Pages

Monday, June 15, 2020

തുടരുന്നു....(22)""ചുർ ""കിട്ടിയ കഥ......



"വെള്ളം വെള്ളം സർവ്വത്ര
 തുള്ളി കുടിക്കാൻ ഇല്ലത്ര"
 
എന്ന് പറയുന്നതുപോലെ പാലും ചീസും ധാരാളമുള്ള നാട്ടിൽ തൈരും മോരും കണി കാണാനില്ല. പുളി എന്ന രസം ഭൂട്ടാനികൾക്ക് വർജ്യമാണ്. അതിരസങ്ങൾ ആയ എരിവും,  പുളിയും, ചവർപ്പും, കയ്പ്പും ഒന്നും ഒരു പരിധിയിൽ കൂടുതൽ അവർ ഉപയോഗിക്കില്ല. 
 അതിപോഷകം എങ്കിലും, ലവലേശം പോലും രുചിയില്ലാത്ത ചീസുകൾ ധാരാളം ഉണ്ടവിടെ. പക്ഷേ ചൂടുള്ള പാൽ  പിരിച്ച്         പാൽക്കട്ടി ഉണ്ടാക്കുവാനായി എന്താണ് പുളിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ന് പല ഭാഷയിൽ ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല. 

ഒരുപാട് പാൽ ഒഴുകുന്ന നാട്ടിൽ ഇത്തിരി തൈരും മോരും കിട്ടാൻ ഒരു വഴിയും കാണാനില്ല.
 കഷ്ടിച്ച് ഒരു
മാസത്തോളം ഊണിന് മോര് കൂട്ടാതെയും, പുളിശ്ശേരിവയ്ക്കാതെയും കഴിച്ചുകൂട്ടി. എന്നാൽ ഈ സമയത്തൊക്കെ നല്ല കട്ടിപ്പാൽ കിട്ടും. രണ്ടുമൂന്നു ദിവസമൊന്നും പുറത്ത് ഇരുന്നാൽ പോലും കേടാകില്ല. അറിയാവുന്ന ചെപ്പടിവിദ്യകൾ ഒക്കെ നോക്കി. മുളക് ഞെട്ടി ഇട്ട് വെക്കലും, ചെറുനാരങ്ങ കിട്ടാത്തതിനാൽ പച്ച ഓറഞ്ച് നീര് ഒഴിക്കലും ഒക്കെ ചെയ്തു. നമ്മുടെ നാട്ടിലെ സ്വാദുള്ള ആ കട്ടത്തൈര്ലേക്ക് ഇനിയും ഒരുപാട് ദൂരം പോകാൻ ഉണ്ടെന്നും പറഞ്ഞ് ആ പരീക്ഷണങ്ങൾ ഒക്കെ കളഞ്ഞു. 
 
രാധി  ഗ്രാമത്തിൽ പാലുൽപ്പന്നങ്ങൾ ആയി ചീസും പാലും മാത്രമേ കിട്ടൂ. പക്ഷേ 30 കിലോമീറ്ററോളം അപ്പുറത്തുള്ള ട്രെഷികം    ടൗണിൽ പോയാൽ ശുദ്ധമായ വെണ്ണയും നെയ്യും എല്ലാം ലഭിക്കും. പക്ഷെ ഇത്തിരി മോരി നായി ബട്ടർ മിൽക്ക് എന്നും, കെർഡ് എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും സംഗതി പിടി കിട്ടാതെ പാൽക്കാരൻ അങ്കിൾ തിരിച്ചുപോയി. 

        സുഹൃത്തും മലയാളിയുമായ സിബി സാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, തനി കോട്ടയം ഭാഷയിൽ... " ഈ തണുപ്പു രാജ്യത്ത് ഈ കൊച്ചിനിത് എന്നാത്തിന്റെ കേട.... " ഇവിടെ വന്നാൽ ഇവിടുത്തെ രീതി, നാട്ടിൽ കിട്ടുന്നതൊക്കെ തിന്നും കുടിച്ചുംഇരിക്കണമെങ്കിൽ അവിടെ തന്നെ  അങ്  നിന്നാൽ 
പോരായിരുന്നോ ". 

 ഈ വഴക്ക് ഞാൻ അർഹിച്ചത് തന്നെ  എന്ന്  എന്റെ വീട്ടുകാരനും സമ്മതിച്ചു. എങ്കിൽ പിന്നെ ഇവർക്ക് മോരുകറി വെച്ചുകൊടുത്തിട്ടു  തന്നെ ബാക്കി കാര്യം എന്ന് വാശിയിൽ ഞാനും. 


അവസാനം എന്റെ വിദ്യാർത്ഥി സുഹൃത്തായ പുർപയെയും കൂട്ടി രാധി യിലെ  മികച്ച ക്ഷീര കർഷകനായ ദോർജി അങ്കിൾന്റെ അടുത്തെത്തി. 

അയാളുടെ വീടിന്റെ താഴത്തെ നിലയിലാണ് സിബി സാർ താമസിക്കുന്നത്. 
 കുറച്ചു ചീസ് 
വാങ്ങിക്കാൻ എന്ന്  സിബി സർ നോട് കള്ളം പറഞ്ഞു അവരുടെ വീടിനകത്ത് കയറി. 
 ഇരുനില മര വീടാണ് അയാളുടേത്. മുകളിലെ നിലയിൽ ദോർജി അങ്കിളും, ആന്റ്റി യും, ഒരു പേരക്കുട്ടിയും മാത്രം. 

അവരുടെ മക്കൾ എല്ലാം തലസ്ഥാനനഗരമായ തിമ്പുവിലെ ഗവൺമെന്റ് ജോലിക്കാരാണ്.



ചീസ് ഉണ്ടാക്കുന്ന രീതി ഒന്ന് കാണാൻ വന്നതാണ്, 
കാണിച്ചു തരണം എന്ന് പറഞ്ഞപ്പോൾ, 
മുകളിലെ നിലയിൽ കാറ്റും വെളിച്ചവും തട്ടാതെ ഒരു മരക്കൂട്  മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെയാണ് ചീസ് പേടകങ്ങൾ അടുക്കി വച്ചിരിക്കുന്നത്. അതില് വിശേഷപ്പെട്ട പല ഇനങ്ങളും കാണിച്ചുതന്നു. പുതിയവയും പഴക്കമുള്ളവയും എല്ലാം.
 പക്ഷേ എന്റെ അന്വേഷണത്തിനു മാത്രം ഉത്തരം കിട്ടിയില്ല.

പുർപ അവർക്കെല്ലാം സമ്മതയാണ്. അവളുടെ കൂടെ രാധിയിലെ  ഏതു വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം. ഒരു ദ്ധ്വിഭാഷി ആയി അവൾ വർത്തിച്ചു കൊള്ളും. 
 പാൽ പിരിയാൻ  ഉപയോഗിക്കുന്ന വസ്തു ഏതെന്ന് ചോദിച്ചപ്പോൾ ചീസ് പിഴിഞ്ഞെടുത്ത കുറച്ചു പാൽ നിറമുള്ള വെള്ളം കാണിച്ചു തന്നു. 

പുതിയ പാൽക്കട്ടി ഉണ്ടാക്കുവാനായി പഴയ പാൽക്കട്ടി പിഴിഞ്ഞെടുത്ത ബാക്കി വരുന്ന വെള്ളം എടുത്തു വയ്ക്കും ഇത് ഏതാണ്ട് കഞ്ഞി വെള്ളത്തിന്റെ നിറമുള്ളതും പച്ച വെള്ളത്തിന്റെ പോലെ കൊഴുപ്പ് ഇല്ലാത്തതുമാണ്.
 ചിലർ ഇത്  ചോളക ത്തിന്റെ ലഹരി പുളിപ്പിക്കാനായി എടുക്കും. ഞാൻ അന്വേഷിക്കുന്നത് ചോളക ലഹരിയായ  "അറ " എന്നാ നാടൻ  മദ്യമാണോ എന്നുപോലും ആ വൃദ്ധൻ തെറ്റിദ്ധരിച്ചു.

 അവസാനം അന്നത്തെ പാൽക്കട്ടി പിഴിഞ്ഞ് ബാക്കി വന്ന  വെള്ളം പുർപയുടെ തർജ്ജമ യിലൂടെ ഒരു കുപ്പിയിൽ കൈക്കലാക്കി. 
15 ഡിഗ്രി തണുപ്പിൽ രണ്ടു ദിവസം പകൽ വെയിലത്ത് വെച്ച് ആ ലായനി പുളിപ്പിക്കൽ ഒരു ചടങ്ങു തന്നെയായിരുന്നു. 

അന്ന് രാത്രി ബാക്കി വന്ന പാൽ  ഉറകൂട്ടി വെളുക്കുവോളം    റൂം ഹീറ്റ്റിനു  താഴെ വെച്ചു  പുളിപ്പിച്ചു. 
പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ നല്ല കട്ട തൈര് റെഡി. തൈര് കടഞ്ഞ് വെണ്ണയും,  വെണ്ണ ഉരുക്കി നെയ്യും  ഉണ്ടാക്കി. 

എനിക്ക്  സന്തോഷമായി... ദോർജി അങ്കിളിനോട് നന്ദി പറഞ്ഞു. 
പുർപ  കുട്ടിക്ക് ഇത്തിരി വെണ്ണയും കൊടുത്തു. 


മിഥുൻ പശുവിന്റെ പാലിൽ ഉണ്ടാക്കിയ മോരു കൊണ്ട്, 
 'സ്ക്വാഷ് ' എന്ന്  പേരുള്ള  കുമ്പളങ്ങയുടെ രുചി ഉള്ള  പച്ചക്കറി ഉപയോഗിച്ച്,  മോരു കറി വെച്ച്  ഉച്ചയൂണിന് ഒപ്പം സിബി സാറിനും മാഷിനും നൽകി. രണ്ടുപേർക്കും ഒരു അഭിപ്രായവും ഇല്ല. അത് പിന്നെ കീഴ്‌വഴക്കം ആണല്ലോ..... 

പാൽക്കാരൻ അങ്കിളിന് പിറ്റേദിവസമാണ് സംഗതി പിടികിട്ടിയത്. അയാൾ പറഞ്ഞു 
" പാൽക്കട്ടി ഉണ്ടാക്കി പിഴിഞ്ഞു കളയുന്ന വെള്ളത്തിന്   "ചുർ " എന്നാണ് നാട്ടുഭാഷയിൽ പറയുക". 
ആ ഒരു വാക്ക് അറിയാത്തതുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടിയത്.

""ചുർ "" എന്ന വാക്കിന് വലിയ വിലയുണ്ട് ! അതെ  കൊടും തണുപ്പിൽ നിന്ന് കട്ടത്തൈര് ഉണ്ടാക്കിയ വില!!!

 തുടരും......  

........(23)ഉണക്കമാംസം.
     

4 comments:

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...