Pages

Saturday, December 30, 2023

ന്റെ..... ഉപാസന.



ന്റെ ഉപാസന... അതെ അവളെ അങ്ങനെ വിളിക്കാനാണെനി ക്കിഷ്ട്ടം.
ഒരു പതിറ്റാണ്ടായി അവളെ കണ്ടിട്ട്. ഇന്നവളെ ഒന്നു കാണണം. പെട്ടന്ന് എടുത്ത തീരുമാനം. അതിനാൽ തന്നെ മുന്നൊരുക്കങ്ങൾ ഒന്നും ഇല്ല. യാത്ര തീരുമാനിച്ചു.

എന്താണ് അവൾക്കായി കരുതുക. കണ്മണിക്കും എന്തെങ്കിലും വേണ്ടേ.
അവൾ അവധിക്കാലം ആയതിനാൽ അവിടെ ഉണ്ടോ ആവോ. എങ്കിലും അവർക്ക് ഇഷ്ടമുള്ളതൊക്കെ ഒരു രാത്രി കൊണ്ട് തന്നെ ഒരു കൂട്ടി.

കണ്മണി................ കണ്ണുകൾ കൊണ്ട് കഥ പറയുന്നവൾ.
അസ്സലായി ചിത്രം വരക്കും. ഒരു പക്ഷെ കണ്ണിലെ കഥകളും, കൈവിരലിലെ വരയ്ക്കാനുള്ള കഴിവും കാൽച്ചിലങ്കയുടെ വേഗവും.... അവളെ അമ്മയേക്കാൾ പ്രശ്‌സ്തയാക്കിയേക്കാം.

7.30 നുള്ള ബസിൽ കയറി. കെ എസ് ആർ ടി സി  യാത്രകൾ പണ്ടേ ഇഷ്ടമാണ്. കാരണം യാത്രക്ക് നീളം കൂടുമ്പോൾ ആണ്
കെ എസ് ആർ ടി സി  യാത്ര തിരഞ്ഞെടുക്കാറ്.
...കൂട്ടിനു ബസിനെക്കാൾ വേഗത്തിൽ പായുന്ന ചിന്തകളും....

ഉപാസന.... ഞാൻ അവളെ കണ്ടത്... അവളിലിലെ കലയിലൂടെ ആണ്.... അമ്പലതറയിൽ...... സ്റ്റേജിൽ കയറി..... അവതരണകഥയെ കുറിച്ചും, വേഷത്തെ കുറിച്ചും, അലങ്കാരത്തെ കുറിച്ചും, അവൾ വിവരിക്കുമ്പോൾ ഞാൻ അന്ന് ദീപാരാധന തൊഴുകയായിരുന്നു.
അക്ഷരസ്പുടത കർണ്ണത്തെ തുളച്ചപ്പോൾ ഞാൻ അറിയാതെ അങ്ങട്ട് നോക്കി.
............അലങ്കാരവേഷത്തിൽ മനസ്സിൽ കയറിയത് കൊണ്ടാവാം
ഒരുപാട് നിറക്കൂട്ടുകൾ ചാലിച്ച ഒരു മേലങ്കിയാണ്‌ ഞാനവൾക്ക് നൽകിയത്.
ഇന്നും അവളെ ഓർക്കുമ്പോൾ കറുപ്പിൽ വർണങ്ങൾ വിതറി
അവളുടെ മെലിഞ്ഞ ദേഹത്തു ഒട്ടികിടക്കുന്ന കുത്താമ്പുള്ളി  സാരിയാണ് ഓർമ വരിക.
നെറുകയിൽ നീളത്തിൽ അവൾ വരച്ചിടുന്ന സിന്ദൂരം.... അതിൽ കൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുച്ചാലുകൾ എന്നും അവളുടെ തിരക്കുള്ള ദിനചര്യ വിളിച്ചോതി യിരുന്നു..... ഒരിക്കലും പരാതിയോ പരിഭവമോ ഇല്ലാതെ ഉള്ളിലെ തിരകൾ എല്ലാം ഒരു ദീർഘാനിശ്വാസത്തിൽ അവൾ ആവാഹിച്ചിരുന്നു.
വീണ്ടും.... എന്തെ?എന്നുള്ള എന്റെ നോട്ടങ്ങൾക്ക് അവൾ കണ്ണിറുക്കി കാണിക്കും..... സ്നേഹത്തോടെ ചേർത്ത് പിടിക്കും.... എന്തെ?എന്ന് തിരിച്ചു ചോദിക്കും.... ഞാനും കണ്ണിറുക്കി കാണിക്കും....
പക്ഷെ ഉരല് ചെന്ന് മദ്ധളത്തോട്എന്ന് ചുമരുകൾ പോലും പരിഹസിച്ചിരുന്ന കാലം.
വിധി കൊണ്ടു കീറുന്ന മുറിവുകൾ
കാലം ഉണക്കും.... എന്നാൽ... വീണ്ടും വീണ്ടും മുറിവുകൾ കീറുമ്പോൾ വിധിയെ ഒന്ന് മാറ്റിയെഴുത്തിയാലോന്നു അവൾക്കും തോന്നി.

അന്നാണ് ഉപാസന ഉണർന്നത്.... സ്വയം ചോദിച്ചത്..... മാർഗം ഉണ്ടായിട്ടും ലക്ഷ്യത്തിലെത്താതെ, കഴിവുണ്ടായിട്ടും കഴിവ് കേട് മാത്രം കേട്ടു....

 ബ്രാഹ്മമുഹൂർത്തത്തിൽ  ഉണർന്ന്.... സാധകം ചെയ്തു,..ഗവേഷണം അപ്ഡേറ്റ് ചെയ്ത്, ഒരു വീട്ടമ്മ യുടെ സകല പണികളും രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ശ്വാസത്തിൽ ഒറ്റയ്ക്ക് തീർത്തു.... പകൽ മുഴുവനും പലയിടത്തെ ക്ലാസുകൾ തീർത്തു,സൂര്യാസ്തമനം കഴിഞ്ഞു....
ദീപാരാധന നേരത്തേക്ക് മുഖത്തു അലങ്കാരം ചാർത്തി.... ഉടയാടകൾ അണിഞ്ഞ...അവളുടെ രൂപം ഉദയസൂര്യനെകാൾ ശോഭയോടെ വിളങ്ങാറുണ്ട്.
 വേദികളിൽ നിന്ന് വേദികളിലേക്ക്... പ്രശസ്തിയിൽ നിന്നും അംഗീകാരങ്ങളിലേക്ക് ... കഠിനാധ്വാനം കൊണ്ട് അവൾ നേടുന്ന വിജയങ്ങൾ അടിച്ചമർത്താൻ ആയി, അഥവാ അതിനു വിലങ്ങിടുവാനായി .... ഒരുപക്ഷേ ഈശ്വരാധീനം കൊണ്ട് അവൾക്ക് ലഭിച്ച അതുല്യമായ കഴിവിനെ വേരറുത്ത്, പിഴുതെറിയാൻ വേണ്ടി  ശ്രമം തുടങ്ങി.... നെഞ്ചിലെ താലി  അവളെ ശ്വാസംമുട്ടിക്കുകയ്യും, നെറ്റിയിലെ സിന്ദൂരം പാതിരാത്രിയിൽ വേദനിച്ചു പുളയുന്ന ശരീരത്തിലെ കട്ടപിടിച്ച രക്തമായും... അവൾക്ക് തോന്നി തുടങ്ങി..... അതിനാൽ തന്നെ പാഴ് ജന്മത്തെക്കാൾ വലുത് തന്നിലെ കലയെ ആണെന്നുള്ള ബോധം, അതിനായുള്ള ഗവേഷണം, ആത്മസമർപ്പണം, എല്ലാം ഉപാസനയായി......

വീണ്ടും മഴകൾ ആസ്വദിച്ച്, നനഞ്ഞ മണ്ണിൽ നിന്നും പൊട്ടിമുളയ്ക്കുന്ന വിത്ത് പോലെ തളിരിലകൾ കൊണ്ട്.... അവൾ വീണ്ടും പടർന്നു കയറി...... അവളുടെ തപസ്സിന് പുണ്യം പോലെ ലഭിച്ച അംഗീകാരം...  സമർപ്പിക്കേണ്ടത് അവളുടെ മനോഭാവത്തിന് തന്നെ.

 ബസിറങ്ങി.......പതിവിൽ കൂടുതൽ തിരക്കുണ്ട്...വലിയ ഫ്ലക്സ് ബോർഡിൽ നിന്ന് എനിക്ക് കാര്യം മനസ്സിലായി .... ഇന്നാണ് സ്വീകരണം... അതിനാൽതന്നെ  റോഡിൽ നല്ല തിരക്കുണ്ട്. ഒരുപാട് വാഹനങ്ങൾ ക്കിടയിലൂടെ.... അലങ്കരിച്ച പന്തലിൻ നടുവിലൂടെ.... ഞാൻ എത്തി.... വേദിക്കു  മുന്നിൽ തന്നെ ഇരുപ്പുറപ്പിച്ചു...... എത്ര തിരക്കുണ്ടെങ്കിലും..... ഈ ചടങ്ങ്... നേരിട്ട് കാണണം എന്ന അതിയായ ആഗ്രഹമാണ്.... ഈ ശുഭമുഹൂർത്തത്തിൽ എന്നെ ഇവിടെ എത്തിച്ചത്. മറ്റേതൊരു വേദിയും പോലെ.... ഈശ്വര പ്രാർത്ഥനയും, അനുമോദനങ്ങളും, അഭിനന്ദനങ്ങളും..... ഏറ്റുവാങ്ങി...... തന്റെ കലയ്ക്ക് ലോകം നൽകുന്ന, തന്റെ ഗവേഷണഫലമായി.... സമഗ്രസംഭാവനയ്ക്കുള്ള വലിയ പുരസ്കാരം നിറഞ്ഞ സദസ്സിൽ ഏറ്റുവാങ്ങുമ്പോൾ ഉപാസനയുടെ കണ്ണിൽ ആത്മവിശ്വാസവും, ഹൃദയത്തിൽ  ചാരിതാർത്ഥ്യവും......

 തിരക്കൊഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു..... നിറഞ്ഞ മിഴികൾ എന്നോട് പറഞ്ഞു.... ഇത്‌....എന്റെ തപസ്സിന്റെ പുണ്യം.....

വലിഞ്ഞുമുറുകിയ അവളുടെ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ അന്നുമുതലാണ് അവൾ തന്റെ ലക്ഷ്യത്തിലേക്ക് അടുത്തു തുടങ്ങിയത്, ഞാനടക്കം പലരും അവളെ വിമർശിച്ചു,...
 അതിന്റെ പ്രായശ്ചിത്തം ആയിരുന്നു ഇന്നത്തെ നിറഞ്ഞ സദസ്സിന്റെ മുൻനിരയിൽ തന്നെ ആ കാഴ്ച കാണാൻ ആയി ഞാൻ അവിടെ എത്തിയത്.
ഒരുപാട് കളിചിരി തമാശകൾ പങ്കുവെച്ച്...... അവളുടെ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്.... കണ്മണിയോടും ഉപാസന യോടും....യാത്ര പറഞ്ഞപ്പോൾ..... മനസ്സ് മന്ത്രിച്ചു..... അമ്മയെക്കാൾ മിടുക്കിയായി മകൾ വിളങ്ങട്ടെ...........
പ്രാർഥനകൾ മാത്രം....
ന്റെ...... ഉപാസനയ്ക്ക്.....



No comments:

Post a Comment

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...