Pages

Monday, July 17, 2023

കർക്കിടകം പെയ്തൊഴിയേണം.

 കള്ളക്കർക്കിടകം എന്നും, പഞ്ഞ കർക്കിടകം എന്നും, പഴി കേൾക്കുന്ന മാസമാണ് കർക്കിടക മാസം. പെരുമഴക്കാലം ആണെങ്കിലും, രാമായണത്തിലെ വിശുദ്ധിയും ഭക്തിയും ഒത്തുചേരുന്ന ദിനരാത്രങ്ങൾ. 
 എന്റെ മനസ്സിലെ കർക്കിടകം എന്നത് മൂന്നു തലങ്ങൾ ഉള്ളതാണ്. അതെ, അച്ഛമ്മയുടെ രാമായണ പാരായണവും,
അമ്മമ്മയുടെ ആവിപറക്കുന്ന കർക്കിടക കഞ്ഞിയും, ചാച്ചന്റെ (മുത്തച്ഛൻ ) അണുവിട തെറ്റാത്ത ചിട്ടവട്ടങ്ങളും ഒത്തുചേരുന്ന മാസം.
 ശങ്കരാന്തി പണി ചെയ്യണ്ടേ? എന്ന ജാനുവിന്റെയും നാരായണി അമ്മയുടെയും ചോദ്യങ്ങളും ആയാണ് കർക്കിടകം തുടങ്ങാറ്. അതെ കർക്കിടക സംക്രാന്തിയുടെ അടിച്ചുതളി പണി കേമം തന്നെ. കൃഷി ഒക്കെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാലത്ത് ഇതൊക്കെ അത്യാവശ്യമായിരുന്നു. എന്നാൽ ഇന്ന് കൊയ്ത്തും മെതിയും ഒക്കെ പാടവരമ്പത്ത് തന്നെ കഴിയും. ഒന്നാമത്തെ കാരണം വീട്ടിൽ ആർക്കും ഇതിനൊന്നും നേരമില്ല, രണ്ടാമത്തേത് പൊടിയുടെ അലർജിയും. അതുകൊണ്ടുതന്നെ പഴയ പോലത്തെ വിശാലമായ പണിയൊന്നും ഇന്നില്ല. എന്നും എല്ലാവടെയും  അടുക്കിയും  പെറുക്കിയും ഇരിക്കുകയല്ലേ. എങ്കിലും ഒരുപാട് പഴയ സാധനങ്ങൾ കളയുവാനും, അടുക്കളയിലെ പൊട്ടും പൊടിയും എല്ലാം  ഒഴുവാക്കുവാനും, ചെറിയ  അലങ്കാര മാറ്റങ്ങളൊക്കെ വരുത്തുവാനും ഈ ശങ്ക്രാന്തി പണി അത്യാവശ്യം തന്നെ. 

സന്ധ്യയ്ക്കു മുന്നേ എല്ലാം കഴിഞ്ഞ് വിളക്ക് വെക്കാൻ നേരത്ത് പൊട്ടിയെ കളയുന്ന ഒരു ചടങ്ങുണ്ട് ഇവിടെ വള്ളുവനാട്ടിൽ ഒക്കെ. ഒരു പഴയ കീറ് മുറത്തിൽ, കെട്ടഴിഞ്ഞ് ഒരു കുറ്റിച്ചൂലും, പൊട്ടിയ കണ്ണാടി ചില്ലും, അടുക്കളയിലെ ഉടഞ്ഞ പാത്രങ്ങളും, ഇത്തിരി ചപ്പിലകളും എല്ലാം ആയി പറമ്പിന്റെ അറ്റത്ത്, തോട്ടുവക്കിലെ  ചാലിൽ ഒക്കെ ഇത് കൊണ്ടുപോയി കളയും, പോണവഴിക്ക് "ചേട്ടാ ഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത്" എന്ന കൊട്ടി പാടി കൊണ്ടിരിക്കും കുട്ടിപ്പട്ടാളം. തിരിച്ചുവന്ന്  കുളി കഴിഞ്ഞു  വന്നാൽ തുളസിയും പൂവും വച്ചു  വിളക്ക് വെക്കും.





 വീട്ടിലെ പെൺകുട്ടികൾ അപ്പോഴേക്കും വേലിക്കരികിൽ നിന്ന് മൈലാഞ്ചിയില പൊട്ടിച്ച് അമ്മിക്കല്ലിൽ അരച്ചുവെച്ചിരിക്കും.
രാത്രിയിൽ ആണ് ഇത് ഇടുന്ന പതിവ്.
 സന്ധ്യമയങ്ങിയാൽ കോഴികൾ എല്ലാം കൂട്ടിൽ മുളയുമ്പോൾ, അതിൽ ഒരെണ്ണത്തിനെ പിടിച്ച് വൈകുന്നേരത്തേക്ക് നല്ല നാടൻ കോഴി വരട്ടും. ചിലയിടങ്ങളിൽ കാരണവന്മാർക്ക് കള്ളും കോഴിയും വെക്കുന്ന പതിവുമുണ്ട്. ഇന്നതൊക്കെ ഇളനീരും തവിടും ആയി മാറിയിരിക്കുന്നു എന്ന് മാത്രം. പഴയ തറവാടുകളിൽ ഇന്നും തുടരുന്നു..

 മിക്കവാറും വീടുകളിൽ നാടൻ കോഴി വരട്ടിയതിനൊപ്പം  നാടൻ നെയ്യിൽ ചെറുള്ളി  മൂപ്പിച്ചു ഒഴിച്ച തേങ്ങാ ചോറും, ഉലുവ ച്ചോറും ഒക്കെയാണ് പതിവ്. അതിനൊരു കാരണം കൂടെയുണ്ട്. പിന്നീടങ്ങോട്ട് ഒരു മാസത്തോളം കർക്കിടക നോമ്പാണ് ഇവിടങ്ങളിലൊക്കെ. മിക്കവരും ശുദ്ധ സസ്യാഹാരികൾ ആയിരിക്കുംചുരുങ്ങിയത് കർക്കിടകം പത്ത് വരെയെങ്കിലും ഒരു വീട്ടിലും മത്സ്യവും മാംസവും മുട്ടയും ഉപയോഗിക്കില്ല. അതിനും ഒരു കാരണമുണ്ട്. മനുഷ്യ ശരീരം ഏറ്റവും കൂടുതൽ ഇളമിക്കുന്ന മാസമാണ് കർക്കിടക മാസം. ആയുർവേദ പരിചരണങ്ങൾക്ക് ഉത്തമമായ മാസം. മിക്കവരും ഈ സമയത്താണ് ഉഴിച്ചിലും പിഴിച്ചിലും ധാരയും ഒക്കെ നടത്താറ്. 
 കർക്കിടക സംക്രാന്തി യുടെ രാത്രികാലങ്ങളിൽ അമ്മോമ്മ  ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. കരോലിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇവിടങ്ങളിലൊക്കെ ഇതിനെ കാരോലപ്പം എന്നാണ് പറയാറ്. ചൂടുള്ള കാരോലപ്പം കഴിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത്, മൈലാഞ്ചി പൊത്താൻ ഉള്ള ഒരു ഇരിപ്പുണ്ട്. രണ്ടു കൈകളിലും രണ്ടു കാലുകളിലും നിറയെ മൈലാഞ്ചിപൊതിഞ്ഞശേഷം പ്ലാസ്റ്റിക് കവറു കൊണ്ടു പൊതിഞ്ഞു, ചാക്ക് നൂല് കൊണ്ടു  കെട്ടും. രാത്രിയിൽ ഉറക്കത്തിൽ വിരിപ്പിലും പുതപ്പിലും ഒന്നും ആവണ്ടിരിക്കാനാണ്. 
രാവിലെ ഉണർന്നാൽ ഈ പൊതി അഴിച്ചു കയ്യും കാലും കഴുകുമ്പോൾ നല്ല മൈലാഞ്ചി ചോപ്പാവും.







ഇത് ഭംഗിക്കല്ല...... മറിച്ചു മഴക്കാലത്തുണ്ടാകുന്ന ത്വക്ക് രോഗങ്ങളിൽ നിന്നും കയ്യിലേയും കാലിലെയും ചർമ്മത്തെ സംരക്ഷിക്കുവാൻ ആണ്.





 ശങ്ക്രാന്തി പിറ്റേന്ന് നേരം പുലർന്നാൽ കർക്കിടകം ആയല്ലോ, കാവിൽ നിന്നുള്ള രാമായണ പാരായണം കേട്ടാണ് ഉണരാറ്. ആകാശവാണിയിലും ടിവിയിലും, ഒക്കെ രാമായണകഥ പാടി നടക്കുന്നത് കേൾക്കാം ഇനി ഒരു മാസം.

 ഈ വർഷം നീലമന സഹോദരിമാരുടെ രാമായണകഥയുടെ നൃത്താവിഷ്കാരം ആണ് എന്നെ ആകർഷിച്ചത്, ഓരോ കഥയും അതി മനോഹരമായ വിവരണം കൊണ്ടും ചടുല താളങ്ങൾ കൊണ്ടും, അതിലുപരി യാഥാർത്ഥ്യത്തെ തോൽപ്പിക്കുന്ന പ്രകൃതി ഭംഗി കൊണ്ടും ഗംഭീരമായിരിക്കുന്നു ഓരോ കാണ്ഡവും.
 രാമായണ മാസത്തിൽ രാമായണ പാരായണം ഇന്നും മുടങ്ങാതെ തുടരുന്നു ഇവിടങ്ങളിലൊക്കെ.
 ഓരോരുത്തരും അവരവരുടെ നേരവും കാലവും അനുസരിച്ച് രാവുറങ്ങുന്നതിനു മുന്നേ നിശ്ചിത ഭാഗം വായിച്ചു തീർത്തിരിക്കും. ദേഹശുദ്ധി വരുത്തി,   നിലവിളക്ക്‌ കൊളുത്തി, തുളസി ഇതൾ  കൊണ്ട് പൂജിച്ചശേഷം മാത്രമേ ആ ഗ്രന്ഥം തുടങ്ങുകയുള്ളൂ.
 കുളിയിലും , ഭക്ഷണകാര്യത്തിലും, അതീവ ചിട്ടയാണ്  ഇക്കാലത്ത്.
 പുലർകാലത്ത് ഉണർന്ന്, ഇളം ചൂടാക്കിയ ആട്ടിയ എണ്ണയോ, കുഴമ്പോ, ദേഹത്ത് തേച്ചുപിടിപ്പിച്ച്, മരുന്നിട്ടു കാച്ചിയ എണ്ണ..... 
( വെളിച്ചെണ്ണയിൽ, കാട്ടുതെച്ചി, കൃഷ്ണ തുളസി, കറിവേപ്പില, പനിക്കൂർക്ക, കറ്റാർവാഴ, മൈലാഞ്ചിയില, പൂവാംകുറുന്നില, കഞ്ഞുണ്ണി, ചെറുള്ളി, നെല്ലിക്ക, കരിംജീരകം, കർപ്പൂരം, എല്ലാതും  ചെറിയൊരു അംശം ഇട്ടു കാച്ചിയത്) തലയിൽ പുരട്ടി, ചെറുപയർപൊടി കൊണ്ട് കഴുകി കളഞ്ഞു, ദേഹ ശുദ്ധി വരുത്തുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
 പണ്ടൊക്കെ തൊടിയിലും കുളക്കരയിൽ ഉം നിറയെ താളിയിലകൾ ഉള്ളതിനാൽ ഓരോ ദിവസവും ഓരോ തരം താളിയാണ് എല്ലാവരും 
തേച്ചിരുന്നത്. ചെമ്പരത്തി താളി, വെള്ളിലത്താളി, കുറുന്തോട്ടി താളി, അങ്ങനെ നീളുന്ന നിര. അതുപോലെതന്നെ ഇന്നത്തെ പോലെ പല  തരം സോപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ അച്ഛമ്മ ഒക്കെ കുളിക്കാൻ പോകുമ്പോൾ ഒരുപിടി കുരുമുളക് വള്ളി  ചുരുട്ടിപ്പിടിച്ചു  ദേഹത്തു ഉരച്ചു കഴുകി ഇരുന്നു. നല്ല ഒരു ചർമ്മ മരുന്നാണ്ത്ര  കുരുമുളക് വള്ളി. അതുപോലെതന്നെ പീച്ചിങ്ങയും,ഈഞ്ഞയും.
ഇന്നിതൊക്ക പ്രസവ ശുശ്രൂഷ കാലത്തെ അതിഥികൾ മാത്രം.
അമ്മോമ്മേടെ കർക്കിടക കഞ്ഞി കുറിക്കാനാണ് എഴുതി തുടങ്ങിത്. പറഞ്ഞു പറഞ്ഞു കാടു കയറി കഥയായി.



കർക്കിടക കഞ്ഞിടെ വെപ്പ് മാത്രം അമ്മോമ്മടെ അവകാശം. കൊല്ലോം ഒരുക്കങ്ങൾ കൂട്ടുന്നതും, പച്ചമരുന്ന് പാടത്തും പറമ്പിലും തിരഞ്ഞു കണ്ടു പിടിക്കണതും അമോമ്മേടെ വലംകൈ ആയ നാരായണി അമ്മയാണ്.
ഉച്ചയൂണ് കഴിഞ്ഞു ഒന്നിരിക്ക പോലും ചെയ്യാതെ അമ്മോമ്മ പണി തുടങ്ങും.



(1)ദശമൂലം ഒരുക്കലാണ് ആദ്യ പണി.
പത്തു പന്ത്രണ്ടു വേരുകൾ ഉണ്ടാവും. കുറുന്തോട്ടി, വെട്ടിയാറില, പെരുംകടവേര്, കാട്ടുമുല്ല, ഓരില , മൂവില, ചെറൂള, ചെറുവഴുതന, തഴുതാമ, ചിറ്റാംമൃത്, നിലപ്പന, തുമ്പ..... അങ്ങനെ കിട്ടുന്ന വേരുകൾ പത്തും പതിനഞ്ചും ഒക്കെ ആവും




(2)അടുത്ത പണി.........
നവര അരി നാഴി എടുത്ത്, രണ്ടു സ്പൂൺ ആശാളി, രണ്ടു സ്പൂൺ ഉലുവ,എന്നിവയോടൊപ്പം വെള്ളത്തിൽ കുതിർക്കാൻ വെക്കുക.



(3) ചൂർണം മരുന്ന് കടയിൽ നിന്നും വാങ്ങിക്കാണ് പതിവ്. (നന്നാരി, രാമച്ചം, ചന്ദനം, എലവകം, ജാതിക്ക, ഏലം, അമുക്കുരം, നാഗപൂവ്, തെങ്ങിൻപൂക്കുല, എന്നിവ ഉണക്കി പൊടിച്ച ചൂർണം നാഴിക്ക് ഒരു സ്പൂൺ ചൂർണം പൊടി എന്നാണ് കണക്ക്.)



(4)  അരവു ഉണ്ടാക്കലാണ് അടുത്ത പണി.
ജീരകം, പച്ചമഞ്ഞൾ, പച്ച മല്ലി,കുരുമുളക്, ചുക്ക്, വേണ്ട അളവിൽ മിനുസമായി അരക്കണം.



(5)  ഒരു ഗ്ലാസ്‌ തേങ്ങാപാലോ/ പശുവിൻ പാലോ....., നെയ്യിൽ മൂപ്പിക്കാനായി ഒരു പിടി ചെറുള്ളിയും, വെളുത്തുള്ളിയും  നനുക്കനേ അരിഞ്ഞതു.
ഇത്രയും ഒരുക്കി വെക്കും. കഞ്ഞി വെക്കുന്നത് സന്ധ്യമയങ്ങുമ്പോളാണ്.


കുതിർത്ത അരി വേവാൻ ഏകദേശം അര മണിക്കൂർ വേണം. അരി വെന്തു ഉലർന്നാൽ ദശമൂലം അരച്ചത്, ചൂർണ്ണം, എല്ലാം ചേർത്ത് വെട്ടി തിളപ്പിക്ക, പാകത്തിന് ഉപ്പു വിതറുക,
തിളച്ചു വന്നാൽ പാലൊഴിച്ചു ഒന്നൂടെ തിളപ്പിച്ച്‌ വാങ്ങി ആവി പോവാൻ വെക്കുക.
അതിനു ശേഷം നെയ്യിൽ ചെറുള്ളി, വെള്ളുള്ളി മൂപ്പിച്ചു ഒഴിക്കുക. നല്ല ചൂടോടെ വേണം കഞ്ഞി കുടിക്കാൻ. കുടിച്ചാൽ വിയർക്കണം. കഞ്ഞിക്കു മുന്നും പിന്നും ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നു നിയമം. കർക്കിടക കഞ്ഞി ക്കൊപ്പം തൊട്ടുകൂട്ടാനായി പത്തിലതാളിച്ചതാണ് ഉത്തമം. കിട്ടുന്ന ഔഷധഇലകളെല്ലാം നുള്ളി വെറും ഉപ്പിട്ട് വേവിച്ചു ചീനമുളക് ചതച്ചിട്ട് വെളിച്ചെണ്ണ തളിക്കും. കർക്കിടകം മുഴുവനും ഇല താളിച്ചത് പ്രധാനം തന്നെ. 














Monday, March 6, 2023

മതിൽകെട്ടിനകത്തു കണ്ട കാണാത്ത പൂരം ❣️

തട്ടകത്തിലെ താലപ്പൊലിയും, കാളവേലയും, ആറാട്ടും  കേട്ടറിവ് മാത്രമുള്ളവർക്ക് ചിനക്കത്തൂർ പൂരം എന്ന് കേട്ടപ്പോൾ കാണാത്ത കടൽ പോലെ ആണ് അന്നും ഇന്നും.
                               അന്നൊക്കെ
ദേശതാലപ്പൊലി കൂറഇട്ടാൽ എട്ട് ദിവസത്തിനുള്ളിൽ കാവിൽ പോയി തൊഴുകും, പറയെടുപ്പിന് വെളിച്ചപ്പാടും തറയും വരുമ്പോൾ ഉമ്മറത്തെ വാതിലിന്റെ പിന്നിലൂടെ ഒളിച്ചു നോക്കും.
 പറ വെക്കുന്നതും, എടുക്കുന്നതും ഒക്കെ  വീട്ടിലെ മുതിർന്നവർ ചെയ്യുന്നത് നോക്കി നിൽക്കുകയേ ഉള്ളൂ.
 അമ്മ പോലും അന്നൊക്കെ ഉമ്മറത്തേക്ക് പോയിരുന്നില്ല. അച്ഛമ്മയും അമ്മുമ്മയും മുത്തശ്ശനും ഒക്കെ എല്ലാറ്റിനും മുന്നിലുള്ള കാലം. വെളിച്ചപ്പാടിന്റെ കിലും..കിലും ശബ്ദം കേൾക്കുമ്പോഴേ മുറ്റത്തുനിന്ന് ഓടിക്കയറും. വാളിന്റെ തലപ്പിൽ പറയിലെ നെല്ല് എടുത്ത് ഭഗവതിയെ ധ്യാനിച്ച്  വീടിനകത്തേക്ക് നെല്ലെറിയുമ്പോൾ അയാളുടെ നോട്ടം പോലും തട്ടാതിരിക്കാൻ ഒളിച്ചുനിന്ന കാലം. താലപ്പൊലിയുടെ അന്ന് നേരത്തെ കുളിച്ചു കുറിയൊക്കെ തൊടും.പുതിയ ഉടുപ്പൊക്കെഎടുത്തിടും.
രാവിലെ നേരത്തെ 
 വിളങ്ങോട്ടു കാവിൽ പോയി മുത്തശ്ശൻ കൊണ്ടുവരുന്ന നെയ്പായസവും കഴിച്ച്, ഉച്ചയ്ക്ക് പോകുന്ന വേല കാണാൻ രാവിലെ തന്നെ വല്യച്ഛന്റെ വീട്ടിൽ പോയിരിക്കും. അന്നൊന്നും നമ്മുടെ കുടുംബത്തെ പെണ്ണുങ്ങൾ ആരും താലപൊലിക്കും കാളവേലയ്ക്കും  ഒന്നും പോവില്ല... ഉമ്മറത്തുകൂടെ പോകുന്ന ഒരു ആനയും, ഒരു സെറ്റ് കാളയും, നാല് ചെണ്ടയും കണ്ടാൽ  പൂരമായി.
 വൈകുന്നേരം കാവിൽ നിന്ന്  വെടി പൊട്ടുന്ന ശബ്ദം കേട്ടാൽ ഭയങ്കര സന്തോഷമായി. കാരണം ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ പൂരം കണ്ടു തിരിച്ചു പോരുന്നവരൊക്കെ നടന്നു ക്ഷീണിച്ച്,  തണുത്ത വെള്ളം കുടിക്കാൻ വേണ്ടി വീട്ടിൽ കയറും, അവരുടെ കയ്യിൽ ഉള്ള സഞ്ചിയിൽ നിന്നും ഒരു പിടി പൊരിയോ,ഉറിയപ്പമോ കുട്ടിക്ക് വേണ്ടേ എന്ന് ചോദിച്ച് കയ്യിൽ തരും. വെള്ളം കൊടുക്കുന്നതിനിടയിൽ അമ്മ കണ്ടാൽ
"ഏയ്‌ വേണ്ടന്നും കുട്ടികൾക്കുവേണ്ടതൊക്കെ കൊണ്ടുവരാൻ സുന്ദരനോടോ നവാസിനോടോ ഒക്കെ പോകുമ്പോൾ ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ട്."
 " അത് സാരമില്ല ഇത് കഴിച്ചോട്ടെ" എന്ന് തരുന്നവർ പറയും.. ആദ്യം കിട്ടുന്ന പൊരി യുടെ പൊരിപ്പും മുറുക്കിന്റെ മുറുക്കവും..അതൊന്ന് വേറെ തന്നെ. പിന്നീടങ്ങോട്ട് ഒരാഴ്ചത്തേക്ക് ഓരോരുത്തരുടെ വകയും സഞ്ചി..സഞ്ചി ആയി കൊണ്ടുവരും.
...........
 പിന്നത്തെ ഉത്സവ ഓർമ്മ...അച്ഛന്റെ തട്ടകത്തിലെ  മുളയങ്കാവ് കാളവേലയാണ്. മുളയൻ കാവിലമ്മക്ക് ആനയെ പേടിയാണ്. അതിനാൽ അവിടെ കാളവേലയാണ്.

വേലയുടെ  തലേദിവസം കാവിൽ തൊഴുത്,പട്ടുചാർത്തി, പണപ്പായസം കഴിച്ച്, ഉത്സവലഹരിയോടെ 
 അച്ഛമ്മയുടെ കൂടെ അച്ഛന്റെ തറവാട്ടിൽ പോകും. മനസ്സ് മുഴുവൻ സന്തോഷം മാത്രം. എപ്പോഴും കളിച്ച ചിരിച്ചു ഉല്ലസിച്ച്.... അവരുടെ മതിലിന്റെ ഉള്ളിൽ നിന്ന് കാണുന്ന കാളയും കൊട്ടും തന്നെയാണ് അന്നൊക്കെ പെണ്ണുങ്ങളുടെ കാളവേല.
ആണുങ്ങൾ ഒക്കെ പാതിരാക്ക് തിരിച്ചു വന്നിട്ട് പറയുന്ന വിവരണവും കേട്ട്...
 അവർ കൊണ്ടു വന്ന പലഹാരപ്പൊതി രാത്രി മുഴുവനും വർത്തമാനം പറഞ്ഞിരുന്നു കഴിക്കും.
കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്ന കാള, നാവു നീട്ടുന്ന കാള, തലയാട്ടുന്ന കാള ന്നൊക്കെ കേട്ട്... കേട്ട് ..അതൊക്കെ കാണാതെ... കണ്ടിട്ട് മനസ്സിൽ സങ്കൽപ്പിച്ചു അച്ഛമ്മടെ കൂടെ ഉറങ്ങാതെ കിടക്കും. നേരം വെളുക്കും വരെ  എല്ലാവരും ചേർന്നിരുന്ന് അതിന്റെ സത്യവും മിത്തും പറയും..ഉറക്കെച്ചിരിക്കും. 
നേരം വെളുക്കുന്നതിനു മുന്നേ
 അച്ഛമ്മ.."പോണ്ടേ... നമുക്ക്ന്നു.".പറഞ്ഞ് തിരക്ക് കൂട്ടും. അമ്പലനടയ്ക്ക് മുന്നിലൂടെ വണ്ടിയിൽ പോരുമ്പോൾ കച്ചവടം കഴിഞ്ഞ് എല്ലാം പെറുക്കികെട്ടുന്ന വളക്കച്ചവടക്കാരും,  പൊരി കച്ചവടക്കാരക്കെ നമ്മളെ നോക്കുന്നുണ്ടാവും. നമ്മൾ അവരെയും.
നോക്ക മാത്രം..ഗുരുവായൂർ പോവുമ്പോ മാത്രേ അന്ന് വളയും മാലയും ഇഷ്ടം പോലെ വാങ്ങു.
                    പിന്നെ വീട്ടിൽ  വല്ലപ്പോഴും വരുന്ന വളചെട്ടിച്ചിമാരുടേൽനിന്നും അമ്മമ്മ ഓണത്തിനും, വിഷുവിനും  വാങ്ങിതരും.
 (വളക്കാരി അമ്മുവും, ധനവും, ലക്ഷ്മിയും സഹോദരിമാരാണ്.  പക്ഷേ ഒരാളിൽ നിന്ന് വള വാങ്ങിയാൽ മറ്റെയാൾ തെറ്റും. പരിഭവം പറയും.അതിനാൽ മൂന്ന് പേര് വരുമ്പോഴും അമ്മൂമ്മ വെറുപ്പിക്കാതെ വിടും.
 വളക്കാര് വന്നാൽ ഞങ്ങൾ മാത്രമല്ല, തറവാട്ടിലെ ചേച്ചിമാരും, അയലൊക്കെത്തെ താത്തമാരും, സഹായത്തിന് വരുന്നവരുടെ കുട്ടികൾക്കും,  അങ്ങനെ വളയിടുന്ന കൈകൾക്കൊക്കെ അമ്മമ്മ വളവാങ്ങി തരും.
 ഒരു ചെറിയ കാർട്ടൂൺ ബോക്സ് തുറക്കുമ്പോൾ, ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെല്ലാം അതിലേക്ക് എത്തിനോക്കും, പിന്നെ ഓരോ കൈകളുടെയും വലിപ്പം അനുസരിച്ച്,കുട്ടി വളകളും,തള്ള വളകളും,പ്ലെയിൻ വളകളും,മിനുക്ക് വളകളും,
അതിനുപുറമേ ചരട്, സ്ലൈഡ്,
 കണ്മഷി,ചാന്തുപൊട്ട്, ഇന്നത്തെ ഒരു ഫാൻസി കട തന്നെയാണ് അന്നത്തെ ഒരു കാർട്ടൂൺ ബോക്സ്‌... ചേച്ചിമാർ പറയും പുതിയ  ഫാഷൻ വേണമെന്ന്, അപ്പോൾ അവർ പറയും, ഇത് ഇന്നലെ കുന്നംകുളത്ത് വന്നതാ,  അതുകൊണ്ടല്ലേ ഇന്ന് ഈ വഴിക്കൊക്കെ പോന്നത്.... എല്ലാർക്കും സന്തോഷം ആവും.കച്ചവടം കഴിഞ്ഞാൽ അപ്പോഴൊന്നും അവര് പോവില്ല, ആ നേരത്തെ ഭക്ഷണവും കഴിച്ച്, അരതിണ്ണയിൽ ഒന്ന് കിടന്ന്, അമ്മുമ്മയുടെ പഴയ ഓയിൽ സാരികൾ ഒക്കെ വേണം ന്നു പറഞ്ഞു വാങ്ങി, ഇനി കുറച്ചു ദിവസം കഴിഞ്ഞ് വരാനായി വള ...വള.. വളെ..   വിളിച്ചുപറഞ്ഞു.. ഇടവഴിയിൽ കൂടെ പോകും.
കാലം കുപ്പിവളകൾ പോലെ കിലുങ്ങിയും പൊട്ടിയും വിളക്കിയും മുന്നോട്ട്...... അടുത്ത കാലത്ത്  ഒറ്റപ്പാലത്തേക്കുള്ള ഒരു ബസ് യാത്രയിൽ അവശയായ 
ഒരു അമ്മൂമ്മ അടുത്ത് വന്നിരുന്നു, കുറേനേരം സൂക്ഷിച്ചു നോക്കിയപ്പോൾ പരിചയം.വളക്കാരി ധനം ആയിരുന്നു അത്. എന്നെ മനസ്സിലായോന്ന് ചോദിച്ചപ്പോൾ, അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ ഉണ്ടല്ലോ... അതുകൊണ്ട് നിങ്ങളൊക്കെ എത്ര വലുതായാലും നിക്ക് മനസ്സിലാവും..ന്നു..പറഞ്ഞു,
 ചുക്കി ചുളിഞ്ഞ ആ കൈകൾ കൊണ്ട് എന്റെ കൈകൾ ചേർത്തുപിടിച്ചു.
കൈ പിടിച്ചു തടവി...
 ഇപ്പൊ എന്താ വളയൊന്നും ഇഷ്ടല്ലേ.. ന്നു.. ചോദിച്ചു.
 കൂടെ തൊണ്ടയിടറിയ കുറച്ചു വിശേഷങ്ങളും....  മകളുടെ കൂടെയാണ് ഇപ്പൊ താമസം എന്നും പറഞ്ഞ് വാണിയംകുളം എത്തിയപ്പോൾ ഇറങ്ങിപ്പോയി.)

അന്നൊക്കെ
പൂര പറമ്പിൽ നിന്ന്
കല്ലുമാലയും, കുപ്പി വളയും ചാന്തു പൊട്ടും ഒക്കെ കിട്ടും എന്ന് ആകാശവാണിയിലെ പാട്ടിൽ മാത്രം കേട്ട് പരിചയിച്ച കാലം.
 കോലു ബലൂണും, മത്തങ്ങ ബലൂണും, പാമ്പ് ബലൂണും കൊണ്ടു കാവിന്ഭംഗി കൂടണകാലം.
            അങ്ങനെയങ്ങനെ  മൂന്നാം ക്ലാസിൽ പഠിക്കണ സമയത്ത് , ഒരാൾ എന്നോട് കാവിലെ താലപ്പൊലി  കാണാൻ പോരുന്നോ എന്ന് ചോദിച്ചു.
 കുറച്ചുനേരം ആലോചിച്ചു,  പൂതനെയും തറയെയും പേടിയുണ്ട്. പറയെടുപ്പിന് വരുന്ന വെളിച്ചപ്പാടും അവിടെ ഉണ്ടാവും. അതൊഴിച്ചാൽ ബാക്കിയൊക്കെ കാണണമെന്ന ആഗ്രഹം ഉള്ളതാണ്. അച്ഛമ്മയോട്ചോദിച്ചാൽ സമ്മതിക്കില്ല. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച്  ഇടവഴിയിൽ കൂടെ പോകുമ്പോൾ തിരക്കിൽ ആണെങ്കിലും കണ്ടാൽ വിളിക്കും.. പിന്നെ തിരക്കിൽക്ക്  പറഞ്ഞയക്കില്ല എന്ന് ഉറപ്പാണ്. ബേബിയോട് ചോദിച്ചപ്പോൾ അവൾ "ഇല്ല" എന്ന് പറഞ്ഞു അച്ഛമ്മടെ അടുത്തക്ക് ഓടി.
 പിന്നെ ഒന്നും നോക്കിയില്ല.  വിളിച്ചത് വീട്ടിലെ ഏറ്റവും വിശ്വസ്തയും ,  അമ്മമ്മയുടെ വലംകൈകൂടെ ആയ സഹായി ചക്കി ആണ്.
 ചക്കി അമ്മായിടെ കൂടെ നിറഞ്ഞൊഴുകുന്ന പുലാമന്തോൾ പുഴയിൽ വരെ കുളിക്കാൻ വിടുന്നതല്ലേ, അതോണ്ട് ചീത്ത ഒന്നും പറയാണ്ടാവില്ല .
 കൊട്ടുമുറുകി, അപ്പോൾ ചക്കി അമ്മായിയും, രാധ പട്ടത്തിയാരും, മണ്ണാത്തി പാറുട്ടിയും ഒക്കെ പറയുന്നത് കേട്ടു, "വേല  റോട്ടിൽ കൂടെ വരുമ്പത്തേക്കും,മ്മക്ക് പാടത്ത് കൂടെ പോയിട്ട്, ആലിൻ ചുവട്ടിൽ സ്ഥലം പിടിക്കാം, നേരം വൈകിയാൽ അവിടെ തിരക്കാവും..ഒന്നും കാണാൻ പറ്റില്ല... വേഗം നടന്നോളിൻ," അപ്പോഴാണ് ചക്കിയമ്മായിക്ക്ഓർമ്മ, കൈയിൽ മുറുക്കിപിടിച്ചു ഞാനും ഉണ്ടല്ലോന്നു.. "കുട്ടിനെക്കൂട്ടിയത് ആരോടെങ്കിലും പറയണ്ടേ" ആത്മഗതം ... ആദ്യം കണ്ടതു വല്യച്ഛനെയാണ്, ഏശ്യ... കുട്ടി ന്റെ...ഒപ്പണ്ട്‌ ട്ടോ.... ന്ന് ചക്കിമ്മായി ഉറക്കെ വിളിച്ചുപറഞ്ഞു.
 കൊട്ടിനിടയിൽ പാവം വല്യച്ചൻ അത് കേട്ടില്ല.
ഭയങ്കര സ്പീഡാണ് ചക്കിക്ക്.
 പാടവരമ്പത്ത് കൂടെ വിളങ്ങോട്ടുകാവ്  എത്താറാവുമ്പോഴേക്കും, അടുത്തടുത്ത്കേൾക്കുന്ന കൊട്ടിനേക്കാളാവേശമായിരുന്നു....ന്റെ മനസ്സിന്. കണ്ണ് നിറയെ കൗതുകവും.
 കാവിൽക്ക്  കേറണവഴിയിൽ തന്നെ ഒരു ബക്കറ്റ് നിറച്ച് ചുവന്ന വെള്ളം. വത്തക്ക വെള്ളമാണത്രേ അത്‌ .... നടന്ന ക്ഷീണം ഒക്കെ  മാറാൻ വേണ്ടി രണ്ടു രൂപയ്ക്ക് എനിക്ക് മാത്രം ആ വെള്ളം വാങ്ങി തന്നു. ഞാൻ നന്ദിയോടെ ചക്കി അമ്മായിയെ നോക്കി ചിരിച്ചു.
 അവരൊക്കെ ആലും ചുവട്ടിലുള്ള തണ്ണീർപ്പന്തലിൽ കയറി വെറുതെ കിട്ടുന്ന മോരും വെള്ളം കുടിച്ചു.
 അതു കഴിഞ്ഞ് ഒരു സഞ്ചി നിറച്ച് പലഹാരം  എന്റെ കയ്യിൽ വാങ്ങി തന്നു. വൈക്കോൽ തുറു ഒക്കെ പറ്റിയ ഈത്തപ്പഴം തിന്നു കൊണ്ടു പൂതനും തിറയും കളി കണ്ടു അന്തം വിട്ടു.
പിന്നെ പോരുമ്പോൾ 
 രണ്ടു കൈ നിറച്ച് കറുപ്പിൽ സ്വർണ്ണ പൊട്ടുള്ള  കുപ്പിവളയും....  കുപ്പിവള കയ്യിലേക്ക് കുത്തി കയറ്റുമ്പോൾ  വളക്കാരി ധനം ചോദിച്ചു..."എന്തെ ചക്കിയേ മറ്റേ കുട്ടിനെ കൊടുന്നില്ലേ"
 അവരോടു ചക്കിമ്മായി പറഞ്ഞു "അതു തള്ളേംമ്പിൽ ഒട്ടിയ.. പോന്നില്ല... ന്നു. "ഞ്ഞി...വേഗം പോട്ടെ.. പട്ടത്തിയാരമ്മ, വാർപ്പിൽക്ക്  എത്തുമ്പളക്കും, കുട്ടിനെ അവിടെ എത്തിക്കണം." "പോരുണോ... ചോദിച്ചപ്പോൾ കുട്ടി കൂടെ പോരും ചെയ്തു"... ചക്കിമ്മായി എപ്പോഴും തന്നെ വർത്തമാനം പറയും. ഏത് ഇരുട്ടത്തും ഒറ്റയ്ക്ക് നടക്കും.

 (ഒരു ദിവസം പുലർച്ചെ രണ്ടുമണിക്ക് മുറ്റമടിക്കുന്ന ശബ്ദം കേട്ട്  മുത്തശ്ശനും അമ്മൂമ്മയും വാതിൽ തുറന്നു നോക്കിയപ്പോൾ, നല്ല നിലാവാത്തു മുറ്റത്ത് ചൂലും പിടിച്ചു ചക്കിമ്മായി...  എന്തിനാ ചക്കി പാതിരാക്ക് മുറ്റം അടിക്കണത്.. ന്നു .. ചോദിച്ചപ്പോ, കിട്ടിയ മറുപടി ഇന്നും നാട്ടിൽ പാട്ടാണ്.  "കോഴികൂകിയപ്പോൾ നേരം വെളുത്തുന്ന് കരുതി വേഗം ഇങ്ങോട്ട് പോന്നു.
 ന്റോടെ സമയം അറിയാൻ വേറൊന്നും ഇല്ല... ന്നച്ചു..നേരം വെളുത്തില്ല..കരുതി.. വന്ന വഴിയൊക്കെ തിരിച്ചുപോവാനിക്ക്നി വയ്യ... ഇതിപ്പോ...ഞാൻ എപ്പോഴായാലും അടിക്കണ മുറ്റല്ലേ... അത് ഇപ്പൊ അടിക്കാൻ നേരോം കാലോം നോക്കണോ മാഷേ...."
 ശിവ ശിവ..ന്നു പറഞ്ഞു മുത്തശ്ശൻ പാവം ഒന്നുകൂടെ പോയി കിടന്നു. അമ്മമ്മ ചക്കിക്ക്കട്ടൻ കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്കും പോയത്ര.)

...കൂടെ പോന്നവരൊക്കെ കുറച്ചുകഴിഞ്ഞിട്ടേ ഉള്ളൂ
എന്ന് പറഞ്ഞു.വെടികെട്ട് 
നാടകം, ബാല ഒക്കെ ഉണ്ടത്ര.. രാത്രി.
ഇരുട്ടായത് കൊണ്ട് ഞാനും ചക്കിമ്മായിയും നേരെ മെയിൻ റോഡിന് പോന്നു. അന്നാണ് ആദ്യയിട്ട് കരിങ്ങനാട് കുണ്ടും, ചന്തപ്പടിയും, വൈദ്യര് പടിയും നടന്ന് ഇത്ര വേഗം വീട്ടിലെത്താം എന്ന് മനസ്സിലായത്.
 വീട്ടിലെത്തിയപ്പോൾ കണ്ട പൂരത്തേക്കാൾ...വലിയ പൂരം കാത്തിരിക്കുന്നുണ്ടായിരുന്നു.

 വടക്കോർത്ത് ഉള്ള ഗേറ്റ്
കൂടെ അകത്തേക്ക്കയറിയപ്പോൾ, അച്ഛമ്മയുടെ വക ചക്കി അമ്മായിക്ക് വേണ്ടോളം കിട്ടി.ഒറ്റത്തടിയായ ചക്കിഅമ്മായിക്ക് അതൊക്കെ നിസാരം.
"..ന്റെ പട്ടത്തിയാരമ്മാ...
 കുട്ടിയെ പൂരം കാണിക്കാൻ കൊണ്ടു പോയതാ ഇത്ര വലിയ കുറ്റംന്നു "
"നാളെ നേർത്ത വരാട്ടോ തങ്കമണിയ്.. ന്നും" പറഞ്ഞു, മൂപ്പത്തിയാര് ഇടവഴിക്ക് ഓടി.

 കൈ നിറച്ച്കുപ്പിവളയും മനസ്സ് നിറച്ച് പൂരക്കാഴ്ചകളുമായി,  ഒരു സഞ്ചിപൂര പലഹാരം കയ്യിൽ കൊടുത്ത്  ഞാൻ ബേബിയോട് പറഞ്ഞു
 " താലപ്പൊലി എന്നൊക്കെ പറഞ്ഞാൽ, നമ്മുടെ ഉമ്മർത്തുന്നു കാണണതല്ല.. അത് വിലങ്ങ്ട്ട്കാവ് പോയി തന്നെ കാണണം. അടുത്തകൊല്ലം നീയും പോരണം ട്ടോ...  അപ്പൊ അവൾ പറഞ്ഞു, "ഇയ്യ് ഉമ്മറത്തക്ക് ചെല്ല്, അച്ഛൻ നെല്ലിടെ കൊമ്പ് വെട്ടി വച്ചിട്ടുണ്ട്. അണക്ക്
നന്നാവാ...ചേച്ചിയെ."
 അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ട ഭാവത്തിന്റെ അർത്ഥം വർഷങ്ങൾക്കിപ്പുറം സ്വന്തം മക്കളെ കുറച്ചുനേരം കാണാതാവുമ്പോൾ എനിക്കുണ്ടാകുന്ന പരിഭ്രമത്തേക്കാൾ ആഴത്തിൽ ആയിരുന്നു.
 ......ഉമ്മർത്ത് ആരൊക്കെയോ ഉണ്ട്. സംഗതിയുടെ ഗൗരവം മനസ്സിലാക്കാതെ കണ്ണു നിറയെ താലപ്പൊലി കണ്ടപൊലിവിൽ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അടുത്തക്ക് നിർത്തി ചെവിക്ക് നല്ലൊരു നുള്ള് കിട്ടി... പതിവിലും വേദനിച്ചു.അച്ഛന്റെ ഇടത്തെ കൈയിലെ പെരുവിരലിലും ചെറുവിരലിലും ഇത്തിരി നഖം വെട്ടാതെ വൃത്തിയിൽ ഭംഗി ആക്കി നിർത്തും. 
വികൃതി കാണിച്ചാൽ അതോണ്ട് പതുക്കെ നുള്ളും,
 എന്നിട്ട് ഇടംകണ്ണിട്ട്  ചിരിക്കും.

പക്ഷെ..ഇന്നെന്താ ആവോ അച്ഛൻ ചിരിക്കണില്ല... പകരം ചാരു കസേരയുടെ പിന്നിൽ നിന്ന് എന്നോളം പോന്ന, മെലിഞ്ഞ നെല്ലികൊമ്പടുത്തു കാൽവണ്ണയ്ക്ക് കുറെ അടിച്ചു, എണ്ണം ഓർമയില്ല..അപ്പോഴേക്കും അച്ഛമ്മ ഓടിവന്ന് ന്നെ..പിടിച്ച്അകത്തേക്ക് കൊണ്ടുപോയി.
 അപ്രതീക്ഷിതമായി കിട്ടിയ അടിയും വേദനയും കൊണ്ട് 
കരഞ്ഞു..കരഞ്ഞു..തേങ്ങി.. തേങ്ങി ഉറങ്ങി.ഉറക്കത്തിൽ എപ്പോഴോ അച്ഛമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ, അച്ഛമ്മ പറഞ്ഞു,.."കുട്ട്യേ..
കുറച്ചുനേരം ഇയ്യ്എവിടെ എന്നറിയാതെ  എല്ലാവരും വിഷമിച്ചു, താലപ്പൊലി കണ്ടത്തിൽ അന്നേ..ഒറ്റയ്ക്ക്കണ്ടു..ന്ന് ആരൊക്കെയോ ഏഷണിയും കൂട്ടി,  ആരോഗ്യ പ്രശ്നം ഉള്ളതിനാൽ അച്ഛനോട്ടു തിരഞ്ഞു വരാൻ പറ്റാത്തതുകൊണ്ട്,തിരയാൻ ആരൊക്കെയോ  പറഞ്ഞയച്ചുത്രെ... അവരേം കാണാനില്ല.
ആ സങ്കടവും ദേഷ്യവും ഒക്കെ ആണ്കാലിൽ പൊള്ളച്ചു കിടക്കുന്നത്.
..ഓ അത്‌ ശരി...ഇരുട്ടുത്തി വന്നപ്പോഴാണ്ചക്കിടെ കൂടെ വളരെ സുരക്ഷിതമായാണ് ഞാൻ പോയത് എന്ന് അവർക്കൊക്കെ മനസ്സിലായത്. അതുകൊണ്ട് പൂരത്തിന് എന്നല്ല വീട്ടിൽ പറയാതെ എവിടേക്കും പോവാൻ പാടില്ലന്നു അച്ഛമ്മ പറഞ്ഞു തന്നു.
 രാവിലെ എണിച്ചപ്പോൾക്കും ന്റെ...പൂരം കാണാൻ പോയകഥ അറിയാത്തവർ ആരുമില്ല..... പല്ലുതേച്ചു കൊണ്ടു മതിലിനുമുകളിൽ പോയിരുന്നു. കിഴക്കുംമുറി ഭാഗത്തും നിന്നും പല വീടുകളിലേക്ക് വിരുന്നു വന്നവരെല്ലാം  കളിച്ചു ചിരിച്ച് തിരിച്ചു പോകുന്നത് കുറേനേരം നോക്കിയിരുന്നു.
 ഇടവഴിയിൽ കൂടെ തിറയുടെ കോപ്പ് എല്ലാം അഴിച്ചുവെച്ച് മുഖത്തെ ചായം മുഴുവനും മായാതെ, പൂരം കണ്ട ലഹരിയിൽ  ആടി ആടി, ഇടവഴിയിലെ ഒടവില് വീണും, എണീച്ചും, വിളങ്ങുവും നാരായണനും ഒക്കെ തിരിച്ചുപോകുന്നു. അവർക്കൊക്കെ എന്തു ഭാഗ്യമാ... പുലരും വരെ പൂരം കണ്ടു, പൂരപ്പറമ്പിൽ കിടന്നുറങ്ങി... അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ചക്കി അമ്മായി വന്ന മുറ്റം അടിക്കുന്ന ശബ്ദം കേട്ടു. പാവം അടി കിട്ടിയതൊന്നും അവരോടു പറയാൻ പോയില്ല.  ഒക്കെ പറയേണ്ടവർ പറഞ്ഞോളും.

കാലം വീണ്ടും വീണ്ടും കോലം  കെട്ടിക്കൊണ്ടേയിരിക്കുന്നു................കുംഭ മാസത്തിലെ  പുലർവെയിലിനു നല്ല ചൂടാണെങ്കിലും.. കോൺവെന്റിൽ മോർണിംഗ്അസംബ്ലി അന്നൊക്കെ നിർബന്ധം.
ഒരു ദിവസം പാലപ്പുറം..കയറുമ്പാറ ഭാഗത്തുനിന്നും നേരം വൈകി  വന്ന കുറച്ചു കുട്ടികളോട് ടീച്ചർ ചോദിച്ചു.. കാവില് മുളയിടുന്ന ദിവസമല്ലേ... ഇന്ന്തൊഴാൻ പോയത് കൊണ്ടാണോ വൈകിയത് അസംബ്ലി കഴിഞ്ഞു..എന്ന്... അന്നാണ് ഏഴു ദിവസം കഴിഞ്ഞാൽ ചിനക്കത്തൂർ പൂരം ആണെന്നും, അവിടുത്തെ വിശേഷങ്ങളും ഒക്കെ കേട്ടറിയാൻ തുടങ്ങിയത്.
 കോൺവെന്റിന്റെ സ്ഥായിഭാവമായ നിശബ്ദതയിൽ ടീച്ചർമാർ ഇല്ലാത്ത കുറച്ചു മിനിറ്റുകൾ,  പൂര വിശേഷങ്ങൾ കൊണ്ട് നിറയും.
അമ്പലത്തിലെ അലങ്കാരങ്ങളും, കൂത്തും, പറ വെക്കലും, പറയെടുപ്പും, പൂത്താലപ്പൊലിയും, കുതിരയ്ക്ക് തലവെക്കലും, ഭഗവതിയുടെ ആറാട്ടും, തിറയാട്ടവും, കുതിരകളിയും, ആനപ്പൂരവും, ആൾപൂരവും, ഏഴു ദേശക്കാരുടെ ദേശ പന്തലും,വെടിക്കെട്ട് അടക്കമുള്ള ആകാശത്തോളം കേട്ട പൂര വിശേഷങ്ങൾ.

 കഥ പറയാൻ മിടു മിടുക്കരായിരുന്നു അന്നത്തെ കൂട്ടുകാരൊക്കെ . പിന്നെയുള്ള ഓരോ ദിവസവും ഒറ്റപ്പാലത്തിന്റെ നിറം കൂടിക്കൂടി വരും.. പൂരത്തലെന്നു ആവുമ്പോഴേക്കും ദേശപ്പന്തൽ പോലെ വർണ്ണാഭമാവും എവിടെ നോക്കിയാലും.
 പല ഭാഗത്തുനിന്നുള്ള കൂട്ടുകാർ ക്ലാസിൽ ഉണ്ടായിരുന്നതുകൊണ്ട് ഓരോ ദേശക്കാരും ഒരുക്കൂട്ടുന്ന പൂരത്തിന്റെ കെട്ടുകാഴ്ചകളുടെ വലിപ്പം മനസ്സിൽ കെട്ടി പൊക്കും.
 പിന്നെ ഇടയ്ക്കിടയ്ക്ക് നല്ല നെയ്യിൽ മൂപ്പിച്ച ഉണ്ണിയപ്പം ടീച്ചർമാർ കാണാതെ ഡസ്ക്കിന്അടിയിലൂടെ ഒരു കൈമാറ്റം, കയ്യിൽ കിട്ടിയാൽ ആരുടേ വകയാണ് ഇതെന്ന് കണ്ണുകൊണ്ട് ചോദിക്കും. അപ്പോൾ അതു കൊണ്ടുവന്ന ആൾ ഏതെങ്കിലും ബെഞ്ചിന്റെ അറ്റത്തിരുന്ന് ചിരിച്ചു കണ്ണടക്കും... അപ്പോൾ മനസ്സിലാക്കും അവരുടെ ഭാഗത്തെ പറയെടുപ്പ് കഴിഞ്ഞു.. അങ്ങനെ പറയെടിപ്പിന്റെ ദിവസങ്ങൾ മുഴുവൻ  ക്ലാസ് ഉണ്ണിയപ്പം കൊണ്ട് നിറയും. പൂരത്തിന് പ്രാദേശിക അവധി ആണെങ്കിലും, പൂര തലേന്ന് ഉച്ചയ്ക്ക് മുന്നേ സ്കൂൾ വിടണം. കാരണം  ഉച്ച കഴിഞ്ഞാൽ കോൺവെന്റ് മുതൽ എൻഎസ്എസ് ഗ്രൗണ്ട് വരെയും, സ്റ്റാൻഡിലും നല്ല തിരക്കും ബ്ലോക്കും ആവും. അതിനു മുന്നേ കുട്ടികൾ ബസ് കയറി പോണം എന്നാണ് നിയമം.
 വീട്ടിൽ വിരുന്നുകാർ ഉള്ളതിനാൽ പകുതി പേർ തലേന്നും പിറ്റേന്നും ലീവ് ആയിരിക്കും.
 സ്കൂൾ ഒക്കെ വിട്ടു വന്ന്, പെട്ടെന്ന് ഊണ് കഴിച്ച ശേഷം കാത് കൂർപ്പിച്ച് ആണ് ബോർഡിങ്ങിൽ ഇരിക്കുക. പൊരി വെയിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് ടെറസിൽ കയറി നോക്കും. ഇന്നത്തെ മാനം മുട്ടുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒന്നും അന്നില്ല.
 പകരം വഴിയോരത്ത് ഒക്കെ  വാകയും ഗുൽമോഹറും അരളിയും പൂത്തുനിന്നിരുന്ന കാലം.
ബോർഡിങ് ന്റെ രണ്ടാം നിലയുടെ  ടെറസ്സിൽ നിന്ന് നോക്കിയാൽ അന്നൊക്കെ എൻഎസ്എസ് ഗ്രൗണ്ടിലെ ദേശപ്പന്തൽ കാണാം, കുതിരയ്ക്ക് തലവയ്ക്കാനുള്ള ഒരുക്കങ്ങളുടെ ആരവവും കേൾക്കാം.
 ഉച്ചകഴിഞ്ഞ്  രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിൽ "അയ്യയ്യോ എന്നെ തല്ലിക്കൊല്ലുന്നേ " എന്നൊരു ആരവം കേൾക്കാം... അറിയാതെ പൂരത്തിന്റെ ലഹരി നമ്മളിലും നിറയുന്ന നിമിഷം. കോൺവെന്റിന്റെ കനത്ത മതിൽ കെട്ടിനകത്ത്  നിന്നും പൂരത്തെക്കുറിച്ച് കേട്ടതെല്ലാം ഞങ്ങൾ പരസ്പരം പങ്കുവയ്ക്കും. സംസാരം കേട്ട് ക്ലാമന്റ്മേരി സിസ്റ്റർ ചിരിച്ചു കൊണ്ട്പ റയും, രാത്രിയിൽ നിലവിളി കേട്ട്ആരും പേടിക്കരുത് മക്കളെ...പൂരത്തിന് മുന്നേ ഉള്ള ദിവസങ്ങളിൽ കാവിൽ പരിപാടികളൊക്കെ കണ്ട്
 തോട്ടക്കര,മയിലുംപുറം ഭാഗത്തേക്ക് നടന്നു പോകുന്നവരെല്ലാം, ഇടക്കിടക്ക് "അയ്യയ്യോ" എന്ന് നിലവിളിക്കുമ്പോൾ, അതൊരു ആചാരമാണെന്നും, അതൊരു പിന്നിൽ ഒരു കഥയുണ്ട്‌ എന്നും ഒക്കെ പറയും.
 പിന്നെ ആ ഐതിഹ്യവും ചരിത്രവും അറിയാനുള്ള കൗതുകമായി.
 രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് തിരുവില്ലാമല എത്തുകയും, പൂർവികർക്കായി  ബലി തർപ്പണം ചെയ്യുകയും, അന്വേഷണ സഹായിയായി അയ്യപ്പനും ഭഗവതിയും കൂടെ കൂടുകയും, ഇപ്പോൾ വരാം എന്ന് പറഞ്ഞു പുഴയിൽ പോയ അയ്യപ്പനെയും ഭഗവതിയെയും കാണാതെ ശ്രീരാമൻ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുമ്പോൾ, അവർ തിരിച്ചെത്തുകയും, ശ്രീരാമൻ അയ്യപ്പനെ ഒരു കുണ്ടിലേക്ക് ചവിട്ടി തെറിപ്പിക്കുകയും,അങ്ങനെ ആണത്രേ തിരുവില്ലാമല അമ്പലത്തിൽ കുണ്ടിൽ അയ്യപ്പൻ പ്രതിഷ്ഠ വരുന്നത്. ഇത് കണ്ട് പേടിച്ച ഭഗവതി "അയ്യോയ്യോ...എന്നെ തല്ലിക്കൊല്ലുന്നെ രക്ഷിക്കണേ" എന്നും പറഞ്ഞു പുഴ കടന്നുഓടി ചിനക്കത്തൂര് വന്നിരുന്നുത്രെ... അതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്, ഈ വാമൊഴി.... എന്ന് ഐതിഹ്യം. സത്യവും മിത്തും ആയി ഒരുപാട് ചരിത്രകഥകൾ ഇനിയും ഉണ്ട്. ഇതെല്ലാം പലപ്പോഴായി പല കൂട്ടുകാരിൽ നിന്നും കേട്ടതാണ്. അവർക്ക് ആകട്ടെ തലമുറകൾ കൈമാറി വന്ന അറിവും.
 പൂരപ്പിറ്റേന്ന് ക്ലാസ്സിൽ പൊരി മഴയാണ്.... പൂരത്തിനു പോയവരുടെ  വിശേഷങ്ങൾ കേൾക്കാൻ... പോകാത്തവർ വട്ടം കൂടിയിരിക്കും.

അന്നും ഇന്നും പൂരത്തിന്റെതായ എല്ലാ അപ്ഡേഷനും എന്നിലേക്ക് എത്തിക്കുന്നത് തോട്ടക്കരക്കാരിയായ മഞ്ജുഷയാണ്. ലക്ഷ്മി തിയേറ്റർ റോഡിൽ അവളുടെ അച്ഛനൊരു തുന്നൽ കടയുണ്ടായിരുന്നു. അവിടെ മുതൽ ചിനക്കത്തൂർ കാവ് വരെയുള്ള പൂരക്കാഴ്ചകൾ അസ്സൽ ഒറ്റപ്പാലം ശൈലിയിൽ  അവൾ വിവരിക്കുന്നത് കേൾക്കാൻ നല്ല രസമായിരുന്നു . പിറ്റേന്ന്ബാഗ് നിറയെ പൂരപ്പറമ്പിലെ പലഹാരങ്ങൾ കൊണ്ടുവന്നു തരും. ബോർഡിങ്ങിൽ  നിൽക്കുന്നവരോട് അവൾക്ക് പ്രത്യേക അടുപ്പമാണ് . അന്നും ഇന്നും ആ സ്നേഹം തുടരുന്നു.....  മൂന്നു പതിറ്റാണ്ടിനിപ്പുറം ഇന്നും.. ഞാനീ പൂരം നേരിട്ട്കണ്ടിട്ടില്ല.. കേട്ടറിവ് മാത്രമേ ഉള്ളൂ.... പക്ഷെ കാലം മാറി...
ഇന്ന് ഏതു പൂരവും കാണാൻ പോകാം...അവസരം ഉണ്ട്‌, കൂട്ടുകാരും, കുടുംബക്കാരും ക്ഷണിക്കും ............
എന്നാൽ ആ നെല്ലിമരം ഇന്നില്ല... അതിലെ നെല്ലിക്കയുടെ ഓർമ്മകൾക്ക് മീതെ വെള്ളം കുടിക്കുമ്പോൾ അന്നത്തെ മധുരവും ഇന്നത്തെ ചമർപ്പും ഉണ്ട്‌.അതിലുപരി പൂരം കണ്ട് 
തിരിച്ചുവരുമ്പോൾ നുള്ളാനുള്ള ആ വിരലുകളും, അടിക്കാനുള്ള കൈയും അന്നേ ഇല്ലാതായി ......
പക്ഷെ..ഇന്നും.. മനസ്സിലെ പൂരത്തിന്ചക്കിമ്മായിയോടൊപ്പം താലപൊലി കണ്ടത്തിലേ വരമ്പുകൾ കയറുമ്പോൾ കണ്ട വത്തക്ക വെള്ളത്തിന്റെ ചോപ്പാണ്.




 



Wednesday, June 30, 2021

Amazing Things Happen When You Finally Realize Your Worth



When you’re constantly questioning yourself and struggling with self-confidence, it can feel like it’s impossible to move forward in life. It’s not an easy mindset to snap out of, but it’s worth working on, because amazing things will happen once you finally realize your own worth.

1. YOUR CONFIDENCE SKYROCKETS. 🤗

The first step in discovering your worth is getting your confidence back. You realize how much potential you have, you become aware of your awesome qualities, and you start making positive changes. Best of all, you believe in yourself again and don’t let anyone tell you otherwise.

2. YOU START SURROUNDING YOURSELF WITH GOOD PEOPLE.🤗

When you rediscover your own value, you only want to be around those who bring out the best in you and value you just as much. Negative people who only bring you down serve no purpose in your life, and you’re way more careful when you select those who surround you.

3.YOU STOP FEELING THE NEED TO IMPRESS ANYONE.😎

You stop needing to impress others by trying to make your life seem better than it is, changing who you are, or by always making them happy. When you love yourself, you’re comfortable being exactly who you are, and not justifying it to anyone else.

4.YOUR GOALS BECOME A PRIORITY.😍

When you don’t feel like yourself, your goals start to suffer as well. Once you break out of your dark period, you rediscover all the things you’ve put on the back burner and make them important again. Focusing on the things that you love will help keep you moving forward, and continue getting stronger.

5.YOU FEEL COMFORTABLE BEING ALONE.😊

When you know your own worth, you enjoy your own company. Anyone in your life becomes a bonus instead of a necessity. There’s no such thing as depending on others for your happiness because you’re able to accomplish that on your own.

      Everything starts to become more settled for you when you have the confidence to believe in yourself. There’s no more stressing about not being good enough, and having no direction. You’re sure of yourself and the progress you’ve made, and are content in the moment and looking toward the future.

Everything starts to become more settled for you when you have the confidence to believe in yourself. There’s no more stressing about not being good enough, and having no direction. You’re sure of yourself and the progress you’ve made, and are content in the moment and looking toward the future.

Chasing a person doesn’t give you value or build values in you. You earn your value by chasing morality and practicing dignity.
Dignity will only happen when you realize that having someone in your life doesn’t validate your worth.


The number of chances you give someone doesn't tell the world how loving you are without telling them how desperate you are to believe they care as much as you. 

True love resides in the first chance, stupidity in the second, opportunists in the third and scoundrels in the fourth.


Thursday, April 1, 2021

അശോകവും ആകാശവും


മീനചൂടിൽ നിലം വരളും, വേരുകൾക്ക് ദാഹിക്കും, ഇലകളും കൊമ്പും പുതുമനഷ്ടപ്പെട്ടു പൊടിയിൽ കുളിച്ചിരിക്കും.
ഉള്ളിലെ വെമ്പൽ.... മോഹപ്പൂക്കൾ വിരിയിക്കാനായി തിടുക്കം.... ഇതൊന്നും അവൾ ആരെയും അറിയിക്കാറില്ല.

ആരാരും ശ്രദ്ധിക്കാതെ പൊട്ടിപൊളിഞ്ഞ മതിൽ ചാരി അവളുടെ നിൽപ്പ് ആരും ഗൗനിക്കാറും ഇല്ല.

പക്ഷെ ആരറിഞ്ഞില്ലെങ്കിലും മേലെ...മാനം
അവളറിയാതെ അവളുടെ
ഉൾവലിവും,
ഉൾ കാഴ്ചയും,
ദൂരെ നിന്നും വീക്ഷിച്ചിരുന്നു.
കാരണം ഒരിറ്റു പ്രതീക്ഷക്കായി അവളെപ്പോഴും മാനം തെളിയുന്നതും, മങ്ങുന്നതും നോക്കിയിരുന്നിരുന്നു.
അവളുടെ കൈവശം ആകെ ഉള്ള ഇളം നീല നിറക്കൂട്ടു കൊണ്ടു അവളിലെ ആകാശം അവൾ തീർത്തു.

അകലെ അകലെ ഒരുപാട് അകലെ അവൾക്കണ്ട ആകാശം അവളെ പോലെ ഒരുപാട് അശോകങ്ങൾക്ക് ആശ്വാസമായിരുന്നു.
അനന്തമാണല്ലോ...... മറ്റെന്തിനെക്കാളും വിശാലവും.

നീർതുള്ളികൾ വലിച്ചെടുത്തു..... മേഘങ്ങൾ തുന്നികൂട്ടി.......
കൊട്ടും കുരവയും ആയി... ഇടിയും മിന്നലും ഒരുകൂട്ടി.... വേനൽമഴ നെയ്തു ആകാശം ........

വാടികരിഞ്ഞു..... തുള്ളി നീരിനായി.... കൊതിച്ചപ്പോൾ.... നിന്ന നിൽപ്പിൽ കരിയട്ടെ എന്നാഗ്രഹിച്ചു.... അപ്പുറത്ത് കൂട്ടിയ അടിക്കാട്ടു തീയിലേക്ക്.... ശിഖിരം നീട്ടിയതാണവൾ.....
അപ്പോളും ഉള്ളിൽ തുളുമ്പിയ.... പൂമൊട്ടിൻ..... തുടിപ്പ് അവളെ പിന്നാക്കം വലിച്ചു ...ദുശകുനം എന്ന് കാണുന്ന ഓരോരുത്തരും അവളെ നോക്കി പിറുപിറുത്തു.... വന്ന ദുരന്തങ്ങൾ എണ്ണി എണ്ണി കോർത്തു അവളെ കെട്ടിത്തൂക്കാനും, മുനയുള്ള നോട്ടം കൊണ്ട് അവളെ കൊത്തി നുറുക്കാനും ഒന്നു രണ്ടു ആളുകൾ ശ്രമിച്ചു.
ഉണങ്ങി പോവാനായി
ശിഖിരങ്ങൾ ഒടിച്ചു ഒടിച്ചു നോക്കി.
അവസാനം...... മാനം കെട്ടവൾ സ്വയം ഭൂമിയിലേക്ക് താണ് പോവാനായി....അവളുടെ കാതലിൽ ഒരാൾ കൈവച്ചു..... അന്നാണവൾ ഉണർന്നത്....... ആകാശത്തേക്ക് ആദ്യമായി കേണത്.....കണ്ടിട്ടും ആരും കണ്ടില്ലെന്നു നടിച്ച അവളെ ആകാശം മഴ കൊണ്ടു കഴുകി, പൊടിപടലങ്ങൾ പോയപ്പോൾ അവളെ അവൾ തന്നെ ഇഷ്ടപ്പെട്ടു.
തീരാദുഃഖത്തിൽ ഭൂമീപുത്രിക്ക് തണലായവൾ......


ആകാശം വേനൽമഴയായി.......
വേരുകൾ വീണ്ടും പുനർജീവിച്ചു.
അവളിലെ മനോഹരമായ പൂമൊട്ടുകൾ..... ആകാശത്തിന് ഇഷ്ടപെട്ട ഉദയസ്തമയ വർണങ്ങളിൽ പുഞ്ചിരിച്ചു......
ഇന്നവൾ മറ്റൊന്നും കേൾക്കാറില്ല...... ഇപ്പോളവൾ ആകാശത്തിനോട് പരിഭവം പറയാറില്ല. മനസ്സിൻ ശിഖരങ്ങളിൽ വിരിയാൻ ആഗ്രഹമുള്ള അവളുടെ സ്വപ്നങ്ങൾ ... ഒരുപാട് മനോഹരമായ പൂക്കളായി വിരിയിക്കാൻ അവൾ കാത്തിരിക്കുന്നു..... വേനൽ വരും.... വേരുകൾ വരളും.... എന്നാൽ അവൾക്കായ് വേനൽ മഴചൊരിയാൻ.... ആകാശം....... എവിടെയും പോവില്ല.... രാവുമറച്ചാലും പുലരി കണ്ടു പിടിച്ചുതരും.
അശോകം.........
ഇന്നവൾ... ശോകമില്ലാ പൂക്കൾ വിരിയിക്കുന്നു.
ഒരുപാട് അകലെനിന്നാലും ആകാശം അതിൽ സന്തോഷിക്കും...... അശോകത്തെ അശോകമാക്കിയല്ലോ എന്നോർത്ത്.


Monday, February 15, 2021

മിനിമലിസം പിന്തുടരാം, ജീവിതം സന്തോഷകരമാക്കാം



ലോകത്ത് വളരെ വേഗം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ് മിനിമലിസം. പേരു സൂചിപ്പിക്കുന്നത് പോലെ ലളിതമായ ജീവിത രീതിയാണിത്. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തിരക്കുപിടിക്കുന്ന, ആഡംബരത്തിനു പിന്നാലെ പായുന്ന, അതിനായി എന്തും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ദിശാമാറ്റമായി ഇതിനെ വിലയിരുത്താം. നമുക്ക് ആവശ്യമുള്ള വസ്തുക്കളെ മാത്രം ചേർത്തുനിർത്തുന്നതാണ് മിനിമലിസത്തിന്റെ രീതി. മിതത്വത്തിലൂടെ സംതൃപ്തി കണ്ടെത്തുന്ന ഈ രീതി കൂടുതല്‍ ‍സന്തോഷവും സമാധാനവും അനുഭവിക്കാൻ പ്രാപ്താരാക്കും എന്നാണ് വക്താക്കൾ വാദിക്കുന്നത്. ജീവിതം മിനിമലിസ്റ്റിക് ആക്കുമ്പോഴുള്ള ഗുണങ്ങൾ.....


* ആവശ്യം അറിയാം

ആവശ്യത്തെയും അനാവശ്യത്തെയും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. നമ്മുടെ റൂമിൽനിന്നു തന്നെ അത് തുടങ്ങാം. സാധനങ്ങൾ കുത്തിനിറച്ച അലമാര, ഡ്രോയർ, മേശ എന്നിവ നിങ്ങളുടെ സ്ഥലം മാത്രമല്ല സമാധാനത്തെയും ഇല്ലാതാക്കുന്നുണ്ട്. അടുക്കും ചിട്ടയോടും കൂടി വസ്തുക്കളെ ക്രമീകരിച്ചാൽ അവിടെ എത്ര ആവശ്യമില്ലാത്ത സാധനങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാകും. അത് ഒഴിവാക്കുകയാണ് മിനിമലിസത്തിലേക്കുള്ള ആദ്യ പടി.

കൂടുതൽ സ്വാതന്ത്ര്യം

ചുറ്റും വസ്തുക്കൾ കൂടുന്നതിലൂടെ ഒരിക്കലും സന്തോഷം കിട്ടില്ല. എന്നാൽ അതു നമ്മെ കൂടൂതൽ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിയിടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഭൗതികമായ ഭ്രമങ്ങളിൽ തളയ്ക്കപ്പെട്ടാൽ ആ വസ്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടാകും. ഇതെല്ലാം സ്വാതന്ത്ര്യത്തെ പരമിതപ്പെടുത്തുകയാണ് ചെയ്യുക. 

*സമയവും ആരോഗ്യവും

ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കാത്ത, ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്നാണ് സമയം. അതുപോലെ നമ്മുടെ ആരോഗ്യത്തിനും പ്രധാന്യം ഏറെയാണ്. എന്നാൽ ആരോഗ്യവും സമയവും പാഴാക്കി കളയുന്ന ജീവിതശൈലിയാണ് പലരും പിന്തുടരുന്നത്. അനാരോഗ്യകരമായ ആഹാരം, സ്മാർട്ട് ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും അമിത ഉപയോഗം, ലഹരിയോടുള്ള ആസക്തി, വ്യായാമത്തിന്റെ കുറവ് എന്നിങ്ങനെ പലതും ഇതിനു കാരണമാകുന്നു. ഇതെല്ലാം ഒഴിവാക്കൻ മിനിമലിസത്തിലൂടെ സാധിക്കുന്നു. ഇത് ആരോഗ്യവും സമയവും നിങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. 

* ഭ്രമം ഒഴിവാക്കാം

നമ്മുടെ കയ്യിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വസ്തുക്കളുണ്ട്. എങ്ങനെയാണ് നമ്മുടെ കയ്യിൽ നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ വരുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇപ്പോഴെങ്കിലും ചിന്തിച്ച് തുടങ്ങണം. ഒരു വസ്തു ആവശ്യമുണ്ടോ, ഉപകാരപ്പെടുമോ എന്നതിനൊന്നും പ്രാധാന്യം നൽകാതെ ‘കണ്ടു, ഇഷ്ടപ്പെട്ടു, വാങ്ങി’ എന്ന രീതി പിന്തുടരുന്ന നിരവധിപേരുണ്ട്. ഒരു ഭ്രമം മാത്രമാണ് അതു വാങ്ങാനുള്ള പ്രേരണ. വാങ്ങി കഴിഞ്ഞാൽ ഭ്രമം നഷ്ടപ്പെടുന്നു. പിന്നീട് ആ ഭ്രമം മറ്റൊരു വസ്തുവിനോട് ആകുന്നു. അതങ്ങനെ തുടരുന്നു. ഇത് ശീലം ഒഴിവാക്കിയാൽ പണം മാത്രമല്ല ജീവിതവും സേവ് ചെയ്യാം.

* മനസമാധാനം

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മനസമാധാനം. ആഡംബര ജീവിതത്തേക്കാൾ ലളിതമായ ജീവിതരീതിയാണ് മനസമാധാനം നൽകുക. ആശങ്കകൾ, ചിന്തകൾ, കടം വാങ്ങലുകൾ, ലോണുകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആഡംബര ജീവിതം ബാക്കിയാക്കും. ഇതെല്ലാം ചേർന്ന് മനസമാധാനം നശിപ്പിക്കും. മറ്റുള്ളവരെ കാണിക്കാനല്ല, നമുക്കു വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. മിനിമലിസം അതാണ് മുന്നോട്ടുവെയ്ക്കുന്നത്.

* കൂടുതൽ സന്തോഷം

സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും മിനിമലിസം പ്രയോഗിക്കണം. കാരണം അനാവശ്യമായ സ്വപ്നങ്ങൾ നമുക്കുണ്ടായിരിക്കും. ഇത് ഒഴിവാക്കുമ്പോൾ യഥാർഥ സ്വപ്നങ്ങൾക്കും കൂടുതൽ വ്യക്തത കൈവരും. അത് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കൂടുതല്‍ കാര്യക്ഷമത നൽകും. 

* ഭീതി ഇല്ലാതാക്കുന്നു

ബുദ്ധ സന്യാസിമാരുടെ ജീവിതരീതി വളരെ പ്രസിദ്ധമാണ്. അതിനു കാരണം എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയമില്ലാതെയാണ് അവരുടെ ജീവിതം എന്നതാണ്. ഭയം ഇല്ലാതാകുമ്പോൾ ‌ജീവിതം സന്തോഷകരമാകും. അതുപോലെ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നൽകുക വഴി അനാവശ്യമായ മത്സരങ്ങളിൽനിന്ന് മാറിനിൽക്കാനും ഇതിലൂടെ പരാജയഭീതി ഒഴിവാക്കാനും സാധിക്കുന്നു. 

കൂടുതൽ ആത്മവിശ്വാസം

സിംപിളാകുമ്പോൾ ജീവിതം കൂടുതല്‍ പവർഫുൾ ആകുന്നു എന്നതാണ് മിനിമലിസത്തിലെ കാഴ്ചപ്പാട്. ഇത്തരം ജീവിതരീതി പ്രാപ്തമാകുമ്പോൾ വ്യക്തിത്വ വികാസവും സ്വയം പര്യാപ്തതയും നേടിയെടുക്കാനാകും. ഇത് ഒരു വ്യക്തിക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.



Tuesday, November 17, 2020

കാഴ്ചയിലെ വൈരുദ്ധ്യം

 കുറച്ചുദിവസങ്ങളായി ഈ ചിത്രങ്ങൾ മനസ്സിൽ ശയിച്ചു  തുടങ്ങിയിട്ട്. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച്..... വീണ്ടും....വീണ്ടും പലയിടങ്ങളിൽ നിന്നായി ഈ ചിത്രങ്ങളിലെ ദയനീയമായ കണ്ണുകൾ എന്നെ നോക്കിയതോ, അതോ ആ കണ്ണുകളിൽ ഞാൻ പലരെയും കണ്ടതോ !എന്ന് നിശ്ചയമില്ല. പലർക്കും തോന്നാത്ത ആശയം ക്യാൻവാസിൽ കൊണ്ടുവന്ന കലാകാരന് അഭിനന്ദനങ്ങൾ. ഒരേസമയം അത്ഭുതപ്പെടുത്തുകയും, അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യുന്ന പച്ചയായ ജീവനുള്ള പ്രതിബിംബങ്ങൾ.

 പൂപോലെ മൃദുലമായ കൈകൾ കരിങ്കൽ ചുമക്കുന്നതും,  പൂക്കൊട്ട ചുമന്നു നൽക്കുന്നതും അർത്ഥവത്തായ ചിത്രീകരണം. പൊട്ടിപ്പൊളിഞ്ഞ പശ്ചാത്തലത്തിന് പകരം, പ്രൗഡ പൈതൃകത്തെ വിളിച്ചോതുന്ന ഗംഭീര കാഴ്ചകൾ. സത്യത്തിന് മുഖം മൂടി അണിയുന്നത് ഇങ്ങനെയൊക്കെയല്ലേ. ബാഹ്യ സൗന്ദര്യത്തിൽ നിന്നും ആന്തരിക
സൗഖ്യത്തെ... അളന്ന് എടുക്കുന്ന അളവുകോൽ ഒരുപക്ഷേ ഹൃദയങ്ങളെക്കാൾ കൂടുതൽ അടുത്തറിയുന്ന കണ്ണുകൾ ആയിരിക്കും. പലപ്പോഴും ജീവിതം ഒരു ഭാരമായി തോന്നുന്ന വേളയിൽ,മറ്റുള്ളവർ തലയിൽ വച്ച് തരുന്ന പൂക്കൾ.......... കരിങ്കല്ല് പോലെ കനം അനുഭവപ്പെടുന്നത് സാഹചര്യ സമ്മർദ്ദങ്ങൾ മാത്രമല്ല,വിധിയുടെ ക്രൂരതകൾ കൂടെയാണെന്ന് ഉൾക്കൊള്ളുവാനുള്ള മനസ്സാണ് പലപ്പോഴും തകർന്നു പോകുന്നത്.

 അന്നത്തിന്റെ വില മനസ്സിലാക്കുന്നത് അത് കൈയെത്താദൂരത്ത് ആകുമ്പോൾ മാത്രമാണ്. ഏറ്റവും സ്വാദുള്ള ഭക്ഷണം വിശപ്പാണ് എന്ന്   ഇനിയും മനസ്സിലാക്കാത്തവർ മൂല്യച്യുതി സംഭവിച്ചവർ തന്നെ.
അലുക്കും തോരണവും വെച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളിലെ കരിങ്കൽ പ്രതിമകൾക്ക് ദയ ഉണ്ടെങ്കിൽ വിധിയുടെ വിളയാട്ടങ്ങൾ എന്ന് പറഞ്ഞ് നമ്മെ ആരും ആശ്വസിപ്പിക്കില്ലായിരുന്നു........
വിശന്നിരിക്കുന്ന കുഞ്ഞു വയറിനെ പോറ്റുമ്പോൾ, ഭഗവാനെ ഊട്ടുന്നതിനു തുല്യമായ അനുഭൂതി ലഭിക്കണമെങ്കിൽ ഒരിക്കൽ എങ്കിലും ആ പ്രവർത്തി ചെയ്യാൻ മനസ്സിനൊപ്പം തന്നെ കരങ്ങളും വഴങ്ങണം. ഒരു തവണ അന്നം കൊടുത്താൽ ലഭിക്കുന്ന സംതൃപ്തി ഒന്നും ഇരുമ്പു ഭണ്ഡാരങ്ങളിലെ ചില്ലറ കിലുക്കങ്ങൾക്ക്  നൽകാൻ ആവില്ല. 


 ശിവപാർവതിമാർ ക്കിടയിലെ കുഞ്ഞു ഗണപതി, ഓരോ മാതാപിതാക്കളുടെയും സമൃദ്ധിയുടേയും, ഇല്ലായ്മയുടെയും,മുഖംമൂടികൾ ഇളക്കുന്നതാണ്.
 ഓരോ കുഞ്ഞും,കുഞ്ഞു ഗണപതിയെ പോലെ നിരനിരയായ് ആഗ്രഹങ്ങൾ പറയുമ്പോൾ, ചോര നീരാക്കി പണിയെടുത്ത്,
അവയെല്ലാം  നിറവേറ്റി കൊടുക്കുന്ന ഈശ്വര തുല്യർ  തന്നെയല്ലേ ഓരോ അച്ഛനുമമ്മയും. ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെയാണ് ഒരു അച്ഛനും അമ്മയും പിറവികൊള്ളുന്നത്,  കുഞ്ഞിന്റെ വളർച്ചയോടൊപ്പം തന്നെയാണ് അച്ഛന്റെയും അമ്മയുടെയും തളർച്ചയും തുടങ്ങുന്നത്. 
കുടിക്കുന്ന ഓരോ നീരിലും,ശ്വസിക്കുന്ന ഓരോ മിടിപ്പിലും,  വാക്കിലും നോക്കിലും സ്വയം കാണാതെ മക്കളെ കാണുന്ന എത്രയോ പുണ്യം. പക്ഷേ പലപ്പോഴും ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി മാത്രം മാറുന്ന കാഴ്ചകളും കണ്മുന്നിൽ ഉണ്ടാവാം.


 ജീവിതമാകുന്ന കേളിയിൽ, ചവറ്റു കൂമ്പാരങ്ങ്ൾക്കിടയിൽ പോലും രാജാവും റാണിയും ആകുന്നത് മനസ്സിന്റെ ആഗ്രഹം കൊണ്ടു തന്നെ. നമുക്ക് യോഗ്യതയുള്ളതെല്ലാം
 നമുക്ക് ആഗ്രഹിക്കാം. നമ്മളുടെ പരിധിയിൽവരുന്ന ആഗ്രഹങ്ങൾ എല്ലാം എത്തി പിടിക്കാം. പക്ഷേ.....
 അയോഗ്യമായിതിനെ,
ലഭിക്കില്ലെന്ന ഉറപ്പ് ഉള്ളതിനെ, കൈയ്യെത്തും ദൂരത്ത് എത്താത്തതിനെ, മോഹിക്കുന്നത് ആഗ്രഹം അല്ല..... അതൊരു സ്വപ്നമാണ്. പക്ഷേ.....
 ഒരേ സ്വപ്നം ഒരുപാട് തവണ കണ്ടാൽ അത് തന്നെ നേടണം എന്നില്ല., അത് സംഭവിച്ചിരിക്കും, അങ്ങനെയാണ് പല മനുഷ്യജന്മങ്ങളും.  ഒരിക്കലും തൊടാൻ പറ്റാത്ത ആകാശത്തെ,മേഘങ്ങൾക്കിടയിലൂടെ, പറന്നു ചെന്ന്.... തൊട്ടു...എന്ന സ്വപ്നം കാണുന്നവർ.
സ്വപ്‌നം ആണെന്നറിഞ്ഞിട്ടും !

 ഓരോ അച്ഛനും സ്വന്തം കുഞ്ഞ് രാജകുമാരി ആകുമ്പോൾ,തീർച്ചയായും, രാജാവിനെ പോലെ തന്നെയാവണം അച്ഛൻ മക്കൾക്കും. അമ്മയെന്നാൽ പേറ്റു  നോവും അമ്മിഞ്ഞപ്പാലും മാത്രമല്ല..... ജീവിത പാതയിലെ കല്ലും മുള്ളും നീക്കി....കുഞ്ഞു  കാൽവെപ്പുകൾ...... പതറാത്തഅടികൾ ആക്കി മാറ്റി... പടവുകൾ കയറ്റുന്ന...... വഴിവിളക്കു തന്നെ.
അമ്മയെന്നാൽ  സത്യവും, അച്ഛൻ എന്നാൽ വിശ്വാസവും എന്നത്,,, നാം പോകുന്ന വഴികളിലും, കാണുന്ന കാഴ്ചകളിലും, അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളിഉം വ്യത്യസ്തമാകാം....... പക്ഷേ ചില നിർണായകഘട്ടങ്ങളിൽ, നാം പതറുമ്പോൾ,
അച്ഛൻ എന്ന വിശ്വാസ കരങ്ങൾ...... നമ്മെ മുറുകെ പിടിക്കും, അമ്മയെന്ന സത്യം..... ആഗ്രഹങ്ങൾ  സ്വപ്നങ്ങളും,സ്വപ്നങ്ങൾ  യാഥാർഥ്യങ്ങളും,ആക്കി മാറ്റാൻ പ്രചോദനമാകും.
 ഓരോ ചിത്രവും കാണുന്നവന്റെ  കണ്ണിൽ അല്ല.....  മനസ്സിലാണ് കൊളുത്തുന്നത്.

കാഴ്ചയിലെ വൈരുധ്യം.., മനസ്സിന്റെ തോന്നൽ മാത്രമാണ്. പക്ഷേ പലപ്പോഴും ഈ ചിത്രങ്ങളിലെ പോലെ യഥാർത്ഥ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നത് സങ്കല്പങ്ങളെക്കാൾ,
 മുഖംമൂടി അണിഞ്ഞ യാഥാർത്ഥ്യങ്ങൾ ആകും നാം കണ്ടുമുട്ടുന്നവരിൽ   പലരും.  അതുകൊണ്ടുതന്നെ നോട്ടത്തിലെ വിലയിരുത്തൽ പലപ്പോഴും പ്രായശ്ചിത്തത്തിനു
പോലും അർഹതയില്ലാത്തത് ആകാം.....

Wednesday, November 4, 2020

ഒന്നിനും അല്ലാതെ........വെറുതെ ഓർക്കാൻ.



രാവിലെ പത്രം തുറന്നപ്പോൾ....കണ്ടു പരിചയം ഉള്ള ഒരു മുഖം.

"എന്നെ ഓർമയില്ലേ "എന്ന് ചോദിക്കുന്ന കണ്ണുകൾ. 

പക്ഷെ ഓർമ കിട്ടണില്ല...........

അതെ കാലം കടം വാങ്ങിയ നല്ലൊർമ്മകൾ..........

ഒരിക്കലും മറക്കരുതേ എന്നു ആദ്യം പറഞ്ഞത് എന്നാ?ആരോടാ......
ഓർക്കണില്ല........................

ഇന്ന് നല്ല മഴക്കാറുണ്ട്.....



 ഒരുപക്ഷേ...........................

പത്താം ക്ലാസ്സിലെ യാത്രഅയപ്പിനാവാം. അന്ന് അധ്യാപകരുടെ  കൈപിടിച്ച് അനുഗ്രഹം വാങ്ങി യാത്രപറഞ്ഞ നിഷ്കളങ്ക കാലം.
രാവുറങ്ങി എണീറ്റപ്പോളും ആ വിരഹം ഉള്ളിൽ ഉണ്ടായിരുന്നു.

പുതിയ.....  പുതിയ.... കലാലയങ്ങൾ .......

പഠനപടവുകളുടെ ഗതിക്കനുസരിച്ചു
എത്ര...എത്ര... യാത്ര അയപ്പുകൾക്ക്‌ സാക്ഷ്യം വഹിച്ചു.

അതിലൊക്കെയും ആവർത്തിച്ചു പറഞ്ഞ വാക്കുകൾ.

"ഓർക്കും ഓർമയുള്ളടത്തോളം "

അതെ ഓർത്തിരുന്നിരിക്കാം........
ഓർമ മങ്ങും വരെ .

വീണ്ടും വീണ്ടും ആ ചിത്രത്തിലേക്ക് ആഴ്ന്നു നോക്കി...........,
എന്തൊക്കയോ പറയുന്ന കണ്ണുകൾ.
വീണ്ടും..... വീണ്ടും....
 നോക്കുന്ന എന്റെ കണ്ണുകളെ പറ്റിക്കുന്ന ഒരു ചിരി......... അതെ.....എന്റെ ശിഷ്യ ഗണത്തിലെ ആയിരകണക്കിന് പൂക്കൾക്കിടയിൽ എന്നും വന്ദിച്ചിരുന്ന..........................
ഒരുപൂവായിരുന്നുവോ........
ആയിരിക്കില്ല............... കാരണം..പേരും, മുഖവും, പ്രായവും,ഒന്നും അങ്ങട്ട് ചേരുന്നില്ല......

പത്രം എടുത്തു വച്ച്........
ഓർമ്മകളെ അടുക്കി പെറുക്കി..........
മനസ്സിലൂടെ മിന്നായം പോലെ ഒരുപാടു മുഖങ്ങൾ.........

പറയാതെ പറയുന്നവർ    ............ അറിയാതെ അറിയുന്നവർ............ പക്ഷെ കുസൃതികളും വികൃതികളുമായി ഒരുപാടു പേർ.
അതിൽ ഞാൻ അറിഞ്ഞവർ ഒന്നും എന്നെ അറിഞ്ഞിരുന്നില്ല.
ഞാൻ അറിയാതെ ഒരു പാടു പേർ എന്നെ അറിയാൻ ശ്രമിച്ചിരുന്നു. പക്ഷെ അന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ നമുക്കിഷ്ടമുള്ളവരെ ചേർത്തി നിർത്താൻ തന്നെ ബുദ്ധിമുട്ടുള്ള പ്പോൾ.................നമ്മളെ ഇഷ്ടമുള്ളവരെ കൂടെ ഗൗനിക്കാൻ എവിടെ നേരം...........

പക്ഷെ നേർവഴികാട്ടിയവരും, അറിവിന്റെ പാലം കടക്കാൻ സഹായിച്ചവരും കലണ്ടർ മറിയുമ്പോൾ പഴയതാളുകൾ പിന്നെ  തിരിച്ചു നോക്കാറില്ല..... ഞാനും.

പഠനമികവ് കൊണ്ടും,
ഉന്നതസ്ഥാനം കൊണ്ടും, മനസ്സിൽ ഉദിച്ച സഹപാഠികളുടെയും, സഹപ്രവർത്തകരുടെയും, ശിഷ്യരുടെയും മുഖങ്ങൾ ഹൃത്തിൽ  തിരഞ്ഞു. അതിലൊന്നും ഈ മുഖമില്ല........

ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും പത്രത്തിലേക്ക് നോക്കി.
ഏയ്യ്.........
ഇപ്പൊ നോക്കുമ്പോൾ  ആ കണ്ണുകൾക്ക്‌  എന്നെ പരിചയം ഇല്ലാത്തപോലെ..... അതോ..................................
മനസിലാവാത്തതിൽ പരിഭവം ആയിരിക്കുമോ......... ആവാം........
ആവാതിരിക്കട്ടെ .......

അവഗണന ഞാൻ ആർക്കും നൽകിയിട്ടില്ല എന്ന് അറിയാം......

ആ പത്രത്തിലെ ജീവനറ്റ ചിത്രം അപ്പോൾ തേങ്ങുകയായിരുന്നു........

( ഫോണും, ലാപും, ടാബും, വാട്സപ്പ് കൂട്ടായ്മയും, വീഡിയോ കോളും,
ഗൂഗിൾ റിയൂണിയനും .......... അങ്ങനെ.......അങ്ങനെ കാലാദേശാന്തരങ്ങൾ ക്കപ്പുറത്തു..........................ഒരു പുറത്ത് നിന്നും നോക്കിയാൽ
"online "എന്ന ആറക്ഷരം കാണുമ്പോൾ "live" എന്ന വിശ്വാസം മറുപുറത്തുണ്ടാവും.
"Last seen" കാണാത്തപ്പോൾ 'busy'.......മുതൽ 
'sim damage 'വരെ ഊഹിക്കുന്ന കാലം.)


പക്ഷെ.......... ഒന്നിനും അല്ലാതെ വെറുതെ ഓർക്കുവാനായി ഒരു ഓർമ.......................

ആഞ്ഞടിച്ച കാറ്റ്....... ഓർമ പോലെ......
ശക്തിയായി വീശി..... പത്രം മുറ്റത്തേക്ക് പറന്നു.

ഒരു പൊട്ടി കരച്ചിൽ പോലെ.........
കോരിച്ചൊരിയുന്ന മഴ.......

പത്രം എടുക്കാനായി മുറ്റത്തേക്കിറങ്ങിയപ്പോൾ
അത് വീണ്ടും പറന്നു ഒഴിഞ്ഞുമാറി.........
ഇന്നലെ രാവിൽ വിരിഞ്ഞു പുലരിയിലേക്ക് മിഴിയടച്ച നിശാഗന്ധിചോട്ടിലെത്തി.

കൈയിലെടുത്തപ്പോൾ പത്രം........
നിവർത്താനാവാത്ത
 വിധം.......
നനഞ്ഞുകുതിർന്നിരുന്നു............ അതിനകത്തെ ഓർമ്മചിത്രം  മഴയായി കരഞ്ഞതാകാം...............

സുജിത.......🌼



തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...