Pages

Saturday, June 29, 2024

ഒറ്റക്ക്.......ഒരു പെരുമഴയത്ത്



....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ.... എലിയും പൂച്ചയും, പല്ലിയും, എട്ടുകാലിയും സമൃദ്ധമായി വാഴുന്നിടം. മഴപെയ്താൽ അടുക്കള വെള്ളച്ചാലാകുന്നിടം... പൊടിയും, കാറ്റും ഒരുമിച്ചു ഇരച്ചെത്തുന്ന ജനാലകളും, ചവിട്ടി അടച്ചു, വലിച്ചു തുറക്കുമ്പോൾ കൈകൾ മുറിയുന്ന വാതിലുകളും, ഉപയോഗിക്കാതെ അടച്ചിട്ട കുറെ മുറികളും ആയി ഒരിടം. തപ്പിയും തടഞ്ഞും, തട്ടി വീണുമുള്ള ആദ്യദിനങ്ങൾ....... ഇന്നും ഓർക്കുമ്പോൾ തേങ്ങൽ.

 മണിക്കൂറുകൾ ദൈർഘ്യമുള്ള ഒരു ദിവസത്തിന്റെ അവസാനം അപൂർവമായി ഏതാനും സെക്കൻഡുകൾ മാത്രം സംസാരിക്കുന്ന ആൾ കൂടെ.... അതും അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കാച്ചി കുറുക്കിയ പരുക്കൻ വാക്കുകൾ. വർഷങ്ങളായി ഉള്ള ശീലം അതെങ്ങനെ ഒരാളിൽ പെട്ടന്ന്മാറ്റങ്ങൾ ഉണ്ടാക്കും....

കൂട്ടങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാൾ... പ്രത്യേകിച്ച് ഏതുതരം സൗഹൃദവും, ഏതു പ്രായത്തിലുള്ളവരുമായും , വലിപ്പ ചെറുപ്പമില്ലാതെ, വാതോരാതെ സംസാരിച്ചു, തമാശകളും, പൊട്ടിച്ചിരികളും, കുസൃതികളും കളിയാക്കലുകളും ആസ്വദിച്ച്, മനസ്സ് പൂർണ്ണമായും മറ്റൊരു ലോകത്ത് എത്തിച്ചിരുന്ന ഒരാൾ. മനസ്സിൽ ഇഷ്ടപ്പെട്ട സൗഹൃദത്തിന്റെ നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാറുള്ള ഒരാൾ.



കാണുന്നവരും, പരിചയപ്പെടുന്നവരും, സംസാരിക്കുന്നവരും, ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു, എങ്ങനെ എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ പുഞ്ചിരിച്ച്  ഇരിക്കാൻ പറ്റുന്നു, എത്ര സംസാരിച്ചാലും മടുക്കാത്തത്എന്താണ്, എവിടുന്നാ... ഈ തമാശകളൊക്കെ,
കുറെ കാലത്തിനു ശേഷം കുറെ ചിരിച്ചു..ട്ടോ. ഇങ്ങനെയുള്ള
മുഖസ്തുതികളിൽ
സംതൃപ്തമായിരുന്ന മൗനം..... ഒരു ചെറുപുഞ്ചിരി... ധാരാളം മതി ആ ദിനം ധന്യമാവാൻ.... ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞ് സന്തോഷങ്ങൾ ചേർത്തുവച്ച് ഉണ്ടാക്കിയ സംതൃപ്തിയായിരുന്നു പിറ്റേന്നത്തെ പുലരികളുടെ ഉണർവ്.



ഒറ്റരാത്രികൊണ്ട്. ജീവിതം മാറിമറിഞ്ഞു.
പെട്ടെന്നായിരുന്നു തീരുമാനങ്ങൾ.... അതിലും പെട്ടെന്നായിരുന്നു മാറ്റങ്ങൾ.... പുറമേ ശാന്തമെങ്കിലും കലങ്ങിമറിഞ്ഞു കൊണ്ട് ഒരു മൂന്നാലു മാസം.... പൊരുത്തപ്പെടാത്ത പൊരുത്തപ്പെടലുകൾ... വർഷങ്ങളോളം ആരും കാണാതിരിക്കാൻ തുന്നികൂട്ടി ചേർത്ത് വെച്ചിരുന്ന കീറലുകളൊക്കെ നൂലുകെട്ടഴിഞ്ഞു പുറത്തുവന്നു.


ആദ്യ മാസങ്ങളിലെ അതിജീവനം പുറമേ കാണിക്കാൻ എങ്കിലും അനിവാര്യമായിരുന്നു.
പുതിയ പറിച്ചു നടലിൽ വേരു പിടിപ്പിക്കാനായുള്ള പരിശ്രമങ്ങൾ.... ആദ്യം അപരിചിതത്വത്തിന്റെ പരിചയപ്പെടലുകൾ,
സ്ഥലപരിചയവും
വ്യക്തി പരിചയവും ചടങ്ങ് പോലെ നടത്തി... പിന്നെ പിന്നെ സ്വയം ഉൾവലിഞ്ഞു....സ്വയമേ ഉമ്മറത്ത വാതിലും, പിൻവാതിലും പകലും രാത്രിയും ഒരുപോലെ താഴിട്ടു പൂട്ടിയതിനൊപ്പം മനസ്സും പൂട്ടിവെച്ചു. ആരെയും കാണാനും, പരിചയപ്പെടാനും സംസാരിക്കാനും, എല്ലാം ഒരു വിമുഖത.... അങ്ങനെ ആണ് തുടക്കം.
കഴിഞ്ഞു പോയ  നാൽപതു വർഷത്തിനിടയിൽ
ആദ്യമായാണ് ഇങ്ങനെ. പല സാഹചര്യങ്ങളിലും പല പ്രതിസന്ധികളിലും പിടിവള്ളി തേടിപ്പിടിച്ചിരുന്നു. പക്ഷേ ഇവിടം അതിനും ശ്രമിച്ചില്ല. അതോ ശ്രമിച്ചത് ഒക്കെ പരാജയപ്പെട്ടു എന്ന തിരിച്ചറിവും ആവാം.

പുതിയ ശിഖരത്തിൽ ഒന്നാം ചുള്ളിക്കൊമ്പ് വെച്ച് കൂടുകൂട്ടുന്ന പക്ഷിയേ പോലെ എല്ലാം ഒന്നിൽ നിന്ന് തുടക്കം... എല്ലാ അർത്ഥത്തിലും അർത്ഥമില്ലാത്ത അവസ്ഥകൾ .
ആരെയും പഴിചാരാതെ വിധി എന്ന മഹാസാഗരം കോരി കുടിച്ചു മുന്നേറി.

 ജോലിയുടെ ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ കാര്യം അറിയാതെ, തമാശയിൽ പൊതിഞ്ഞു ഇടയ്ക്കിടയ്ക്ക് കിട്ടുന്ന കളിയാക്കലുകളും പരിഹാസങ്ങളും, മനംനൊന്തെങ്കിലും സൗഹൃദത്തിന്റെ പേരിൽ ചിരിയിൽ തുടച്ചു. പതുക്കെ പതുക്കെ സ്വയം ആ വഴിയും അടച്ചു കുറ്റിയിട്ടു.

 നമ്മെ ഏറെ അടുപ്പമുള്ളവരുടെ , അതിലും നന്നായി നമ്മളിലെ കഥകൾ അറിഞ്ഞവരുടെ, അനുഭവസ്ഥരുടെ സാക്ഷ്യം പറച്ചിലുകൾ 
ഈ ചെവിയിൽ നിന്നും 
ആ ചെവിയിൽ നിന്നും മാറിമാറി പോയപ്പോൾ പുതിയ കഥകളുടെ തുടക്കം... മനസ്സിൽ ആലോചിക്കുകപോലും ചെയ്യാത്തകുറ്റം ചാർത്തലുകൾ.... ഇതൊക്കെ പോരെ ഏതു കരിങ്കല്ലും ഒന്നുലയാൻ..

മനശക്തിയും മനസ്സമാധാനവും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്തോറും മലയ്ക്കു മുകളിൽ എത്തിച്ച  ഭ്രാന്തൻ കല്ലുകൾ പോലെ താഴേക്ക് ഊർന്നുപോയ അവസ്ഥ.


 സത്യത്തിൽ ആലോചിക്കുമ്പോൾ ഇന്നും അത്ഭുതമാണ്.പല രെയും പല സാഹചര്യങ്ങളിലും കൈപിടിച്ച് എണീപ്പിച്ചിട്ടുണ്ട്. ഒരുപാട് പേരെ ഇന്നും  ചേർത്തുനിർത്തുന്നു. ആരും അത്രയും വേണ്ടപ്പെട്ടവരൊന്നും അല്ല. പക്ഷെ അവൾ തകർന്നു പൊട്ടിപിടഞ്ഞു ഇരിക്കാണ് ന്ന് അറിഞ്ഞ അവർക്ക് സങ്കടം ആവും കാരണം ഇന്നവർക്കൊക്കെ കര കയറാനുള്ള മാർഗ്ഗം തെളിച്ച അവൾക്ക്എ ന്തെ സ്വയം തപ്പിപിടിച്ചു നടക്കാനുള്ള വെളിച്ചം ഇല്ലാഞ്ഞുന്ന്. 
 ഒരുപാട് പ്രാർത്ഥിച്ചു, ചില ദിവസം മണിക്കൂർകളോളം മനഃശക്തി കിട്ടാൻ മാത്രം.
 
 അതെ...മനസ്സ് മാത്രം പൂർണമായും കൈവിട്ടു പോകുന്നതിനു മുന്നേ സമചിത്തതയോടെഇന്നും കൂടെയുള്ളതിന്  ഗുരു കാരണവന്മാരുടെ പുണ്യംന്നു വിശ്വസിക്കാം .

 ന്നിട്ടും... കുറച്ചു ദിവസങ്ങൾ മനസ്സിലെ വൈകാരികമായ മാറ്റങ്ങൾ, അസഹിഷ്ണുത, നിരാശ,  എല്ലാം കൈവിട്ട അവസ്ഥയിൽ പിടിച്ചുനിൽക്കാനായി  ശ്രമിക്കുകയാണെന്ന് മനസ്സിലാക്കാതെ  പ്രിയപ്പെട്ടവർ അത് വാശിയും വഴക്കും കുറുമ്പുമായി  വിധിയെഴുതി. ചേർത്തുപിടിക്കുന്നവരുടെ മുന്നിൽ  ഒന്നു പൊട്ടിക്കരയാൻ പോലും സാധിക്കാതെ  വഴക്കിൽ അവസാനിച്ച വർത്തമാനങ്ങൾ. 
വീണ്ടും വീണ്ടും അതോർത്ത് തേങ്ങിയ രാത്രികൾ.


 മനസ്സും ശരീരവും പൂർണമായി തളർന്നപോലെ. ഒന്ന് എണീച്ചു നിൽക്കാൻ പോലും ആവാത്ത അവസ്ഥയിൽ കഴിഞ്ഞ കുറെ ദിവസങ്ങൾ...പലരും ജോലിക്ക് പോകാനുള്ള  മടിയായും,അനാവശ്യ സങ്കടങ്ങൾ ആയും, ആവശ്യമില്ലാത്ത എടുത്തുചാട്ടമായും എഴുതി ഒപ്പിട്ടു തന്നു.

 ഇരുന്നും കിടന്നും ചിന്തിച്ചും കടന്നുപോയ ഓരോ മാസങ്ങളും, ശരീരത്തിനു വന്ന  മാറ്റങ്ങൾ, വൈകാരിക സംതൃപ്തിക്കായി വയറു നിറച്ച്  മധുരം കഴിച്ചു സ്വയം  പ്രതിഷേധിച്ച ദിനങ്ങൾ, കാണുന്നവരെല്ലാം വെറുതെ ഇരുന്നു തടിച്ചു വൃത്തികേട് ആയല്ലോ എന്ന വിധിയെഴുത്തുകൾ.
 പല ഉപദേശകരുടെ പലതരം ഡയറ്റുകൾ കൊണ്ട് ശരീരത്തോടൊപ്പം മനസ്സും മുരടിച്ച അവസ്ഥകൾ.

 അനാരോഗ്യകരമായ ഭക്ഷണ ശീലത്തിൽ നിന്നും, ചിന്തിച്ചു ചിന്തിച്ച് ഉരുണ്ടു കൂടിയ വിഷമായ ഉൽക്കണ്ഠയിൽ നിന്നും മോചനം നേടാൻ ഫോൺ ഉപയോഗം അമിതമായപ്പോൾ, ഏറ്റവും വേണ്ടപ്പെട്ടവർ കുറ്റപ്പെടുത്തി യാതൊരു പണിയോ ലക്ഷ്യബോധമോ  ഇല്ലാത്തതുകൊണ്ടാണ്ന്ന്.


 രാവേറെ.. ഏറെ വൈകിട്ടും ഉറങ്ങാതെ ഫോണിൽ നിന്നും പാട്ടും, ടീവീ യിലെ പഴയ സിനിമകളും കണ്ടു കണ്ട് ഉറങ്ങാതെ ഇരിക്കുന്നു എന്ന്ഏറ്റവും പ്രിയപ്പെട്ടവരുടെ പരാതി.... പക്ഷേ സത്യത്തിൽ പലപ്പോഴും 
 എല്ലാവരും ഉറങ്ങി ചുറ്റും പൂർണ നിശബ്ദതയിലേക്ക് പോകുമ്പോൾ ജീവിതം അവസാനിപ്പിക്കുന്നതിനെ 
 കുറിച്ച് പോലും ചിന്ത വന്നപ്പോൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്ത രാത്രികളിൽ ആശ്രയമായത് ഓൺലൈൻ വർക്ഷോപ്പുകളും, മോക്ക്ടെസ്റ്റുകളും, ട്രാവലോഗ്കളും, കുക്കറി ഷോകളും..ആത്മീയവും, പ്രചോദനവും,തരുന്ന വീഡിയോകളും,ഇഷ്ടം തോന്നുന്ന റെക്കോർഡഡ് ശബ്ദങ്ങളും,പഴയകാല സിനിമകളും പാട്ടുകളും ആണ്.ഇതൊന്നും തീരെ ശീലമില്ലാതിരുന്ന ആൾ... പെട്ടന്ന് ഇതിനൊക്കെ അടിമപ്പെട്ടു.

അവൾ എന്നോട്പറഞ്ഞു തുടങ്ങി...
 "അങ്ങനെ അങ്ങനെ എന്നിലെ ഞാൻ മറ്റൊരാളായി മാറിയത് സത്യത്തിൽ ഞാൻ പോലും അറിയാതെയാണ്.
 പൂർണ്ണ പക്വത എത്തേണ്ട പ്രായത്തിൽ, അപക്വമായ ചിന്തകൾ കൊണ്ട് , സ്വയം ഉരുകി തീരുന്ന എന്നെ ആ അവസ്ഥയിലേക്ക് എത്തിച്ചത് മറ്റു പലരുടെയും അപക്വമായ  പ്രവർത്തികളാണ്.
 ഇന്നും മനസ്സുകൊണ്ടോ വാക്കു കൊണ്ടോ, പ്രവർത്തികൊണ്ടോ ആരെയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ. 
 ഉള്ളിലെ സത്യം എന്നെ ഉണർത്തുകയാണ് ചെയ്തത്.

 സത്യത്തിൽ എപ്പോഴാണ് ഞാൻ അതിൽ നിന്ന് ഉണർന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.
 ഞാൻ ആദ്യം ശ്രദ്ധിച്ചത്, നിരന്തരമായ കുറ്റപ്പെടുത്തലുകൾ എന്തിനാന്ന് ആലോചിച്ചപ്പോഴാണ്, സ്നേഹവും രുചിയും സമം ചേർത്ത് ഞാൻ ഉണ്ടാക്കിയിരുന്ന ഇഷ്ട വിഭവങ്ങൾക്ക് മൂന്നുനേരവും രുചിയില്ലെന്ന് കുറ്റം പറഞ്ഞ് മാറ്റിവയ്ക്കപ്പെട്ടു... പലപ്പോഴും ഉപ്പും, പുളിയും മുളകും ഇടാൻ മറന്നുപോയെന്ന്  ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്.
എന്നിട്ടും നിനക്കെന്തു പറ്റി എന്ന് എന്നോട് ആരും ചോദിച്ചില്ല. ഞാനോട്ട് 
പറയാനും പോയില്ല."
അവളുടെ ശബ്ദം ഇടറിയിരുന്നു... എന്നാലും അവൾ തുടർന്നു...

 "എത്ര അളവ് കുറച്ചു വെച്ചാലും  പിറ്റേദിവസം കാക്കയ്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന് അളവ് കൂടി കൂടി വന്നു.... അപ്പോഴാണ് മനസ്സിലായത് പല ദിവസവും ഉച്ചഭക്ഷണവും, രാത്രി ഭക്ഷണവും ഞാൻ കഴിക്കാൻ മറന്നു പോയിരുന്നു എന്ന് .
നീ കഴിച്ചോ? നീ കഴിക്കുന്നില്ലേ എന്ന് ആരും ചോദിച്ചതും ഇല്ല ".
അത് പറഞ്ഞപ്പോൾ അവൾ ഒന്ന് തേങ്ങി..വീണ്ടും നിർത്താതെ പറഞ്ഞു 

 "നിലത്തുന്ന്  കാലിൽ ചളിയാകുന്നു എന്ന് മകൻ പറഞ്ഞപ്പോഴാണ് ഒരാഴ്ചയിൽ അധികമായി വീട് വൃത്തിയാക്കിയിട്ടില്ല എന്ന് ഓർമ്മ വന്നത്.
ചൂലും മുറവും എന്നെ മറന്നിരുന്നു.


 പതിവിന് വിപരീതമായി ഒരു ദിവസം ബാത്റൂമിൽ വഴുക്കി.... അപ്പോഴാണ് അടപ്പ് പൊട്ടിക്കാത്ത ബാത്റൂം ക്ലീനിങ് സാമഗ്രികൾ വിരുന്നുകാരെ പോലെ ഇരിക്കുന്നു. 
എന്നും എന്റെ കൈ മാത്രം എത്തുന്നിടങ്ങൾ.ഞാൻ തൊട്ടിട്ടു ആഴ്ചകൾ ആയിരുന്നുത്ര ....

 മാസങ്ങളോളം തലമുടിയിൽ എണ്ണയോ ഷാമ്പുവോ,  മുഖത്ത് ഫേസ് ക്രീമോ, ഡിയോഡ്രൻഡുകളോ ഉപയോഗിക്കാതെയായി, എക്സ്പയറി ഡേറ്റ് കഴിഞ്ഞില്ലെങ്കിലും  ഗുണവും മണവും ഇല്ലാതെ എന്നെപോലെ  ഒരു അവസ്ഥയിൽ അവരും ...

 രണ്ടു വർഷത്തോളമായി പുറമേയുള്ള ഫംഗ്ഷനുകൾക്കോ, ചടങ്ങുകൾക്കോ  പോവാത്തതിനാൽ പ്രിയപ്പെട്ട ഹാൻഡ് ബാഗുകളും ചെരുപ്പുകളും
എന്റെ മനസ്സ് പോലെ  പൊടി പിടിച്ചിരിക്കുന്നു.

 വേനലിൽ മഴ പോലെ ഇടയ്ക്കൊന്നു കുളിർന്നത് സ്കൂളിലെയും കോളേജിലെയുമായി രണ്ട് ഗെറ്റ്റ്റുഖേതറുകളും , വർഷങ്ങൾക്കുശേഷം  കണ്ട കൂട്ടുകാരും, അതിനായുള്ള യാത്രയിൽ
അപ്രതീക്ഷിതമായി പെയ്ത, അവളിലെ ആശ്വാസമഴയുമാണ്🤍.

 "ഇടയ്ക്ക് വെച്ചൊന്ന് മിനിമലിസ്റ്റ് ആവാൻ നോക്കിയപ്പോൾ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമാക്കി ഞാൻ തന്നെ എന്നെ അങ്ങ് ചുരുക്കി.
 അതിനാൽ രണ്ടു വർഷത്തോളമായി  മനസ്സിലെ മുഷിപ്പും മുടിയിലെ നരപ്പും പോലെ എന്നിലെ നിറം മങ്ങിയെന്നു അടുത്തറിഞ്ഞിരുന്നവർ കണ്ടപ്പോൾ പറഞ്ഞു.


രാവിലെ കുളിച്ച്  വസ്ത്രം മാറാനായി അലമാര തുറന്നപ്പോൾ  അതിൽ മടക്കിവെച്ച സ്ഥിരമായി ധരിക്കുന്ന വസ്ത്രങ്ങൾ ഒന്നും കാണാനില്ല... 

ആ നിമിഷം ആ സത്യവും ഉൾക്കൊണ്ടു.പലപ്പോഴും ഒരാഴ്ച കഴിയും അലക്കണമെന്ന് ഓർക്കാൻ.

 ഏറ്റവും സന്തോഷത്തോടെ താലോലിച്ചു, പഠിപ്പിച്ചു, കൊടുക്കേണ്ടയാളുടെ പരിചരണം പോലും പലപ്പോഴും കൃത്രിമമായി എനിക്ക് തോന്നി.... അവനെ കേട്ടിരിക്കുമ്പോഴും, തിരിച്ചു പറയാത്തതെന്തേ എന്ന് ചോദ്യം പലപ്പോഴും കേൾക്കേണ്ടിവന്നു. അപ്പോഴാണ് ഞാൻ ഒന്നും കേട്ടിട്ടില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നത്.
 അങ്ങനെ പതുക്കെ പതുക്കെ അടുക്കും ചിട്ടയും വൃത്തിയും ഉള്ള  ഞാൻ അതൊന്നുമല്ലാതെ ആയി. 
വർഷങ്ങളായി എന്നെ ഞാനാക്കി മാറ്റിയ ശീലങ്ങൾ, എവിടെയോ പൊതിഞ്ഞു കെട്ടിപൂട്ടി വച്ചുപോയി. 
സത്യത്തിൽ സത്യം ഉൾക്കൊണ്ട ആ ദിവസം ഞാൻ കുറെ കരഞ്ഞു... മതിയാവോളം.എന്നിലെ എന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ആദ്യമായി ഞാൻ അറിഞ്ഞ ദിനം.
വെറുതെ കരയുന്നത് കണ്ടപ്പോൾ തലയ്ക്ക് വട്ടാണ് ന്ന്കണ്ടയാൾ പറഞ്ഞു. "അവനവന് വരുമ്പോൾ വിഷമവും മറ്റുള്ളവർക്ക് വരുമ്പോൾ മാനസികവും "
 അതിനാൽ തന്നെ അതൊരു അടവാക്കി
തലവേദന എന്ന് പറഞ്ഞ് രണ്ടുദിവസം കിടന്നു.
തോരമഴപോലെ പിന്നെ ഒരു പരാതി പെയ്ത്തായിരുന്നു...

ഇതിനിടയിൽ രാവും പകലും പോലെ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും വന്നു പോയി കൊണ്ടേയിരുന്നു....  അപൂർവ്വം ചില ദിവസങ്ങൾ പൊട്ടിത്തെറികളുടെയും കുറ്റം പറച്ചിലുകളുടെയും കുത്തൊഴുക്കായി മാറി... ചില നേരങ്ങൾ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടി നിരാശയും സങ്കടവും ഒച്ചപ്പാടും ബഹളവും  കരച്ചിലും ആയി പ്രതിബിംബിച്ചു.... എല്ലാവരോടും സൗമ്യമായി സ്നേഹമായും കരുതലാവും പെരുമാറിയിരുന്ന വ്യക്തിത്വം.... ഒരുപാടു പേർക്ക് പിടിച്ചു നിൽക്കാൻ പ്രചോദനമായവൾ അയാളോട്പൂർണമായും ഭ്രാന്തിയെ പോലെ പെരുമാറിയ ദിവസങ്ങൾ.... ഉള്ളു പിടഞ്ഞ് ആണെങ്കിലും അയാളെ വേദന എന്തെന്നറിയിക്കാൻ ഇടയ്ക്കിടെ പ്രതികാരാഗ്നി ആളിക്കത്തിച്ചു... പൊട്ടിത്തെറിച്ചു....
അവനവനെ വിളിച്ച മോശം വാക്കുകൾ തിരിച്ചു വിളിച്ചു...അതു കേൾക്കുമ്പോൾ അയാൾ പൊട്ടിത്തെറിക്കും. 
സ്വന്തം മനസ്സിന് മുറിവേൽക്കുമ്പോൾ പിടയും. അപ്പോൾ അയാൾ മൂലം ഉണ്ടായ നീറലുകൾ എണ്ണി എണ്ണി പറഞ്ഞു ആ വേദന എന്തെന്ന് അറിയിക്കും ......
പക്ഷേ മറുപുറത്തെ നിരാശയും കരച്ചിലും തളർച്ചയും കാണുമ്പോൾ, ഊതിക്കെടുതി വീണ്ടും അയാളിലെ മുറിവുണക്കൽ... ഇടയ്ക്കിടെ ഇത് ആവർത്തിക്കുമ്പോൾ, പരസ്പരം ഉണ്ടാക്കുന്ന  മുറിവുകൾ കൂടുതൽ വിങ്ങൽ ഉണ്ടാക്കി. പൂർണ്ണപരിഹാരമില്ലെങ്കിലും  താൽക്കാലിക ആശ്വാസം അനിവാര്യമായി തുടങ്ങി... ഇടയ്ക്കൊക്കെ സ്വബോധം വരുമ്പോൾ ചിന്തിക്കും എന്തേ ഇങ്ങനെയൊക്കെ ആവാൻ, ഇങ്ങനെയൊന്നുമല്ലല്ലോ ആഗ്രഹിച്ചിരുന്നത്, എത്രമാത്രം സ്നേഹവും, കരുതലും,  സന്തോഷവും ചാലിച്ച് കുഴച്ച്  ഉണ്ടാക്കിയെടുത്ത മനസ്സായിരുന്നു എന്റെ. ചില നേരങ്ങളിൽ അതിത്രമാത്രം മലിനവും കലുഷിതവും   ആവാൻ ഞാൻ ചെയ്ത തെറ്റ് എന്താണ്....  ഒരാൾ നമ്മളോട്എങ്ങനെ പെരുമാറുന്നുവോ അത് കണ്ടു കണ്ടു കേട്ട് കേട്ട്  അയാളെ പോലെയായി ,  അതേ നാണയത്തിൽ പ്രതികാരം ചെയ്യുമ്പോൾ,  അതേ വിഷമം, എന്തെന്നറിയുമല്ലോ എന്നായിരുന്നു.  പക്ഷേ അനുഭവിച്ചതിന്റെ ഒരു അംശം പോലും പ്രതികാരം ചെയ്യുവാൻ പലപ്പോഴും മനസ്സ് അനുവദിക്കാറില്ല.
 അനുഭവങ്ങൾ അടുക്കി വെച്ചുണ്ടാക്കിയ മനശക്തിയുടെ ചെറിയൊരു ശതമാനം പോലും,  അയാളിൽ ഇല്ലെന്ന് മനസ്സിലാക്കിയ ദിവസങ്ങൾ,  പൊട്ടിത്തെറികൾ കരച്ചിലായി മാറിയപ്പോൾ, പ്രതികാരത്തിനായി പൊക്കിയ കൈകൾ, സ്വാന്തനത്തിനായി താഴ്ത്തേണ്ടിവന്നു.  വർഷങ്ങളോളം ഈ പ്രക്രിയ തുടർന്ന് എന്നിലെ ഞാൻ മറ്റാരോ ആയി മാറി.  ഇടയ്ക്കൊക്കെ സ്വബോധം വരുമ്പോൾ ഞാൻ എന്നിലേക്ക് തന്നെ നോക്കും, ദൂരെ എവിടെയോ എനിക്ക് എന്നെ കാണാൻ സാധിക്കും. പക്ഷേ ഉള്ളു എത്ര പിടഞ്ഞാലും എന്നെ ഞാനാക്കിയവർക്ക് മുന്നിൽ ഞാനായി നിൽക്കാനുള്ള ഈശ്വരാനുഗ്രഹം ആ പ്രത്യേക നിമിഷങ്ങളിൽ എന്നിലേക്ക് എത്താറുണ്ട്.

 സങ്കടം വന്നാലും,   സന്തോഷംവന്നാലും വർഷങ്ങളായി ഞാൻ 
ആദ്യം വിളിക്കുന്ന പല നമ്പറുകളിലൂടെയും കൈകൾ ചലിച്ചു ....
 അത്രത്തോളം എന്നെ അറിയുന്ന, ഞാൻ അറിയുന്ന സൗഹൃദങ്ങൾ. ആരെയും വിളിക്കാൻ തോന്നിയില്ല... അത് അങ്ങനെയാണല്ലോ സ്വയം ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഒരു അവസ്ഥ.
 അവസാനം കൈവിട്ടു പോകും എന്ന അവസ്ഥ വന്നപ്പോൾ ഒരാഴ്ചയോളം
 അമ്മയുടെ അടുത്ത് പോയി നിന്നു..  പക്ഷേ ആ വിങ്ങൽ കൂടുന്നതല്ലാതെ കുറയുന്നില്ല.... 

ചില വ്യക്തികൾ നമുക്ക്  മരുന്നാകും....ചില മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് ആപത്താണ്. നമുക്കല്ല മരുന്നിന്. പകരംവെക്കാൻ മറ്റൊരു ഔഷധം നമുക്ക് ഉണ്ടാവുകയുമില്ല. പക്ഷേ അത്രമേൽ സ്നേഹിക്കുന്ന ആരെയും നാം വിഷമിപ്പിക്കരുത്.കാരണം അത് അത്രയും പ്രിയപ്പെട്ടതാണ്. അവർക്കല്ല നമുക്ക്. സ്നേഹം പിടിച്ചു വാങ്ങാനും , പറിച്ചെടുക്കാനും പറ്റില്ല. അതൊരു വികാരമാണ്. ഉള്ളിന്റെയുള്ളിൽ ഹൃദയത്തിനു മാത്രം ആസ്വദിക്കാൻ .



 അതിനാൽ തന്നെ സ്വയം മരുന്ന്ആകേണ്ട അവസ്ഥ ചിലപ്പോഴെങ്കിലും നാം ഉൾക്കൊള്ളേണ്ടിവരും.

 വല്ലാത്തൊരു അവസ്ഥ ആണത്. അതിൽനിന്ന്
 പൂർണ്ണമായ  മോചനം  ഉടനെയുണ്ടാകില്ല.
 പക്ഷേ താൽക്കാലികമായ നിലനിൽപ്പിന്  പുറം മുറിവുണക്കേണ്ടതുണ്ട്.
സ്വയം ശ്രമിച്ചാലേ  അത് നടക്കു.....പൂർണ്ണമായും ശ്രമിച്ചേ പറ്റൂ......ചില സത്യങ്ങൾ അപ്പോഴാണ് നാം മനസ്സിലാക്കുക. നമുക്ക് ആര് വേണമെങ്കിലും എത്രവേണമെങ്കിലും സ്നേഹിക്കാം പരിചരിക്കാം.... മറ്റൊരാളാൽ സ്നേഹിക്കപ്പെടൽ ബുദ്ധിമുട്ടാണ്.. ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ് അങ്ങനെയുള്ള സ്നേഹിക്കപ്പെടലുകൾക്ക് പ്രധാനം. ആത്യാവശ്യങ്ങൾക്ക് പോലും നമ്മൾ വേണ്ടെന്നു പറയുന്നവർക്കാണ് 
ആവശ്യങ്ങൾക്കായി നമ്മളെ ആശ്രയിക്കേണ്ടി വരുന്നത് എന്ന സത്യം മനസ്സിലാക്കാതെ.
 
 ആദ്യം മനസ്സിനെ പാകപ്പെടുത്താൻ ആത്മീയ മാർഗം തന്നെ വേണ്ടിവന്നു....  കഴിയുന്നത്ര ദിവസങ്ങളിൽ കുളിയുംജപവും പ്രാർത്ഥനകളും നോമ്പുകളും ക്ഷേത്രദർശനവുമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു.
"മുൻപെങ്ങും ഇല്ലാത്തോരാരാധനയുടെ " 
 എന്ന്പറഞ്ഞു വേണ്ടപ്പെട്ടവർ കളിയാക്കി.
അത് സരമാക്കിയില്ല... അവർക്കാർക്കും എന്നെ വേണ്ടെങ്കിലും എനിക്ക് അവരെ വേണമല്ലോ. അതിനായി ഞാൻ പിടിച്ചുനിന്നേ പറ്റൂ.

സ്വയം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ ഒരു
കൗൺസിലിങ്നു വേണ്ടി ശ്രമിച്ചു.... പക്ഷെ കുറെ വായിച്ചു... കുറെ ഒക്കെ മനസ്സിനെ പിടിച്ചു നിർത്തി.

 മനസ്സിലെ അശ്രദ്ധകൊണ്ട് കൈവിട്ടു പോയെന്നു കരുതിയ കൈപ്പുണ്യത്തെ ശ്രദ്ധ കൊണ്ട് തിരിച്ചുപിടിക്കാൻ ശ്രമിച്ചു...എങ്കിലും ഇടയ്ക്കിടെ പൊട്ടുന്ന മനസ്സരൊക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു.

  മനപ്പൂർവ്വം നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന, മടിച്ചിയായ ഒരു കൊച്ചു കുട്ടിയെപോലെ ഞാൻ എന്നെ തന്നെ നിർബന്ധിച്ചു വീട്ടുജോലികൾ  ചെയ്യിച്ചു. മടിയുടെ അങ്ങേയറ്റത്ത് നിന്നും  വൃത്തിയുടെ ഇങ്ങേ അറ്റത്തേക്ക് തിരിച്ചു പിടിച്ച് എന്നെ കൊണ്ടുവരാൻ പലപ്പോഴും ഞാൻ കഠിനമായി പ്രയത്നിക്കേണ്ടി വന്നു.

 പൊടിപിടിച്ച് ആരുടെയോ എന്ന് തോന്നിപ്പിച്ചിരുന്ന എന്റെ പുസ്തകകൂട്ടുകാരെ വീണ്ടും പൊടിതട്ടിയെടുത്തു.

 കൊല്ലവും ഉള്ള ചടങ്ങ് പോലെ പഠിക്കാതെ പോയി എഴുതിയിരുന്ന അത്യാവശ്യമായ പല പരീക്ഷകൾക്കും  പഠിക്കുവാനായി ഓൺലൈൻ ക്ലാസുകളിൽ ചേർന്നു.   വീണ്ടും വിദ്യാർത്ഥിനിയായി. അതോടെ നേരത്തെ ഉണരാനും, ലക്ഷ്യത്തിലേക്ക് മനസ്സൊരുക്കാനും  പഠിച്ചു.



  Pcod, പ്രഷർ,കൂടെ കൊറോണ സമ്മാനിച്ച
 ശ്വാസതടസ്സങ്ങൾ,waitgain എന്നിവയ്ക്ക് പുറമേ  മൈഗ്രൈനും, കാഴ്ചക്കുറവും,  പല വേദനകളും വരിവരിയായി അസംബ്ലിക്ക് വന്ന പോലെ നിന്നു.  പക്ഷേ എന്റെ അനുവാദമില്ലാതെ അവരെയൊന്നും തുടരാൻ അനുവദിക്കില്ലെന്ന് കടുത്ത പ്രതിജ്ഞ എടുത്ത് ഡാൻസ് ക്ലാസിനും, യോഗ ക്ലാസിനുമൊക്കെ സജീവമായപ്പോൾ അവരൊക്കെ അസംബ്ലി പിരിച്ചുവിട്ടു.

 എങ്കിലും ഇടക്കൊക്കെ വല്ലാത്ത താണുപോകുന്ന പോലെ തോന്നി..... 
ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം  കൊഴിഞ്ഞു പോയി, ജടപിടിച്ചു,വെള്ളിനൂൽ കാണിച്ചു തുടങ്ങിയ  തലമുടിയെ  ഇടയ്ക്കൊക്കെ ഹെന്ന കൊണ്ട് കെട്ടിപ്പിടിക്കും.
 ഹെഡ് മസാജും, ഫെയ്സ് മസാജും കൊണ്ട് ഇടയ്ക്ക്മനഃപൂർവം ഒരു പുനരുജ്ജീവനം ന്റെ പുറമോടിക്ക് നൽകാൻ തുടങ്ങി .
 കണ്ണിലെ അന്ധതയ്ക്ക് കുളിർമയേകാൻ കാണു ന്നിടത്തൊക്കെ പച്ചപ്പ് കൊണ്ട് വച്ചു...


 ഈയടുത്തകാലത്ത് എവിടെയൊക്കെയോ വായിച്ച വരികൾ ഓർമ്മകളിലൂടെ ഇഴഞ്ഞ് ഇഴഞ്ഞു പോയി.
" ഒരുവൾ അവൾക്കായി ജീവിക്കുന്നു.അവളെയോർത്ത് സന്തോഷിക്കുന്നു, അവൾക്ക് ആവശ്യമുള്ളതിലേക്ക് അവളെ നടത്തുന്നു.ഒരുവൾ അവളോട് തന്നെ സ്നേഹത്തിലാകുന്നതിന്റെ ഒന്നാമത്തെ  ലക്ഷണമാണത്.
 അതെന്തൊരു സമാധാനമായിരിക്കും അവളിൽ  നിറയ്ക്കുന്നത്. നിറഞ്ഞു തുളുമ്പി ഇരുന്ന അവളിലെ കണ്ണുനീർത്തുള്ളിയുടെ നനവ് പോലും 
വറ്റിച്ചവരുടെ മുന്നിൽ അവൾ വീണ്ടും നിറഞ്ഞു തുളുമ്പുന്നത്... ഹ! എത്ര മനോഹരമായ മുഹൂർത്തം.

 ഒരു പ്രത്യേക സാഹചര്യത്തിൽ പൊരുത്തപ്പെടുന്നത്,  തിരിച്ചറിയുന്നത്, അബദ്ധങ്ങൾ തിരുത്തുന്നത്, അലൈവ് ആയിരിക്കുവാൻ ഉള്ള വഴികൾ കൂടെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഒരുവൾ പ്രഖ്യാപിക്കുമ്പോൾ അതെന്തായാലും ചുറ്റുപാടുകളിൽ പോലും പ്രതിഫലിക്കും.
 എല്ലാ ഇൻ സെക്യൂരിറ്റികളെയും ഭേദിച്ച്കൊണ്ട് ഒരുവൾ അടയാളപ്പെടുത്തുക എന്നാൽ  കുറെ കയ്ച്ചതിനോടുവിൽ അവളിൽ ജീവിതത്തിന്റെ മധുരം അറിഞ്ഞു തുടങ്ങി എന്നതാണ്...
 ചെറുത്തുനിൽപ്പിന്റെ കൂടി ലോകത്തിലാണ് അവൾ ഉള്ളതെന്ന ബോധ്യം നിറയുമ്പോൾ ഒരുവൾ പിന്നെയും അവളെതന്നെ കൂടുതൽ ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്.

 മറ്റെന്തിനെക്കാളും നല്ലൊരു പ്രയോരിറ്റി അവൾ അവൾക്കു തന്നെ  നൽകുമ്പോൾ സ്നേഹത്തിനായുള്ള അന്വേഷണങ്ങൾ പോലും കുറഞെന്നിരിക്കും... ചുരുങ്ങിയത് സ്നേഹം തേടി പോകലിൽ നിന്നും  സ്വയം സ്നേഹിക്കാൻ തുടങ്ങും. സ്നേഹ നഷ്ടങ്ങളെയും കെട്ടുപാടുകളെയും ഒക്കെ ഒഴിവുകൾ വലിച്ചെറിയുന്നത് തന്നെ സ്വയം സ്വതന്ത്രമെന്ന്  പ്രഖ്യാപിച്ചു തന്നെയാണ്.

 ഒരുവൾ വിശാലയാകുമ്പോൾ അവളിൽ നിറയുന്ന സ്വതന്ത്രചിന്തകൾക്ക് തന്നെ അവളിൽ മാറ്റം ചെയ്യും... കാഴ്ചകൾ സ്വതന്ത്രമാകും,തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമാകും, അത്രമേൽ ഇഷ്ടപ്പെട്ടതിനോടുള്ള അഭിനിവേശവും, ആഗ്രഹവും, അടുപ്പവും, തീർത്തും സ്വതന്ത്രമാകും.
 ഏതൊരു സ്ത്രീയിലും സ്വയമേയുള്ള പാകപ്പെടലുകൾക്ക് അസാധ്യ ഭംഗിയാണ്.  അതായിരിക്കും അവളുടെ ചിന്തകളെ കൂടുതൽ ആകർഷണീയയാക്കുന്നതും, വാക്കുകളെ മനോഹരിയാക്കുന്നതും.
 മുന്നോട്ടുള്ള യാത്രയിൽ  ഒരു ഒരു കുഞ്ഞു ക്ഷതം പോലും ഏൽക്കാതിരിക്കാൻ അവൾ കൂടുതൽ ശ്രദ്ധാലുമാകുന്നു. അരക്ഷിതമായ എല്ലാത്തിൽ നിന്നും പക്വതയോടെ ഒഴിഞ്ഞുമാറുന്നു. മറ്റെല്ലാമുണ്ടെങ്കിലും 
സ്വന്തം സ്ത്രീത്വത്തിന് എതിരാണെന്ന് മനസ്സിലായാൽ വാസസ്ഥലം പോലും തനിക്ക് അനുയോജ്യമല്ലെന്ന് ഒരുവൾക്ക്തിരിച്ചറിവ് ഉണ്ടാകുന്നു. പിന്നെയും  മനസ്സറിഞ്ഞ് ചിരിക്കാൻ തക്കവണ്ണം പുതിയ ചിരികൾക്ക് ജന്മം കൊടുത്ത് ഒരുവൾ ഒരേ ജന്മത്തിൽ തന്നെ രണ്ടാമതും പുനർജനിക്കുന്നു... ജീവിതത്തെ അതിഥിയായിവരവേറ്റ്,
 മനസ്സിലെ സാങ്കല്പിക ലോകത്തിലൂടെ യാത്രചെയ്ത്, ഇഷ്ടപ്പെട്ടവരോട് വാതോരാതെ സംസാരിച്ചു,
 ഉറക്കത്തിൽ ഒക്കെയും ഇഷ്ടങ്ങളോടൊപ്പം ഉണർന്നിരുന്ന് താങ്കൾക്ക് ജീവിതത്തിലെ സന്തോഷം കൊണ്ട്  ഓരോ ദിനവും ആഘോഷമായി മാറ്റുന്നു."
 എത്ര മനോഹരമായ മനസ്സറിഞ്ഞ വാക്കുകൾ,  അഴകിനഴകായ് വിരിഞ്ഞപ്പോൾ അതിൽ അലിയാൻ അവളെപ്പോലെ ഞാനും...
 

എപ്പോഴും നമ്മളെ കേട്ടിരിക്കാനും, കേൾക്കാൻ ആഗ്രഹിക്കുന്നതൊക്കെ  പറയാനും, കുഞ്ഞു കുഞ്ഞു കുസൃതികൾ  ആസ്വദിക്കാനും, നമ്മളെ കൊഞ്ചിക്കാനും, ചേർത്തു നിർത്താനും, കണ്ണ് നിറയുമ്പോൾ ഒന്ന് കണ്ണ് തുടയ്ക്കാനും, നമുക്ക്  നമ്മളെ ഉള്ളൂ എന്ന സ്വബോധത്തിലേക്ക്  സ്വയം എത്താൻ കഴിഞ്ഞാൽ ഇനി മറ്റൊന്നിനും നമ്മെ തോൽപ്പിക്കാൻ ആവില്ല.
പക്ഷെ....ഇപ്പോഴും ഇടയ്ക്ക്  അസംബ്ലിക്ക് വന്നവരൊക്കെ വരി നിൽക്കാൻ നോക്കുമ്പോഴേക്കും, 
ഒരു പെരുമഴയായി ഞാൻ എന്നിൽ തന്നെ പെയ്യും...
 സ്വയം നിറയും...എന്നിട്ട് 
എന്റെ നാല്
മക്കളിലേക്ക് ഒഴുകും.
 കാരണം ഞാൻ ഇന്ന് കുറെ പഠിച്ചു.... എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു.
 നമ്മുടെയൊക്കെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ഉൾക്കൊള്ളാൻ കഴിയാത്ത വേദനകളും, നിരാശകളും ആണ് പലപ്പോഴും  വേറിട്ട്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഏതു പ്രതിസന്ധികളിലും  ഓർക്കേണ്ടത് കാലം മായിക്കാത്ത മുറിവുകൾ ഇല്ല എന്ന സത്യം തന്നെയാണ്. മാറുന്ന കാലത്തിനൊപ്പം പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ് നമ്മൾക്ക് നൽകും.



 നാം  ജീവിക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ നമുക്ക് തന്നെ ഉണ്ടാവണം. അതേസമയം ജീവനുള്ള ആളാണെന്ന് മറ്റുള്ളവർക്ക് തോന്നുകയും വേണം.
 അതിന് ജീവിച്ചിരിക്കുന്നതിന്റെ ആനന്ദം, അഥവാ തേജസ്സ്  നമ്മുടെ ചിന്തയിലും വാക്കിലും പ്രവർത്തിയിലും അലിയിച്ചു ചേർക്കണം. സ്വയം ശ്രമിച്ചാലേ  അതെല്ലാം സാധ്യമാകൂ.

 കഴിഞ്ഞ കുറേ വർഷങ്ങളായി എനിക്ക് അർഹതയില്ലെന്ന് കരുതി മാറ്റിവെച്ച പലതും എന്നിലേക്ക് ആകർഷിച്ചു കൊണ്ടുവന്നു തുടങ്ങി.
 പ്രപഞ്ചം എനിക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും തീർത്തും നന്ദിയുള്ളവൾ.
 ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും മികച്ച അധ്യായങ്ങളായി മാറ്റിയവൾ.
 ഇനി വരാനിരിക്കുന്ന അധ്യായങ്ങളെല്ലാം പ്രപഞ്ചത്തിനായി വിട്ടു നൽകി  പുഞ്ചിരിയോടെ സ്വീകരിക്കുന്നു..... 
ഈ നിമിഷം....  
ഞാൻ വീണ്ടും പുനർജീവിച്ചിരിക്കുന്നു,
.....ഇന്ന് മുതൽ.....
.... നല്ലൊരു നാളെക്കായി...
...ഇന്നലെയുടെ ഞാൻ....
 ഒറ്റയ്ക്ക്  ഒരു പെരുമഴയത്ത്..... 
...ആ മഴയത്ത് അവൾ നിൽക്കുന്നത് ഞാനും നോക്കി നിന്നു....  ഇനിയും എത്രയോ പെരുമഴകൾ വരാനുണ്ടെന്ന് എനിക്കറിയാം.... അതിലുപരി അവൾക്കും.


















 

Saturday, April 13, 2024

തേരൂട്ടി മാങ്ങ :4


ഓർമ്മകൾക്കെന്തു
സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം......


വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്....
രാവിലേന്നെ നൊട്ടുമാമ വടുക്കോർത്തു പലതരം ചക്കയും കൊണ്ടുവരും അതിൽ,ഇടിച്ചക്കേം,
ചക്ക പുഴുക്കിനുള്ളതും , ചക്കവറവിനുള്ളതും, പഴുപ്പിക്കാൻ പറ്റിയതും ഒക്കെ ഉണ്ടാവും. പിന്നെ ഓരോന്നും എന്തിനൊക്കെ നല്ലത്..ന്ന് ടീച്ചർക്കൊരു, (അമ്മമ്മക്ക്) ക്ലാസും കൊടുക്കും. മാങ്ങയും തേങ്ങയും ഒരുക്കൂട്ടി
മാനു മാമയും സഹായത്തിനുണ്ടാകും .

പകല് മുഴുവനും അടിക്കലും തളിക്കലുമായി പാറൂട്ടിയമ്മയും.
പതിവ് പണികളും പരിഭവങ്ങളുമായി നാരായണിയമ്മയും.



ഉച്ചയൂണ് കഴിഞ്ഞാൽ ഒരുക്കങ്ങൾ തകൃതി..
ചക്ക വറക്കാനുള്ള ചുള ഒരുക്കലാണ് ആദ്യപണി. അതിന്റെ തലയും വാലും പുഴുക്കിന് മാറ്റും. എത്ര ചെത്തണമെന്നും എങ്ങനെ ചെത്തണമെന്നും, കനം കൂട്ടി പിന്നെ കുറയ്ക്കരുത് എന്നും ചെറിയ കുട്ടിയാവുമ്പോഴേ അമ്മമ്മ കണക്കു പഠിപ്പിക്കുന്ന ഗൗരവത്തോടെ പഠിപ്പിച്ചു തന്നിരുന്നു.
വൈകുന്നേരം ചാച്ചന്റെ കൂടെ മീനച്ചൂടിൽ വിണ്ടുവിള്ളിയ പാടത്ത് എത്തും.
അവിടെയും ഇവിടെയും തോട്ന്റെ വക്കിലുമൊക്കെയായി എരുക്കും പൂവു പറിക്കും. തേക്കിന്റെ ഇലയിൽ പൊതിഞ്ഞ എരിക്കും പൂവ് വീണ്  പോകാതിരിക്കാനായി ചാച്ചൻ കുമ്പിള് കുത്തി തരും.


അതുമായി കാളപൂട്ട് കണ്ടം കടന്ന് 
കടുക്കാം കുന്ന് കയറി, വേട്ടേക്കരൻ കാവിലെത്തും .

കാവിന് പുറകിൽ വലിയ ഒരു അരളി മരം പടർന്നു പന്തലിച്ചു നിൽക്കണ്ട്
അവിടെ ന്നു പെറുക്കി എടുക്കാവിന്നിടത്തോളം  വെളുത്ത അരളി പൂക്കൾ പെറുക്കി തോർത്തിൽ കെട്ടി, കാവിന്നു  നേരെ അറ്റാശ്ശേരി തൊടിയിലേക്ക് ചാടും. അവിടെവിടെയായി കൊളത്തിന് വക്കത്തൊക്കെ കൊന്ന തൈകൾ എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും.കൂടെ കാട്ടു പുല്ലാനിയും, കാട്ടു മുല്ലയും, കാട്ടു തെച്ചിം ..
കിട്ടാവുന്ന പൂക്കൾ എല്ലാം പറിച്ച്  കേടുവരാതെ ചാച്ചൻ കയ്യിൽ പിടിക്കും.



 കിഴക്കെ തൊടിക്കൂടെ, തൊഴുത്തും കടന്ന്  പൂമുഖത്ത് എത്തുമ്പോൾ  അമ്മമ്മ പറയും  ഹൈ..വിഷു.. കേമായിട്ടന്നെ ആണല്ലോ വരണത് ന്നു .
 ഒന്നൂടെ പൊലിവാക്കാനായി മാലകെട്ടാൻ ഉമ്മറത്തെ തെച്ചിയും തുളസിയും , നന്ത്യാർവട്ടവും, ഒക്കെ അറുത്തുഒരുക്കി ഇടനാഴിയിൽ വെച്ച് വേഗം പോയി മേൽകഴുകി വിളക്ക് വെച്ച് അമ്മമ്മ കേൾക്കാൻ നാമം ചൊല്ലുന്നുന്നു വരുത്തി, പൂമുഖത്തക്കെത്തും . പടക്കവും മത്താപ്പും പൂത്തിരിയും, ഒക്കെ ബാബു മാമയുടെ മേൽനോട്ടത്തിൽ ആണ്.... അന്നും ഇന്നും പേടി ആയോണ്ട് ഞാൻ വിട്ട് നിന്ന് കാണെ ഉള്ളു.

സന്ധ്യ മയങ്ങുമ്പോഴേക്കും കൊട്ട തേങ്ങ നുറുക്കാനുള്ള പണി എനിക്ക് കിട്ടും.കഷ്ണം നുറുക്കാൻഞാൻ കുട്ടിശങ്കരേട്ടൻ ആണ്ന്നു.. പറഞ്ഞു അന്നും ഇന്നും എല്ലാരും ന്നെ കളിയാക്കും.
സ്വന്തം കത്തി ആർക്കും കൈ മാറില്ല ഞാൻ.
 നനു നനൂക്കനെ നുറുക്കണം, നെയ്യിൽ മൂക്കുമ്പോൾ പാറികിടക്കണം ന്നൊക്കെ.അമ്മമ്മ നിർദ്ദേശം തരും.
 
കുഞ്ഞനടുപ്പിൽ കരോല് വെച്ച് ഉരുക്കിയ നെയ്യൊഴിച്ച് മാവ് കോരി ഒഴിക്കുമ്പോൾ ഉണ്ടാകുന്ന നറുമണം മൂക്കിൻ തുമ്പിൽ എത്തുമ്പോഴേക്കും 
മാല കോർക്കാനും കെട്ടാനും പൂവ് ഒരുക്കാനും ആയിട്ട് ചാച്ചൻ ഇടനാഴിയിലേക്ക് വിളിക്കും .


 ആദ്യം പച്ചീർക്കില  കൊണ്ട് കണികണ്ണാടിക്ക് ചാർത്താനുള്ള  
എരിക്കുമൊട്ടുമാല കോർത്ത് കോർത്ത് കോലു കെട്ടി ചുമരിൽ ചാരിവയ്ക്കും.
 പിന്നെ വാഴനാരിൽ അടുക്കടുക്കായി അരളിപ്പൂവ് കൊണ്ട് കണിവെള്ളരിക്ക് ഒരു മാല. തെച്ചിയും തുളസിയും നന്ത്യാർ വട്ടവും ചേർത്ത് നല്ല ചന്തത്തിൽ ഉണ്ണിക്കണ്ണന് ഒരു വനമാല.കൊന്ന പൂവ് കൊലകെട്ടി വീഴാതെ വെക്കും...
 ഇത്രയും കഴിഞ്ഞാൽ ബാക്കിയെല്ലാം ഞങ്ങൾ എല്ലാവരും ഉറങ്ങിയതിനുശേഷമാണ് മുത്തശ്ശനും അമ്മമ്മയും ഒരുക്കിവെക്കുക.
വിളക്കും, കിണ്ടിയും,ഉരുളിയും, അതിൽ വെക്കാനുള്ള സാധനജംഗമ വസ്തുക്കൾ എല്ലാം ഒരു പുൽപ്പായയിൽ നിരത്തി മറച്ചുവെച്ചിരിക്കും.





 ഒരു അടുക്ക്പ്പാത്രം നിറയെ  ഉണ്ണിയപ്പം നിറഞ്ഞാൽ അമ്മമ്മ അത്താഴം വിളമ്പും. അങ്ങോട്ടും  ഇങ്ങോട്ടും പോകുമ്പോഴൊക്കെ എടുക്കുന്ന ഓരോ ഉണ്ണിയപ്പവും കഴിച്ചു കഴിച്ചു വയറു നിറഞ്ഞാലും അത്താഴ പഷ്ണി കിടക്കാൻ പാടില്ല..ന്ന..അമ്മമ്മയുടെ നിത്യമൊഴി കേൾക്കാൻ വയ്യാത്തതുകൊണ്ട് കാച്ചിയ മോരും കൊണ്ടാട്ടം മുളകും കൂട്ടി ഇത്തിരി മാമുണ്ണും.
 അതുകഴിഞ്ഞാൽ അടുത്ത പണി ചക്കവർക്കലാണ്.
 വല്യ ഉരുളിയിൽ ആട്ടിയ വെളിച്ചെണ്ണ വെട്ടി തിളക്കുമ്പോൾ ചക്കചുള ചീന്ത് വിതറി കൊലു കൊലുന്നന്നെ സ്വർണ്ണനിറ മാകുമ്പോൾ കോരിമുറത്തിലിട്ട് ചൂടാറാൻ വയ്ക്കും.


ആദ്യത്തെ ഓട് വറുത്ത് കഴിഞ്ഞാൽ  ഓരോ പിടി അമ്മമ്മ കഴിക്കാൻ തരും. പിന്നെ വേഗം പോയി കിടന്നു ഉറങ്ങാൻ പറയും രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ.അമ്മമ്മ അപ്പോളും ചക്ക വറുക്കലിനൊപ്പം അട ക്കുള്ള ഒരുക്കങ്ങളും, കുമ്പിളപ്പത്തിനുള്ള ഇല ഒരുക്കലും ആയി  അടുക്കളേൽ ഉണ്ടാകും.


 മുത്തശ്ശന്റെ അമ്മയായ വല്യ മുത്തശ്ശി യും  അന്ന് തറവാട്ടിൽ ഉണ്ടായിരുന്നു. 
അവരെ എല്ലാവരും അമ്മച്ചി ന്നാണ് വിളിച്ചിരുന്നെ.
ഏകദേശം നൂറു വയ്യസിനടുത്തു പ്രായം. ന്റെ അച്ഛമ്മേടെ അമ്മായി ആയിരുന്നു അവർ. വടക്കേ മുറിയിൽ അവരുടെ കൂടെ ഉറങ്ങാൻ കിടന്ന തലമുടി ഞെരടി ഞെരടി നമ്മളെ ഉറക്കും. പതുക്കെ സംസാരിക്കു.... എന്ത് പറഞ്ഞാലും ചെറുതായി ചിരിക്കും,
ടീവീൽ സിനിമ വച്ച അതിന്റെ അടുത്ത് പോയി നോക്കി നിൽക്കും, അടിയും ഇടിയും ഒക്കെ കണ്ട ശിവ ശിവ ന്താ ഇതൊക്കെ ബാലാ.. ന്നു ചാച്ചനോട് ചോദിക്കും.സിനിമ അല്ലെ അമ്മെന്നു ചാച്ചൻ. ഇതൊക്കെയാ കുട്ടിയോളുകാണണേന്നു പറഞ്ഞു മുറിയിലേക്ക് പോവും, ന്നിട്ട് ഇവിറ്റോൾക്കൊക്കെ വറ്റ് വിലങ്ങനെ കുത്തിയ സൂക്കേടാന്നു പറഞ്ഞു പിറുപിറുക്കും. പാവം...അമ്മച്ചി.
ഞാനും ബേബിയും അത് കേട്ട് പരസ്പരം നോക്കും.
അന്നതിന്റെ അർത്ഥം അറിഞ്ഞിരുന്നില്ല. ഇന്നറിയാം.



ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ മുഴുവനും  പിറ്റേന്ന് കിട്ടുന്ന വിഷുക്കൈനീട്ടം,  വിഷുകോടി, അങ്ങനെ അങ്ങനെ മനസ്സിൽ പൂത്തിരി കത്തും.


 
 
കുട്ടികളേ നീച്ചു വന്നോളൂ..... ചാച്ചന്റെ ശബ്ദം കേട്ടാണ് ഉണരുക. അന്നൊന്നും ആരും കണ്ണ് പൊത്തിപ്പിടിച്ച് കണി കാണാൻ കൊണ്ടുപോയിരുന്നില്ല. വീട്ടിലെ ചുമരും ഇടനാഴിയും ഉമ്മറപടിയും ഒക്കെ കാണാപ്പാഠം അല്ലെ. സ്വയം ചുമരിൽ തപ്പിപിടിച്ച് തട്ടി തടയാതെ ഇടനാഴിയിൽ കണിക്ക് മുന്നിൽ വിരിച്ച പുല്ലായയിൽ പോയിരിക്കും. കണ്ണ് തുറക്കണെന്നു മുന്നേ വലത്തെകൈപിടിച്ച് അമ്മമ്മ കിണ്ടിയിൽ കൈ മുക്കി രണ്ട് കണ്ണും അമർത്തി തുടക്കാൻ പറയും.
 എന്നിട്ടെ കണ്ണ് തുറക്കു...

ഇന്നത്തെപ്പോലെ ബാത്റൂമിൽ പോയി മുഖം കഴുകി ബ്രഷ് ചെയ്ത് കുളിച്ചൊരുങ്ങി പുത്തൻ ഉടുപ്പൊക്കെ ഇട്ട്, പിന്നെ ഫോട്ടോയ്ക്കും വീഡിയോക്കും വേണ്ടി കണ്ണുപൊത്തി കണി കാണുന്ന രീതി ഒന്നുമായിരുന്നില്ല അന്ന്.

 മീനം മേടം രാശിയിലേക്ക് മറിയുന്ന  ഉഷ്ണകാലമല്ലേ.
ഇന്നത്തെ പോലെ നൈറ്റ് ഡ്രസ്സുകളും, ഹോംവേയേഴ്‌സും കടകളിൽ പോലും കിട്ടാതിരുന്ന കാലം.
 വേനലിൽ സ്കൂൾ അടച്ചാൽ ഉമ്മറത്തുള്ള ഓട്ടി ക്കാരുടെ കടയിൽ നിന്ന് വാങ്ങിയ മല്ലു തുണി കൊണ്ട്  ടൈലർ ചേച്ചി അടിച്ച കുഞ്ഞു പെറ്റികോട്ടു ആവും വേഷം , ചൂട് കുറക്കാനായി 
ഒത്ത നെറുകയിൽ റിബൺ കൊണ്ട് കെട്ടിവെച്ച ഗോപുരം പോലുള്ള മുടിയും ഒക്കെ ആയി ഉറക്കച്ചടവിൽ കണ്ണ് തുറക്കുമ്പോൾ ചാച്ചൻ പറയും വിഷു കണി കണ്ണ് നിറയെ കണ്ടോളു..... കണ്ണാടിയിലേക്കാണ് നോക്കേണ്ടത്, ആദ്യം കാണേണ്ടത് സ്വന്തം രൂപവും, കൂടെ കണ്ണാടിയിലേക്ക്  മുഖം 
തിരിഞ്ഞിരുത്തിയ അലങ്കരിച്ച കണ്ണനേം, ഉരുളിയിലെ സ്വർണ്ണംചാർത്തിയ കണിവെള്ളരിയും കണിവസ്തുക്കളുംഒക്കെ നോക്കി നോക്കി അവസാനം ആണ് കണ്ണടച്ചുപ്രാർത്ഥിക്കാ... പിന്നെ ചാച്ചന്റെ കൈയിൽ നിന്നും 10 രൂപ കൈനീട്ടം വാങ്ങി നമസ്കരിക്കും ...


ഒന്നുടെ അവിടെ തന്നെ ഇരുന്നു നിലവിളക്കിന്നു നാളം തൊട്ട്ഒരു പൂത്തിരി കത്തിക്കാൻ പറയും,സ്വയം പ്രകാശിക്കാൻ.എല്ലാരും എണീച്ചു വന്നു കണികണ്ടു, കൈനീട്ടം വാങ്ങൽ... കണ്ട് നിൽക്കും.
..ന്നിട്ട് കണിഉരുളിയും ഏറ്റി പിടിച്ചു പോണ ചാച്ചന്റെ കൂടെ പൂമുഖത്തെ തൊഴുത്തിൽക്ക് പോവും...
പയ്യിനേം പൈകുട്ടികളെയും , കോഴികളേം ഒക്കെ കണിഉരുളി കാണിക്കുമ്പോഴേക്കും  നാലു പുറത്തുനിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കും.വീട്ടിലും ഇത്തിരി പൊട്ടിക്കും, പൂത്തിരി, മേശപ്പൂവ്, ചക്രം അങ്ങനെ അപകടമില്ലാതെ കുറച്ചു മാത്രം.
 കുറച്ചുനേരം ഉമ്മറത്ത് ഒക്കെ പോയി ജനലിക്കൂടെ ഇതൊക്കെ നോക്കിനിൽക്കും.
അത് കഴിഞ്ഞാൽ പിന്നെ ഉറക്കം ഒന്നും വരില്ല. അമ്മമ്മ അടുക്കളയിൽ വിഷു അട ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.
എരമംഗലത്തിന്റെ ഇലയിൽ അട വേവുന്ന മണമായിരുന്നു വിഷു പുലരികൾക്ക്.

 രാവിലത്തെ ആദ്യത്തെ പണി അമ്മമ്മയുടെ പഴയ പേഴ്സ് ചോദിക്കലാണ്. ഇത് മുൻകൂട്ടി കണ്ടു അമ്മമ്മ തലേന്ന് തന്നെ ഒന്ന് രണ്ട് കുഞ്ഞി പേഴ്സ് എടുത്തു വച്ചിട്ടുണ്ടാകും.
 കുളികഴിഞ്ഞ് വിഷുകോടി ഇടും.
 ഓണത്തിന്റെ പോലെ വിഷു കോടി കടയിൽ പോയി എടുക്കാറില്ല.
 അമ്മയുടെയോ അമ്മമ്മ യുടെയോ പഴയ ഏതെങ്കിലും പട്ട്സാരി കൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഒരുപോലെയുള്ള പട്ടുപാവാട തൈപ്പിച്ച് എടുക്കലാണ് പതിവ്.


 പതിവുപോലെ ഒരുമിച്ച് ഒരുങ്ങി വന്നാൽ അന്നുഎല്ലാവരും ഇരട്ടക്കുട്ടികൾ ആണോ എന്ന് ചോദ്യം പതിവായിരുന്നു. അല്ല ഞാൻ ആണ്  ഏടത്തി എന്ന് പറയാൻ അന്നും ഇന്നും ഇഷ്ടം.


തറവാടിന്അപ്പുറത്തുള്ള കല്ലുമ്മായിടെ വീട്ടിലെ 
ചക്കമുല്ലെന്ന് തലേന്ന് മതില് ചാടി പൂവിന്റെയും ചെടിയുടെയും ഉടമയായ പൊന്നു ഏട്ടൻ കാണാതെ കല്ലുമ്മായിയോട് ചോദിച്ചു പൊട്ടിച്ച മുല്ലമൊട്ടൊക്കെ കോർത്തത് ഇലയിൽ കെട്ടി പൊതിഞ്ഞു രാത്രി മഞ്ഞത്ത്  വെച്ച്  എടുക്കുമ്പോൾ പാതി വിരിഞ്ഞ ചന്തം.
 കുളിച്ചൊരുങ്ങി ചാച്ചന്റെ കൈപിടിച്ച്കാവിലേക്ക് പോവുമ്പോൾ ഉമ്മറത്തുന്നു പൊന്നു ഏട്ടൻ കാണുന്നില്ലല്ലോ ന്നു ഒളിച്ചു നോക്കും. ഇതൊക്കെ പറഞ്ഞു കല്ലുമ്മായി ഇന്ന് കണ്ണ് നിറയ്ക്കും. ആർക്കും വേണ്ടങ്കിലും ആ മുത്തശ്ശി മുല്ല ഇന്നും വേലിക്കരികിൽ പൂക്കും.

കാവിൽന്നു കാമ്പ്രത്തെ തിരുമേനി കൈനീട്ടം തരും.
അടുത്തുള്ള വീട്ടിലെ കണികളൊക്കെയും പോയി കാണും...
 അവിടെന്നു ഓടിവന്ന്  അട കഴിക്കും.  കൂടെ ഒരലങ്കാരത്തിന് ചക്കച്ചുള വറുത്തതും ഉണ്ണിയപ്പവും.




പിന്നെ വിഷുക്കൈനീട്ടം മേടിക്കലാണ് അന്നത്തെ പ്രധാന പണി.
അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഉമ്മറത്ത് വന്നുപോവാത്ത ആളുകളും ഉണ്ടാവില്ല.






 തൊടിയിലും പടിഞ്ഞാറെ പാടത്തും, വളയൻ കണ്ടത്തിലും ഒക്കെ ചാച്ചന്റെ നേതൃത്വത്തിൽ വിഷുച്ചാൽ കൊത്തലും,  വിഷു വിത്തിറക്കലും അന്നത്തെ പതിവ് കാഴ്ചകളായിരുന്നു.ഇന്നും അതൊക്കെ ജോലിതിരക്കിനിടയിലും ബാബുമാമ കൊണ്ട് നടത്തുന്നു.


രാവിലെ മുതൽ വൈകുന്നേരം വരെ വരുന്നവരും പോകുന്നവരും കാണുന്നവരും എല്ലാവരുടെയും വക വാങ്ങി പേഴ്സിൽ വയ്ക്കും.ചാച്ചൻ ഇടക്കിടക്ക് എത്ര ആയി വരവ്.. ന്ന്.. തമാശക്ക് ചോദിക്കും. എന്നിട്ട് ഉറക്കെ ഒരു ശ്ലോകവും ചൊല്ലും. പിന്നെ ഉപദേശം പോലെ
പൈസ ചെലവാക്കാതെ പോസ്‌റ്റോഫീസിൽ കൊണ്ട് പോയി ഇടാനും പറയും. 
വൈകുന്നേരം അമ്മമ്മ രണ്ടാൾടേം പൈസ ഒക്കെ എണ്ണി തിട്ടപ്പെടുത്തി തരും.അടുത്ത കൊല്ലം സഞ്ചയ്കക്കുള്ള ആദ്യഗഡു ആയില്ലെന്ന് ചോദിക്കും... പക്ഷെ 
ഞങ്ങൾ രണ്ടാളും അടുത്ത ഗുരുവായൂർ യാത്രയിൽ വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാവും മനസ്സിൽ.



 അങ്ങനെ ഉച്ചയ്ക്ക് വിഷു സദ്യ. ഇവിടെ ഒന്നും പായസം വിഷുവിനു പതിവില്ല.ചക്ക വരട്ടിയാൽ അടക്കൊപ്പം ചക്കകൊണ്ട്കുമ്പിളപ്പവും ഉണ്ടാക്കും .
പഴമാങ്ങാ കൂട്ടാനും , ചക്കഎരിശ്ശേരിയും പുളിമാങ്ങപെരുക്കും , പുതിയ കടുമാങ്ങയും, കൈപ്പക്കയും ചക്കക്കുരുവും ഇട്ട ഉപ്പേരിയും, ഇടിച്ചക്ക തോരൻ,ചെരങ്ങാ താളിപ്പ്, പടവലങ്ങയുടെ ഓലനും,  അങ്ങനെ കണിക്ക്  വെക്കുന്ന വേനൽ വിളവുകളാണ്  എന്നത്തേയും വിഷു വിഭവങ്ങൾ.
 എല്ലാത്തിനും മെമ്പോടി ആയി ചെട്ടിയാരുടെ വല്യപ്പടം ചാച്ചനു നിർബന്ധം.അത്താഴത്തിനു വിഷു കഞ്ഞി വെക്കും.
വള്ളുവനാടൻ കൂട്ടോടെ അമ്മമ്മ വെക്കുന്ന വിഷു സ്പെഷ്യൽ കഞ്ഞി...
കുത്തരിയും ഉണങ്ങല്ലരിയും  സമം ചേർത്ത് തേങ്ങാപ്പാലിൽ വറ്റിച്ച്  വറ്റിച്ച് കുറുക്കി വീണ്ടും വറ്റിച്ചു പ്ളേറ്റിൽ ആക്കി കട്ട ആകുമ്പോൾ  മുറിച്ചെടുത്ത്
ശർക്കരപ്പാനി ഒഴിച്ച് കുട്ടികൾക്കുണ്ടാക്കുന്ന സ്പെഷ്യൽ വിഷുക്കട്ടയും. ഏതു വിഭവത്തിനും അമ്മമ്മയുടേതായ  ഒരു കൈക്കണക്കാണ് രുചി.







കുട്ടിക്കാലത്തെ വിഷുവിന് ന്നല്ല ഒരാഘോഷത്തിലും അച്ഛനും അമ്മയും കൂടെയുള്ളത് ഓർമ്മയിൽ ഇല്ല.10 വർഷത്തോളം അച്ഛന് ഡയാലിസിസ്, സർജറി ഒക്കെ ആയി എന്നും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ ആയിരിക്കും .എല്ലാവരും അവിടെ പോയി കാണാറ്ആണ് പതിവ്.
അപൂർവമായേ വീട്ടിൽ ഉണ്ടാവൂ. മെഡിക്കൽ കോളേജ് പേ വാർഡിലെ A12 എന്ന മുറിയിൽ വർഷങ്ങളോളം അച്ഛനായിരുന്നു...
ജേഷ്ഠസഹോദര കരുതലോടെ ഡോക്ടർ തോമസ് മാത്യു സർ.. അച്ഛന് ദൈവതുല്യനായിരുന്നു അദ്ദേഹം... വർഷങ്ങൾക്കിപ്പുറം ഇന്നും അദ്ദേഹം അച്ഛനെ മറന്നിട്ടില്ല...
 


അന്നൊക്കെ വിശേഷ ദിവസങ്ങളിൽ 
വൈകുന്നേരത്തേക്ക് അച്ചച്ചന്റെ തറവാടായ എഴുവന്തലയിൽ നിന്ന് നിന്ന് മൂത്ത വല്യച്ഛൻ വരും. കൂടെ വല്യമ്മയും ഉണ്ടാകും. 
എപ്പോൾ വരുമ്പോളും അച്ഛമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജിലേബിയും കറുത്ത ഹൽവയും മറക്കാതെ വാങ്ങികൊണ്ട് വരും ..
 ഞങ്ങൾക്ക് വിഷുക്കൈനീട്ടവും
 വിഷു കോടിയും എല്ലാം കരുതിയിട്ടുണ്ടാവും.
തട്ടകമായ മുളയങ്കാവിലെ കാള വേലക്കു കൊണ്ടുപോവാൻ വരാമെന്നു പറഞ്ഞ തിരിച്ചു പോവാ.
വിഷുവിന്റെ അടുപ്പിച്ചു വൈകുന്നേരം  ഇവിടങ്ങളിലൊക്കെ കാരണവർമാർക്ക് കർമം കൊടുക്കലും, മച്ചിലെ പൂജകളും , പാമ്പും കാവുള്ള തറവാടുകളിൽ ഒക്കെ സർപ്പത്തുളളലും പതിവാണ്.


 കർമം കൊടുക്കലൊക്കെ അച്ഛമ്മടെ വീടായ  ഇളയ വല്യച്ഛന്റെ വീട്ടിലാണ് നടക്കാറ്.
 മിക്കവാറും വിഷു പിറ്റേന്ന്  പാടത്തിന്റെ അക്കരയ്ക്കുള്ള  അച്ഛമ്മയുടെ വീട്ടിലേക്ക്  ഞങ്ങളും അച്ഛമ്മയും പോകും. തൊട്ടടുത്തുള്ള അയൽവാസികളും, ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങ്.
 അതിന്റെ ഒരുക്കങ്ങളും, ചടങ്ങുകളും ഇന്നും കൗതുകം നിറഞ്ഞതാണ്.
 
രാവിലെ തന്നെ  വല്യമ്മ നെല്ല് വറുത്തു മലർ എടുക്കും, ഉമി പൊടിക്കും.
തവിടുണ്ടാക്കും.
ഉണ്ണിയപ്പത്തിനും, ഉഴുന്നുവടക്കും  മാവു കൂട്ടി വെക്കും. ചേച്ചിമാരും കൂടും.
 പിന്നെ ഉച്ചയൂണ് കഴിഞ്ഞാൽ പൂപറിക്കലും ഒരിക്കലുമാണ് കുട്ടികളുടെ പണി.
 വൈകുന്നേരത്തോടെ അടുത്തുള്ള തോട്ടിൽ പോയി കുളിച്ചു വന്ന്  കാർമികരെ ഒക്കെ നോക്കിയിരിക്കും.
മച്ചിലെ ഭഗവതിക്കും, കാരണവർമാർക്കും എല്ലാം ആദ്യ പൂജ.അത് മാർക്കംതടത്തിലെ കുമാരേട്ടനാണ് ചെയ്യാ.
 അപ്പോൾക്കും അടുക്കളപ്പുറത്ത് നിറയെ സ്ത്രീകൾ ആയിരിക്കും. അകത്ത് അടുപ്പും പുറത്തടുപ്പും ഒക്കെ കത്തിച്ചിരിക്കും.
 ഉണ്ണിയപ്പവും, ഉഴുന്നുവടയും, മുതിരപ്പുഴുക്കും,  കരിക്കിൻ വെള്ളവും അകത്ത് നേദിക്കും. കൂടെ അവിലും  മലരും ചക്കരയും പഴവും. ആദ്യ പൂജ കഴിഞ്ഞാൽ ഇതൊക്കെ കുട്ടികൾക്ക് കഴിക്കാം. പിന്നെ എല്ലാവരും കഥ പറഞ്ഞു കളി പറഞ്ഞു താഴിയേരത്തിൽ കൂടും. അച്ഛമ്മ എല്ലാടത്തും മേൽനോട്ടം വഹിച്ചു നടക്കണ്ടാവും.
 ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഉയരമുള്ള ,നിറമുള്ള, ഒരുപാട് മുടിയുള്ള സുന്ദരി യായ സ്ത്രീയായിരുന്നു എന്റെ അച്ഛമ്മ.... എല്ലാവരുടെയും പ്രിയപ്പെട്ട അമ്മുഏടത്തി....
 95 വയസ്സിലും വെളുത്തു ചുവന്നു ചുക്കി ചുളിഞ്ഞ ഇടത്തെ മൂക്കിലെ പൈറ്റുടി നിറമുള്ള മൂക്കുത്തിക്ക് വല്ലാത്തൊരു അഴകായിരുന്നു.
കൂടാതെ കുടുംബത്തിലെ ഏറ്റവും ധൈര്യമുള്ള സ്ത്രീ..ന്റെ..അച്ചമ്മ ആണ്എന്ന് അച്ഛമ്മയുടെ അനിയൻ സ്ഥാനത്തുള്ള എന്റെ ചാച്ചൻ പറയും. 
 10 പ്രസവിച്ചെങ്കിലും ആരോഗ്യകമ്മിയാൽ 
എട്ടു മക്കളുടെയും, ചെറുപ്പത്തിലേ   
ഭർത്താവിന്റെയും മരണാനന്തര ചടങ്ങുകളിൽ മനോബലത്തോടെ കരയാതെ നാരായണ നാരായണ ജപിച്ചിരുന്നത്രെ.... 
ഇളയ മകനായ എന്റെ അച്ഛൻ മരിച്ചപ്പോളും ഞാനത് നേരിട്ട് കണ്ടതാണ്. ആരുടെ മരണത്തിലും കണ്ണീർ വീഴ്ത്താതെ നാരായണ നാരായണ ജപിക്കണമെന്ന് അച്ഛമ്മയുടെ തത്വം.
കരയാനും പരിഭവിക്കാനും ഒരുപാട് അനുഭവ സമ്പന്നമായിരുന്നു ജീവിതമെങ്കിലും ഒരിക്കൽപോലും എന്റെ അച്ഛമ്മ കരയുന്നത് ആരും കണ്ടിട്ടില്ല.
അന്നും ഇന്നും എന്നെന്നും എനിക്ക് സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായെങ്കിലും, എന്നെ  സ്നേഹിച്ചത്അഥവാ ഞാൻ പൂർണമായും സ്നേഹിക്കപ്പെട്ടത് 
ന്റെ അച്ഛമ്മയാലാണ്.
ന്റെ കല്യാണതലേന്ന് വരെ മാത്രേ അച്ഛമ്മയെ നോക്കാൻ നിക്ക് പറ്റിയുള്ളൂ.

ഞാൻ കല്യാണം കഴിഞ്ഞു പോയപ്പോൾ അന്നെന്നെ അച്ഛമ്മയെ അച്ഛമ്മേടെ വീട്ടിലേക്ക് വല്യച്ഛൻ കൊണ്ട് പോകയാണ് ഉണ്ടായത്.
കിടപ്പിലായി ഓർമ കുറഞ്ഞപ്പോൾ അച്ഛമ്മക്ക്കൂടുതൽ ആൾ സഹായം വേണമായിരുന്നു.
അമ്മപകൽ അച്ഛമ്മേടെ വീട്ടിലും, രാത്രി അമ്മമ്മേടെ വീട്ടിലും ആയി അച്ഛമ്മേടെ മരണം വരെ അവിടെ പോയി നോക്കി...
എല്ലാ വീടുകളും അടുത്തടുത്തായതിനാൽ യാത്രബുദ്ധിമുട്ട് ആർക്കും ഇല്ല... അന്നൊക്കെ ഏറെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നതൊക്കെയും ഇന്ന് വെറും വീടുകളായി മാറിയിരിക്കുന്നു....

ഓർമകളെ മുറുകെ പിടിച്ചു എന്നെപോലെ ഞാനും.


അന്നൊക്കെ രണ്ടാം പൂജ വിളങ്ങു  ആണ് ചെയ്യാറ്. അത് കഴിയുമ്പോൾക്കും പാതിരാക്കോഴി കൂവും. ആ നേരത്തിനിടക്കാണ് താഴിയേരത്തിലെ ഇരുട്ടത്തിരുന്നു ഒരുപാട് കഥകൾ കേൾക്കാ.... ഞാനും ബേബിയും, സിമി ചേച്ചിയും ആയിരുന്നു ഏറ്റവും ചെറിയ കുട്ടികൾ.
ബാക്കിള്ളോരൊക്കെ ഞങ്ങളെക്കാ അഞ്ചും പത്തും വയസ്സിനു മൂത്തവർ. ന്റെ വല്യച്ഛന്റെ മൂത്തമകൾക്ക് ന്നേക്കാൾ ഇരുപത് വയസ്സോളം കൂടും.
ഈ ദിവസം ആണ് രാജേട്ടനും സജിയേട്ടനും, മുരളിയേട്ടനും ബാബുട്ടനും ഒക്കെ പ്രേതഭൂതകഥകൾ കൊണ്ട് വീരൻമാർ ആകുന്ന ദിവസം. ഞങ്ങൾ പേടിച്ചു വിറച്ചു കണ്ണും തുറിച്ചിരിക്കും... ഇടവഴിയിലെ ഒടിയനും, പാലാചോട്ടിലെ യക്ഷിയും തെക്കേ തൊടിലെ കരിങ്കുട്ടിയും ഒക്കെ പൊടിപ്പും തൊങ്ങലും വച്ചു പറയും.
താഴിയരത്തിലെ കട്ടിലിൽ കിടന്ന് ചെവി ഇത്തിരി കമ്മി ആണേലും അച്ഛമ്മ ഇതൊക്കെ ശ്രദ്ധിക്കണ്ടാവും.... 
ന്റെ പേടി അച്ഛമ്മക്ക് നല്ലോണം അറിയാം... ഞാൻ നീങ്ങി നീങ്ങി അച്ഛമ്മടെ കട്ടിലിന്റെ താഴെഎത്തിട്ടുണ്ടാവും. ഇടക്ക് പേടി തോന്നിയ,
ഒരു ധൈര്യത്തിന്  അച്ഛമ്മടെ നീണ്ടവിരലുകൾ ഉള്ള വലിയ കൈപ്പത്തിയിൽ ന്റെ..കുഞ്ഞികൈ കൊണ്ട് മുറുക്കി പിടിക്കും.... അപ്പൊ അച്ഛമ്മ പറയും.."ടാ.. കുട്ടിയോളെ പേടിപ്പിക്കേണ്ട... ഉണ്ണിപാപ്പൻ ഇവിടെ ഇല്ലാത്തതാ... 
കുട്ടി പേടിക്കും."
പിന്നേം ഇവർ കഥതുടരും... അപ്പോൾക്കും പുറത്തെ പൂജ കഴിഞ്ഞു കള്ളും കോഴിയും കൊടുക്കണതൊക്കെ ഞങ്ങൾ തട്ടിൻപുറത്തെ മുറിയുടെ ജനലിൽ കൂടെ കാണും.
അത് കഴിഞ്ഞ ഇലയിട്ട് ചൂട് ദോശയും നാടൻകോഴികൂട്ടാനും വിളമ്പും.പാതിരാത്രി പാതി ഉറക്കത്തിൽ കഴിക്കുന്ന ആ ദോശടേം മല്ലിമാത്രംഇട്ട നാടൻ കോഴിടേം രുചി മറ്റൊരു നേരത്തു കഴിച്ചാലും കിട്ടില്ല.കൊല്ലത്തിൽ ഒരിക്കൽ ഉണ്ടാകുന്ന ഈ പൂജ ഇന്നും തറവാടുകളിൽ തുടരുന്നു . അത് കഴിഞ്ഞു വന്നവരൊക്കെ ചൂട്ടും കത്തിച്ചു ഓരോ ഇടവഴിക്ക് പോവും. ദൂരെന്ന് വന്നവർക്ക് ഒക്കെ ഉമ്മറത്തേക്ക് പുൽപായേം തലയണയും കൊടുക്കും. അന്നൊക്കെ എത്ര ആൾ വന്നാലും ഇറയത്ത് കയറു കെട്ടി പുൽപായ ഒക്കെ അടുക്കി അടുക്കി വച്ചിട്ടുണ്ടാവും.
അച്ഛമ്മേം കുട്ടികളും എപ്പോളും ഒരുമിച്ച കിടക്ക.
നേരം വെളുക്കാണെന്നു മുന്നേ എണീക്കും,ന്നിട്ട് ബാക്കി കഥ കേൾക്കും, വടുക്കോർത്തെ കഴുക്കോലിൽ കയറിട്ടു കലത്തിൽ കെട്ടി തൂക്കിയ ഉമികരി കൊണ്ട് അച്ഛമ്മ പല്ല് തേപ്പിക്കും.വല്യച്ഛൻ പച്ചീർക്കില്ല പൊട്ടിച്ചു തരും. കുട്ടിക്കൂട്ടം 
ജാഥപോലെ തോട്ടിൽ പോയി കുളിക്കും, വന്നാൽ കട്ടൻ കാപ്പിക്കൊപ്പം വീണ്ടും തലേന്നത്തെ ബാക്കി വിഭവങ്ങളും, പത്തു മണി കഞ്ഞിക്ക് ചക്കകൂട്ടാനും, സ്രാവ് വറുത്തതും,ചുട്ട പപ്പടോം ഒക്കെ ഉണ്ടാവും.







അത് കഴിഞ്ഞ പാടത്തൂടെ വീട്ടിൽക്ക്, 46 കൊല്ലം മുന്നേ..ന്റെ കുടുംബത്തിലെയും നാട്ടിലെയും ആദ്യത്തേ ടെറസ് വീടായതിനാൽ അന്നും ഇന്നും ഞങ്ങളുടെ വീടിന്റെ ഓമനപേര് വാർപ്പ്ന്നാണ്. ഇപ്പോളും അച്ഛന്റെ വീട്ടുകാരോക്കെ വാർപ്പിൽക്ക് പോവാന്ന് പറയുമ്പോൾ ഞാൻ ചിന്തിക്കും നാട്ടിൽ ഇപ്പോ എല്ലാ വീടും വാർപ്പല്ലെന്നു.






വീട് പണി കഴിഞ്ഞപ്പോതന്നെ ചെല്ലപ്പെട്ടിയും,
കൊളാമ്പിയും, കിണ്ടിയും,ഒക്കെ ചാക്കിൽ കെട്ടി ഞാനും ഉണ്ണീടെ ഒപ്പം വാർപ്പിൽക്ക് പോവാന്ന് പറഞ്ഞ് തറവാട്ടിന്നു അമ്മടെ മുന്നേ അച്ഛമ്മയാണത്രെ ആദ്യം യാത്ര പറഞ്ഞിറങ്ങിയത്.
ഇന്നും അമ്മേം വല്ല്യമ്മേം അത് പറഞ്ഞു ചിരിക്കും.




 അന്ന് തൊട്ട് എന്നും അമ്മക്ക് തുണ അച്ഛമ്മയായിരുന്നു. അമ്മ കണ്ട ചെറിയ ലോകത്തിലെ ഏറ്റവും നല്ല അമ്മായിഅമ്മ എന്നാണ് അമ്മ അച്ഛമ്മയെ പറയാറ്. ഇടിയും മിന്നലും ഉള്ള രാത്രികളിൽ അച്ഛമ്മയെ കെട്ടിപിടിച്ചാണ്   ന്റെമ്മ ഉറങ്ങാറ്. 
അച്ഛന്റെ മരണശേഷം എവിടെ പോയാലും ഇരുട്ടായാൽ ന്റെ തങ്കമണിക്ക് പേടിയാണ്ന്നു പറഞ്ഞു എത്ര ദൂരെന്നും അച്ഛമ്മ വീടെത്തും.... ദൂരയാത്ര പോവാനും, മാറി മാറി വരുന്ന പുത്തൻ സിനിമകൾ തിയറ്ററിൽ പോയി കാണാനും അച്ഛമ്മക്ക് നല്ല ഉത്സാഹമായിരുന്നു.
കടുത്ത മമ്മൂട്ടി ഫാൻ ആയിരുന്നു അച്ഛമ്മ.
അമ്മക്ക് രണ്ടു ചെറിയ കുട്ടികളെ ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ട് ആവാതെ എവിടെ പോവുമ്പോളും ഒരു കുപ്പി പാലും, രണ്ടു പഴവും കൈയിൽ പിടിച്ചു എന്നേം ഒക്കത്ത് വച്ചാണത്രെ പുലാമന്തോൾ വരെ നടന്ന് മാറ്റിനി ഷോ കണ്ട് പോന്നിരുന്നേ. കുടുംബത്തെ പെൺകുട്ടികളെ ഒക്കെ അച്ഛമ്മക്ക് ഒപ്പം ആണത്രേ സിനിമക്ക് വിട്ടിരുന്നത്.
നല്ല സിനിമക്കൊക്കെ അമ്മമ്മയും കൂടെ പോയിരുന്നത്രെ.
അത് പോലെ നന്നായി വായിക്കും... എല്ലാതരം പുസ്തകങ്ങളും പലരുടേം സഹായത്തോടെ ലൈബ്രറിന്നു എടുത്ത് വായിച്ചിരുന്നത്രെ..
നോവലും, കഥകളും, രാമായണം എത്ര ആവർത്തി വായിച്ചു പൂർത്തിയാക്കിയിരിക്കുന്നു എന്ന് അച്ഛമ്മയ്ക്ക് നിശ്ചയം ഇല്ല്യ. മാതൃഭൂമി ആഴ്ച പതിപ്പായിരുന്നു അച്ഛമ്മയുടെ പ്രിയപ്പെട്ട വാരിക . കൂടെ ഞങ്ങൾക്കുവേണ്ടി വാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും, ലേബർ ഇന്ത്യയും ഒക്കെ വായിക്കും.
95 വയസ്സിൽ സ്ട്രോക് വരുന്ന വരെ കണ്ണട പോലും ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇങ്ങനെ ഒക്കെ ആണേലും അമ്മച്ചിയും, അച്ഛമ്മയും അവസാനം വരെ വീട്ടിൽ കുപ്പായം ധരിച്ചിരുന്നില്ല. പുറത്തു പോവുമ്പോൾ മേൽമുണ്ട് പുതക്ക മാത്രം... ഒരുപാട് തവണ ഞാൻ നിർബന്ധം പറഞ്ഞിട്ടും, കുപ്പായം അടിച്ചു കൊടുത്തിട്ടും ആ ശീലം അച്ഛമ്മ മാറ്റിർന്നില്ല.... കുന്നൂർ ത്തെ അമ്മായിടെ അടുത്ത് വല്ലപ്പോളും നിക്കാൻ പോകുമ്പോൾ തണുപ്പത്തു ഇടാൻ അവർ തുന്നി കൊടുത്ത 
രണ്ടു പട്ടു കുപ്പായം അച്ഛമ്മയുടെ ഇരുമ്പു ട്രങ്കിൽ ഇന്നും എന്നിലെ ഓർമ്മകൾ പോലെ പിന്നി പൊടിഞ്ഞിരിപ്പുണ്ട്...

 "ഓർമ്മകൾക്ക് എന്ത് സുഗന്ധം ആത്മാവിൻ നഷ്ട സുഗന്ധം."

ഒന്ന് കണ്ണടച്ചപ്പോൾ കണ്ടത് .....രാത്രി വൈകി ചാച്ചൻ കണി ഒരുക്കുന്നു...
.....അമ്മമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നു....അമ്മച്ചി വടക്കേറക്കുള്ളിൽ കൂനിപിടിച്ചിരിക്കുന്നു.
 അച്ഛമ്മ വടുക്കോർത്തെ ബെഞ്ചിലിരുന്നു നാരായണ ജപിക്കുന്നു.... എല്ലാം കണ്ടു മനം നിറഞ്ഞു കണ്ണ് തുറന്നപ്പോൾ.... ഇപ്രാവശ്യം വിഷു ഇല്ലന്നു പറഞ്ഞു ഉറക്കം വരാതെ കിടക്കുന്ന അമ്മ..... വേനൽ മഴ ചാറലിൽ നേർത്ത കാറ്റിനായി ജനലിൽ കൂടെ നോക്കി, ഒരു പൂവ് പോലുമില്ലാതെ പച്ചില പുതച്ചു മുറ്റത്തെ കൊന്നതൈ.
ഉമ്മറത്തു തിണ്ണയിൽ കുറച്ചു മാസമായി അമ്മമ്മയെ കാണാത്തൊണ്ടു പൂത്തില്ലന്ന് പറയാതെ പറയുന്ന തൊടിയിലെ കൊന്നമരം.
ചൂട് സഹിക്കാതെ ഇത്തിരി തണുപ്പിനായ്
ഇടനാഴിയിലെ നിലത്തു കിടന്നു....ചുമരിലേക്ക് നോക്കിയപ്പോൾ 
"ചാച്ചനല്ലാതെ ആരും ന്നെ ഒരുക്കണ്ടാന്ന് പറഞ്ഞു ശീഭോതി കൂട്ടിൽ തെറ്റി ഇരിക്കുന്ന ഉണ്ണികണ്ണൻ."

അക്കരെന്നും ഇക്കരെന്നും പടക്കങ്ങൾ പൊട്ടണ ഒച്ച കേട്ടു കേട്ട്കിടന്നു മയങ്ങിപോയി ....
വീണ്ടും പുലർച്ചെ അതെ ശബ്ദങ്ങൾ തന്നെ തട്ടിയുണർത്തി..... ഇപ്രാവശ്യം കണിയും കൈനീട്ടവും ഇല്ല... 
പകരം കൈകുമ്പിളിൽ ഓർമകളുടെ ഇത്തിരി നന്മപ്പൂക്കൾ മാത്രം.


ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......