Pages

Friday, July 10, 2020

തുടരുന്നു... 29) എന്റെ പ്രിയ വിദ്യാർത്ഥിനി. 👩‍🏫👩‍🎓





 എന്റെ അഞ്ചാംവയസ്സിൽ, ആദ്യ സ്കൂൾ ദിനത്തിൽ തന്നെ അധ്യാപിക ആവണം എന്ന  ആഗ്രഹം ഞാൻ ആദ്യമായി പറഞ്ഞത് വിളയൂർ സ്കൂളിലെ എന്റെ പ്രഥമ അധ്യാപിക  ദേവകി ടീച്ചറോട് ആണ്. ജീവിതത്തിൽ മറ്റൊന്നിനോടും   ഞാൻ   ആഗ്രഹിച്ചിട്ടില്ല. കുലത്തൊഴിലായ അധ്യാപനതോടുള്ളള ഇഷ്ടം പാരമ്പര്യമായി കിട്ടിയതുമാണ്. 

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് 
 ഏറ്റവും ആത്മാർത്ഥമായി  തന്റെ അധ്യാപന ജീവിതം സമർപ്പിച്ച വ്യക്തികളിൽ ഒരാൾ  എന്റെ മുത്തശ്ശിയായ  ശാരദ ടീച്ചർ ആണ്. ക്ഷമ തീരെയില്ലാത്ത, എന്നാൽ എല്ലാറ്റിനെയും പ്രായോഗികമായി കണ്ടിരുന്ന അദ്ധ്യാപകനായിരുന്നു മുത്തശ്ശൻ ആയ ബാലൻ മാഷ്. 
 
ഒരു വ്യാഴവട്ടക്കാലത്തെ എന്റെ അധ്യാപന അനുഭവത്തിൽ പല സ്വകാര്യ സ്ഥാപനങ്ങളിലും, ഗവൺമെന്റ് സ്ഥാപന ത്തിലുമായി ഞാൻ പഠിപ്പിച്ച ആയിരക്കണക്കിനു ശിഷ്യഗണത്തിൽ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്. എന്റെ മുന്നിലൂടെ കടന്നു വന്ന ഓരോ വിദ്യാർത്ഥിയുടെയും മുഖവും,  പേരും ഞാൻ മറക്കാറില്ല. പഠനത്തിൽ മികച്ചവർ മാത്രമല്ല, സ്വഭാവ വൈകല്യം ഉള്ളവരും, മാനസികപ്രശ്നങ്ങൾ ഉള്ളവരും, ആള് കൊണ്ടും, അർത്ഥം കൊണ്ടും, ബുദ്ധിമുട്ടനുഭവിക്കുന്ന വരും, അങ്ങനെ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. ദൈവ നിയോഗത്താൽ നീട്ടിയ പല കൈകൾക്കും കൈ കൊടുക്കുവാൻ സാധിച്ചു എന്നതിൽ നിറവുണ്ട്. 

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ചെയ്തു ഞാൻ ഒന്നും നേടിയില്ല എന്ന് പറയുന്നവർക്ക്, എവിടെച്ചെന്നാലും ഓടി അണയുന്ന എന്റെ ശിഷ്യഗണങ്ങൾ തന്നെയാണ്  എന്റെ നേട്ടം എന്നു പറയാൻ ഞാൻ മിനക്കെടാറില്ല. അത് എന്റെ മാത്രം സംതൃപ്തി ആണല്ലോ. 

14 വർഷം മുൻപ് എന്റെ  ആദ്യത്തെ വിദ്യാർത്ഥി... പേരടിയൂർ എൽപി സ്കൂളിൽ 
ഒന്നാം ക്ലാസ്സ് -ബി യിലെ,Roll no -1- ശ്രീജിത്ത്‌ മേനോൻ. K.T.
 അവൻ ഇന്ന് ഇന്ത്യൻ മിലിറ്ററി സർവീസിൽ ലഡാക് ബോർഡറിൽ ജോലിചെയ്യുന്നു. അങ്ങനെ ഒട്ടുമിക്കവരും  എവിടെയാണ് എന്നു എന്നെ അറിയിക്കാറുണ്ട്.



 രാധി  ഓട്ടോണോമസ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്
 വിദ്യാർഥിനിയായ പുർപ ദേമാ  എന്ന  പത്തു വയസുകാരി  എന്റെ പ്രിയ വിദ്യാർഥിനിയായത് ഞാൻ പോലും അറിയാതെയാണ്. 
അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആയിരുന്നു അവൾ. 
 
ക്ലാസ് മുറിയിൽ നിന്നാണ് ഞാൻ അവളെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീടാണ് എന്റെ തൊട്ടടുത്ത വീട്ടിലാണ് അവൾ താമസം എന്ന് മനസ്സിലാക്കിയത്. തുടക്കത്തിൽ എല്ലാ കുട്ടികളുടെ മുഖവും എനിക്ക് ഒരുപോലെയായിരുന്നു. ഏകദേശം ഒരാഴ്ച എടുത്താണ് ക്ലാസിലെ കുട്ടികളുടെ പേര് എല്ലാം പഠിച്ചെടുത്തത്.

പുർപ്പയുടെ അച്ഛൻ സംദൃപ്പ്ജങ്കറിൽ ജയിലിലാണ്. കാരണം അവൾക്ക് അറിയില്ല. ഞാനൊട്ടു  അന്വേഷിച്ചതുമില്ല. 
 
അമ്മ രാധി ഗ്രാമത്തിലെ കച്ചവടക്കാരിയും,  നെയ്ത്തുകാരിയുമാണ്. പകൽ ഷോപ്പിലെ കച്ചവടവും, രാത്രിയിൽ അറ  എന്ന ലഹരി പാനീയം ഉണ്ടാക്കി വിറ്റുമാണ് അവർ ജീവിച്ചിരുന്നത്. 

മൂന്നു പെൺകുട്ടികൾ. 
 മൂത്ത സഹോദരി വിവാഹിതയായി താഴെ പട്ടണത്തിൽനിന്നും ഇടക്കൊക്കെ വിരുന്നു വരും. രണ്ടാമത്തെ ചേച്ചി കെൻലെ എന്ന സുന്ദരി കോത ചിക്കി  സാറിന്റെ അളിയനുമായി മധുര പതിനാറിൽ തന്നെ ജീവിത കരാറിൽ ഒപ്പു വെച്ചിരിക്കു ന്നു. സ്കൂൾ വരാന്തയിലും, ചോളക പാടത്തും, പ്രണയിച്ചു നടക്കുന്ന ഇവരെ കണ്ടാൽ സ്കൂൾ കുട്ടികൾ അല്ലെ  എന്ന് കരുതി ആ രാജ്യത്ത് ആരും ഉപദേശിക്കാൻ ഒന്നും മെനക്കെടില്ല. ഇതെല്ലാം അവരുടെ പ്രായത്തിന്റെ  മാറ്റം എന്ന് കരുതുന്ന വിവേകമുള്ള മനുഷ്യർ. 



 ആഴ്ചയിൽ ഒരു ദിവസമെങ്കിലും കോടമഞ്ഞും തണുപ്പും അവഗണിച്ച്, ഞാനും പുർപ്പയും  കൂടി നടക്കാൻ ഇറങ്ങാറുണ്ട്. രാധി ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ കാഴ്ചകൾ അവളാണ് എനിക്ക് സമ്മാനിച്ചത്. കാണുന്നവരെയെല്ലാം പരിചയപ്പെടുത്തി, പോകുന്ന വഴിയിലുള്ള സഹപാഠികളുടെ വീടുകളിലെല്ലാം കയറി, വരമ്പ് പോലുള്ള ഇടവഴികളിലൂടെ, കുറ്റിക്കാടുകളും, പച്ച പുൽമേടുകളും കടന്ന് ചിത്രങ്ങളിലൂടെ ഞാൻ കണ്ടിട്ടുള്ള മനോഹരിയായ പ്രകൃതിയെ അവൾ എനിക്ക് വരച്ചു കാട്ടി തന്നു. നടക്കാൻ പോകുമ്പോൾ അപ്പുവിനെയും കൂടെ കൂട്ടണം എന്നത് അവൾക്ക് നിർബന്ധമായിരുന്നു.
പോകുന്ന വഴിയിൽ കാണുന്ന കാഴ്ചകൾ എല്ലാം അവൾ മനോഹരമായി വർണിച്ചു തന്നിരുന്നു. ഭൂട്ടാൻ നികളുടെ സംസാരത്തിൽ എഴുത്തു ഭാഷയായ സോങ്കയും, നാട്ടു ഭാഷയായ ഷാഷോപ്പും  കയറി വരും. അതിനാൽ തന്നെ പലതും പറഞ്ഞു തരുമ്പോൾ അവൾക്ക് ഒരു പ്രയോഗം ഉണ്ടായിരുന്നു, ഒഫീഷ്യലായി അങ്ങനെ പറയും, കാഷ്വൽ ആയി ഇങ്ങിനെയും പറയും. അതു പറഞ്ഞു ഞാൻ അവളെ കളിയാക്കുമായിരുന്നു.


പുർപ ദേമാ ഒരിക്കൽ എന്നോട് ചോദിച്ചു, മലയാളത്തിൽ മാതാവിനെ എന്താ വിളിക്കുക എന്ന്.
"അമ്മ " എന്ന വാത്സല്യം തുളുമ്പുന്ന വാക്കിന്റെ ആഴം ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു, അച്ഛൻ എന്ന വാക്കിന്റെ സംരക്ഷണവും ഞാൻ അവളെ  ബോധ്യപ്പെടുത്തി. കൗതുകം തുളുമ്പുന്ന മുഖമായിരുന്നു അവൾക്കപ്പോൾ. 

"അച്ഛൻ എന്നത്  വിശ്വാസവും,  അമ്മ എന്നത് സത്യവും ആണെന്ന് അവളെന്നോട് പറഞ്ഞു. " അവൾ ഒന്നുകൂടി വ്യക്തമാക്കി, അമ്മ ചൂണ്ടിക്കാണിക്കുന്ന ആളാണല്ലോ അച്ഛൻ, എങ്കിൽ എന്റെ ചേച്ചിമാരുടെ അച്ഛനാണ് ജയിലിൽ, 
10 വയസ്സുള്ള എന്റെ അച്ഛൻ എങ്ങനെ 12 വർഷമായി ജയിലിൽ കിടക്കുന്ന അയാൾ ആവും. ഞാനതിന് മറുപടി ഒന്നും പറഞ്ഞില്ല. അവളെ ഒന്ന് ചേർത്തുപിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു." അച്ഛൻ ആരായാലും അതിനേക്കാൾ മൂല്യം ഞാൻ പെറ്റമ്മയ്ക്ക് നൽകുന്നുണ്ട് " പ്രായത്തിനു  അതീതമായ പക്വമായ വാക്കുകൾ. 
 
അവൾ വീണ്ടും എന്നോട് ചോദിച്ചു നിങ്ങളുടെ നാട്ടിൽ,  നാട്ടുഭാഷയിൽ അമ്മയെ എന്താണ് വിളിക്കുക, ഞങ്ങൾക്ക് ഒരു ഭാഷയേയുള്ളൂ, എങ്കിലും തമാശയായി ഞാൻ പറഞ്ഞു " തള്ള" എന്നു " പെറ്റ തള്ള " എന്നും ഒക്കെ  വിളിക്കാർ ഇല്ലെങ്കിലും പറയാറുണ്ട്. അവൾക്കെന്തോ 'തള്ള '
എന്ന വാക്കിന്റെ ഉച്ചാരണം  അവൾക്ക്‌ വളരെ  ഇഷ്ടമായി. അന്നുമുതൽ അവളുടെ അമ്മ "പുർപ്പ തള്ള "യായി. ഞങ്ങളും അവരെ അങ്ങനെ സംബോധന ചെയ്യാൻ തുടങ്ങി. അതുകേട്ട് പൊട്ടിച്ചിരിക്കുന്ന ആ സ്ത്രീ  പകൽ വെളിച്ചത്തിൽ നിഷ്കളങ്കയും, പാതിരാത്രിയിൽ കുശാഗ്ര യുമായിരുന്നു. 


 നല്ല ഒന്നാന്തരം നെയ്ത്തുകാരിയായ  പുർപ്പ തള്ള, പരമ്പരാഗതമായ രീതിയിൽ നെയ്തെടുത്ത ബാഗുകളും, തുണിത്തരങ്ങളും, വീടിന് മുൻവശത്തെ കടമുറിയിൽ വിൽപ്പനയ്ക്ക് വെക്കും. ഇതിനുപറമേ
 അത്യാവശ്യം പലചരക്കു സാധനങ്ങളും, ജൂസും ബിസ്ക്കറ്റും, ഈ കടയിൽ ഉണ്ടാകും. മൂന്നോ നാലോ മാസങ്ങൾ കൂടുമ്പോൾ കുന്നും മലകളും ഇറങ്ങി ബോർഡർ പട്ടണമായ സാംട്രുപ് ജോങ്കറിലേക്ക് ഒരു യാത്രയുണ്ട് പുർപ്പ തള്ളക്ക്. അവിടെയാണ് മൂത്ത മകളുടെ വീട്. അവളെയും കൂട്ടി പിന്നീട് ഒരു മൂന്ന് മാസത്തേക്ക് വേണ്ട നെയ്ത്തു സാമഗ്രികളും, നൂലുണ്ട കളും ഒക്കെ വാങ്ങി, അതിനുപുറമേ  ബോർഡർ പട്ടണത്തിൽ കിട്ടുന്ന ചെരുപ്പുകളും, മേക്കപ്പ് സാധനങ്ങളും ഒക്കെ കൊണ്ടുവന്നു  ഭീമമായ വിലയിൽ വിൽക്കും. യാത്രയ്ക്കും ഷോപ്പിങ്ങിനും താമസത്തിനും എല്ലാംകൂടെ ഒരാഴ്ച എടുത്താണ് മടക്കം. 
 അവർ തുന്നിയ  തൂക്കിയിട്ട ബാഗുകൾ ഞാൻ കൗതുകത്തോടെ നോക്കുമായിരുന്നു. 

അതിൽ കരിംനീല വൂളിൽ നെയ്ത്, പല വർണ്ണങ്ങളിൽ ചിത്ര വേല ചെയ്ത ഒരു ബാഗിന് ഞാനെന്നും വില ചോദിക്കും. 500 ലും  600 ലും  തുടങ്ങി ഓരോ മാസവും 100 രൂപയെങ്കിലും കൂട്ടി  പറഞ്ഞു ആ ബാഗ് വാങ്ങുവാനുള്ള എന്റെ ആഗ്രഹത്തെ അവർ നിരുത്സാഹപ്പെടുത്തി. അതിൽ എനിക്കിത്തിരി പരിഭവവും ഉണ്ടായിരുന്നു. എന്റെ മുഖം കണ്ട് അവർ പൊട്ടിച്ചിരിക്കും. രാധി യിലെ ഏറ്റവും പിശുക്കർ ഇന്ത്യക്കാരായ നിങ്ങൾ അധ്യാപകരാണ് എന്ന് അവർ പറഞ്ഞു കളിയാക്കും. 
 കടയിലെ മറ്റെല്ലാ സാധനങ്ങൾക്കും, ന്യായവില പറഞ്ഞ്, ഈ ബാഗിനു മാത്രം വലിയ വില പറയുന്ന നിന്റെ അമ്മ മഹാ പിശുക്കി ആണെന്ന് ഞാൻ പുർപ്പയോട്  പരിഭവം പറയും. അത് കേട്ട് അവൾ ഉറക്കെ ചിരിക്കും.... പറഞ്ഞ വില നൽകാത്ത മാം അല്ലേ  പിശുക്കി എന്ന് തിരിച്ചു ചോദിക്കും. തൊട്ടു തൊട്ടു വീടുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. 

 നേരം പുലരുമ്പോൾ മുതൽ, രാവുറങ്ങുന്ന വരെയും ഞാൻ കണ്ടിരുന്ന രാധിയിലെ ആകാംക്ഷ നിറഞ്ഞ മുഖം അവളുടെ തായിരുന്നു. മറ്റുള്ളവരോട് ചോദിച്ചാൽ മോശം ആവുമോ എന്ന് കരുതിയ പല കാര്യങ്ങളും ഞാനവളോട് ചോദിച്ചിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത അവൾ ക്കുണ്ടായിരുന്നു.
 നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ അസ്സലായി മറുപടി പറഞ്ഞു തരും. ഇത്രയും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ എന്നെ പഠിപ്പിച്ചത് ഹേമ ഗുരുങ്ങ് മാഡം ആണെന്ന് അവൾ അഭിമാനത്തോടെ പറയും. അവരെ അനുകരിക്കുന്നതും അവൾക്ക് ഇഷ്ടമായിരുന്നു.
 തണുപ്പു രാജ്യത്ത് പാലിക്കേണ്ട പല ചെപ്പടിവിദ്യകളും, ശീലങ്ങളും അവൾ എനിക്ക് പറഞ്ഞു 
 തന്നിരുന്നു. വീട്ടിലായാലും  സ്കൂളിൽ ആയാലും എനിക്കൊരു സഹായിയായി നടക്കുന്നതിനാൽ അവൾക്ക് വലിയ ഗമ ആണെന്ന്  അവളുടെ അമ്മ പുർപ്പതള്ള കളിയാക്കും.
 മലയാളം മാത്രം മനസ്സിലാകുന്ന  എന്റെ മകനോട് കളിക്കുമ്പോൾ അവന് മനസ്സിലാക്കുവാനായി വാ, പോ, ശരി, വേണോ, വെള്ളം, തുടങ്ങിയ വാക്കുകൾ ഒക്കെ എന്നോട് ചോദിച്ച പഠിച്ചു വെച്ചിരുന്നു. അവളുടെ കൂട്ടുകാരുടെ മുന്നിൽ വച്ച് അവൾ ഇതൊക്കെ പറയുമ്പോൾ, അവൻ അനുസരിച്ചു ഇരുന്നതും  ,  കൂട്ടുകാർ അത്ഭുതപ്പെടുന്നതും  നോക്കി , കള്ള ചിരി ചിരിക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നു.



 ഇന്ത്യയെ കുറിച്ചും, കേരളത്തെ കുറിച്ചും, എന്റെ ഗ്രാമത്തെ കുറിച്ചും, നമ്മുടെ വിഭിന്നങ്ങളായ വേഷം, ഭാഷ, ആഭരണങ്ങൾ, ഭക്ഷണ വൈവിധ്യങ്ങൾ. എല്ലാം ഞാൻ അവളോട് പറഞ്ഞിരുന്നു. അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ ആയ എന്നിൽ നിന്ന് ഇതെല്ലാം അറിയുവാനും കേൾക്കുവാനും ആയി അവളും കൂട്ടുകാരും ഒഴിവു നേരങ്ങളിൽ വീട്ടിൽ വരും.പുർപ യെ പോലെ തന്നെ ജിഗ്മെയും, കേസാങ്ങും, ലോലയും, ഗഷേലും എല്ലാം അവരിൽ ചിലരാണ്.
 വന്നുകഴിഞ്ഞാൽ എല്ലാ സാധനങ്ങളും കൗതുകത്തോടെ തൊട്ടു നോക്കും, ആൽബങ്ങൾ മുഴുവൻ മറിച്ചുനോക്കുമ്പോൾ, വിവാഹം പോലുള്ള ചടങ്ങുകൾ കണ്ടു, അതുമുഴുവൻ വിവരിക്കാൻ ആവശ്യപ്പെടും. നമ്മുടെ നാട്ടിലെ എണ്ണിയാൽ തീരാത്ത നൃത്ത രൂപങ്ങളും, ഉപകരണ സംഗീതവും, എല്ലാം അറിയാവുന്ന പോലെ ഞാൻ വിവരിച്ചു കൊടുക്കും. പത്തു വർഷം മുൻപത്തെ അനുഭവം ആണെങ്കിലും മലയാളം ചാനലായ ഏഷ്യാനെറ്റ് അന്നും അവിടെ ലഭിക്കും. പക്ഷേ താഴ്വര പട്ടണത്തിൽ പോയി ഒരു വർഷത്തേക്കുള്ള ഡിഷ് ചാർജ് ചെയ്തു പോരണം എന്ന് മാത്രം.
 ഏഷ്യാനെറ്റ് ചാനലിലൂടെ 'കേര കേദാര ഭൂമി 'എന്ന ഇൻട്രോ സോങിലൂടെ, നമ്മുടെ നാടിന്റെ വിവിധ ഭാവങ്ങൾ ഞാൻ അവർക്ക് വിവരിച്ചു കൊടുക്കും.
 ഇന്ത്യൻ വസ്ത്രങ്ങൾ അവൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞ് വലുതാകുമ്പോൾ ധരിക്കാനായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മെറൂൺ കളർ ചുങ്കിടി ചുരിദാർ ഞാൻ പോരുമ്പോൾ അവൾ ചോദിച്ചു വാങ്ങി. ഒഴിവു വേളകളിൽ എനിക്ക് ചെടികളും പച്ചക്കറികളും നട്ടു തരും. ഞാൻ ഉണരുന്നതിനും മുന്നേ  അവ നനച്ചിരിക്കും. എന്ത് കിട്ടിയാലും എന്റെ മകനു  ഒരു പങ്ക് കൊണ്ടു കൊടുക്കും. അവനെക്കൊണ്ട് പുർപ്പ ചേച്ചി  എന്ന് വിളിപ്പിക്കും. 

എന്റെ കൈകൾ പിടിച്ചു നടന്നു രാധിയിലെ മുഴുവൻ വീടുകളിലെ മനുഷ്യരെയും അവളെനിക്ക് പരിചിതരാക്കി. 
 കണ്ണിൽ കാണുന്ന ഓരോ വിളവിന്റെയും, കൃഷി രീതിയെ കുറിച്ചും അവൾ വിശദമായി പറഞ്ഞുതരും.
 പറയുവാനുള്ള അവളുടെ മനസ്സും, അറിയുവാനുള്ള എന്റെ ആഗ്രഹവും ആണ് ഒരുപക്ഷേ ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് എന്ന് എനിക്ക് തോന്നിയിരുന്നു.
 അഞ്ചാം ക്ലാസിലെ ചരിത്ര പാഠങ്ങൾ ഇംഗ്ലീഷിൽ ഞാൻ വിവരിക്കുമ്പോൾ മനസ്സിലാകാത്ത കുട്ടികൾക്ക് നാട്ടു ഭാഷയായ ഷാഷോപ്പിൽ ഒരു  ദ്വിഭാഷിയെ  പോലെ അവൾ വിവരണം നൽകും. അവളുടെ വിവരണം കഴിഞ്ഞാൽ മനസ്സിലായോ എന്ന് എന്റെ ചോദ്യത്തിന് അവരുടെ നന്ദി പുർപ്പക്കുള്ള കയ്യടികൾ ആയി ക്ലാസിൽ മുഴങ്ങും. അവൾ അതിൽ അഭിമാനിക്കും. 
ഒരു അന്യനാട്ടിൽ, നാട്ടുഭാഷ അറിയാതെ ചെന്നുപെട്ട എനിക്ക്, കുട്ടികളുടെ തമാശകളും, സംശയങ്ങളും, ബുദ്ധിമുട്ടുകളും, ആഴത്തിൽ മനസ്സിലാക്കാൻ ഒരു ഇടനിലക്കാരിയായി അവൾ ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്. അതുതന്നെയാണ് അവളെ എനിക്ക് പ്രിയങ്കരി ആക്കിയതും.



 ആൾത്താമസം കുറവുള്ള കുന്നുകളും, ചോലകളും, മേടുകളും  കടന്ന്  അത്യപൂർവമായ പ്രകൃതി സൗന്ദര്യങ്ങൾ അവൾക്കൊപ്പം നടന്നു കണ്ടതും, എല്ലാമറിയുന്ന വകതിരിവുള്ള വളാണ് നീ എന്ന് പറഞ്ഞപ്പോൾ, എന്നെ ഇങ്ങനെ പ്രശംസിക്കരുതേ....എന്നു   പറഞ്ഞ് വലതുകരം നെഞ്ചോട് ചേർത്ത് തലകുനിച്ച്തും അവളിലെ എളിമയാണ്.
 പഠനം എല്ലാം കഴിഞ്ഞ്, വലുതാകുമ്പോൾ, ജോലി നേടി, പണമുണ്ടാക്കി, കേരളം കാണാൻ വരുമ്പോൾ, ഇതു പോലെ എനിക്കും വിവരണം നൽകണമെന്ന് അവൾ  പറഞ്ഞിരുന്നു. 
കപ്പലും ട്രെയിനും ഒക്കെ ആ കുട്ടികൾ ചിത്രത്തിലെ കണ്ടിട്ടുള്ളൂ, കടൽ എന്ന വാക്കിന്റെ ആഴം അറിയാത്ത രാധിയിലെ  കുട്ടികൾ നമ്മുടെ നാട്ടിലെ വിശേഷങ്ങൾ അതീവകൗതുകത്തോടെയാണ് കേൾക്കാറ്.
 നാട്ടിലേക്ക് തിരിച്ചു പോരുവാൻ ആയി പെട്ടെന്നാണ് തീരുമാനമെടുത്തത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ നാട്ടിൽ ഉണ്ടായിരുന്നതിനാൽ അഞ്ചു ദിവസത്തിനുള്ളിൽ നാട് എത്തണം  ആയിരുന്നു. നാലു  ദിവസത്തെ യാത്ര തന്നെ ഉള്ളതുകൊണ്ട്, നിയമപരമായ കടലാസുകൾ ശരിയാക്കുന്നതിനും, ടിക്കറ്റ് എടുക്കുന്നതിനും, യാത്ര പറയുന്നതിനും, സാധനങ്ങൾ ഒരുക്കുന്നതിനും ഒരു ദിവസത്തെ ഇടവേള മാത്രമാണ് ലഭിച്ചത്. 

യാത്ര തിരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപു മാത്രമാണ്, എന്റെ പ്രിയ ശിഷ്യയോട്  ഞാൻ വിവരം പറഞ്ഞത്. കാര്യങ്ങൾ ഗൗരവത്തോടെ ഉൾക്കൊള്ളുന്നവൾ  ആയിരുന്നുവെങ്കിലും, ആ പളുങ്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പി.
 എത്ര ബുദ്ധിമുട്ടിയാലും എന്നെ കാണാൻ ഒരിക്കൽ അവൾ വരും എന്ന് എന്റെ വലംകൈയ്യിൽ സത്യം ചെയ്തു. അതിരാവിലെ മോൾ ഉണരും മുന്നേ ഞാൻ യാത്ര പുറപ്പെടുമെന്ന് പറഞ്ഞ് ചില വിശേഷപ്പെട്ട സമ്മാനങ്ങൾ ഞാൻ അവൾക്ക് നൽകി. വർണ്ണനകൾക്കു അതീതമായ ഒരു "രാധി "യെ എനിക്ക് സമ്മാനിച്ചതിന് ഞാൻ അവളെ ചേർത്തു പിടിച്ച് നെറുകയിൽ ഒരു മുത്തം നൽകി. പുഞ്ചിരിയോട അനുഗ്രഹിച്ചു.
 അദ്ധ്യാപക സുഹൃത്തുക്കളോടും, വിദ്യാർത്ഥികളോടും, അയൽവാസികളോടും  യാത്ര പറയാനായി പുർപ തന്നെ എന്നെ കൂട്ടിക്കൊണ്ടുപോയി. പലരും അവളെ കൂടെ നാട്ടിലേക്ക് കൊണ്ടു പോകുന്നുവോ  എന്ന് തമാശ പറഞ്ഞു.
 പെട്ടെന്നുള്ള യാത്രയായതിനാൽ, രാത്രി മുഴുവൻ സാധനങ്ങൾ പാക്ക് ചെയ്തു, അത്യാവശ്യം അല്ലാത്തതെല്ലാം സുഹൃത്തുക്കൾക്ക് നൽകി.
 
 പാതിരാത്രിയിൽ വാതിലിൽ മുട്ടി അകത്ത് വന്ന അവൾ ഒരു സമ്മാനപ്പൊതി എനിക്ക് നൽകി. കേരളത്തിൽ എത്തിയെ ഇത് തുറക്കാവൂ... എന്നുപറഞ്ഞ് എന്റെ ബാഗിനുള്ളിൽ വച്ചു. യാത്രയിൽ ഉപയോഗിക്കുവാനായി കുറച്ച് ജ്യൂസുകളും, മിഠായികളും മകനു നൽകി. പുഞ്ചിരിയോടെ അവൾ എന്നെ യാത്ര അയച്ചു. 
 നാട്ടിലെത്തി ആദ്യം ചെയ്തത് ആ കുഞ്ഞു സമ്മാന പൊതി തുറന്നു നോക്കലാണ്. അതിൽ അവൾ എഴുതിയ ഒരു കുറിപ്പ് ഉണ്ടായിരുന്നു. അത് ഇങ്ങനെയായിരുന്നു    
" ഒരിക്കലും മറക്കാനാവാത്ത  ഒരു ഗുരു ശിഷ്യ ബന്ധത്തിന് നന്ദി.  പെട്ടെന്നുള്ള യാത്ര പറച്ചിൽ ആയതുകൊണ്ട്,   എന്റെ അമ്മയോട് ടീച്ചർക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു വസ്തു നമ്മുടെ കടയിൽ എടുക്കുവാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, അറ കുടിച്ച് ലഹരിയിൽ പാതി മയക്കത്തിലായിരുന്ന പുർപ തള്ള  ഉണർന്ന്, ഉറക്കച്ചടവിൽ തപ്പിപ്പിടിച്ച്, എടുത്തു തന്നതാണ് ഈ സമ്മാനം. ഇഷ്ടപ്പെട്ടാൽ നാട്ടിൽ എത്തിയ ഉടൻ എനിക്ക് വിളിച്ചു പറയണം." എന്നെഴുതി അവളുടെ കുടുംബ ഫോട്ടോയും അതിൽ വച്ചിരുന്നു.



 നാട്ടിലെത്തി ഞാൻ ആദ്യം ചെയ്തത്  ആ സമ്മാനം തുറന്നു നോക്കലാണ് അതെ! ഞാൻ ഒരുപാട് തവണ വില ചോദിച്ചിട്ട് കച്ചവടം  ഉറപ്പിക്കാതെ  ഇരുന്ന 

" കരിംനീല  വൂളിൽ ചിത്ര  വേല ചെയ്ത 
ആ വൂളൻ ബാഗ് "
 ആ നിമിഷം തന്നെ എന്റെ സന്തോഷം  ഞാൻ അവളെ വിളിച്ച്  അറിയിച്ചു. അവളുടെ ശബ്ദത്തിലെ   സന്തോഷം ഞാനും  അറിഞ്ഞു. " 

അപ്പോൾ പുർപതള്ള ഫോണിന്റെ മറുതലയ്ക്കലിലൂ ടെ പറഞ്ഞത് മകൾ തർജ്ജമ ചെയ്തു.

" ഞാൻ തുന്നിയ ആ  വൂളൻ ബാഗ് നിങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്ന് എനിക്കറിയാം. വില തന്നു നൽകിയാൽ അതിനിത്ര മൂല്യം നിങ്ങൾ  നൽകില്ലല്ലോ. ഒരുപാടുപേർ ചോദിച്ചിട്ടും ഞാനത് വിലയ്ക്ക് നൽകിയില്ല. നിങ്ങൾക്കു സമ്മാനിക്കാനായി മാറ്റി വച്ചതായിരുന്നു അത്" 
സത്യത്തിൽ നാലായിര ക്കണക്കിന് കിലോമീറ്ററുകൾ ഇപ്പുറത്ത് ഇരുന്ന്   ഞാൻ അനുഭവങ്ങൾ അദ്ധ്യായങ്ങൾ ആക്കുകയായിരുന്നു. 

 ആവശ്യങ്ങൾക്ക്  നമുക്ക് പണം  ചെലവാക്കാം, എന്നാൽ ആഗ്രഹങ്ങൾ സാധ്യമാക്കാൻ നമ്മെ അറിയുന്ന  ഇത്തരം ഹൃദയങ്ങൾ മതി. 

(രാധി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ സ്കൂൾ  ടോപ്പർ ആയി പാസായി, പന്ത്രണ്ടാം ക്ലാസ് പഠനവും പൂർത്തിയാക്കി, കലിംഗിലെ കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് ഇന്ന് പുർപ ദേമാ. )

ഇന്നും ഞാൻ അവളെ  ഓർക്കാറുണ്ട്. എന്റെ വലതു തോളിൽ ആ കരിനീല വൂളൻ ബാഗിടുമ്പോൾ പുർപ്പയുടെ  സാമീപ്യം ഞാനറിയുന്നു, വലതുകരം ഹൃദയത്തിൽ ചേർത്ത് തല കുമ്പിട്ട് അവസാനമായി അവളെന്നോട് അനുഗ്രഹം വാങ്ങിച്ചത് മനസ്സാ നമിക്കുന്നു.അതെ !

"Roll no :20: PHURPA DEMA. " 

എന്റെ  ശിഷ്യഗണത്തിലെ പ്രിയ വിദ്യാർത്ഥിനി....
 എന്നിലെ അദ്ധ്യാപികയെ പൂർണ്ണതയിൽ എത്തിച്ചവൾ..........


 തുടരുന്നു.....30)

രാധി !എന്ന  ആതിഥേയ...... 
ഞാനെന്ന അതിഥിയും.......

 



Thursday, July 9, 2020

തുടരുന്നു... 28) ടൈഗർ നെസ്റ്റും !!!പാലൂസ് ടെമ്പിളും???


 ഭൂട്ടാനിൽ ഒരേയൊരു വിമാനത്താവളമേയുള്ളൂ.പാരോ വിമാനതാവളം. അവിടെ നിന്നും 10km,  യാത്ര ചെയ്താൽ നയനമനോഹരമായ ഒരു അത്ഭുത പിൽഗ്രിമേജ് കാണാം. 
കണ്ണുകളെ വിശ്വസിപ്പിക്കാൻ തന്നെ കുറച്ചു സമയമെടുക്കും. ഒരു നെഞ്ചിടിപ്പോടെ മാത്രമേ എനിക്ക്  ഇത് ഉൾകൊള്ളാൻ കഴിഞ്ഞുള്ളു. 
കാരണം നേരത്തിനനുസരിച്ചു രൂപവ്യതിയാനം വരുന്ന ഭൂട്ടാനിലെ കാലാവസ്ഥ, ഇടയ്ക്കിടെ ഉണ്ടാകുന്ന മലയിടിച്ചിൽ, വലുതും ചെറുതുമായ ഉരുൾപൊട്ടലുകൾ, എന്നിവയെയെല്ലാം അതിജീവിച്ചുകൊണ്ട് ഒരു കെട്ടിട സമുച്ചയം. അതും മനുഷ്യനിർമ്മിതം. നമ്മുടെ നാട്ടിലെ എൻജിനീയർമാരും ആർക്കിടെക്റ്റുകളും  ഒക്കെ അത്ഭുതത്തോടെയാണ് ഇന്നും ഈ കെട്ടിടത്തെ കാണുന്നത്. ഇതിന്റെ നിർമ്മാണ ശൈലിയിലെ വൈദഗ്ദ്ധ്യം അത്യുഗ്രൻ തന്നെ. 



  Taksang monastery എന്ന Tiger nest monastery സന്ദർശിക്കാതെ ഭൂട്ടാൻ യാത്ര പൂർണ്ണതയിൽ എത്തില്ല .
 
ഭൂട്ടാൻനികളടെ ഇതിഹാസനായകൻ
! ഭൂട്ടാനി ബുദ്ധമതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന "ഗുരു റിംപോച്ചെ "
1200 വർഷങ്ങൾ മുന്നേ ധ്യാനനിമഗ്നനായി ഇരുന്ന് വിശുദ്ധമാക്കിയ സ്ഥലമാണ് ഇന്നത്തെ ടൈഗർ നെസ്ററ്. കടുവ താവളം ആയിരുന്ന ഇവടെ ഒരു ഗുഹയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 1612ഇൽ ആണ് ഇവിടെ കെട്ടിടം നിർമ്മിച്ചത്. കാലാനുസൃതമായ മാറ്റങ്ങളോടെ വിനോദസഞ്ചാരികളുടെ, വരവോടെ, കെട്ടും മട്ടും പുതുക്കി പുതുക്കി, ഏകദേശം നാല് കിലോമീറ്റർ ചുറ്റളവിലാണ് ഈ ബൃഹത് കെട്ടിടം തട്ടുതട്ടായി തൂങ്ങിക്കിടക്കുന്നത്, ഇതുവരെയുണ്ടായ യാതൊരു പ്രകൃതിക്ഷോഭങ്ങളും ഇതിനെ ബാധിച്ചിട്ടില്ല എന്ന് തന്നെയാണ് ഇതിന്റെ മഹിമ എന്ന വിശ്വാസം. 
 ഒരുദിവസം പൂർണമായും മാറ്റി വെച്ചാലേ ഈ സ്ഥാനം എത്തിപ്പിടിക്കാൻ പറ്റുകയുള്ളൂ. കാൽനടയാത്ര മാത്രമേ അങ്ങോട്ടു ഉള്ളൂ. ഏകദേശം മൂന്നുമണക്കൂറോളം നടന്നാൽ മുകളിലെത്താം. അവിടം മുഴുവൻ ചുറ്റി കാണുന്നതിനായും, വിശ്രമത്തിനും കൂടെ ഒരു നാലു മണിക്കൂർ സമയം വേണം. തിരിച്ച് പാറക്കെട്ടുകൾ ഇറങ്ങി താഴ്വരയിൽ എത്താൻ വീണ്ടും ഒരു മൂന്നു മണിക്കൂർ. ഏകദേശം പത്തു മണിക്കൂർ മാറ്റിവച്ചാൽ പാറക്കെട്ടുകൾക്കിടയിൽ ഈ അത്ഭുതം കാണാം. മറ്റേതു ബുദ്ധമത ക്ഷേത്രത്തിനകത്തെയും പോലെ നിശബ്ദമായ ഒരു ശാന്തത നമ്മെ ആവാഹിക്കും. പോകുന്ന വഴിയിൽ ഒക്കെ നമ്മളെ സഹായിക്കുന്നതിനും, വിശപ്പും ദാഹവും മാറ്റുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. നടന്നുകയറാൻ പ്രയാസമുള്ളവർക്ക് കുതിരകളും കഴുതകളും സഹായത്തിനുണ്ട്. ഓരോ കാലാവസ്ഥയിലും അതിമനോഹരമാ ണ് ടൈഗർനെസ്റ്റിന്റെ രൂപഭാവങ്ങൾ. 


ഭൂട്ടാന്റെ പഴയ തലസ്ഥാന നഗരം പുനകയാണ്.

 ഈ പുനക ജില്ലയിൽ ഒരു ഉൾ  ഗ്രാമമുണ്ട്.
 ലോപ്പസ ഗ്രാമം

"ചിമി  ളകങ് " എന്ന ഒരു ക്ഷേത്രം ആണ് ഇവിടുത്തെ പ്രത്യേകത. 

ഗുരു റിംപോച്ചെയുടെ ആഗമനത്തിനു മുന്നേ ടിബറ്റിൽ നിന്നും പാലായനം ചെയ്തു വന്ന ഒരു മാഡ് സെയിന്റ് ഉണ്ടായിരുന്നു. അതെ ഭ്രാന്തൻ സന്യാസി തന്നെ. 

Fertility saint എന്നു പൊതുവേ അറിയപ്പെടും.
 നമ്മുടെ നാട്ടിലെ ശിവലിംഗ ആരാധനയും, നാഗ ദൈവങ്ങൾക്ക് ഉരുളി കമഴ്ത്തലും   പോലെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആയി വഴിപാട് നടത്തുന്ന ഒരു അമ്പലമാണ് ഇവിടെയുള്ളത്. പെനിസ് ടെംപിൾ  എന്നാണ് ഇത് അറിയപ്പെടുന്നത്. പുരുഷലിംഗത്തെ ആരാധിക്കുന്ന ഒരു ഗ്രാമം. അത് എത്രത്തോളം ആഴത്തിൽ എന്ന് അറിയണമെങ്കിൽ നേർക്കാഴ്ച തന്നെ വേണം. നമ്മുടെ സംസ്കാര ചിന്തകൾക്ക്  യോജിക്കാത്ത വിധത്തിലുള്ള രൂപങ്ങളും, ചുമർ ചിത്രങ്ങളും, വിഗ്രഹങ്ങളും, നമുക്കവിടെ കാണാൻ കഴിയും. തൂണിലും തുരുമ്പിലും എന്നപോലെ ഗ്രാമത്തിന്റെ എല്ലാം ഭാഗങ്ങളിലും ഇത്തരം ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കും. ദുഷ്ടശക്തികൾ ഈ ചിത്രം കണ്ട് അകത്തു  പ്രവേശിക്കില്ല എന്നൊരു അന്ധവിശ്വാസവും അവർക്കിടയിലുണ്ട്. മറ്റ് ഉൾനാടൻ ഗ്രാമങ്ങളിലും ഈ സന്യാസിയെ അനുഗമിക്കുന്ന വ്യക്തികൾ ഇത്തരം ചിത്രങ്ങൾ വീടിന് മുൻവശത്ത് ആലേഖനം ചെയ്യും.

 പുരുഷ പ്രത്യുൽപാദനശേഷിയാണ്  ഈ ലോകത്തിലെ തന്നെ നിലനിൽപ്പിന് അടിസ്ഥാനമെന്നും, അതിനാൽ തന്നെ ലോകത്തെ നശിപ്പിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ "പാലൂസ്  വെപ്പൺ " മാർഗമെന്നും ഭക്തരെ ഉപദേശിച്ച സന്യാസി. 

ബുദ്ധമത സന്ന്യാസികൾക്ക്  വർജ്യമായ മദ്യം, മത്സ്യം, മാംസം, എന്നിവ കഴിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചതും ഈ ഭ്രാന്തനായ സന്യാസിയാണ്.
പുരുഷ ലൈംഗികാവയവ ത്തിന് പാലുസ് എന്നാണ് നാട്ടുഭാഷയിൽ പറയുക.
 പാലൂസ് ന്റെ രൂപത്തിൽ ഉള്ള നിരവധി ശില്പങ്ങൾ, വിഗ്രഹങ്ങൾ, എന്നിവയൊക്കെയാണ് ഇവിടെ വഴിപാട്.
 50 രൂപ മുതൽ അൻപതിനായിരം രൂപ വരെയുള്ള ശില്പങ്ങൾ നമുക്കിവിടെ കാണാം. ഇത് വീടുകളിലും ഓഫീസുകളിലും വയ്ക്കുന്നത് ഇവരുടെ വിശ്വാസമാണ്. ചുമരുകളിലും, വാഹനങ്ങളിലും, ഇത്തരം രൂപങ്ങൾ വരച്ചു കഴിഞ്ഞാൽ ഐശ്വര്യം ആവാഹിക്കും എന്ന വിശ്വാസം.

 പതിനഞ്ചാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്ന് വന്ന "chocho dulokinglama " എന്ന mad saint തനിക്ക് കീഴിൽ ഒരുപാട് ശിഷ്യന്മാരെ ഉണ്ടാക്കി, ഈ ഗ്രാമത്തിൽ തന്നെ വസിച്ചു. അതിനാൽ തന്നെ ഇന്നും ആ ശക്തി ഇവിടെയുണ്ടെന്ന് വിശ്വാസം.
"ചിമി  ളകങ് " ക്ഷേത്രത്തിൽനിന്ന് പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് വിശ്വാസം.

CBS- സെന്റർ ഫോർ ഭൂട്ടാൻ സ്റ്റഡീസ് റിപ്പോർട്ട്‌ അനുസരിച്ച്  മറ്റ് വിശ്വാസങ്ങളും, ആചാരങ്ങളും, മിത്തുകളും പോലെ, പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ഇന്ന് ഈ അന്ധവിശ്വാസം.
 ഇതിന്റെ പേരിൽ ഒരുപാട് തർക്കങ്ങളും, ചർച്ചകളും അവിടെ നടന്നിരിക്കുന്നു. ബുദ്ധമതത്തിന് അടിസ്ഥാനമായ ഒരു രാജ്യമെന്ന നിലയിൽ. ഇത്തരം ഒരു വിശ്വാസത്തെ നിരുത്സാഹപ്പെടുത്താൻ ആണ് മതപണ്ഡിതന്മാർ ശ്രമിക്കുന്നത്. നഗരത്തിനുള്ളിൽ ഉം, വിദ്യാസമ്പന്നരുടെ ഇടയിലും ഇത് തീർത്തും ബോധ്യപ്പെട്ടിരിക്കുന്നു, എന്നാൽ ഒരു കൂട്ടം വിശ്വാസികൾ ഇന്നും ഈ ഗ്രാമത്തിൽ എത്താറുണ്ട്.  
അവരോടു ഇക്കാര്യം 
ബോധ്യപ്പെടുത്തുന്ന വരോട് വിശ്വാസം അതല്ലേ എല്ലാം എന്ന് അവർ തിരിച്ചും ബോധ്യപ്പെടുത്തും 
അനുഭവങ്ങളിലൂടെ.
 തുടരും.....
29) എന്റെ പ്രിയ വിദ്യാർത്ഥിനി....


തുടരുന്നു... 27) ജനങ്ങളുടെ രാജൻ.... മജെസ്റ്റി 🤴👸


ഭൂട്ടാനികളുടെ കൗതുകമുണർത്തുന്ന പുരാണകഥകളും, ജിജ്ഞാസ ഉളവാക്കുന്ന തുടർ ആചാരങ്ങളും മറ്റെവിടെയും കേൾക്കാത്തവയും കാണാത്തവയും ആണ്.
കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ഭൂട്ടാനിലെ അതിപ്രധാനമായ പല പുരാണകഥകളും, മിത്തുകളും, അതിന്റെ അന്തസത്ത ചോരാതെ പറഞ്ഞുതന്നത് എന്റെ സഹപ്രവർത്തകയായ ഹേമഗുരുങ്ങ് മാഡം ആണ്. അവർ രണ്ടു തലമുറ മുന്നേ നേപ്പാളിൽ നിന്നും ഭൂട്ടാനിലേക്ക് കുടിയേറിപ്പാർത്തവരാണ്.

സത്യത്തിൽ ഭൂട്ടാനികൾ വളരെ കുറച്ചെ എണ്ണത്തിൽ ഉള്ളൂ. പകുതി ആളുകളും ടിബറ്റിൽ നിന്നും, നേപ്പാളിൽ നിന്നും ബുദ്ധസന്യാസിമാർ വഴി വന്നെത്തിയവരാണ്. അതിനാൽ തന്നെ അവരുടെ പേരുകൾക്ക് ഹിന്ദു പുരാണങ്ങളിലെ പല നാമധേയങ്ങളുമായി സാമ്യമുണ്ട്. ഹേമ, ഗീത, സീത, മുകേഷ്, മാധുരി, ലക്ഷ്മൺ, ശിവ.... അങ്ങിനെയങ്ങിനെ.സ്റ്റാഫ്‌സ് ഓഫ് രാധി ഓട്ടോണോമസ് സ്കൂൾ 

രാധി സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയായ ഹേമ ടീച്ചർ. അവരുടെ ഭർത്താവായ ഗുരുങ്ങ് സാർ ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് പോയ ലീവ് വേക്കൻസിയിൽ ആണ് സോഷ്യൽ സ്റ്റഡീസ് ടീച്ചറായി ഞാനവിടെ കയറിയത്. അതിനാൽ തന്നെ റഫറൻസിനായി പലപ്പോഴും ഗുരുങ്ങു സാറുടെ ഹോം ലൈബ്രറി യെയും, ഹേമ ടീച്ചറെയും എനിക്ക് ആശ്രയിക്കേണ്ടി വന്നു. ഇംഗ്ലീഷ് ഭാഷയിൽ അഗ്രഗണ്യയായ അവർക്ക് അക്കാദമിക് ആക്ടിവിറ്റിയുടെ മുഴുവൻ ചുമതല ആണ് ഉണ്ടായിരുന്നത്. അവരുടെ രണ്ടു പെൺമക്കളും ഷില്ലോങ്ങിൽ മെഡിസിനു പഠിക്കുകയാണ്. മികച്ച ഒരു പാചകക്കാരിയും, തുന്നൽ വിദഗ്ധയും, പൂന്തോട്ട നിർമ്മാണത്തിലും, കൃഷിപ്പണിയിലും സമർത്ഥയും ആയിരുന്നു അവർ. 


മിക്ക ദിവസവും ഫ്രീ പീരിയഡ് ഞങ്ങൾക്ക് ഒരുമിച്ച് ആകും.അതും സെക്കന്റ്‌ പീരിയഡ്. ഭൂട്ടാനിലെ തണുപ്പിൽ, ചൂട് പറക്കുന്ന ചായ സ്റ്റാഫ് റൂമിൽ എത്തുന്ന സമയം. അതിനാൽ തന്നെ ഹേമ ടീച്ചറുമായുള്ള സംഭാഷണങ്ങൾക്ക്, ഊതി ഊതി കുടിക്കുന്ന ചൂട് ചായയും മേമ്പൊടിയായി ഉണ്ടായിരുന്നു. നന്നായി ഒരുങ്ങി നടക്കുന്ന അവർ എപ്പോഴും കട്ടിക്ക് ലിപ്സ്റ്റിക് ഇടും. അതും ധരിക്കുന്ന മേൽ ജാക്കറ്റിന്റെ അതേ ഷെയ്ഡിൽ ഉള്ളവ. അവർ പറയുന്ന കഥകൾ കേട്ട് അവരെ നോക്കി ഇരിക്കുക എന്റെ ഇഷ്ട വിനോദമായിരുന്നു. അത്ഭുതം വിരിയുന്ന എന്റെ കണ്ണുകൾ നോക്കി മേടം പറയും,
"really mam! you believe it. " അങ്ങനെ കേട്ട് മതിപ്പ് തോന്നിയ ഒന്നാമത്തെ കാര്യമാണ് ഭൂട്ടാനിലെ രാജഭരണ സമ്പ്രദായവും, അതിന്റെ നിയമങ്ങളും, നിബന്ധനകളും, അച്ചടക്കവും ഗൗരവവും, സുരക്ഷയും നീതിയും.
തലസ്ഥാനമായ തിംബുവിലാണ് രാജകൊട്ടാരം. തലമുറകളായി ഒരേ കുടുംബം തന്നെയാണ് രാജ്യം ഭരിക്കുന്നത്. പക്ഷേ കർശനമായ നിയമങ്ങളും ചിട്ടകളും പാലിച്ചുകൊണ്ടാണ് എന്നുമാത്രം.

ഇന്നത്തെ അച്ഛൻ രാജാവിന് സഹോദരിമാരായ നാലു ഭാര്യമാരാണ് ഉള്ളത്. അതിൽ ആദ്യ ഭാര്യയുടെ മകനാണ് ഇപ്പോഴത്തെ ഭൂട്ടാൻ രാജാവ്. അച്ഛൻ രാജാവിന് 60 വയസ്സ് തികയുന്ന അന്നാണ് മകന്റെ സ്ഥാനാരോഹണം നടക്കുക.


അച്ഛൻ രാജാവിന്റെ കുടുംബ ഫോട്ടോ കൗതുകം തോന്നുന്നതാണ്. രാജാവും നാലു റാണി മാരും എപ്പോഴും ഒരുമിച്ച് ഉണ്ടാകും. അത് പൊതുചടങ്ങിൽ ആയാലും, പ്രാർത്ഥനയ്ക്ക് ആയാലും.

അതുപോലെതന്നെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽനെഹ്റു ആണ് ഭൂട്ടാനുമായി ആദ്യം സൗഹൃദം സ്ഥാപിച്ചത്.

യുവരാജാവും, രാഹുൽ ഗാന്ധിയുമായി
ഇന്നും ആ സൗഹൃദം തുടരുന്നു.

കൂടാതെ.... ഇന്ത്യയുടെ എല്ലാ സഹകരണ ഹസ്തങ്ങളും എപ്പോഴും ഭൂട്ടാൻ ഗവണ്മെന്റി നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണ പ്രവർത്തനങ്ങൾ,, എന്നിവയെല്ലാം ഇന്ത്യ അങ്ങോട്ട് നൽകുമ്പോൾ,, പകരമായി വൈദ്യുതിയും ജലസേചനവും ഒക്കെ തിരിച്ചും തരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന അധ്യാപകരോട് എല്ലാം വളരെ ബഹുമാനം ആണ് ഭൂട്ടാൻ ജനതയ്ക്ക്. വിനോദസഞ്ചാര മേഖലയിൽ ആണെങ്കിലും ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണനയാണ്. അത് നേരിട്ട് അനുഭവിച്ചതും ആണ്.

നാടോടിക്കഥകളെ വെല്ലുന്ന ഒരു പ്രണയകഥയാണ് ഇന്നത്തെ യുവരാജാവിനു ഉള്ളത്. സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരോടൊപ്പം ട്രക്കിങ്ങിനു പോയപ്പോൾ, പോകുന്ന വഴിയിൽ കണ്ട ഒരു ബാലികയോട് നിനക്ക് വലുതാകുമ്പോൾ എന്താകണം എന്നാണ് ആഗ്രഹമെന്നു ചോദിച്ചു.

(രാജാവിനും, റാണിമാർക്കും ഈശ്വര കല്പന നൽകുന്നവരാണ് ഭൂട്ടാനി കുട്ടികൾ)

ചോദിച്ചത് രാജകുമാരൻ ആണെ നൊന്നും അറിയാതെ, ഒട്ടും ആലോചിക്കാതെ തന്നെ മറുപടി എത്തി


"ഭൂട്ടാനിലെ രാജ്ഞി ആകണം എന്നാണെന്ന് 10 വയസ്സുള്ള ആ കുഞ്ഞു ബാലിക നിഷ്കളങ്കമായി പറഞ്ഞത് .
നീണ്ട പത്തു വർഷങ്ങൾക്കു ശേഷം യുവരാജാവ് അതെ ഗ്രാമത്തിലെത്തി കർഷക കുടുംബത്തിലെ അംഗമായ ആ പെൺകുട്ടിയോട്, ഭൂട്ടാന്റെ രാജ്ഞി ആകുവാനുള്ള മോഹം ഇപ്പോഴും ഉണ്ടെങ്കിൽ,
നിനക്ക് എന്നെ
ഇഷ്ടപ്പെട്ടുവെങ്കിൽ, വിവാഹത്തിന് ഒരുങ്ങിക്കോളൂ എന്ന വാഗ്ദാനം നൽകി. അങ്ങനെയാണ്.............. ഈ തലമുറ കണ്ട ഏറ്റവും വലിയ ഉത്സവമായി യുവരാജാവിന്റെ വിവാഹം ഉണ്ടായത്.
തുടരും... 28)ടൈഗർ            നെസ്റ്റും !!! 
പാലൂസ്           ടെംബിളും ?? 


തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...