Pages

Monday, January 1, 2024

എന്റിടം...






  മൊബൈലിലെ 2023ലെ  ഫോട്ടോ ഗാലറിയിലും, മേശപുറത്തെ ന്റെ ഡയറി താളുകളിലും ഒരിക്കൽപോലും ഒറ്റപ്പാലം പോയതിന്റെ അടയാളപ്പെടുത്തലുകൾ ഇല്ല. മനസ്സിൽ ഇത്തിരി വിങ്ങൽ തോന്നി.
 കാരണം കഴിഞ്ഞുപോയ ഓരോ ദിവസങ്ങളിലും എന്റിടത്തെ കുറിച്ചുള്ള ഓർമ്മകളും, പ്രിയപ്പെട്ടവർ അളവില്ലാതെ തന്ന കരുതലും  ആണ് എന്നെ നയിക്കുന്നത്...
  കഴിഞ്ഞ 3 പതിറ്റാണ്ടിൽ ഒരുതവണ പോലും ഒറ്റപ്പാലം കണ്ടു പോരാത്തവർഷങ്ങൾ ഉണ്ടായിട്ടില്ല.
നാളെ പുലർന്നാൽ പുതുവർഷം.അതിനാൽ ഇന്നലെ തന്നെ  യാത്ര തീരുമാനിച്ചു.
 ഈ ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടഇടത്തേക്കുള്ള യാത്രയായതിനാൽ അത് എന്റെ കുട്ടിക്കാല യാത്രയുടെ അതേ രീതിയിൽ പ്ലാൻ ചെയ്തു.

പുലരിയും സൂര്യനും ഇളം തണുപ്പും, വെയിലും, തണലും, രുചിയും,മണവും സ്നേഹവും ചേർത്തു പിടിക്കലും,  പ്രാർത്ഥനയും കൊണ്ട് ദിനം മനം നിറയ്ക്കുന്നതായിരിക്കണമെന്ന് നിർബന്ധമായിരുന്നു.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മ ചോദിച്ചു "ഇത്ര നേരത്തെ എന്തിനാ നാളെ പോകുന്നത്" ഞാൻ പറഞ്ഞു "പോണം" ആദ്യ ബസ്സിൽ, ഇളം കാറ്റേറ്റ് , ബസിനു മുന്നിലെ ജനൽസീറ്റിൽ, ആരും നമുക്ക് കൂട്ടില്ലാതെ, ആരും നമ്മളെ കാത്തിരിക്കുന്നില്ല എന്ന് ഉറപ്പോടെ, ആരെയെല്ലാം കാണും എന്ന് നിശ്ചയം ഇല്ലാതെ,  തിരിച്ചുപോരുമ്പോൾ മനസ്സിലെ ഭാരം പകുതി കുറയും എന്ന പ്രതീക്ഷയോടെ 
  യാത്ര പോകുന്നതിന്റെ ഒരു സുഖം അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ല.
 അകം കൊണ്ട് പൂർണ്ണ സംതൃപ്തിയോടെയായിരുന്നു യാത്ര... പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷത്തിൽ ഒരു വർഷം ചെയ്തു തീർക്കേണ്ട എല്ലാ കാര്യങ്ങളും പൂർണ തൃപ്തിയോടെ പൂർത്തീകരിച്ച സമാധാനം
.
ഡിസംബർ മാസങ്ങളിലെ ഇളം തണുപ്പ് മനസ്സിലേക്ക് കിട്ടണമെങ്കിൽ ആ നേരത്ത് തന്നെ ഉണരണം. അന്നത്തെപ്പോലെ ഇന്ന് ആരും വിളിച്ച് എഴുന്നേൽപ്പിക്കേണ്ടതില്ല, കുളിക്കാനും,മുടി പിന്നിയിടാനും പുറപ്പെടാനും, സഹായിക്കേണ്ട നിർബന്ധിക്കേണ്ട.

നല്ല കുട്ടിയായി ആറര മണിക്ക് ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു "നീ ഒന്നും കഴിക്കുന്നില്ലേ"....
"ഇല്ലമ്മ  തൊഴാനുണ്ട്". ഇളം ചൂടുള്ള കട്ടൻ കാപ്പി കുടിച്ച് ഗ്ലാസ് അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ  അമ്മ പറഞ്ഞു "കാണേണ്ടവരൊന്നും അവിടെയില്ല, എന്നാലും നീ ഈ പോക്ക് അവസാനിപ്പിക്കില്ല." "അമ്മയ്ക്ക് തോന്നുന്നത, ഞാൻ ഇഷ്ടപ്പെടുന്നവർ ഇന്നും ഒറ്റപ്പാലത്തു എന്റിട ങ്ങളിൽ നിറഞ്ഞു നിൽക്കണ്ട് ". ഒറ്റപ്പാലത്തേക്ക് യാത്ര അയക്കുമ്പോൾ അമ്മയ്ക്ക് ഒട്ടും വേവലാതി ഇല്ല. എത്ര വൈകിയാലും എന്തേ പോന്നില്ലേ എന്ന് വിളിക്കലും ഇല്ല. അത്രയ്ക്ക് സുപരിചിതമാണ് ഒറ്റപ്പാലത്തെ വഴികൾ. അത്രമാത്രം  പരിചയവും സൗഹൃദവും നിറഞ്ഞ ഇടം.

ഇപ്രാവശ്യം പതിവിൽ നിന്നും വിപരീതമായി ഉമ്മറത്തെ തിണ്ണയിൽ അമ്മമ്മയും, ചുക്കിച്ചുളിഞ്ഞു മുറുക്കി പിടിച്ച വലത്തേ കൈയ്യിൽ അഞ്ഞൂറിന്റെ പുത്തൻ നോട്ടുകളും ഇല്ല.
അതു കുമാറിലേക്കും, കുത്താംപുള്ളി കടയിലേക്ക് ഉള്ളതാവും.
 തരാനുള്ള അവസാനകൈനീട്ടവും തന്നാണ് അമ്മമ്മ പോയത്.



കടുക്കാം കുന്ന് കയറുമ്പോൾ പതിവിനേക്കാൾ കിതപ്പ്, പ്രായം മുന്നോട്ടും ആരോഗ്യം താഴോട്ടും. ഇരു കൈകളും ശൂന്യമാണ്. ഒരു കൈയിൽ ചാച്ചനും, മറുകൈയിൽ ബേബിയും
മുറുക്കിപ്പിടിച്ച് ആയിരുന്നു അന്നത്തെ യാത്രകൾ ഒക്കെയും. ഞങ്ങൾ രണ്ടുപേരുടെയും വസ്ത്രങ്ങൾ അടങ്ങുന്ന ബാഗ്  ചാച്ചൻ പിടിച്ചിരിക്കും. കാവിന്റെ ഗേറ്റിൽ എത്തിയപ്പോൾ, പതിവുപോലെ ഓടിപ്പോയി തൊഴുതു വരൂ എന്ന് പറയാൻ ആരുമില്ല. അതുകൊണ്ടുതന്നെ അവിടെ കയറിയില്ല. ചാച്ചൻ പോയതിൽ പിന്നെ കാവിൽ പോക്ക് നിർത്തി.
 അങ്ങാടിയിലെത്തി ബസ് കയറാൻ നിൽക്കുമ്പോൾ ആരും ആരുടെയും മുഖത്ത് നോക്കുന്നില്ല. ആർക്കും ആരെയും അറിയില്ല. അന്നത്തെപ്പോലെ  നമ്മൾ എവിടെ പോണു, എന്തിനു പോകുന്നു എന്നൊന്നും അന്വേഷിക്കാനുള്ള നേരം ഇന്നാർക്കുമില്ല.  എല്ലാവരും അവരുടെ വിരൽത്തുമ്പിൽ തീർത്ത ലോകത്താണ്.

പതിവുപോലെ  ഏഴു മണിക്ക് വിളയൂരിന്റെ സ്വന്തം OT ബസ്  വന്നു. ആഗ്രഹിച്ച പോലെ  സീറ്റും കിട്ടി. അയൽക്കാരനായ  കണ്ടക്ടർ കുട്ടേട്ടൻ ... "ആ സുജി" എവിടെ ഇപ്പൊ കാണാറില്ലല്ലോ. വാതോരാതെ സംസാരിച്ചിരുന്ന ഞാൻ പലർക്കുമുള്ള മറുപടി  പുഞ്ചിരിയിൽ ഒതുക്കാൻ പഠിച്ചു .കാലം പഠിപ്പിച്ചു.

 ഇളം തണുപ്പിൽ  സുഖമുള്ള യാത്ര. പാടവും,തോടും, പരിചിത വഴികളും കടന്ന്  റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് എത്തിയപ്പോൾ അമ്പലത്തിൽക്ക്ആ ണോ എന്ന പതിവ് ചോദ്യം കുട്ടേട്ടൻ. അതെ..എന്നും പറഞ്ഞു ,

പട്ടാമ്പി ഗുരുവായൂരിന്റെ  
നടക്കിലിറങ്ങി...
നിളയെ തൊട്ടു , കയ്യും കാലും മുഖവും കഴുകി, പതിവ് വഴിപാടുകളും ചെയ്തു,  നടക്കിലെത്തിയപ്പോൾ ഗുരുവായൂരപ്പന് നിറമാലയാണ്‌. കുറച്ചുനേരം പടിക്കല്ലിൽ ഇരുന്നു. പതിവു മുഖങ്ങൾ ഒക്കെ മൺമറഞ്ഞിരിക്കുന്നു.

 അവിടെ നിന്നാലും പാലക്കാട് ബസ്സിൽ സീറ്റ് കിട്ടും. പക്ഷേ ജനൽ സീറ്റ് കിട്ടണമെങ്കിൽ പട്ടാമ്പി സ്റ്റാൻഡ് വരെ നടന്നേ പറ്റൂ. കടകളൊന്നും തുറന്നിട്ടില്ല. ഗുരുവായൂർ -പാലക്കാട് കെഎസ്ആർടിസി തന്നെ കിട്ടി. മുൻ സീറ്റിൽ ഞാൻ മാത്രം. പുറം കാഴ്ചകൾ കണ്ടു കണ്ട്പെട്ടെന്ന് തന്നെ ഒറ്റപ്പാലത്തെത്തി.


 പതിവുപോലെ റോഡ് ക്രോസ് ചെയ്ത് നേരെ നടന്നു. സ്റ്റെപ്ക കയറാൻകാലെടുത്തു വച്ചപ്പോൾ 
കയറാനുള്ള കോണിപ്പടി അവിടെ എവിടെയും കാണുന്നില്ല.
 നാലു പുറം നോക്കിയപ്പോൾ മുഖപരിചയമുള്ള സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, "ബിൽഡിംഗ് മാറിയത് അറിഞ്ഞിട്ടില്ലാല്ലേ"...
"മെയ്‌ മാസത്തിൽ മാറിയത"
"ഇല്ല ഞാൻ കുറെയായി വന്നിട്ട്"
ദാ..നേരെ..പുതിയ വഴി കാണിച്ചു തന്നു. 

 കാലം മാറിയപ്പോൾ കോലം മാറാതിരുന്ന  ശ്രീലക്ഷമിക്കും പുതിയ മുഖം. വാടക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്കുള്ള മാറ്റം. പരിചിത മുഖങ്ങളെല്ലാം അവിടെയുണ്ട്. വയറിന്റെ വിശപ്പ് അല്ല എപ്പോഴും അങ്ങോട്ട് നടത്തിപ്പിക്കുന്നത്. വൈകാരികമായി
ആ വിഭവത്തോടുള്ള അടുപ്പം അത് പറഞ്ഞാൽ തീരാത്ത കഥയാണ്.
 പതിവ്പോലെ
കടുപ്പത്തിൽ ചൂടുള്ള ഫിൽട്ടർ കോഫിയും,
വറവില്‍ മുങ്ങി കുളിച്ച് തൈരുവടയും.
 മനസ്സിനെ തണുപ്പിക്കാൻ ധാരാളം. പതിവ് കുശലാന്വേഷണങ്ങൾക്ക് ശേഷം അവിടെനിന്ന്  നടവഴി ഇടകളിലൂടെ കോൺവെൻന്റ് റോഡിലേക്ക് .
 മനസ്സ് പിന്നോട്ട് വലിച്ചെങ്കിലും കാലറിയാതെ എൻഎസ്എസിന്റെ ഗേറ്റിൽ പോയിനിന്നു.

ഗേറ്റ് തുറക്കാൻ സമയമായിട്ടില്ല. നേരെ റോയൽ മാർക്കറ്റിൽ പോയി, പതിവായി വാങ്ങുന്നതൊക്കെ വാങ്ങി കയ്യിൽ കരുതി. ആരെല്ലാം ഉണ്ടാകുമെന്നും ഇല്ലെന്നും ഒരു നിശ്ചയവുമില്ല.


 കോൺവെന്റിലെ ചെറിയ ഗേറ്റ്  പൂട്ടാറില്ല.  അതുവഴി നേരെ മഠത്തിലേക്ക്.
 വിസിറ്റേഴ്സ് റൂമിൽ   പതിവുപോലെ ഏലിചേച്ചി ഉണ്ടായിരുന്നു. വയസ്സ് 90 ആയെങ്കിലും, ചേച്ചി എന്ന ഒരൊറ്റ വിളിയിൽ ആളെ തിരിച്ചറിയും. "ആഹാ കൊച്ചെന്നെടെ കുട്ടി വന്നോ". എന്നെ കൂട്ടിപ്പിടിച്ചു. വർഷത്തിലൊരിക്കലെങ്കിലും വന്നു കാണണമെന്ന് കൊച്ചന്ന ചേച്ചിക്ക് നിർബന്ധമായിരുന്നു. അമ്മയെപ്പോലെ നോക്കി പരിപാലിച്ചത്അവരാണ്.
ഇന്ന് സ്വർഗത്തിലാവും പാവം.
 ഏലി ചേച്ചി എന്നത്തേയും പൂക്കളുടെ കൂട്ടുകാരിയാണ്. പൂന്തോട്ടവും ചെടികളും നോക്കലായിരുന്നു അന്നൊക്കെ ചേച്ചിയുടെ ജോലി.  ഇന്നും മനോഹരമായ ഒരു പൂക്കൂട കണ്ടാൽ ചേച്ചിയുടെ പുഞ്ചിരിക്കുന്ന മുഖം ഓർമ്മ വരും.

കയ്യിൽ ഒരുതണ്ട് ലില്ലിപ്പൂവുമായി  പള്ളി ഒരുക്കി കൊണ്ടിരിക്കുന്ന ചേച്ചി പതിവ് കാഴ്ചയായിരുന്നു.
 അവധിക്കാലമായതിനാൽ  മഠത്തിൽ പരിചയമുള്ള സിസ്റ്റർമാർ ആരും ഉണ്ടായിരുന്നില്ല. പരിചയമില്ലാത്ത രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ കണ്ട് വിഷ് ചെയ്തു പ്രാർത്ഥനകൾ എത്തിച്ച്, ചാപ്പലിൽ കയറി കുറെ നേരം  ഇരുന്നു. അവിടെ നിന്നിറങ്ങി, ഗ്രോട്ടോയും സ്കൂൾ മുറ്റവും ഗ്രൗണ്ടും കടന്ന്, മഠത്തിലും ബോർഡിംഗ്   ഹൗസിലും  കയറി.

എന്റിടങ്ങളിലൂടെയൊക്കെ നടന്നു. അവിടെ നിശബ്ദമായിരുന്നെങ്കിലും ഉള്ളിലെ  കലപിലകളിൽ ഞാൻ മുഴുകി ..

10 മുതൽ 16 വയസ്സ് വരെയുള്ള 90ലധികം പെൺകുട്ടികൾക്കൊപ്പം
 6 വർഷത്തോളം ഒരു കുടുംബം പോലെ കഴിഞ്ഞ ഇടം. ലോകത്ത് മറ്റ്എ വിടെയായിരുന്നെങ്കിലും ഇതുപോലെ നിറമുള്ള ഒരു ബാല്യം എനിക്ക് ലഭിക്കുമായിരുന്നില്ല... എത്ര പറഞ്ഞാലും തീരാത്ത ഇന്ന്കഥകളായ അനുഭവങ്ങൾ.



തിരിച്ചു പോരുമ്പോൾ Harmony യിലെ ആനി ടീച്ചർ അവിടെ ഇല്ലന്ന് മുന്നിലെ കടക്കാരൻ പറഞ്ഞു. ഗസ്റ്റ്‌ ഹൌസ്നു  മുന്നിലെ വീട്ടിൽ നിറ ചിരിയോടെ സ്വീകരിച്ചിരുന്ന ലില്ലി ടീച്ചറും യാത്രയായി.
ലക്ഷ്മി റോഡിൽ ജയമ്മ ടീച്ചർ ഉണ്ടോഎന്നറിയാതെ വെറുതെ നടന്നു. നിറഞ്ഞ പൂന്തോട്ടം ഇന്നും അന്നത്തെ പോലെ നിറയെ
പൂത്തിരിക്കുന്നു. ഗേറ്റ് പൂട്ടി കിടക്കുന്നു. തിരിച്ചു നടന്നു.
അതിനു തൊട്ടടുത്തുള്ള സ്കൂൾ മേറ്റ് അമ്പിളിയെ കാണണമെന്ന് കരുതി,  പക്ഷേ ചിത്രകലയുടെ എക്സിബിഷൻ തിരക്കിൽ  ആള് ഔട്ട് ഓഫ് സ്റ്റേഷനാണെന്ന് FB യിൽ വായിച്ചത് ഓർമ വന്നു.
ഇളം വെയിലത്തു പതുക്കെ നടന്നു. ഒഴിഞ്ഞു കിടന്ന പറമ്പുകളിലൊക്കെയും കെട്ടിടങ്ങൾ നിറ ഞ്ഞിരിക്കുന്നു. മഞ്ജുഷയുടെ അച്ഛന്റെ തുന്നൽ കടയും ഇന്നവിടെ ഇല്ല.



NSSഇൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിരിക്കുന്നു. പതിവുപോലെ സ്വീകരിക്കാൻ സൂര്യ ചേച്ചി..സ്നേഹം മാത്രം. വിശേഷങ്ങൾ പങ്കുവെച്ച് അങ്ങനെ കുറച്ച് നേരം.
 "അവധിക്കാലമായതിനാൽ അധ്യാപകർ ആരും ഉണ്ടാവില്ലെന്ന് അറിയാം, എങ്കിലും കോളേജ് ഒന്നു കാണാലോ എന്ന് കരുതി കയറിയതാണെന്ന്" പറഞ്ഞപ്പോൾ
"അമ്പിളി മാം ഉണ്ടല്ലോ ചെല്ലു"..എന്നു പറഞ്ഞു.   എനിക്ക് സന്തോഷം തോന്നി.  അവധിക്കാലം ആയതിനാൽ  ടീച്ചർ നാട്ടിൽ ആണെന്നാണ് ഞാൻ കരുതിയത്. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ടീച്ചർക്കും സന്തോഷം.പക്ഷേ പതിവിൽ നിന്നും വിപരീതമായി യാതൊരു തിരക്കുകളും ഇല്ലാതെ ഒരു മണിക്കൂറുകളോളം ടീച്ചറോട് സംസാരിക്കാൻ സാധിച്ചു. ഇതിനു മുന്നേ ഒരിക്കലും ഇത്രയും നേരം ഇരുന്നു സംസാരിക്കാൻ പറ്റിയിട്ടില്ല. ടീച്ചറുടെ ഔദ്യോഗിക ജോലിതിരക്കുകൾ കാണുമ്പോൾ പെട്ടെന്ന് യാത്ര പറഞ്ഞ് ഇറങ്ങാറാണ് പതിവ്.
കഥയും കാര്യവും പറഞ്ഞു പറഞ്ഞു പുതുവർഷത്തിന്റെ മധുരവും  പങ്കുവെച്ച്,
 ലൈബ്രറി സാറിനും, ഓഫീസ് സ്റ്റാഫിനും  പുതുവത്സരാശംസകൾ നേർന്നു..അവിടെ നിന്നും ഇറങ്ങി. ഗേറ്റ് വരെ യാത്ര അയച്ച് സൂര്യ ചേച്ചിയും.
എങ്ങനെ ആവണമെന്നും, എങ്ങനെഒക്കെ അവരുതെന്നും പഠിച്ചയിടം.


 ഏതെല്ലാം പുതിയ കടകൾ വന്നാലും ചിലയിടങ്ങളിൽ നിന്നുള്ള വാങ്ങലുകൾ നമ്മളെ കൂടുതൽ സംതൃപ്തരാക്കും. മനസ്സിൽ വിചാരിച്ചത്എന്തോ അത് എപ്പോഴും ലഭിക്കുന്ന ഒരിടമാണ് ഇവിടം. താജിലെ ഒരു കിറ്റ് വസ്ത്രം കൈയിൽ ഇല്ലാതെ  ഒരൊറ്റപ്പാലം യാത്രയും പൂർണ്ണമാകാറില്ല.

 അതുപോലെതന്നെയാണ് ചിപ്സ് കടയും.പലഹാരകടയും. പുതിയ ഇടങ്ങളിലൊക്കെ ഏതെല്ലാം പുതിയ പലഹാരഇനങ്ങൾ വന്നാലും പി കെ യിലും, മധുരിമയിലും മാത്രം കിട്ടുന്ന ഒറ്റപ്പാലത്തിന്റ മാറാത്ത രുചികൾ, വീട്ടിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വാങ്ങുന്നത് അത്എന്നും പ്രിയപ്പെട്ടതാണ്.
ഒന്നും വാങ്ങാനില്ലെങ്കിലും, ഗാന്ധി പ്രതിമയിലേക്കെത്തുന്ന സ്ട്രീറ്റ്ലൂടെ തിക്കി തിരക്കി ടൗൺലേക്ക് ചാടുന്നത് പഴയ ഒരു ശീലം.
ഒറ്റ മുറി കട വളർന്നു പരന്നു ഇന്നിപ്പോൾ താജിലൂടെയും മറുകര ചാടാം.

 വെറുതെ CM ഇൽ ഒന്ന് കയറി ഇറങ്ങിയാലേ രസമുള്ളൂ... കടയിലുള്ള എല്ലാവരും പണ്ടുമുതലേ അറിയുന്നവർ. കോൺവെന്റ് ഹോസ്റ്റലിലേക്കുള്ള  എല്ലാവിധ സ്റ്റേഷനറി സാധന ജംഗമവസ്തുക്കളും മൊത്തത്തിൽ വന്നിരുന്നത് അവിടെ നിന്നാണല്ലോ. പെന്നും പുസ്തകവും മുതൽ സാനിറ്ററി പാട് വരെ  വാങ്ങിയിരുന്നത്
 കാർട്ടൻ കണക്കിലാണ്.
 ആഴ്ചയിൽ ഒരു ദിവസം സ്റ്റോർ എന്ന് പറയുന്ന വലിയ 
മരഅലമാരയിലെ കഴിഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് CMസ്റ്റോറിൽ പോയി ഓർഡർ കൊടുത്ത് സാധനങ്ങൾ കുത്തി നിറച്ച ഓട്ടോയിൽ ബോർഡിങ്ങിൽ തിരിച്ചെത്താനും,  വിലയിട്ട് സാധനങ്ങൾ ഒതുക്കി വയ്ക്കാനും ഒക്കെ സിസ്റ്റർമാരുടെ കൂടെ  ഞങ്ങളെല്ലാവരും ഊഴമനുസരിച്ചു കൂടിയിരുന്നു. അതുപോലെതന്നെയാണ്  പ്രവർത്തിപരിചയമേളകളുടെ കാലം.ഏതു തരത്തിലുള്ള പരിശീലന  സാധനങ്ങളും അത്രയും വെറൈറ്റി യിൽ പുതുമയിൽ എത്തിച്ചു തന്നിരുന്നു.
കൂടുതൽ പരിശീലനം വേണ്ട ഇനങ്ങളിൽ മത്സരിക്കാൻ  ബോർഡിംഗ്ഹൗസിൽ താമസിക്കുന്നവരെയാണ് സിസ്റ്റർമാർ തിരഞ്ഞെടുക്കുക. രാത്രികാലങ്ങളിലും,  ഞായറാഴ്ചകളിലും പ്രത്യേക പരിശീലനം കിട്ടാനും,  കൂടുതൽ പരിശീലിപ്പിക്കാനും കൂടി വേണ്ടിയാണിത്. യുപിയിൽ നിന്ന് ഹൈസ്കൂളിൽ എത്തുമ്പോഴേക്കും  ഒരേ ഇനത്തിൽ അഗ്രഗണ്യരായിരിക്കും ഓരോരുത്തരും.. താഴെ വരുന്നവരെ പരിശീലിപ്പിച്ചശേഷമേ അവസരം അവർക്ക് കൈമാറി കോൺവെന്റ് വിടാറുള്ളൂ.
ഓരോ പ്രവർത്തി പരിചയമേളകളുടെ കാലവും CM store ഇൽ നിന്നും വാങ്ങി കൊണ്ടു വരുന്ന സാധനങ്ങൾ കൊണ്ട് വരാന്തകൾ നിറഞ്ഞിരുന്നു. ഇന്നത്തെ പോലെയല്ല അന്ന്.... ഒട്ടു  മിക്ക ഇനങ്ങളിൽ നിന്നുമായി സംസ്ഥാനതലം വരെ ട്രോഫികൾ വാങ്ങിയെ ഞങ്ങൾ തിരിച്ചു വന്നിരുന്നുള്ളു.
 ആ വർഷം ഗണിത. ശാസ്ത്ര -സാമൂഹ്യ- പ്രവർത്തിപരിചയ മേളകൾക്ക് കിട്ടിയ ട്രോഫികളും ആയി  നഗരം ചുറ്റി പ
 പ്രതിക്ഷണം വെച്ച് കൊണ്ട്സ്കൂളിന് ജയ് വിളിച്ചു  CMസ്റ്റോറിന്റെ മുന്നിലെത്തുമ്പോൾ ഞങ്ങൾ കുറച്ചൂടെ ശബ്ദം കൂട്ടി വിളിക്കും, കടയിൽ നിന്ന്  പ്രത്യേകം മിട്ടായി വിതരണവും അവർ മുടക്കാറില്ല. അന്ന് അവിടെ നിന്നും വാങ്ങി മനസ്സിൽ തുന്നി കൂട്ടിയ ക്നിറ്റിങ് സാമഗ്രികളും, കൗതുകവസ്തുക്കളും ചിന്തകളുടെ തട്ടിൻ പുറത്ത് ഭദ്രം.
 ഓരോ പുതുവർഷവും തുടങ്ങിയിരുന്നത് കുമാറിൽ നിന്ന് വാങ്ങിയിരുന്ന ഒരു കെട്ട് ഗ്രീറ്റിംഗ് കാർഡ്സിൽ നിന്നായിരുന്നു. ഓരോ വർഷം നൂറോളം ഗ്രീറ്റിംഗ്  കാർഡുകൾ നിന്ന് നിൽപ്പിൽ സെലക്ട് ചെയ്യും. അയക്കേണ്ടവർക്ക് ഒക്കെ വാങ്ങിക്കോളൂ എന്നും പറഞ്ഞു, കുമാറിന്റെ മുന്നിൽ നിർത്തി, മുത്തശ്ശൻ  തൊട്ടപ്പുറത്തുണ്ടായിരുന്ന എൽഐസി ഓഫീസിൽ പോയിരിക്കും. എത്ര വാങ്ങിയാലും വഴക്കൊന്നും പറഞ്ഞിരുന്നില്ല.  സൗഹൃദങ്ങൾ ജീവിതത്തിൽ ഉണ്ടാകണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് മുത്തശ്ശനാണ്.
  ആ ഓർമ്മ പുതുക്കൽ ഇന്നും തുടരുന്നു. എവിടെയെല്ലാം പോയാലും  വീട്ടിലേക്കുള്ള പുതുവർഷ കലണ്ടറും ഡയറികളും ഇന്നും കുമാറിൽ നിന്ന് തന്നെ വാങ്ങു . ആവശ്യപ്പെടുന്ന
ഏത് പുസ്തകവും പേര്എഴുതിയെടുത്ത് എത്തിച്ചു തന്നിരുന്നു വിജയേട്ടൻ. പതിവുപോലെ അവിടെ ചെന്നപ്പോൾ ഇപ്രാവശ്യം അമ്മമ്മയ്ക്ക് പുസ്തകം ഒന്നും വേണ്ട എന്ന് ചോദ്യം... ആ മറുപടിയും ഒരു ചിരിയിൽ ഒതുക്കി... 


 റോഡ് ക്രോസ് ചെയ്ത്  ഇപ്പാന്റെ പൂക്കടക്ക് മുന്നിലെത്തി. സുഹൃത്ത് തസ്നിയുടെ വാപ്പയാണ്. ബസ്സിറങ്ങുമ്പോളും കയറാൻ പോകുമ്പോഴും എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ  ബാഗുകൾ ഈ കടയിൽ വയ്ക്കാനാണ്  മുത്തശ്ശൻ പഠിപ്പിച്ചത്. എല്ലാ ആഴ്ചയും കണ്ട്കണ്ട്മുത്തശ്ശന്റെ പരിചയക്കാരൻ ആയിരുന്നു ഈ വാപ്പ.
 എപ്പോൾ കണ്ടാലും പരസ്പരം സുഖ വിവരങ്ങൾ കൈമാറും.

 ഇന്നത്തെ വലിയ ബസ് സ്റ്റാൻഡ്  അന്നൊക്കെ വെള്ളം നിറഞ്ഞു നിൽക്കുന്ന വലിയ പള്ളിയെലായിരുന്നു.

  വൈകുന്നേരങ്ങളിലെ മടക്കയാത്രകളിൽ  പൂക്കളും പഴങ്ങളും ഒന്നും വാങ്ങാൻ ഇല്ലെങ്കിലും
ബസ്സ്സ്റ്റാന്റിന്റെ മുന്നിലുള്ള  ഈ തട്ടു കടകൾക്കിടയിലൂടെ പോകുമ്പോൾ  പലതരം പഴുത്ത പഴങ്ങളുടെ കൊതിപ്പിക്കുന്ന മണവും,പാലക്കാടൻ ബസ്സിൽ നിന്നിറക്കുന്ന പൂക്കളുടെ സുഗന്ധവും മനസ്സിൽ നിറച്ച് മടക്കം. ഇനിയും 
ഉടനെ വരണം......... കാത്തിരിക്കാനും  വാത്സല്യത്താൽ ചേർത്തു നിർത്താനും  ആരുമില്ലെങ്കിലും വരാതിരിക്കാനാവില്ല... അത്രമേൽ പ്രിയമാണ് എനിക്ക് എന്റെയിടം . തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനാണ് ഇവിടം പഠിപ്പിച്ചത്.
 അതിന്നും തുടരുന്നു... ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
ചില ഓർമ്മകൾ അണയാത്ത നാളമായി നമ്മുടെ മനസ്സുകളിൽ എന്നും കത്തി കൊണ്ടേയിരിക്കും.. അത്തരം സ്മരണകൾ   ആണ്കാലത്തിന്റെ അതിവേഗത്തിലുള്ള ഒഴുക്കറിയിക്കുന്നത്.
ഓർമ്മകളുടെ പൂന്തോട്ടത്തിൽ നമ്മൾക്ക് ഇഷ്ടപ്പെടുന്ന പൂക്കളാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ.... പുതുവർഷപ്പിറവിയും  നല്ല ഓർമ്മകൾ നൽകുന്നതാവട്ടെ എന്ന ആശംസ മാത്രം .








 


 

No comments:

Post a Comment

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...