു. ജില്ലാ ഭരണകൂടത്തിന്റെ 
''സോങ്കാ ''എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ നിന്നും നിയമനടപടികൾക്ക് ഉള്ള ഉത്തരവ് വാങ്ങി തന്നു.. ഓരോ കാര്യങ്ങൾ ചെയ്തു തന്നാലും ഓക്കേ സാർ ഒക്കെ മേടം എന്ന് വിനയഭാവം... ഇത്രയും സാമാന്യ വിവരവും ഉപകാര മനസ്സുള്ള നല്ല ഒരു ടാക്സി ഡ്രൈവർ എന്ന് മനസ്സിൽ കരുതി.. 

യാത്രയുടെ അവസാന ഘട്ടം. ലക്ഷ്യംത്തിൽ എത്താൻ ഇനി 2 മണിക്കൂറുകൾ മാത്രം. തണുത്തുറഞ്ഞ ഹിമ ശിഖരങ്ങൾ ദൂരെ കാണാം വീണ്ടും യാത്ര തുടങ്ങി....
 ഭൂട്ടാനെ കുറിച്ചും, കാലാവസ്ഥ, ഭക്ഷണ രീതികൾ, നിയമങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതി അങ്ങനെ എല്ലാറ്റിനെ  പറ്റിയും ഒരു ലഘു വിവരണം യാത്രയ്ക്കിടയിൽ അയാൾ നൽകി.... കൂട്ടത്തിൽ കേരളത്തെ കുറിച്ച് അയാൾ തിരക്കി..
 ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് പൊട്ടിച്ചിരിക്കുന്ന മലയാള ഹാസ്യ നടൻ ഇന്നസെന്റിന്റെ ഛായ ഉള്ള ഒരു മനുഷ്യൻ.. ഭൂട്ടാനിൽ പൊതുവേ സ്ത്രീകൾക്കാണ് ഉയരം കൂടുതൽ. പുരുഷന്മാർ കുറുകിയവരാണ്‌.. സ്ത്രീകൾ അതീവ സുന്ദരികളും, കൊലുന്നനെ മുടിഉള്ളവരുമാണ്‌.. രാധിയിൽ എത്തുന്നതിനു മുന്നേ ചെറിയ ഒരു ഇടത്താവളം കൂടെയുണ്ട്.......Ranjoon...



 തുടരും....

Friday, October 4, 2019

തുടരുന്നു... 3: പർവ്വതനിരകൾ ക്കിടയിലൂടെ



 അതിരാവിലെ നാലുമണിക്ക് തന്നെ തയ്യാറായി. ഫ്ലാസ്ക്കിൽ ചൂടുകാപ്പിയും  ടിഫിൻബോക്സിൽ ചപ്പാത്തിയും പൊതിഞ്ഞെടുത്തു. ശംഭോലയിലെ മലയാളി ചേട്ടനോട്  യാത്രപറഞ്ഞു. പർവ്വത മുകളിലേക്കുള്ള  യാത്രയിലുംം,  മലമുകളിലെ താമസത്തിനുംം   ആവശ്യം അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകി... ഹോം സ്റ്റേയുടെ തൊട്ടടുത്തുള്ള ബസ് സ്റ്റേഷനിൽ എത്തി. നീളം കുറഞ്ഞ ട്രാവലർ വാന്കളാണ് ഇവിടത്തെ ബസുകൾ. ഒരു ജില്ലയിലേക്കു ഒരു  ബസ്സ് എന്ന കണക്കിൽ തൊട്ടടുത്തു കിടക്കുന്ന രണ്ടോ മൂന്നോ ജില്ലയിലേക്കു മാത്രമേ ബസ് ഉള്ളൂ. ബസ് സർവീസ് ഒരു ദിവസം ഒരു തവണ മാത്രമാണ്. രാവിലെ അഞ്ചുമണിക്ക് താഴ്വവര പട്ടണത്തിൽ നിന്നും trashigham ജില്ലയിലേക്കുള്ള ബസ്സിലാണ് യാത്ര. ഇതേസമയം പർവ്വത മുകളിൽ ഉള്ള trashigham ജില്ലയിൽ നിന്നും താഴ്വരയിലേക്കു മറ്റൊരു ബസ് പുറപ്പെട്ടിരിക്കുഉം. രണ്ടു ബസ്സുകളും സമാന്തര സർവീസ്. നേരംഇരുട്ടുമ്പോഴേക്കും ഒന്ന് താഴ്വരയിലും മറ്റേത് മലമുകളിലും എത്തിയിരിക്കും. എല്ലാം ഗവൺമെന്റിന്റെ വാഹനങ്ങളാണ്.

 ഹിമാലയം എന്ന മഹാത്ഭുതം മൂന്നുനാല് രാജ്യങ്ങളിലായി പരന്നു കിടക്കുകയാണ്. ഹിമാലയം റേഞ്ചിലെ മലനിരകൾക്കിടയിൽ ആണ് ഭൂട്ടാൻ എന്ന ചെറിയ രാജ്യം. ഇരുപതോളം ജില്ലകളുള്ള ഭൂട്ടാനിൽ വളരെ കുറച്ചു സ്ഥലത്തെ ജനവാസം ഉള്ളൂ. 'പാരോ' എന്നാ ഒരൊറ്റ വിമാനത്താവളം മാത്രമേ അവിടെയുള്ളൂ.  "തിമ്പു " എന്നാ തല സ്ഥാനത്താണ് രാജാവിന്റെ കോട്ടയുംം കൊട്ടാരവുംം.. ഇന്നത്തെ ഭൂട്ടാൻ രാജാവിന്റെ അച്ഛൻ രാജാവിനു നാലു ഭാര്യമാരാണ്. നാലുപേരുംം സഹോദരിമാരാണ്. രാജാവുംം നാലു രാജ്ഞി മാരുംം  ഒന്നിച്ചുനിൽക്കുന്ന കുടുംംബ ഫോട്ടോ രാജ്യത്ത് എല്ലായിടത്തുംകാണാം.  ഈ അടുത്ത കാലത്താണ് അഛൻ രാജാവിൽ നിന്ന്്  മകന് രാജ്യഭരണം കൈവന്നത്.  ഉള്ള കാലം മുഴുവൻ ഭരിക്കുക എന്നതല്ല ഇവിടുത്തെ രീതി. മറിച്ച് തലമുറകളായി അവർ പിന്തുടർന്നു വരുന്ന  ശക്തയുക്തമായ നിയമങ്ങളും വ്യവസ്ഥകളുംം രാജഭരണത്തിൽ പോലും കർശനമാണ്. ഇപ്പോഴത്തെ രാജാവിന്റെ വിവാഹം രാജ്യംമുഴുവൻ ആഘോഷമായിരുന്നു. പുതുതലമുറയിലെ ജനനം, ജന്മദിനങ്ങൾ അങ്ങനെ രാജ കുടുംബത്തിന്റെറ ഓരോആഘോഷവുംം രാജ്യത്തിന്റെ  മുഴുവൻ ഉത്സവമാണ്. 




 ട്രാഷികം ജില്ലയിലെ രാധി എന്ന കുഞ്ഞു ഗ്രാമത്തിലേക്കാണ് യാത്ര. ഒരുപാടു നല്ല കാര്യങ്ങൾ പഠിക്കാനുള്ള യാത്രയാണിതെന്നറിയാതെ ഞാനിരുന്നു... ബസ്സിന് മുകളിൽനിറയെ സാധനങ്ങളുമായി ബസ് മുന്നോട്ടെടുത്തു. ഒരു ഡ്രൈവറും ഇരുപതോളം യാത്രക്കാരും ആണുള്ളത്.യാത്രക്കാരിൽ പലരും കച്ചവടക്കാരും ഇന്ത്യയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന രോഗികളും ബുദ്ധവിഹാരങ്ങൾ സന്ദർശിക്കാൻ പോകുന്നവരുമാണ്. ഇവര്ക്കെല്ലാം തന്നെ ഇന്ത്യക്കാരോട് വലിയ ബഹുമാനം തന്നെ എന്നു പറയാതെ വയ്യ. ഇന്ത്യൻ അധ്യാപകരോട് വളരെ നന്ദിയും.. വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇന്ത്യൻ അധ്യാപകരുടെ സേവനം ഭൂട്ടാൻ സ്കൂളുകളിൽ ആവശ്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ ഗുരുക്കന്മാരെ അവർ സ്വാഗതം ചെയ്യുന്നതും അതിനുവേണ്ടിയാണ്... യാത്രയുടെ പ്രാരംഭത്തിൽ, പുലർകാലത്തെ ശൈത്യത്തിന്റെ മൂഢത യിൽ ചൂളിപ്പിടിച്ചിരുന്നപ്പോൾ കണ്ണുകൾ മാത്രം ചുറ്റും  ചലിച്ചു.. താഴ്‌വരയിൽ നിന്നും ഉയരത്തിലേക്ക് റിങ്ങുകൾ കയറി വാഹനം നീങ്ങുമ്പോൾ പ്രാർത്ഥനകളും ജപങ്ങളും ഉണ്ട്‌. എല്ലാ യാത്രക്കാരും പരസ്പരം സംസാരിക്കുന്നു, തമാശ പറയുന്നു, ഭക്ഷണ സാധനങ്ങൾ കൈമാറുന്നു, കുട്ടികളെ കളിപ്പിക്കുന്നു, അങ്ങനെ കുറച്ചുനേരം കൊണ്ടുതന്നെ അപരിചിതത്വം പാടെമാറി. വ്യത്യസ്ത ഭാഷകൾക്കും സംസ്കാരങ്ങൾക്കും മീതെ സൗഹൃദത്തിന്റെ കുട നിവർത്തി.


 താഴ്‌വരയിലെ നെൽപ്പാടങ്ങളും തേയിലത്തോട്ടങ്ങളും  കാഴ്ച്ചയിൽ നിന്നും മറഞ്ഞു.. ചെറിയ കുന്നുകളും മലകളുംു കഴിഞ്ഞ് പർവ്വത പാതയിലൂടെ ബസ് നീങ്ങിത്തുടങ്ങി. ഊട്ടിയും കൊടൈക്കനാൽ ഉം പോലെ സാമ്യമുള്ള് ഹിൽവ്യൂ കാഴ്ചകളിൽ പുതുമയൊന്നും തോന്നുന്നില്ലല്ലോ എന്നമട്ടിൽ ഇരിക്കുമ്പോൾ, എല്ലാവരും ബാഗിൽ നിന്നും വൂളൻ ജാക്കറ്റുകളും, സോക്സും ഗ്ലൗസും തൊപ്പിയുംുംും എല്ലാം ധരിക്കുന്നു്..പഴയ തൊപ്പിക്കാരന്റെ കഥയിലെ കുരങ്ങിനെ പോലെ 'എന്നാ ശരി 'എന്ന മട്ടിൽ തണുപ്പിനെ തോൽപ്പിക്കാൻ ശ്രമംം തുടങ്ങി... യാത്രയുടെെ  ഗതി മാറാൻ അധിക നേരം വേണ്ടി വന്നില്ല. വലിയ ചുരങ്ങളിൽ നിന്നും മുകളിലേക്ക്് പോയിി തുടങ്ങി...തിരിവുകൾക്കും വളവുകൾക്കും ലാഘവത്തിൽ നിന്നും ഭയാനകതകളിലേക്ക്് ചാഞ്ചാട്ടം.. ജനലിലൂടെ താഴേക്ക് നോക്കിയപ്പോൾകണ്ടത് കിലോമീറ്ററുകൾ ആഴമുള്ള കൊക്കകൾ.. കഷ്ടിച്ച് വാനിന്റെ ചക്രങ്ങൾ ഒതുങ്ങുന്ന വീതിി മാത്രമേ റോഡുകൾക്കുള്ളു. ഡ്രൈവിങ്ങിൽ പ്രഗൽഭനായ ഒരാൾക്കു മാത്രമേ ഭൂട്ടാനിൽ ലൈസെൻസ് കൊടുക്കൂ. നമ്മുടെ നാട്ടിലെ പോലെ 18 വയസ്സു കഴിഞ്ഞ ആണിനും പെണ്ണിനും ഓടിപ്പോയി എടുക്കാവുന്ന ഒന്നല്ല ഇവിടുത്തെ ലൈസെൻസ്.. തഴക്കവും വഴക്കവും,  ക്ഷമയും വകതിരിവും ഉള്ള ഒരാൾക്ക് മാത്രമേ ഭൂട്ടാൻ പാതയിലൂടെ വാഹനം ഓടിക്കാൻ സാധിക്കൂ്.    കർശനമാണ് ഇവിടുത്തെ നിയമങ്ങൾ... സുരക്ഷിതവും..... വലതുുഭാഗം കണ്ണെത്താ ഉയരത്തിൽ പർവ്വതനിര, ഇടതുഭാഗം കോടമഞ്ഞു പുതഞ്ഞ  കൊക്കകൾ. സത്യത്തിൽ നല്ല  ഭയത്തോടെയാണ്‌  ഡ്രൈവറെ നോക്കിയത്..   നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടോ  എന്തോ അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു  അവരുടെ നാട്ടുഭാഷയിൽ സഹയാത്രികരോട് എന്തോ പറഞ്ഞു. എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു. അടുത്തിരുന്ന വൃദ്ധ പറഞ്ഞു, പേടിക്കണ്ട ദൈവം നമ്മെ കാത്തോളും... തണുപ്പ് കൂ ടിക്കൂടി വരുന്നതിനനുസരിച്ച്് ശ്വാസന ഗതിക്കു പോലും വ്യതിയാനം വന്നു തുടങ്ങി. ഇനിയും ഒരുപാടു മലകൾ കയറിയും ഇറങ്ങിയും വേണംം ലക്ഷ്യത്തിലെത്താൻ.


 പർവ്വതതോട് ചേർന്ന് കെട്ടി ഉണ്ടാക്കിയതാണ് റോഡുകൾ. കോടമഞ്ഞു നീങ്ങിയപ്പോഴാണ് കൊക്കയുടെ ഉൾവശം ഇടതിങ്ങിയ കാടുകളാണ്  എന്ന്മനസ്സിലായത്.സൈപ്രസ്, ഓക്ക്, ആൽപ്സ്, പൈൻ, യൂക്കാലി, കാറ്റാടി, സിൽവർ ഓക്ക്, റെഡ്വുഡ് തുടങ്ങിയ വൃക്ഷ രാജാക്കന്മാർ ഇടതിങ്ങിയ വനങ്ങളുടെ ഹരിതാഭാസാന്ദ്രത കാഴ്ചക്ക്‌ കുളിർമയായി. ഒരു വലിയ മല കയറി ഇറങ്ങിയാൽ താഴ്വരയിൽ ഏതാനുംംം കുടിലുകളും എണ്ണാവുന്ന അത്ര മനുഷ്യരെയും കാണാംം. അവർക്കുള്ള കത്തുകളും പാർസലുകലുമായി ഡ്രൈവർ ഒരു വൺമാൻഷോ തന്നെ കളിക്കുന്നുണ്ട്. അങ്ങിനെ എത്ര മല കയറിയിറങ്ങി എന്നത് നിശ്ചയമില്ല.. ഏതാണ്ട് പത്തോളം....
 ഉച്ചയോടെ"കലിംഗ് "എന്ന കുഞ്ഞു പട്ടണത്തിൽ ബസ് നിർത്തി. ഗ്രാമവാസികളുടെ സജീവമായ ചന്ത യുണ്ട് ഇവിടെ. നല്ലയിനം പഴങ്ങളും, പച്ചക്കറികളും,  പയറുവർഗങ്ങളും അപൂർവയിനം കൂണുകളും ഇവിടെ ലഭിക്കും. എല്ലാ യാത്രക്കാരും  ഇവിടെ ഇറങ്ങി ഭക്ഷ്യവിഭവങ്ങൾ വാങ്ങിച്ചു... കുറച്ചപ്പുറത്ത് ചിത്രം വരച്ച പോലെ ഒരു താഴ്വര വീടിനുമുന്നിൽ വണ്ടി നിർത്തിയിട്ടു.  ഉച്ച ഭക്ഷണവും വിശ്രമവും അവിടെയാണ്..  മരവും മുളയും ഭംഗിയായി കെട്ടിയുണ്ടാക്കിയ വീട്ടിൽ ഗൃഹനാഥൻ ഇരുകൈകളും നീട്ടി അതിഥികളെ സ്വീകരിക്കുന്നു... ആർക്കും പരസ്പരം മുൻപരിചയം ഒന്നുമില്ല. എന്നാലും അടുത്ത ബന്ധുക്കൾ വന്ന പോലെയാണ്. അഭിനയമോ കച്ചവട തന്ത്രമോ അല്ല അത്.. നട്ടുച്ചയ്ക്കും കൊടും തണുപ്പുള്ള സ്ഥലമാണ് കലിംഗ്. ചെറിയ സൗകര്യങ്ങൾ മാത്രം ഉള്ള സാധാരണ വീട്.. റൂം ഹീറ്ററിന്റെ ഉഷ്മളതയിൽ സ്വന്തംംംം അകത്തളം പോലെ 
എല്ലാവരും ഇരിക്കുന്നു, കിടക്കുന്നു.. ചിലർ സന്തോഷത്തോടെ താഴ്‌വരയിൽ  നിന്നും വാങ്ങിയ പുതിയ ചില സാധനങ്ങൾ ഗൃഹനാഥക്കു സമ്മാനിക്കുന്നു. എന്റെ മുഖത്തെ അപരിചിതത്വം കണ്ടിട്ടാവാംംം ഗൃഹനാഥ പാചകം മകളെ ഏൽപ്പിച്ചു, ഇരുകൈകളും പിടിച്ചെന്നെ സ്വീകരിച്ചു. ഉച്ചഭക്ഷണത്തിന് എന്തെല്ലാമാണ് വേണ്ടത് എന്ന് ചോദിച്ചറിഞ്ഞു. അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി ഭക്ഷ്യവസ്തുക്കൾ എല്ലാം കാണിച്ചു തന്നു. ഓരോന്നിലുംംം ചേർത്ത  വിഭവങ്ങളും പറഞ്ഞു തന്നു. ഭാഷ മനുഷ്യന് ഒരു വിഷയമേയല്ല എന്നാദ്യംം തോന്നിയത്്  ഇവിടെ നിന്നാണ്. വർഷങ്ങളായി അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന അയൽവാസികളുടെ ഉൾതളങ്ങൾ പോലും അപരിചിതമായ നമുക്ക്് നമുക്ക്  തിരിച്ച്  ഇങ്ങനെ ഒരുസ്വീകരണം നൽകാൻ കഴിയുമോ എന്നത് സംശയമാണ്... 

 10 മിനിറ്റിനകം ഭക്ഷണം വിളമ്പി. ബട്ടറിൽ വേവിച്ച ആവിിപറക്കുന്ന കുത്തരി ചോറും, നാട്ടു മുളകിൽ ബട്ടർ ഇട്ട് യമദാസി എന്ന്  കറിയും.. മുളം തണ്ടിന്റെ അച്ചാറും..  എത്രവേണമെങ്കിലും വിളമ്പി കളിക്കാം.  വെറും 20 രൂപക്ക് ഇത്രയും രുചിയുള്ള ഭക്ഷണം ഭൂട്ടാനിൽ മാത്രമേ ലഭിക്കൂ.  ഭക്ഷണം കഴിഞ്ഞ് ജ്യൂസ്, ബിസ്ക്കറ്റ്    പഴങ്ങൾ എല്ലാം എല്ലാവരും പങ്കുവയ്ക്കുന്നു.  ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകത്തിനാ  പ്പുറത്തെ സ്നേഹ പാഠങ്ങൾ മനസ്സിൽ പതിഞ്ഞു.. ഉച്ചഭക്ഷണത്തിനുശേഷം യാത്രയുടെ സ്വഭാവം തന്നെ മാറി.. തട്ടുപൊളിപ്പൻ പാട്ട്, പുഞ്ചിരിയോടെ താളം പിടിക്കുന്ന കൈകൾ....(  പിന്നീടാണ് മനസ്സിലായത് രാജ്യത്തിന്റെ യുംം രാജാവിനെയും സ്തുതിഗീതങ്ങൾ ആണ് ആ പാട്ടുകൾ എന്നത്) (സിനിമാ വ്യവസായവും ചിത്രീകരണവും എല്ലാം ഈ രാജ്യത്ത് ശൈശവത്തിൽ ആണ് ) പഴയ സീറ്റുകളിൽ നിന്നും പലരും സീറ്റ് മാറിയിരിക്കുന്നു. ആർക്കും അതിൽ പരിഭവം ഒന്നുമില്ല.. ഭക്ഷണസാധനങ്ങൾ പങ്കുവെക്കുന്നു., കുട്ടികളെ കളിപ്പിക്കുന്നു... നാട്ടിൽ  നിന്ന് പോരു മ്പോൾ കയ്യിൽ കരുതിയ പലഹാരങ്ങൾ എല്ലാവർക്കും നൽകിി സന്തോഷത്തോടെ  അവരത് വാങ്ങി കഴിച്ചു.



 വസന്തത്തിന്റെ തുടക്കത്തിലായിരുന്നുയാത്ര. കാഴ്ച കാണാൻ രണ്ടു കണ്ണുകൾ പോരെന്നു തോന്നി. നോക്കുന്നിട  ത്തെല്ലാം  പല ആകൃതിയിലും വർണ്ണത്തിലുള്ള ഹിമാലയൻ ഓർക്കിഡുകൾ, ബ്ലോസ്സം പൂക്കൾ, വലിയ തരം റോസ് പൂക്കൾ.. അതി ശൈത്യം പൂക്കളുടെ സുഗന്ധത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു.. ഇടയ്ക്കിടെ റോഡിനു കുറുകെ ചോലകൾ, കുഞ്ഞു അരുവികൾ, പർവ തത്തിൽ നിന്ന് ഒഴുകി അരുവിലേക്ക് അലിഞ്ഞു ചേരുന്ന കുഞ്ഞു വെള്ളച്ചാട്ടങ്ങൾ. കാഴ്ചകൾ അതിമനോഹരം തന്നെ... യാത്രയിലെ  നയനമനോഹര മുഹൂർത്തത്തിൽ ലയിച്ചു....... അത്യുച്ചത്തിൽ ഉള്ള ഒരു പൊട്ടിച്ചിരിയാണ്  ചിന്തയിൽ നിന്ന് ഉണർത്തിയത്... കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു..
മലയിടിച്ചിൽ ആണ്. വലിയ പാറക്കല്ലുകൾ ഉയരത്തിൽ നിന്നും ഉരുണ്ട് താഴേക്കു വരുന്നു. ഇതിവിടെ പതിവാണ് എന്നു ഡ്രൈവർ സമാധാനി പ്പിച്ചു. കല്ലും മണ്ണും നിറഞ്ഞ റോഡ് ബ്ലോക്ക്‌ ആയി... ഇനി എല്ലാ യാത്രക്കാർ കുംുപണിയായി എന്നു പറഞ്ഞു എല്ലാവരും പൊട്ടി ചിരിച്ചതാണ്.. മലയിടിച്ചിൽ തുടങ്ങുന്നതിന്റെയും ഒടുങ്ങുന്നതിന്റെയും ലക്ഷണങ്ങൾ ഒക്കെ ഇവിടത്തുകാർക്ക്  സുപരിചിതമാണ്.  ഇടിമിന്നലിന്റെ  താഴ്വര യായ ഭൂട്ടാൻ പൂർണ്ണമായും പ്രകൃതിയോട് ഒത്ത് നീങ്ങുന്നു... ഏതാനും മിനിറ്റുകൾ കല്ല് വീഴ്ച  കണ്ടിരുന്നു. ഒരു വൃദ്ധൻ മുകളിലേക്ക് നോക്കി ഇനിയില്ല എന്ന് കൈ കാണിച്ചു..ഉറപ്പ് വരുത്തി... ശരി... ഇനി പണി തുടങ്ങാം.. എന്നു പറഞ്ഞു യാത്രക്കാർ എല്ലാം ഉത്സഹ ത്തോടെ ബസ്ന്റെ ഡിക്കിയിൽ നിന്നും സകല ആയുധങ്ങളും കൊട്ടകളും എടുത്തു തയ്യാറായി.. ((ഭൂട്ടാനിക ളെല്ലാം പരമ്പരാഗത വസ്ത്രം ധരിച്ചാണ് പുറത്ത് ഇറങ്ങാറുള്ളത്. പൊതു ചടങ്ങുകളിലും ഗവൺമെന്റ് ഓഫീസുകളിലും ഇത് നിർബന്ധമാണ്.. പുരുഷന്മാരെല്ലാം ദേശീയ വസ്ത്രമായ'ഗോ ' ധരിക്കും പരമ്പരാഗതമായി നെയ്തെടുത്ത ഒരു ഗൗണ് ആണത്. മുട്ടറ്റം ഇറക്കത്തിൽ., അരഭാഗം നെയ്തെടുത്ത ബെൽറ്റ്‌  കൊണ്ട് ചുറ്റികെട്ടിയ ലോഹ.. കൈത്തറിയിൽ മാത്രം നെയ്തു എടുക്കുന്നതാണ് പരമ്പരാഗത വസ്ത്രത്തിന്റെ തുണികൾ.. സ്കൂൾ യൂണിഫോം ഇതുതന്നെയാണ്.. സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തെ"കിറ "എന്നു പറയും. നെഞ്ചുവരെ ചുറ്റി കെട്ടിയ കിറയും അയഞ്ഞു കിടക്കുന്ന സിൽക്ക് ജാക്കറ്റ്കളും. റാപ്പ് റൌണ്ട് ന്റെ മറ്റൊരു രൂപം. നമ്മുടെ നാട്ടിലെ പർദ്ദധാരികളെ പോലെ ഇവരും അകത്ത് ആധുനിക വസ്ത്രങ്ങൾ ധരിക്കും))
മേൽ വസ്ത്രം ഊരി മാറ്റി എല്ലാവരും അവരവർക്കു കഴിയും വിധം പണി തുടങ്ങി. അതിഥികൾ ആയതിനാൽ ആ വാഹനത്തിലെ ഏക ഇന്ത്യക്കാരായ ഞങ്ങളോട് വിശ്രമിച്ചു കൊള്ളു,   ഇതിപ്പൊ ശരിയാകും എന്നൊക്കെ ഡ്രൈവർ പറഞ്ഞു.ഒത്തുപിടിച്ചാ ൽ മലയും പോരും എന്ന  പഴഞ്ചൊല്ലിലെ പോലെ ഒരു മണിക്കൂറിനുള്ളിൽ റോഡ് ഗതാഗത യോഗ്യമായി.. മുന്നിലോ പിന്നിലോ വേറെ വാഹനങ്ങളെയോ മനുഷ്യരെയോ കണ്ടില്ല... പണിയെല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും പ്രകൃതിയെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി വൃത്തത്തിൽ നൃത്തം ചെയ്യുന്നത് കണ്ടു.. (നൂറുവർഷം മുൻപു  ഉണ്ടാക്കിയ പാലങ്ങളും റോഡുകളും പൊളിഞ്ഞു ചാടുമ്പോൾ ഇന്നലെ കയറിയ രാഷ്ട്രീയ പാർട്ടിക്കാരെ കുറ്റം പറയുന്ന നമ്മൾ തന്നെ ഇതൊക്കെ കാണണം ) ചോലയിലെ വെള്ളത്തിൽ നിന്ന് പണിയായുധങ്ങൾ എല്ലാം കഴുകി,  ദേഹത്ത് പുരണ്ട അഴുക്കും 
 വൃത്തിയാക്കി, കൈവശമുള്ള ജ്യൂസ് പഴങ്ങളും പരസ്പരം പങ്കുവെച്ച് വളരെ സന്തോഷത്തോടെ വീണ്ടും യാത്ര തുടർന്നു... ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.... എങ്കിലും ആ...... സ്വാഗത  മുഖങ്ങൾ വരച്ചിട്ട ചിത്രം പോലെ മനസ്സിലുണ്ട്....

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...